Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം പൗരന്മാരെ കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന്? ഭരണകൂടം തീവ്രവാദികളാകുമ്പോൾ ആണിയടിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ; നിലമ്പൂർ ഏറ്റുമുട്ടകൽ കൊലപാതകത്തെ കുറിച്ച് അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു

സ്വന്തം പൗരന്മാരെ കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന്? ഭരണകൂടം തീവ്രവാദികളാകുമ്പോൾ ആണിയടിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ; നിലമ്പൂർ ഏറ്റുമുട്ടകൽ കൊലപാതകത്തെ കുറിച്ച് അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു

അഡ്വ. ശ്രീജിത്ത് പെരുമന

ജാതിയും മതവും അന്ധവിശ്വാസങ്ങളും ദേശീയവംശീയ വാദങ്ങളും ഫണം വിടർത്തിയാടുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമിപ്പോൾ സഞ്ചരിക്കുന്നത്. ഫാസിസം അതിന്റെ അത്യഗ്ര രൂപത്തിൽ ജനാധിപത്യത്തിനുമേൽ പൂണ്ടുവിളയാടുകയാണ്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കിൽ തുടങ്ങി പച്ചരി മേടിക്കാനുള്ള പണവും നിഷേധിച്ച് ഗോ മൂത്രം കുടിപ്പിക്കുന്നതിൽ വരെ എത്തി നിൽക്കുന്നു ക്ഷേമ രാജ്യത്തിന്റെ തുഗ്ലക് പരിഷ്‌ക്കാരങ്ങൾ.

ഇന്നലകളിലെ ഭീതിയേറിയ രാത്രികൾ ഇന്നിൽ പുലരുന്നത് മനുഷ്യരുടെ ദയനീയ വിലാപങ്ങൾ കേട്ടുകൊണ്ടാണ്. ജന ജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു പൗരന്റെ ഏറ്റവും സ്വതന്ത്രമായ സാമൂഹിക ചട്ടക്കൂട് ജനാധിപത്യമാണ്. അവിടെ പ്രതിഷേധിക്കാം, സമരങ്ങൾ ചെയ്യാം, ഇഷ്ട ഭക്ഷണവും ഇഷ്ട വസ്ത്രവും ഇഷ്ട കാര്യങ്ങളും ചെയ്യാം, ഇഷ്ടം പോലെ സഞ്ചരിക്കാം അങ്ങനെ പോകുന്നു സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സുകൾ. എന്നാൽ വർത്തമാനത്തിലെ യാഥാർഥ്യങ്ങൾ അത്ര സുഖകരമല്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണകൂടങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഫാസിസ്റ്റു ഭരണ രീതികൾ അനുകരിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. വർഗ്ഗീയ ലക്ഷ്യങ്ങളിലേക്ക് ഒരു രാജ്യത്തെ പതിയെ തുഴഞ്ഞടുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് പിറന്നത് പ്രബുദ്ധ മലയാളികളെ അമ്പരപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്ത ഒരു വാർത്തയുമായിട്ടായിരുന്നു. നിലമ്പൂരിലെ കരുളായി കാട്ടിൽ മാവോയിസ്‌റ് പ്രവർത്തകരും പൊലീസ് തമ്മിൽ ഏറ്റുമുട്ടി ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പ്രവർത്തകർ കൊല്ലപ്പെട്ടിരിക്കുന്നു. എന്നാൽ ഏറ്റുമുട്ടൽ എങ്ങനെയാണെന്നോ എത്ര മാവോയിസ്‌റ് പ്രവർത്തകർ എത്ര പൊലീസുകാർ എപ്പോൾ എവിടെ വച്ച് എന്തിനു വെടി വച്ചു എന്നൊന്നും പറയുന്നതിനോ വിശദീകരണം നൽകുന്നതിനോ പൊലീസ് മേധാവികൾക്കോ ഭരണകൂടത്തിനോ രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും സാധിച്ചില്ല. രാജ്യത്തു തന്നെ ഏറ്റവും വിജിലന്റായി മാദ്ധ്യമ ഇടപെടലുകൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഏറ്റുമുട്ടൽ വാർത്തകൾ ഒന്നും പുറത്തുവിടുന്നതിനു പൊലീസ് തയ്യാറായില്ല എന്നുമാത്രമല്ല മാദ്ധ്യമങ്ങളെ സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനും ജാഗ്രത പുലർത്തി. മാവോയിസ്‌റ് കേന്ദ്ര കമ്മറ്റിയംഗം ദേവരാജനും സഹായി അജിതയുമാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിതീകരണം ഉണ്ടാകുകയും ഇരുവരും കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. പ്ലാസ്റ്റിക്കുകൾ കൊണ്ട് കെട്ടിയ ഒരു താത്കാലിക ടെന്റിനു സമീപത്തായാണ് മൃദദേഹങ്ങൾ കണ്ടത്. ടെന്റിനുള്ളിൽ നിന്നും വയർലേസും അഡാപ്റ്ററും, മൊബൈൽ ഫോണും, ഒരു പിസ്റ്റളും, വൈഫൈയും ചട്ടീം കലങ്ങളും കണ്ടെത്തി എന്നായിരുന്നു വാർത്തകൾ. മേൽപ്പറഞ്ഞ മാരകായുധങ്ങൾ ഉപയോഗിച്ച് ഇവർ അറുപതോളം വരുന്ന പ്രത്യേക ട്രെയിനിങ് ലഭിച്ചിട്ടുള്ള പൊലീസ് സംഘവുമായി ഏറ്റുമുട്ടൽ നടത്തിയെത്രെ ?

എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് പുറത്തുവന്ന വാർത്തകൾ അനുസരിച്ചു 26 ബുള്ളറ്റുകൾ മരണപ്പെട്ട ഇരുവരുടെയും ശരീരത്തു നിന്നും കണ്ടെത്തിയിരിക്കുന്നു. 19 എണ്ണം അജിതയുടെ ശരീരത്തിൽ നിന്നും 7 ദേവരാജന്റെ ശരീരത്തിൽ നിന്നും അതായത് 20 മുതൽ 60 വരെ മാത്രം മീറ്ററുകൾ അകലെ നിന്നായിരിക്കണം വെടിയുതിർത്തത്.
അത്യാധുനിക തിയക്കുകൾ ഉൾപ്പെടെ കൈവശമുള്ള പ്രത്യേക കമാൻഡോ സംഗം ഒരു പിസ്റ്റൾ മാത്രമുള്ള മാവോയിസ്റ്റുകളുമായി എങ്ങനെയാണു മണിക്കൂറുകളോളം ഏറ്റുമുട്ടൽ നടത്തുക ?
എങ്ങനെയാണു ക്ലോസ് റെയിഞ്ചിൽ ഏറ്റുമുട്ടൽ നടന്നിട്ടും ഒരു പൊലീസുകാരന്റെ രോമത്തിനു പോലും പരിക്ക് പറ്റാതിരിക്കുക ?
വെടിയുണ്ടയേറ്റ് പരിക്കേറ്റ് ഓടിപോയി എന്ന് പറയുന്ന മൂന്നാമനായ മാവോയിസ്റ്റിനെ എന്തുകൊണ്ട് അറുപതോളം വരുന്ന പൊലീസ് സംഗം പിന്തുടർന്ന് പിടിച്ചില്ല ?
എന്തുകൊണ്ടാണ് മാദ്ധ്യമങ്ങളെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് ?
എന്തുകൊണ്ടാണ് കർണ്ണാടക തമിഴ്‌നാട് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ സ്ഥലം സന്ദർശിക്കുന്നതിന് നിന്നും വിലക്കാൻ കാരണം ?
ഏറ്റുമുട്ടൽ നടന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങൾ പറയാൻ പൊലീസിന് സാധിക്കാത്തതു എന്തുകൊണ്ട് ?

കരുളായി വനമേഖലയിൽ മാവോവാദികളുടെ താവളത്തിൽ കഴിഞ്ഞ ദിവസം പൊലീസ്, തണ്ടർബോൾട്ട്, ഭീകരവിരുദ്ധസേന എന്നിവരുടെ സംയുക്ത സംഘവുമായി ഏറ്റുമുട്ടൽ നടന്നുവെന്നുള്ള വാർത്തയുടെ നിജസ്ഥിതിയെ പറ്റി മനുഷ്യാവകാശ പ്രവർത്തകരടക്കം ന്യായമായ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മാദ്ധ്യമപ്രവർത്തകരെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെടുകയുണ്ടായില്ല. അത് പൊലീസ് ഭാഷ്യത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു. കാലത്ത് ആറരയ്ക്ക് തന്നെ എല്ലാ തയ്യാറെടുപ്പുകളോടെയും എത്തിയ മാദ്ധ്യമസംഘത്തിൽ ചിലരെ വൈകുന്നേരം നാലുമണിയോടെ വനത്തിലേയ്ക്ക് പോകാൻ അനുവദിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തുന്നതിൽ നിന്ന് തടയുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. നിയമം കയ്യിലെടുക്കാനും സായുധകലാപത്തിനും മുതിരുന്നവരെ നിയമാനുസൃതം കർക്കശമായി നേരിടണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. എന്നാൽ ഇവിടെ മനുഷ്യാവകാശ ലംഘനം തന്നെ നടന്നുവെന്നും ഛത്തിസ്ഗഡിലും ഝാർഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ് നടന്നതെന്നുമുള്ള സംശയം ശക്തമാണ്. അതുകൊണ്ടുതന്നെ നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം.

എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്‌സൽ നേതാവ് വർഗീസിന് ശേഷം സംസ്ഥാനത്ത് മാവോവാദത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യം നാം പ്രത്യേകം ഓർക്കേണ്ടതാണ്.

നിയമ വാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്തു നിയമപരമായ പ്രോസസ്സുകളിലൂടെയല്ലാതെ എങ്ങനെ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ സാധിക്കും ?
വധശിക്ഷ നല്കുകയാണെങ്കില്‌പോലും കൃത്യമായ വിചാരണയും നടപടികളും പൂർത്തിയാക്കേണ്ടതും അതിനനുസൃതമായി ജുഡീഷ്യൽ റിവ്യൂകൾ പോലും നടത്താൻ അവകാശമുള്ള രാജ്യത്തു എങ്ങനെ വയോധികരായ രണ്ടു സമര പ്രവർത്തകരെ പച്ചയ്ക്ക് വെടി വച്ചു കൊല്ലാൻ ഭരണകൂടങ്ങൾക്കോ പൊലീസിനോ സാധിക്കും ?
ഇസ്രത് ജഹാൻ കേസിലും സൊഹ്‌റാബുദീൻ ഷേഖ് കേസിലും ഏറ്റവും ഒടുവിൽ ഭോപാൽ കേസിലും ഒളിഞ്ഞിരുന്ന വ്യാജ ഏറ്റുമുട്ടൽ കഥകൾ നമുക്കെങ്ങനെ മറക്കാനാകും ?

Prakash Kadam and Ors. V. Ramprasad Vishwanath Gupta and Anr. കേസിൽ സുപ്രീം കോടതി അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് ഏറ്റുമുട്ടലുകളിൽ പ്രതികളെന്ന് സംശയിക്കുന്നവരെയോ പ്രതികളെ തന്നെയോ കൊല്ലുന്നതിനു പൊലീസിന് അധികാരമില്ല എന്ന്. മാത്രവുമല്ല അത്തരം ഏറ്റുമുട്ടലുകൾമറ്റേതു കൊലപാതങ്ങൾപോലെ തന്നെ കൊലപാതകങ്ങളാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു.
Stayavir Singh Rathi, Assistant Commissioner of Police and Ors. V. State through Cetnral Bureau of Investigation കേസിൽ ശരിയായ ഉദ്ദേശത്തിൽ നടത്തിയ ഏറ്റുമുട്ടലാണെങ്കിൽ പോലും കൊലക്കുറ്റത്തിന് പൊലീസിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

D.K. Basu v. State of West Bengal കേസിൽ പൊലീസ് സേനകൾ നടത്തുന്ന ഏറ്റുമുട്ടലുകൾ മനുഷ്യത്വ പരമായിരിക്കണം എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.
അതിലെല്ലാമുപരി ബഹു കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച ഒരു ചരിത്രപരമായ വിധി പറയുന്നത് 'മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല ' എന്നാണു. മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമോ രാജ്യദ്രോഹപരമോ ആകുമ്പോൾ മാത്രമേ അറസ്റ്റു ചെയ്യുന്നതിനോ തടവിൽ വയ്ക്കുന്നതിനോ അധികാരമുള്ളൂ എന്നും കോടതി നിരീക്ഷിച്ചിരുന്നു.
എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പൊലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പി യു സി എൽ കേസിൽ വ്യാജ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ 16 ഗൈഡ്‌ലൈനുകൾ സുപ്രീം കോടതി നൽകിയിട്ടുണ്ട്

1. Tipoffs about criminal activities must be recorded either in writing or eletcronic form
2. If pursuant to a tipoff the police uses firearms and this results in death of a person, then an FIR initiating proper criminal investigation must be registered
3. Investigation into such death will be done by an independent CID team which has to fulfil eight minimum investigation requirements
4. Mandatory magisterial inquiry into all cases of encounter deaths
5. The NHRC or State commission must be immediately informed of the encounter death
6. Medical aid to injured victim/criminal and a magitsrate should record his statement
7. Ensure forwarding FIR and police diary etnries to court without delay
8. Expeditious and propert rial
9. Informing next of kin of the dead alleged criminal
10. Biannual statements of all encounter killings to be sent to the NHRC and state commissions by a set date in a set format
11. Disciplinary action against and suspension of a police officer found guitly of wrongful encounter
12. Compensation scheme under the CrPC to be followed for awarding it to kin of dead victim
13. Police officers must surrender their weapons for investigation, subject to rights under Article 20 of the Constitution
14. Also intimate family of accused police officer and offer services of lawyer/counsellor
15. No out of turn gallatnry awards for the officers involved in encounter killings
16. The family of the victim can complain to the Sessions judge if it feels that these guidelines have not been followed. the judge will take cognizance

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ഉത്തരവുകളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തെ എല്ലാ ഭരണകൂടങ്ങൾക്കും പൊലീസിനും ബാധ്യതയുണ്ട്
ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഈ രാജ്യത്തു ജീവിക്കുന്നതിനു കൃത്യമായ അവകാശങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്കും ഭരണഘടനാ അനുശാസിക്കുന്നു. സ്റ്റേറ്റ് സ്‌പോൺസേർഡ് തീവ്രവാദം എന്നുപോലും പലപ്പോഴും കോടതികൾക്ക് വിളിക്കേണ്ടിവന്നിട്ടുള്ളത് പൊലീസും മറ്റു സേനകളും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ വാർത്തകളെ തുടർന്നാണ്.

എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പൊലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഈ രാജ്യത്തു ജീവിക്കുന്നതിനു കൃത്യമായ അവകാശങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്കും ഭരണഘടനാ അനുശാസിക്കുന്നു. 2004 മുതൽ 2014 വരെയുള്ള പത്തു വർഷത്തിനിടയിൽ 10900 ആളുകൾ ഏറ്റുമുട്ടലുകളും 2527 ആളുകൾ പൊലീസ് വെടിവെപ്പിലും 16465 ആളുകൾ പൊലീസ് കസ്റ്റഡിയിലും മരിച്ചിട്ടുണ്ടെന്ന കണക്കുകൾ അക്ഷരാർത്ഥത്തിൽ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതും ഭരണകൂടത്തിലെ ജനാധിപത്യത്തിലുമുള്ള വിശ്വാസ്യത തകർക്കുന്നതുമാണ്.

മാവോയിസ്‌റ് ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും തോക്കിന്കുഴലിലൂടെ വിപ്ലവം, ആയുധ പരിശീലനങ്ങൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയോടു ഒരു വിധത്തിലും നമുക്ക് യോജിക്കാൻ സാധിക്കുകയില്ല. കാട്ടിലൂടെ നടത്തുന്ന ഒളിപ്പോരും ആക്രമണങ്ങളും നിശ്ചയമായും അടിച്ചമർത്തേണ്ടതും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പുവരുത്തേണ്ടതും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ ഭരണാഗതഖ്വ അനുശാസിക്കുന്ന അവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാം ലംഘിച്ചുകൊണ്ട് അധികാരത്തിന്റെ വാളിനാൽ മനുഷ്യരെ കൊള്ളുന്നത് അതെത്ര വലിയ കുറ്റവാളിയെ ആണെങ്കിലും പ്രകൃതി നിയമങ്ങൾക്കു എതിരാണ്. വധ ശിക്ഷയ്‌ക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കാവൽ മാലാഖാമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലകൾ നടക്കുന്നത് എന്നത് അങ്ങേയറ്റം അപലപനീയമാണ്. ആയതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ഒരു സുതാര്യമായ അന്വേഷണം നടത്തി സംഭവങ്ങളുടെ നിജസ്ഥിതി രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കണമെന്നു ഒരു പൗരൻ എന്ന നിലയിൽ ഭരണകൂടങ്ങളോട് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP