Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിടവാങ്ങിയത് കന്നഡ മണ്ണിൽ ചരിത്രം രചിച്ചവർ; അംബരീഷിനേയും ജാഫർ ഷെരീഫിനേയും കെസി വേണുഗോപാൽ ഓർത്തെടുക്കുമ്പോൾ

വിടവാങ്ങിയത് കന്നഡ മണ്ണിൽ ചരിത്രം രചിച്ചവർ; അംബരീഷിനേയും ജാഫർ ഷെരീഫിനേയും കെസി വേണുഗോപാൽ ഓർത്തെടുക്കുമ്പോൾ

കെ സി വേണുഗോപാൽ എംപി

ന്ത്യയിലെ തന്നെ തലയെടുപ്പുള്ള രണ്ട് നേതാക്കളാണ് കർണാടകത്തിൽ ഈ ദിവസങ്ങളിൽ വിടപറഞ്ഞത്. സി.കെ. ജാഫർ ഷെരീഫ് ഭാരതമൊട്ടാകെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവും റെയിൽവേ മന്ത്രിയെന്ന നിലയിൽ പേരെടുത്ത ഭരണാധികാരിയും. ഇന്ദിര ഗാന്ധിയുടെ കാലം മുതൽക്കേ ദേശിയ രാഷ്ട്രീയത്തിലെ ദക്ഷിണേന്ത്യൻ മുഖമെന്ന നിലയിൽ ജാഫർ ഷെരീഫിന്റെ നിര്യാണം കോൺഗ്രസിന് അക്ഷരാർത്ഥത്തിൽ വലിയ നഷ്ടമാണ്.

അംബരീഷാകട്ടെ ചലച്ചിത്ര നടനെന്ന നിലയിൽ കന്നഡ മണ്ണിൽ ആവേശമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച കോൺഗ്രസിന്റെ ശക്തമായ നേതാവും. ഇരുവരുമായി ഉണ്ടായിരുന്ന പരിചയം സൗഹൃദമായി മാറുന്നത് കഴിഞ്ഞ വർഷം കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ട ശേഷമാണ്. ഇരുവരും തങ്ങളുടെ പ്രസ്ഥാനത്തിലും, ആരാധകർക്കും, അണികൾക്കും നടുവിലും ശക്തമായ സാന്നിദ്ധ്യമായിരുന്നു അവസാന കാലം വരെയും. ചുമതല എടുത്തതിനു ശേഷം മുതിർന്ന നേതാക്കളെ അങ്ങോട്ട് പോയി കാണുന്നതിന്റെ ഭാഗമായി ആദ്യം പോയത് ജാഫർ ഷെരീഫിന്റെ വീട്ടിലേക്കാണ്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അത്ര സജീവമല്ലാതിരുന്നിട്ടും കർണാടക രാഷ്ട്രീയത്തിലേയും കോൺഗ്രെസ്സിലേയും പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ട വിഷയങ്ങളും മുൻഗണന കൊടുക്കേണ്ട സംഘടനാ കാര്യങ്ങളും ഉൾപ്പെടെ ദീർഘ നേരം വളരെ ഊർജ്ജസ്വലനായി സംസാരിച്ചു.

സുദീർഘമായ ആറുപതിറ്റാണ്ടിലേറെ സംസ്ഥാന കോൺഗ്രസിനെ നയിച്ച കർണാടകം കണ്ട ശക്തരായ നേതാക്കളിൽ ഒരാൾ എന്ന നിലയിൽ അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പിൽകാലത്ത് ഏറെ പ്രയോജനകരമായിരുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിൽ തന്നെ ഏറ്റവും പ്രഗത്ഭനായ മതേതര മുഖമായിരുന്നു ജാഫർ ഷെരീഫിന്റേത്. പൊതു സമൂഹത്തിന്റെ പുരോഗത്തിക്കൊപ്പം ദുരബല വിഭാഗങ്ങളുടെയും ന്യുനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിനായി എന്നും അദ്ദേഹം ശബ്ദമുയർത്തി. കോൺഗ്രസ് ദേശിയ നേതൃത്വത്തിലും ഗാന്ധികുടുംബത്തോടൊപ്പവും തലമുറകളോളം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. ഒട്ടേറെ തലമുറകളിലെ നിരവധി പ്രഗത്ഭരായ നേതാക്കളെ വാർത്തെടുക്കാനും വികസനപരമായി സംസ്ഥാനത്തിന് കുതിപ്പ് നൽകാനും അദ്ദേഹത്തിനായി.

പാർലമെന്റ്അംഗം ,കേന്ദ്ര റെയിൽവേ മന്ത്രി എന്നി നിലകളിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. റെയിൽവേ പാതകളുടെ ഗേജ് മാറ്റവും, വീൽ നിർമ്മാണ ഫാക്ടറിയും, ഒട്ടേറെ പുതിയ പാതകളുൾപ്പെടെ മാതൃ സംസ്ഥാനത്തിന് നൽകി റെയിൽവേ വികസന ചരിത്രത്തിൽ ആർക്കും മറികടക്കാനാകാത്ത വികസന കുതിപ്പ് അദ്ദേഹം പ്രാപ്യമാക്കി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ തിരികെ അധികാരത്തിൽ വരുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചിരുന്നു. അതെ സമയം കർണാടകത്തിലെ സഖ്യ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി കൊണ്ടു പോകുന്നതിനും കൂടുതൽ ശക്തമായി സംസ്ഥാനത് പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകണമെന്നുൾ പ്പെടയുള്ള കാര്യങ്ങളാണ് ഇടക്ക് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്.

കന്നഡ രാഷ്ട്രീയത്തിലും താര പരിവേഷമായിരുന്നു എന്നും അംബരീഷിന്. മാണ്ഡ്യയയിലെ കിരീടം വെക്കാത്ത രാജാവെന്ന ആരാധകരുടെ വിശേഷണം ഒരിക്കലും അസ്ഥാനത്തായില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ പല രാഷ്ട്രീയ പ്രശ്‌നങ്ങളിലും അഭിപ്രായമറിയിക്കാൻ അദ്ദേഹവും, പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായമറിയാൻ ഞാനും ഫോണിലും നേരിട്ടുമായി മിക്കവാറും ബന്ധപ്പെട്ടിരുന്നു. പ്രാദേശികമായ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാട് നിർണായകമായി. അഭിപ്രായ വിത്യാസങ്ങളുണ്ടാകുന്ന വേളകളിൽ പഴയ റിബൽ സ്റ്റാറിന്റെ പരിവേഷത്തിലാണ് പ്രവർത്തകരും നേതാക്കളും അദ്ദേഹത്തെ കണ്ടത്. പക്ഷെ ആത്യന്തികമായി പാർട്ടിയുടെ നിലപാടുകൾക്കൊപ്പമായിരുന്നു അദ്ദേഹം. സൂപ്പർ സ്റ്ററായിരിക്കുന്ന കാലത്ത് രാഷ്ട്രീയത്തിലെത്തി അവിടെയും താരമായ അംബരീഷ് ദക്ഷിണേന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാവായതിനു പിന്നിൽ വ്യക്തിപ്രഭാവത്തിന്റെയും നിലപാടുകളുടെയും പിൻബലവുമുണ്ട്. കന്നഡ മണ്ണിന്റെ മനഃസറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് എന്നും രാഷ്ട്രീയത്തിലും അദ്ദേഹം സ്വീകരിച്ചത്.

കാവേരി ജല തർക്ക ട്രീബ്യുണൽ തീരുമാനത്തിനെതിരെ 2008 ൽ കേന്ദ്ര വാർത്ത വിനിമയ സഹ മന്ത്രി സ്ഥാനത്തിൽ നിന്നുള്ള രാജി തന്നെ അത് സാക്ഷ്യപെടുത്തുന്നു. എംപി, എംഎ‍ൽഎ കേന്ദ്ര സംസ്ഥാന മന്ത്രി എന്നീ നിലകളിൽ മികച്ച ജന പ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പേരെടുത്ത അദ്ദേഹം എന്നും സാധാരണകാർക്കിടയിലായിരുന്നു ജീവിച്ചത്. ആദ്യം ജനതാ ദളിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ച അംബരീഷ് എന്നും വർഗീയ രാഷ്ട്രീയതിനെതിരായ ശക്തമായ നിലപാടുകളിൽ ഉറച്ചു നിന്നു. അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ ഒരിക്കലും മടിച്ചില്ല :. അനാരോഗ്യം കാരണം യാത്ര ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ മിക്കപ്പോഴും ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കാണാനും കുടുംബാംഗങ്ങളുമായി സൗഹൃദം പുലർത്താനും ഇടയായി. അദ്ദേഹത്തിന്റെ ഭാര്യ മലയാളത്തിന്റെ പ്രിയ നായിക സുമലത എന്നും അദ്ദേഹത്തിന്റെ ശക്തി കേന്ദ്രമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയയിൽ നിന്നും അദ്ദേഹം മത്സരിക്കണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. അക്കാര്യം അറിയിച്ചപ്പോൾ തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം ബുദ്ധിമുട്ടറിയിച്ചു. അപ്പോഴും തിരഞ്ഞെടുപ്പ് ഫലത്തെയല്ല ജയിച്ചു കഴിഞ്ഞ് ജനങ്ങൾക്കിടയിൽ സജീവമാകാൻ കഴിയാതെ പോയാലോ എന്ന ഭയമായിരുന്നു അദ്ദേഹത്തെ അലട്ടിയത്.

രണ്ടു നേതാക്കളുടെയും നിര്യാണം പാർട്ടിക്കും പൊതു സാമൂഹത്തിനും പകരം വെക്കാനാവാത്ത നഷ്ടമാണ്. എന്നും സാധാരണകർക്കൊപ്പം ജനങ്ങളുടെ മനഃസറിഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടത്തിയ രണ്ട് പ്രബലരായ നേതാക്കളാണ് വിട വാങ്ങുന്നത്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇരുവരും വിട വാങ്ങുന്നത്. തങ്ങളുടെ കർമ്മ പഥങ്ങളിൽ അവർ നൽകിയ നിസ്തുലമായ സംഭാവനകൾ രാജ്യം എക്കാലവും സ്മരിക്കും.

ആദരാഞ്ജലികൾ

(കർണ്ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് കെസി വേണുഗോപാൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP