Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകം നടന്ന വീട്ടിൽ പോയി നേതാവ് കരഞ്ഞത് മലയാളി ആഘോഷിക്കുന്നു; ഒരു പെൺകുട്ടി മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനേയും ട്രോളുന്നു; തങ്ങൾക്ക് ഹിതകരമല്ലാത്തത് പറഞ്ഞാൽ കൂട്ടം ചേർന്ന് അക്രമിക്കും; 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും; മലയാളിയുടെ ചിന്താഗതിയെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു

കൊലപാതകം നടന്ന വീട്ടിൽ പോയി നേതാവ് കരഞ്ഞത് മലയാളി ആഘോഷിക്കുന്നു; ഒരു പെൺകുട്ടി മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനേയും ട്രോളുന്നു; തങ്ങൾക്ക് ഹിതകരമല്ലാത്തത് പറഞ്ഞാൽ കൂട്ടം ചേർന്ന് അക്രമിക്കും; 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും; മലയാളിയുടെ ചിന്താഗതിയെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു

ജിതിൻ കെ ജേക്കബ്

മകാലിക വിഷയങ്ങളിലെ മലയാളി സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു

ഊ*** ചിന്ത, മൂ*** ജീവിതം ഇതാണ് മലയാളിയുടേത് എന്ന് ഏതോ കവി ചൊല്ലിയത് ഓർക്കുന്നു.

ദാരുണമായ കൊലപാതകം നടന്ന വീട്ടിൽ ചെന്ന് അവിടുത്തെ ആ രംഗം കണ്ട ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് കരഞ്ഞതാണ് മലയാളി ഇന്ന് ആഘോഷിക്കുന്നത്. വെറും രണ്ട് പേര് കൊല്ലപ്പെട്ട വീട്ടിൽ പോയി കരയാൻ പാടുണ്ടോ? മനുഷ്യനെ ശിലായുഗ മാതൃകയിൽ വെട്ടിക്കൊല്ലുന്ന മലയാളി അങ്ങനെ ഒന്നും കരയരുത്.

ഒരു പെൺകുട്ടി ജീവിക്കാൻ മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനെയും ട്രോളും.

ജീവിതത്തിൽ വിജയം നേടിയ ആരെയെങ്കിലും ട്രോളുക എന്നതാണ് ഒരുപറ്റം മലയാളികളുടെ തൊഴിൽ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ പോലും മലയാളത്തിൽ പൂരപ്പാട്ടും അശ്ലീലവും എഴുതി എഴുതി വെക്കും. അതിനെ പൊങ്കാല എന്ന് കേരളത്തിലെ മാധ്യമ സഖാക്കൾ വിശേഷിപ്പിക്കുകയും ചെയ്യും .

തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെ കൂട്ടം ചേർന്ന് ആക്രമിക്കും.

രാഷ്ട്രീയ എതിരാളിയെ 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും.

വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ത്രീകളെയൊക്ക സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നതിനു കയ്യും കണക്കുമില്ല.

ഇതേ മലയാളി തന്നെയാണ് മാനവികതയും ,സഹിഷ്ണുതയും പ്രസംഗിക്കുന്നതും. തങ്ങൾക്കിഷ്ടമില്ലാത്തവനെ പ്രാകൃതമായ രീതിയിൽ ഉന്മൂലനം ചെയ്തിട്ട് ഉത്തരേന്ത്യയിലെ പ്രശ്‌നങ്ങൾക്കെതിരെ വാ വിട്ട് കരയും.

കാശ്മീരിലെയും, ഫലസ്തീനിലെയും ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും ,പക്ഷെ സൗദി അറേബ്യ യെമെനിൽ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കാണില്ല.

കൽബുർഗിക്കും, പൻസാരക്കും വേണ്ടി വിളക്ക് കത്തിച്ചു പ്രതിഷേധവും, ധർണയും നടത്തും പക്ഷെ ഫാറൂഖ്‌ന്റെയും രാമലിംഗത്തിന്റെയും കൊലപാതകങ്ങൾ കാണില്ല.

കശ്മീർ പാക്കിസ്ഥാന് വിട്ടു കൊടുക്കാൻ പറയും പക്ഷെ ടിബറ്റും സ്‌കിൻജിയാങ്ങും ചൈനയുടെ അഭിഭാജ്യ ഘടകമാണ്, അത് അവരുടെ ആഭ്യന്തര വിഷയമാണ് എന്നും പറയും.

ഉത്തരേന്ത്യയിലെ കർഷക ദുരിതത്തെ കുറിച്ച് പത്ത് പേജ് ഉപന്യാസം എഴുതും, പക്ഷെ ബംഗാളിൽ കമ്മ്യൂണിസ്റ്റുകാർ കർഷകരെ വെടിവെച്ചു കൊന്നപ്പോൾ വായിൽ പഴവും തിരുകി ഇരുന്നു. കഴിഞ്ഞ ഒരുമാസം ഇടുക്കിയിൽ തന്നെ 5 കർഷകരാണ് ആത്മഹത്യാ ചെയ്തത്. പക്ഷെ മലയാളിക്ക് ലോങ്ങ് മാർച്ച് നടത്തേണ്ട.

ഹിന്ദു വിശ്വാസങ്ങളെയും സംസ്‌ക്കാരത്തെയും ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതും പുരോഗമനം. പക്ഷെ ന്യൂനപക്ഷ മത വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത്.

ഹിന്ദു വിശ്വാസങ്ങൾക്കെതിരെ ലേഖനമോ കവിതയോ എഴുതിയാൽ അവൻ അല്ലെങ്കിൽ അവൾ സാംസ്കാരിക നായിക അല്ലെങ്കിൽ നായകൻ. പക്ഷെ ന്യൂനപക്ഷ വിശ്വാസങ്ങൾക്കെതിരെ എഴുതിയാൽ കടുത്ത അപരാധം. കയ്യാണോ തലയാണോ വെട്ടുന്നത് എന്ന് പറയാനാകില്ല.

പെരുമാൾ മുരുകനും, ഹരീഷുമെല്ലാം ആവിഷ്‌ക്കാര സ്വന്തന്ത്ര്യ വക്താക്കൾ പക്ഷെ സൽമാൻ റുഷ്ദിയും, തസ്ലിമ നസ്‌റിനും പൊതുസമൂഹത്തിൽ സ്ഥാനമില്ല.

കുഞ്ഞുങ്ങൾ കുറിക്കുന്ന കവിത അടിച്ചുമാറ്റുന്ന മഹതിയൊക്കെ സാംസ്കാരിക നായിക.

പാർട്ടി സെക്രട്ടറിയുടെ സന്തതി 13 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയാൽ അത് ബിസിനസ് തർക്കം. സാധാരണക്കാരൻ വിശപ്പ് സഹിക്കാതെ ഒരു നേരത്തെ ഭക്ഷണം ഭക്ഷണം മോഷ്ടിച്ചാൽ അവനെ തല്ലികൊല്ലും.

ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും, പക്ഷെ അട്ടപ്പാടിയിൽ പട്ടിണി മൂലം സ്ത്രീകളും കുഞ്ഞുങ്ങളും മരണപ്പെടുമ്പോൾ അത് അമേരിക്കൻ ഗൂഢാലോചന എന്ന് പറയും.

ഡൽഹിയിൽ സഹിഷ്ണുത പ്രസംഗിക്കും കേരളത്തിൽ അരുംകൊല ചെയ്യും.

സ്ത്രീ ശാക്തീകരണം പ്രസംഗിക്കും എന്നിട്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സ്ത്രീകളെ അവഹേളിക്കും. നേതാവ് സ്ത്രീകളെ പീഡിപ്പിച്ചാൽ 6 മാസം സസ്‌പെന്ഷൻ ആണ് ശിക്ഷ. അത് കേട്ട് മലയാളി പറയും ഇന്ത്യയിലാദ്യം മാതൃകാപരം എന്ന്.

ഒരു പെൺകുട്ടി എന്ത് വസ്ത്രം ധരിക്കണം, ആരോടൊക്കെ സംസാരിക്കണം, സഞ്ചരിക്കണം എന്നതൊക്കെ തീരുമാനിക്കാൻ നൂറുകണക്കിന് ആങ്ങളമാർ ആങ്ങളമാർ ഉണ്ടിവിടെ.

ഞങ്ങളില്ല ക്രിസ്ത്യാനി രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം എന്ന് എല്ലാവിധ മത ചിഹ്നങ്ങളും അണിഞ്ഞുകൊണ്ടു തന്നെ ഒരു ഉളുപ്പും ഇല്ലാതെ പറയും. ഏറ്റവും വലിയ മത ഭ്രാന്തന്മാർ പുരോഗമനം പ്രസംഗിക്കുന്ന മലയാളി തന്നെയാണ്.

ഞങ്ങൾക്ക് ജാതിയും മതവുമില്ല എന്ന് പറഞ്ഞിട്ട് സ്വന്തം മക്കളെ ജാതിയും മതവും നോക്കി തന്നെ വിവാഹം കഴിപ്പിക്കും.

ഏറ്റവും കൂടുതൽ നിരീശ്വരവാദവും പുരോഗമനവും പ്രസംഗിക്കുന്ന ഈ കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ ധ്യാന കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ഉള്ളത്. അനുഗ്രഹം എന്ന ബോർഡ് കണ്ടാൽ മലയാളി അവിടെ വണ്ടി ചവിട്ടും.

ലോകത്തിലെ ഏതൊരാൾക്കും ഏറ്റവും എളുപ്പം പറ്റിക്കാൻ കഴിയുന്നതും മലയാളിയെ ആണ്. ATM കാർഡിന്റെ പാസ്സ്വേർഡ് പറഞ്ഞുതന്നാൽ നാളെ അക്കൗണ്ടിൽ 10000 രൂപ രൂപ നിക്ഷേപിക്കാം എന്ന് ആരെങ്കിലും ഫോൺ വിളിച്ചു പറഞ്ഞാൽ കുടുംബത്തിലെ എല്ലാവരുടെയും ATM പിൻ നമ്പർ കൊടുക്കും.

എറണാകുളം ജില്ലാ കളക്ടറുടെ ഒഴിവുണ്ട് 5 ലക്ഷം രൂപ തന്നാൽ ആ ജോലി വാങ്ങിച്ചു തരാം എന്ന് ആരെങ്കിലും പറഞ്ഞാൽ മലയാളി 10 ലക്ഷം കൊടുത്തിട്ട് പറയും രണ്ടാമത്തവനെ തൃശൂർ കളക്ടർ കൂടി ആക്കിതരണം എന്ന്.

47 വർഷം കൊണ്ട് 7 കിലോമീറ്റർ ബൈപ്പാസ് പണിയുന്ന മലയാളി 3 വർഷം കൊണ്ട് 14 വരി എക്സ്‌പ്രസ്സ് ഹൈവേ പണിയുന്നവരെ കളിയാക്കും.

അംബാനിയും അദാനിയും കുത്തക ബൂർഷ്വാകൾ. പക്ഷെ യുസഫ് അലിയും, രവി പിള്ളയും വ്യവസായ പ്രമുഖരും. പക്ഷെ മലയാളിക്ക് ജിയോ സിം നിർബന്ധം.

യഹൂദന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ. പക്ഷെ യഹൂദന്റെ സൃഷ്ടിയായ കമ്മ്യൂണിസവും, ഫേസ്‌ബുക്കും ഇല്ലാതെ ജീവിക്കാൻ പറ്റില്ല.

ഉത്തരേന്ത്യയിലെ കക്കൂസിന്റെ കണക്ക് എടുത്തു പരിഹസിക്കും. കേരളത്തിൽ ഒരു വൃദ്ധ പ്രാഥമിക ആവശ്യത്തിന് കടപ്പുറത്തു പോയപ്പോൾ നായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം അറിഞ്ഞതായി മലയാളി ഭാവിച്ചില്ല. 2014 ന് ശേഷം 1.75 ലക്ഷം ശൗചാലയങ്ങൾ കേന്ദ്ര സഹായത്തോടെ കേരളത്തിൽ നിർമ്മിച്ചതും അറിഞ്ഞില്ല .

ഉത്തരേന്ത്യയിൽ വീടില്ല, കക്കൂസില്ല, അത് പണിയാൻ ഞങ്ങൾ എന്തിന് നികുതി അടക്കണം എന്ന് ചോദിക്കുന്ന മലയാളി സ്വന്തം നാട്ടിലെ ഓലപ്പുരകളിൽ ലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്നത് കണ്ടില്ല.

ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ മലയാളിക്ക് മടിയാണ്. ആധാർ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മേലുള്ള കടന്നുകയറ്റമാണ് എന്ന് പറയുന്ന മലയാളി അമേരിക്കൻ വിസക്ക് വേണ്ടി നൂൽബന്ധം ഇല്ലാതെ സായിപ്പിന്റെ സായിപ്പിന്റെ മുന്നിൽ നിന്ന് കൊടുക്കും.

ഇന്ത്യയിൽ ട്രാഫിക് നിയമം മലയാളി പാലിക്കില്ല പക്ഷെ ഗൾഫിൽ ചെന്നാൽ അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കും.

ജോലി തരൂ സർക്കാരേ എന്ന് പറഞ്ഞു പോസ്റ്റ് ഓഫീസിന് മുന്നിലും ,BSNL ഓഫീസിന്റെ മുന്നിലും മലയാളി കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ ആ സ്ഥാപനങ്ങളിൽ മത്സരപരീക്ഷ വിജയിച്ച് പുതിയതായി ജോലിക്കെത്തുന്നത് ഇതരസംസ്ഥാനങ്ങളിലെ യുവതീ യുവാക്കളാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉള്ള സംസ്ഥാനം, ഇന്ത്യയിൽ ഏറ്റവും കുറവ് സാമ്പത്തീക വളർച്ച ഉള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ ഹർത്താലും പണിമുടക്കും നടക്കുന്ന സംസ്ഥാനം, പ്രവാസികളുടെ വിയർപ്പ് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം, ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനം, നല്ല ജോലി മുതൽ ഉയർന്ന വിദ്യാഭ്യാസത്തിനു വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനം ...ഇതൊക്കെയാണ് കേരളം ഇപ്പോൾ . ഇതൊക്കെ ആയാലും മലയാളി ഉത്തരേന്ത്യയിലേക്ക് നോക്കിയിരുന്ന് അവിടുത്തെ കക്കൂസിന്റെ കണക്കെടുക്കുവാ ..

കർണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിലെ സ്‌കിൽഡ് തൊഴിലിന് അവിടെയുള്ള ആളുകൾക്ക് നിശ്ചിത ശതമാനം quota കൊടുക്കണം എന്ന നിയമം വരുന്നു. മഹാരാഷ്ട്രയിൽ ഇത് കൂടുതൽ കർക്കശമാക്കുന്നു.

പ്രവാസികളുടെ എണ്ണം നാൾക്ക് നാൾ കുറഞ്ഞു വരുന്നു. കള്ള് ,ലോട്ടറി, പെട്രോൾ നികുതി, ഇവയല്ലാതെ വേറെ ഒരു വരുമാനവും ഇല്ല.

കേരളത്തിൽ കടമകൾ മറന്ന് അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന മലയാളി പക്ഷെ കേരളത്തിന് പുറത്ത് പോയാൽ കടമകളെ കുറിച്ച് മാത്രം ചിന്തിച്ച് അവകാശങ്ങൾക്കായി കക്കൂസിൽ കയറി മുദ്രാവാക്യം വിളിക്കും.

ഇതൊക്കെയാണെങ്കിലും മലയാളിക്ക് ഞങ്ങൾ നമ്പർ വൺ, പ്രബുദ്ധ മലയാളി എന്നൊക്കെ സ്വയം പുകഴ്‌ത്തി മറ്റുള്ളവരെ ട്രോള്ളികൊണ്ടിരിക്കാൻ മാത്രം അറിയാം.

അതാണ് ആദ്യം പറഞ്ഞത് ഊ*** ചിന്ത, മൂ*** ജീവിതം ഇതാണ് മലയാളിയുടേത് എന്ന്.

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായം പൂർണമായും ജിതിൻ എന്ന വ്യക്തിയുടെ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP