Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലാണ് കെസിബിസിക്ക് വേദനയും ഖേദവും; അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു; അതിനുപുറമെ വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ് ഇപ്പോൾ നടത്തിയത് ; കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്; ജോമി തോമസ് എഴുതുന്നു

ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലാണ് കെസിബിസിക്ക് വേദനയും ഖേദവും; അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു; അതിനുപുറമെ വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ് ഇപ്പോൾ നടത്തിയത് ; കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്; ജോമി തോമസ് എഴുതുന്നു

ജോമി തോമസ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോമുളയ്ക്കന്റെ അറസ്റ്റിൽ പരോക്ഷമായി ഖേദിച്ചുകൊണ്ടും വേദനിച്ചുമുള്ള കെസിബിസിയുടെ പ്രസ്താവനയെ രൂക്ഷമായി വിമശിച്ച് മാധ്യമ പ്രവർത്തകനായ ജോമി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലും കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിലുമാണ് കെസിബിസിക്ക് വേദന, ഖേദം. അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, തന്മൂലം അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാധ്യമപ്രവർത്തകനും സുപ്രീം കോടതി ജഡ്ജിക്കും മന്ത്രിക്കുമെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ അവർ ഉൾപ്പെടുന്ന തൊഴിൽവിഭാഗത്തെ ആരും അടച്ചാക്ഷേപിച്ചില്ലെന്നും ഇന്ത്യയിലെ ഒരു കത്തോലിക്കാ മെത്രാനെതിരെയായപ്പോൾ സ്ഥാപിതതാൽപര്യക്കാരും മാധ്യമങ്ങളും ചേർന്ന് കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുന്നുവെന്ന് കെസിബിസി പറയുന്നത് വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണെന്നും ജോമി തോമസ് ചൂണ്ടിക്കാട്ടുന്നു.

മാധ്യമ പ്രവർത്തകനായ ജോമിതോമസിന്റെ ഫേസ്‌ബുക്ക പോസ്റ്റ് ഇങ്ങനെയാണ്

കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്.ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലും കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിലുമാണ് കെസിബിസിക്ക് വേദന, ഖേദം. അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, തന്മൂലം അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു.
ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെക്കുറിച്ച് കെസിബിസിക്ക് ആശങ്കയുണ്ട് എങ്കിൽ, ഇതിനു മുൻപ് കെസിബിസി ഇറക്കിയ പ്രസ്താവന ഒരുതവണ വായിക്കുന്നതു നല്ലതാണ്. ആരോപണം ഉന്നയിച്ച വ്യക്തിയെക്കുറിച്ച് മറ്റു ചില ആരോപണങ്ങൾ അതിൽ ഉൾപ്പെടുത്തിയത് കെസിബിസി അറിയാതെ, സാത്താൻ ഇടപെട്ടു ചെയ്തായിരുന്നോ?
കേസിന്റെ മറവിൽ കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാ പിതാക്കന്മാരെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവരായി കെസിബിസി കണ്ടെത്തിരിയിക്കുന്നത്:
കത്തോലിക്കാ സഭയോട് വിരോധമോ അസൂയയോ ഉള്ള ചിലർ,നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവുമുള്ള ചില മാധ്യമപ്രവർത്തകർ
സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തർ .വിരോധമാണോ അസൂസയാണോയെന്ന് കെസിബിസിക്ക് ഉറപ്പില്ല. രണ്ടിലൊന്നുണ്ടെന്ന് ഉറപ്പുണ്ട്. എന്നാൽ, വിരോധമോ അസൂയയോ ഉള്ള ആ 'ചിലർ' ആരെന്നു വെളിപ്പെടുത്താൻ ധൈര്യം വേണം. അത് ക്രൈസ്തവരിലെ മറ്റു വിഭാങ്ങളാണോ, മറ്റു മതവിഭാഗങ്ങളാണോയെന്നൊക്കെ സംശയം അവശേഷിപ്പിക്കാതെ പറയണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുത്.

മാധ്യമപ്രവർത്തകരുടെ നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവുമെന്ന പരാമർശം അതൊക്കെ എന്തൊക്കെയാണെയെന്തോ! ബിഷപ്പിന്റെ വാർത്ത റിപ്പോർട്ട് ചെയ്യുകയും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുകയും ചെയ്തതിനാൽ മാധ്യമപ്രവർത്തകർ നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവും ഉള്ളവരായി. ഈ ആരോപണം കേരളത്തിലെ മാധ്യമങ്ങൾ അനുഭവിക്കേണ്ടതാണ്. മതങ്ങളെക്കുറിച്ച് പൊതിഞ്ഞു മാത്രമേ റിപ്പോർട്ട് ചെയ്യൂ, അല്ലെങ്കിൽ മതവികാരം വൃണപ്പെടുമെന്ന വ്യാജനിർമ്മിതിയുടെ സ്വാധീനം. ഇപ്പോൾ, തുറന്നു പറഞ്ഞുള്ള റിപ്പോർട്ട് വരുമ്പോൾ അതിൽ നിക്ഷിപ്ത താൽപര്യവും നിഗൂഡലക്ഷ്യവും ആരോപിക്കപ്പെടുന്നു.

സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തർ അവർ ആരാണെന്നുകൂടി പറയാവുന്നതാണ്. അവർക്കുള്ളത് എന്തുതരം അസംതൃപ്തിയാണെന്ന് കെസിബിസി വിലയിരുത്തുന്നുവെന്നും.
മാധ്യമപ്രവർത്തകനും സുപ്രീം കോടതി ജഡ്ജിക്കും മന്ത്രിക്കുമെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ അവർ ഉൾപ്പെടുന്ന തൊഴിൽവിഭാഗത്തെ ആരും അടച്ചാക്ഷേപിച്ചില്ലെന്നും ഇന്ത്യയിലെ ഒരു കത്തോലിക്കാ മെത്രാനെതിരെയായപ്പോൾ സ്ഥാപിതതാൽപര്യക്കാരും മാധ്യമങ്ങളും ചേർന്ന് കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുന്നുവെന്ന് കെസിബിസി പറയുന്നു. അത് വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ്. ചങ്ങനാശേരിയിലെ കൊച്ചുമെത്രാൻ നടത്തിയ പരാമർശത്തിന്റെ അടുത്തുനിൽക്കുന്നു. നാളിതുവരെ ലൈംഗികാരോപണം നേരിട്ടതും വത്തിക്കാൻ നടപടിയെടുത്തത് ഉൾപ്പെടെയുള്ളതുമായ മെത്രാന്മാരുടെ പേര് ആരുടെയും പക്കലില്ലാഞ്ഞിട്ടല്ല. തെക്കേയിന്ത്യൻ സംസ്ഥാനത്തെ മെത്രാൻ നേരിടുന്ന അന്വേഷണവും, പുറത്തുവരാൻ വെമ്പുന്ന ആരോപണങ്ങളും മാധ്യമപ്രവർത്തകർക്ക് അറിയാഞ്ഞിട്ടല്ല. എന്നിട്ടും ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തിലെ വിഷയത്തെ ഒറ്റയ്ക്കു നിർത്തി സമീപിക്കാനാണ് താൽപര്യപ്പെട്ടത്. അതു പക്വതതന്നെയാണ്. എന്നിട്ടും, മാധ്യമങ്ങൾ ബിഷപ്പുമാരെ പൊതുവായി ആക്രമിക്കുന്നുവെന്നൊക്കെ പറയുന്നത് ഒരു മെത്രാൻ സമിതിക്കു ചേരുന്നതല്ല. മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ മനോഹരവും ചിന്തനീയവുമായ കാഴ്ചപ്പാടുകൾ ഓർക്കാവുന്നതാണ്.

കെസിബിസിയുടെ പ്രസ്താവനയിൽ ഒറ്റപ്പെട്ടൊരു വാചകം ആരെയൊ ബോധിപ്പിക്കാനെന്നപോലെ നിൽപുണ്ട്. അതിനു മുൻപുള്ള ഒന്നോ അതിലധികമോ വാചകങ്ങൾ ഒഴിവാക്കപ്പെട്ടതെന്നു മനസിലാക്കാൻ പത്തുവർഷത്തെ പരിശീലനം വേണ്ട, ഫിലോസഫിയും തിയോളയിയും പഠിക്കേണ്ടതില്ല. ഉൾപ്പെടുത്തിയിട്ടുള്ള വാചകത്തിൽ പറയുന്നത്, തെറ്റുകൾ തിരുത്താനും കുറവുകൾ പരിഹരിക്കാനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടാക്കുമെന്നാണ്.

അപ്പോഴുണ്ടാവുന്ന സംശയം: ഇപ്പോൾ സംഭവിച്ചതൊക്കെ സ്ഥാപിത, നിക്ഷിപ്ത താൽപര്യക്കാരുടെയും മാധ്യമങ്ങളുടെയുമൊക്കെ ഗൂഡാലചനയാണെങ്കിൽ പിന്നെ എന്തിനാണ് തെറ്റു തിരുത്തുന്നത്, കുറവുകൾ പരിഹരിക്കുന്നത്? ഇല്ലാത്ത തെറ്റും ഇല്ലാത്ത കുറവും ഉണ്ടാക്കി പരിഹരിക്കുന്നത് അബ്നോർമൽ കാര്യമാണ്. ഉണർന്നിരുന്നുള്ള പ്രാർത്ഥന ആവശ്യമാണ്. പിന്നെ കെസിബിസി പറയുന്നത് മാധ്യമവിചാരണയെക്കുറിച്ചും പരാതിക്കാരിക്കു സഭയിൽനിന്നു നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ കഴമ്പില്ലെന്നുമാണ്.

ഇപ്പറയുന്ന മാധ്യമ വിചാരണയൊക്കെ കഴിഞ്ഞ ഏതാനും മാസത്തെ കാര്യമാണ്. അതിനൊക്കെ എത്രയോ മാസം മുൻപാണ്, ബിഷപ്, കന്യാസ്ത്രീകൾക്കെതിരെ പൊലീസിനെ സമീപിച്ചത്? അപ്പോൾ, വാസ്തവത്തിൽ അദ്ദേഹമാണ് ആദ്യം വ്യക്തമാക്കിയത് തനിക്കു സഭയുടെ സംവിധാനങ്ങളിൽ വിശ്വാസമില്ല, താൻ വിഷയത്തെ സഭയ്ക്കു പുറത്തേക്ക്, തെരുവിലേക്ക് കൊണ്ടുപോകുകയാണെന്ന്. കന്യാസ്ത്രീയെ പരാതിക്കാരി എന്നു കെസിബിസി വിശേഷിപ്പിക്കുന്ന കാലത്തിന് മാസങ്ങൾ മുൻപാണ് തർക്കങ്ങൾ ഉണ്ടാവുന്നത്. രൂപതാധ്യക്ഷൻ, അദ്ദേഹം രക്ഷാധികാരിയായ സന്യാസിനി സഭയിലെ കന്യാസ്ത്രീ ഇവരുൾപ്പെട്ട് തർക്കമുണ്ടായാൽ, അതിരൂപതാ അധ്യക്ഷൻ എന്തു ചെയ്യണമായിരുന്നു? അദ്ദേഹം തന്റെ പഴയ സുഹൃത്തുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രം മതിയായിരുന്നോ?

കുട്ടനാട്ടിൽ തോട്ടിലൂടെ ഒഴുകിവരുന്ന ശവത്തെ തങ്ങളുടെ സ്റ്റേഷൻ അതിർത്തിയിൽനിന്നു തള്ളി, അടുത്ത സ്റ്റേഷൻ പരിധിയിലേക്കു പൊലീസുകാർ തള്ളിവിടുമെന്നു തമാശ കേട്ടിട്ടുണ്ട്. അതേപോലെയല്ല പല മെത്രാന്മാരും ഈ വിഷയത്തിൽ പെരുമാറിയതെന്ന് സത്യസന്ധതയുണ്ടെങ്കിൽ, വിഷയത്തെ ക്രൈസ്തവമായ സമഗ്രതയിൽ കാണാൻ തയ്യാറാവുമെങ്കിൽ, കെസിബിസിക്കു പറയാനാവില്ല. കന്യാസ്ത്രീ പരാതി പറയാൻ സമീപിച്ച ഏതാനും മെത്രാന്മാർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം നിർവഹിക്കാൻ കൂട്ടാക്കാതെ, വളരെ ബ്യൂറോക്രാറ്റിക്കായി ഇത് എന്റെ അധികാരത്തിൽ പെടുന്ന വിഷയമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അവർ ആരൊക്കെയെന്നും ചില മെത്രാന്മാർ തമ്മിലുണ്ടായ സംസാരവും അറിയാത്തതുകൊണ്ടല്ല ഇവിടെ പരാമർശിക്കാത്തത്. അവർ സമൂഹത്തിൽ ചെറുതാകുന്നത് ഒരു സമുദായത്തിനുതന്നെ അപമാനകരമാണ് എന്നതുകൊണ്ടുമാണ്. മെത്രാൻസമിതികളുടെയും സഭാപ്രതിനിധിയുടെയുമൊക്കെ സമീപനത്തിൽ പിഴവുണ്ടായി എന്ന് മെത്രാന്മാരിൽ പലർക്കും അഭിപ്രായമില്ലെന്നു പറയാൻ കെസിബിസിക്കു ധൈര്യമുണ്ടാവില്ലെന്നുറപ്പുണ്ട്.

കെബിസിബിയിലുള്ളവരോട് ഒരേപക്ഷയുണ്ട്. ഇത്രയും മോശപ്പെടരുത്. മനുഷ്യസ്വഭാവങ്ങളിലെ ഏറ്റവും പഴക്കമുള്ളവയുടെ ഗണത്തിലുള്ളതാണ് പല്ലിടകുത്തൽ. അതാണോ ചെയ്യുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിന്, ഇത്തരം പ്രസ്താവനകൾ ഇറക്കുംമുൻപ്, മെത്രാന്മാരുടെ ഡ്രൈവർമാർക്കെങ്കിലും ഒരു തവണ വായിക്കാൻ കൊടുക്കുക. എടാ, കുഴപ്പമൊന്നുമില്ലല്ലോ അല്ലേ എന്നൊന്നു ചോദിക്കുക. അവരാകുമ്പോൾ, ഉള്ളതു പറയും. വേണ്ടതിലധികം അറിയാവുന്നവരാണല്ലോ അവർ.

കത്തോലിക്കാ സഭയിലെ മെത്രാന്മാർ അറിയേണ്ടത്: നിങ്ങളിൽ ഒട്ടുമിക്കവരോടുംതന്നെ ലോകത്തിനു ബഹുമാനമാണ്. അത് ഏറിയ പങ്കും പദവിയോടും അതിന്റെ ചിഹ്നങ്ങളോടുമുള്ള ബഹുമാനമാണ്. ചിലരുടെ വ്യക്തിത്വം ബഹുമാനത്തിന്റെ തോതുകൂട്ടുന്നു. അത് ഇല്ലാതാക്കാൻ നിങ്ങൾതന്നെ ഇടവരുത്തരുത്. ശരിയാണ്, സഭ പ്രതിസന്ധിയിലാണ്. എന്നുകണ്ട്, അപക്വമായ പ്രതികരണങ്ങൾക്കു മുതിരരുത്. അത് പ്രതിസന്ധി കൂട്ടുകയേയുള്ളു.

ഇതു തികച്ചും വ്യക്തിപരമായ കുറിപ്പാണ്. രണ്ടു കാരണങ്ങളാലാണ്. മാധ്യമപ്രവർത്തകരെ ആക്ഷേപിക്കാൻ കെസിബിസി താൽപര്യപ്പെട്ടതിനാലും ഇപ്പോൾ പൊതുചർച്ചയിലുള്ള വിഷയത്തിൽ വിചിത്രമായ ന്യായീകരണത്തിന് ശ്രമിച്ചതിനാലും. കത്തോലിക്കാ പശ്ചാത്തലമുള്ളതിനാൽ പല നല്ലമൂല്യങ്ങളും ജീവിതത്തിൽ കിട്ടിയിട്ടുണ്ട്, അപ്പനമ്മമാരിലൂടെയും വൈദികരിലൂടെയും കന്യാസ്ത്രീകളിലൂടെയും. അങ്ങനെയാവുമ്പോൾ, തെറ്റു കണ്ടാൽ പറയേണ്ടത് ഉത്തരവാദിത്തമാണ്. ബൈബിളിലെ, പറയുടെ കീഴിൽ വയ്ക്കാൻ പാടില്ലാത്ത, കൊളുത്തപ്പെട്ട വിളക്ക് സത്യമാണ്. അത് പ്രശോഭിക്കണം. പ്രകാശം പരക്കണം. എല്ലാവരും മനുഷ്യരാണ്. ബലഹീനതകൾ മനുഷ്യസഹജമാണ്. തങ്ങൾ ശരി മാത്രമെന്നും തങ്ങൾ മാത്രം ശരിയെന്നും നടിക്കുന്നത് ദൈവനിഷേധമാണ്. പിന്നെ, വഴിവക്കിലെ സമരത്തെക്കുറിച്ചാണെങ്കിൽ: ക്രിസ്തുവും അരമനയ്ക്കുള്ളിലല്ല, തെരുവിലായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാൻ മാത്രമാണ് ക്രിസ്തു അരമനയ്ക്കുള്ളിൽ കയറിയത്.

( മാധ്യമ പ്രവർത്തകനായ ജോമി തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP