Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയമുണ്ടായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സഹായം വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നു; എവിടെ അപകടമുണ്ടായാലും ഇടപെടാൻ ഐക്യരാഷ്ട്ര സഭ സന്നദ്ധം; ആദ്യ 48 മണിക്കൂറിൽ ദുരന്തത്തിന്റെ തീവ്രതയറിയാനും യുഎന്നിന് സംവിധാനം; എല്ലാ ദുരന്തങ്ങളും നിരീക്ഷിക്കാനും സംവിധാനം; മുരളി തുമ്മാരുകുടി എഴുതുന്നു

പ്രളയമുണ്ടായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സഹായം വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നു; എവിടെ അപകടമുണ്ടായാലും ഇടപെടാൻ ഐക്യരാഷ്ട്ര സഭ സന്നദ്ധം; ആദ്യ 48 മണിക്കൂറിൽ ദുരന്തത്തിന്റെ തീവ്രതയറിയാനും യുഎന്നിന് സംവിധാനം; എല്ലാ ദുരന്തങ്ങളും നിരീക്ഷിക്കാനും സംവിധാനം; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയും.

കേരളത്തിൽ വൻ പ്രളയമുണ്ടായ ദിവസങ്ങളിൽ അനവധി പേർ ഐക്യരാഷ്ട്രസഭയുടെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റു ചിലർ 'കേരളം പോലൊരു സ്ഥലത്ത് ഐക്യരാഷ്ട്രഭയ്ക്ക് ഒന്നും ചെയ്യാനില്ല, എന്നും പറഞ്ഞിരുന്നു. ഏതൊരു ദുരന്തത്തിന്റെയും ആദ്യദിനങ്ങൾ ലോകത്തെവിടെയും രാഷ്ട്രീയവൽകൃതം ആയതിനാൽ ആ വിഷയത്തിൽ അപ്പോൾ ഞാൻ അഭിപ്രായം പറഞ്ഞില്ല. മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായതുകൊണ്ട് ഇനി അതേപ്പറ്റി പറയാം.

1. ഐക്യരാഷ്ട്രസഭ എന്നാൽ ഒരു സ്ഥാപനമല്ല. സാധാരണയായി ജനങ്ങൾ കാണുന്ന ന്യൂയോർക്കിലെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൗൺസിലും അടങ്ങിയ, നിങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത United Nations Research Institute for Social Development (UNRISD) വരെ ഉൾപ്പെട്ട അൻപതോളം വ്യത്യസ്ത സ്ഥാപനങ്ങളെല്ലാം U N എന്ന പേരിലാണ് അറിയപ്പെടുന്നത്.

2. 193 അംഗരാജ്യങ്ങളാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭയ്ക്ക് ഉള്ളത്. ലോകത്തെ മൊത്തം രാജ്യങ്ങളുടെ എണ്ണം അതിലും കൂടുതലാണ്. അവിടെ എവിടെയെങ്കിലും ദുരന്തമുണ്ടായാൽ അതിലിടപെടാൻ ഐക്യരാഷ്ട്രസഭ സന്നദ്ധമാണ്.

3. ലോകത്തെവിടെയും ഒരു ദുരന്തം ഉണ്ടായാൽ വേഗത്തിൽ ഇടപെടാനുള്ള ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തെ U N Disaster Assessment and Cordination team (UNDAC) എന്നാണ് വിളിക്കുന്നത്. ജനീവയാണ് ഈ സംവിധാനത്തിന്റെ ആസ്ഥാനം. U N ന്റെ Office for the Coordination of Humanitarian Affairs (OCHA) ആണ് ഈ സംഘത്തിന്റെ സെക്രട്ടറിയേറ്റ് സംവിധാനം നോക്കിനടത്തുന്നത്.

4. ദുരന്തം, ലോകത്ത് എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിനാലും, അത് ഓയിൽ സ്പിൽ, ഉരുൾപൊട്ടൽ, ഫാക്ടറി അപകടം, സുനാമി തുടങ്ങി എന്തുമാകാം എന്നതിനാലും ഏതാനും ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സംഘമല്ല അത്. യുദ്ധോപകരണങ്ങൾ തൊട്ട് മീഡിയ വരെയുള്ള വിഷയങ്ങളിൽ അറിവുള്ള അന്താരാഷ്ട്ര വിദഗ്ദ്ധരുടെ ഒരു കൂട്ടായ്മയാണ്. ഇതിൽ അംഗങ്ങളായവരെല്ലാം U N ഉദ്യോഗസ്ഥരല്ല. അതേസമയം ദുരന്തസമയത്ത് ഉപകാരപ്പെടുന്ന ഏതെങ്കിലും കഴിവുകൾ ഉള്ളവരും, മറ്റേതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ളവരും, ദുരന്തസമയത്ത് ഐക്യരാഷ്ട്രസഭയുടെ സേവനത്തിന് സമയം വിട്ടുകൊടുക്കാമെന്ന് അവരുടെ തൊഴിൽദാതാക്കൾ ഉറപ്പു കൊടുത്തിട്ടുള്ളവരുമായ ആളുകളെയാണ് ഐക്യരാഷ്ട്രസഭ സംഘത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ടാഴ്ച നീണ്ട പരിശീലനം നൽകും, ഇടയ്ക്കിടയ്ക്ക് റിഫ്രഷൻ കോഴ്സുകളും. ഞാൻ ഈ സംഘത്തിൽ അംഗമാണ്.

5. ലോകത്തെവിടെ ദുരന്തമുണ്ടായാലും ജനീവയിലെ ആസ്ഥാനത്ത് ആ വിവരങ്ങൾ നിരീക്ഷിക്കാൻ സംവിധാനമുണ്ട്. ദുരന്തശേഷം ദുരന്തബാധിത പ്രദേശത്തെ കേന്ദ്രസർക്കാരിനോ, ആ രാജ്യത്ത് പ്രവർത്തിക്കുന്ന U N സംവിധാനത്തിനോ UNDAC സംവിധാനത്തിന്റെ സഹായം ആവശ്യപ്പെടാം.

6. ദുരന്തമുഖത്ത് നിന്നും ആവശ്യപ്പെട്ടാൽ ആറു മണിക്കൂറിനകം ഉടൻ അങ്ങോട്ട് തിരിക്കാൻ ഒരു സംഘത്തെ - ദുരന്തത്തിന്റെ രീതി, രാജ്യം, ഭാഷ എന്നിവയനുസരിച്ച് സംഘടിപ്പിക്കും. ഇവരെ ആ രാജ്യത്ത് എത്തിക്കാൻ സ്വിസ്സ് ഗവണ്മെന്റിന്റെ ഒരു വിമാനം ലഭ്യമാണ്.

7. ദുരന്തബാധിത രാജ്യത്തെത്തുന്ന സംഘം ആ രാജ്യത്തെ സർക്കാർ സംവിധാനവുമായിട്ടും UN സംവിധാനവുമായിട്ടും ബന്ധപ്പെടും. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുകയാണ് ആദ്യപടി. ദുരന്തമുണ്ടായ രാജ്യത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ഏകോപിപ്പിക്കുകയാണ് അടുത്ത ജോലി.

8. U N നൽകിയ പ്രത്യേക പരിശീലനം ഉപയോഗിച്ച് ആദ്യത്തെ നാല്പത്തിയെട്ട് മണിക്കൂറിൽ തന്നെ ദുരന്തത്തിന്റെ ആഘാതം എത്രയെന്ന് അന്താരാഷ്ട്രസമൂഹത്തെ അറിയിക്കുന്ന ഒരു Strategic Response Plan തയ്യാറാക്കും. ദുരന്തം നടന്ന രാജ്യത്തിന് ആവശ്യമായ അത്യാവശ്യ സഹായങ്ങൾ എത്രയെന്ന് ലോകത്തെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

9. ഐക്യരാഷ്ട്രസഭ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങൾ അതിവേഗത്തിൽ രക്ഷാ പ്രവർത്തകരെയും ഫണ്ടുകളും വസ്തുക്കളും ലഭ്യമാക്കിത്തുടങ്ങും.

10. ഇതേസമയം രാജ്യത്തുനിന്നും മറുനാട്ടിൽ നിന്നുമുള്ള നൂറുകണക്കിന് സർക്കാർ - ഇതര ഏജൻസികളും മാധ്യമങ്ങളും ദുരന്തമുഖത്ത് എത്തിയിട്ടുണ്ടാകും. ഭൂകന്പം കഴിഞ്ഞ ഹെയ്ത്തിയിൽ ഒരാഴ്ച കഴിഞ്ഞപ്പോൾ 1400 സന്നദ്ധസംഘടനകളാണ് ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയത്. ഇവർക്ക് വേണ്ടത്ര വിവരങ്ങൾ ലഭ്യമാക്കുക, ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുക ഇവയെല്ലാം ഐക്യരാഷ്ട്രസഭ സംഘത്തിന്റെ ജോലിയാണ്. ആരോഗ്യം, പാർപ്പിടം, വെള്ളം, സാനിറ്റേഷൻ, കുട്ടികളുടെ കാര്യങ്ങൾ, ടെലികോം എന്നിങ്ങനെ പല ക്ലസ്റ്ററുകൾ ആയിട്ടാണ് യു എൻ വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നത്.

11. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും വിഭാഗത്തിൽ സന്നദ്ധപ്രവർത്തനത്തിന് ആളോ പണമോ ലഭ്യമല്ലെങ്കിൽ ലോകത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്ന നിലയിൽ ആ വിഷയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. Provider of last resort എന്നാണ് ഇതിന്റെ പേര്. ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന, ഭക്ഷണത്തിന് ലോക ഭക്ഷ്യ പ്രോഗ്രാം, എന്നിങ്ങനെ മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഏജൻസികളുണ്ട്. അവരതിന് സദാ തയ്യാറായിരിക്കും.

12. ദുരന്തത്തിന്റെ കടുപ്പം അനുസരിച്ച് ദുരന്തങ്ങളെ L1, L2, L3 എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുനിന്നും എല്ലാ പ്രധാന U N ഏജൻസികളും ഇടപെടേണ്ടി വരുന്ന ദുരന്തങ്ങൾ Level 3 ആണ്. രണ്ടായിരത്തി നാലിലെ സുനാമിയും, ഇപ്പോഴത്തെ സിറിയയും L3 ആണ്.

13. എല്ലാ U N ഏജൻസികളും ഇടപെടേണ്ടി വരാത്ത ദുരന്തങ്ങളുമുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗത്തെ എമർജൻസിയാണെങ്കിൽ ലോകാരോഗ്യ സംഘടനയും, ന്യൂക്ലിയർ എമർജൻസിയാണെങ്കിൽ ആറ്റോമിക് എനർജി ഏജൻസിയുമായിരിക്കും ഇടപെടുന്നത്.

14. ഓരോ വർഷവും ശരാശരി പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ ദുരന്തങ്ങളിൽ ഐക്യരാഷ്ട്രസഭ ഇപ്പോൾ ഇടപെടുന്നുണ്ട്. ഇതിൽ ഏറിയ പങ്കും കാലാവസ്ഥാ ബന്ധിതമാണ് (വരൾച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം). ഇത് ഓരോ വർഷവും കൂടിവരികയാണ്.

15. ഓരോ വർഷാവസാനവും ആ വർഷം നടന്ന ദുരന്തങ്ങളെ പറ്റി അതിൽ പങ്കെടുത്തവരെ വിളിച്ചു ചർച്ച നടത്തും. അറിവുകൾ മറ്റ് അംഗങ്ങളും ആയി പങ്കുവെക്കും. ഇങ്ങനെ സംഘാംഗങ്ങൾക്ക് അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരം ഉണ്ടാകുന്നു. ഓരോ ദുരന്തവും എങ്ങനെയാണ് ഉണ്ടാകുന്നത്, അതിലെ പ്രധാന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, എവിടെയാണ് രാജ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്, എവിടെയാണ് സഹായം ലഭ്യമായത്, എന്ന് തുടങ്ങിയ വിവരങ്ങൾ ഞങ്ങൾക്ക് ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ എളുപ്പത്തിൽ പറയാൻ കഴിയും. ചെങ്ങന്നൂരിൽ പതിനായിരങ്ങൾ മരിക്കുമെന്ന് പറയുന്‌പോൾ അത് സംഭവിക്കില്ല എന്നും, വെള്ളമിറങ്ങുന്നതിന് മുൻപുതന്നെ ദുരന്തമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി ആകുമെന്നും, അതിന് സംസ്ഥാനം തയ്യാറെടുക്കണമെന്നും പറയാൻ എനിക്ക് സാധിച്ചത് അതുകൊണ്ടാണ്. അനുഭവങ്ങളുടെ ഒരു ബാങ്കായിട്ടാണ് U N നെ കാണേണ്ടത്.

16. ലോകത്തിൽ എവിടെ നടക്കുന്ന ദുരന്തങ്ങളും ഈ സംഘം എപ്പോഴും നിരീക്ഷിക്കാറുണ്ട്. എന്നാൽ ദുരന്തസമയത്ത് അന്താരാഷ്ട്ര സഹായം ആവശ്യപ്പെടില്ല എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നയം. അതിനാൽ ഐക്യരാഷ്ട്രസഭയിൽ നിന്നും മുൻനിര പ്രവർത്തനങ്ങൾ ഉണ്ടായില്ല. ഇപ്പോൾ ലോകത്തെ തന്നെ മുൻ നിര സാമ്പത്തിക ശക്തി ആയ ഇന്ത്യക്ക് മറ്റു പല രാജ്യങ്ങളേയും പോലെ ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ ഒന്നും ആവശ്യമില്ലല്ലോ.

17. അതേ സമയം ചൈനയും ജപ്പാനും ഉൾപ്പെടെ ഇന്ത്യയേക്കാൾ സാമ്പത്തികവും സാങ്കേതികവുമായി ഏറെ മുന്നേറിയ രാജ്യങ്ങൾ പോലും വൻദുരന്തങ്ങളുടെ സമയത്ത് ഐക്യരാഷ്ട്രസഭയുടെ സഹായം തേടാറുണ്ട്. അത് ഭക്ഷണത്തിനോ വസ്ത്രത്തിനോ ഒന്നുമല്ല, ചില സാങ്കേതിക വിഷയത്തിലെ അനുഭവങ്ങൾ നേടാനാണ്. ചൈനയിലെ ഭൂകമ്പത്തിനു ശേഷം ആസ്ബസ്റ്റോസിന്റെ നിർമ്മാർജ്ജനത്തിനും, ജപ്പാനിലെ സുനാമിക്ക് ശേഷം ദശലക്ഷക്കണക്കിന് ഖരമാലിന്യത്തിന്റെ നിർമ്മാർജ്ജനത്തിനും ആ സർക്കാരുകൾ ഇന്ത്യയുടെ മുൻകാല പരിചയത്തിന്റെ പാഠങ്ങൾ ആവശ്യപ്പെട്ടു. അത്തരം പരിചയസന്പന്നരായ സംഘങ്ങളെ നയിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.

18. ഇന്ത്യ കൂടി അംഗമായ - ഇന്ത്യക്കാർ ഏറെ ജോലിചെയ്യുന്ന - ഇന്ത്യ വർഷാവർഷം പണം സംഭാവന ചെയ്യുന്ന ഇന്ത്യയുടെ കൂടി സ്ഥാപനമാണ് ഐക്യരാഷ്ട്രസഭ. അതിനാൽ ദുരന്തസമയത്ത് സാങ്കേതിക ഉപദേശത്തിനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഇന്ത്യയും, ഇന്ത്യയെ സമീപിക്കുന്നതിൽ മറ്റു രാജ്യങ്ങളും ഒരു മടിയും കാണിക്കേണ്ടതില്ല.

ദുരന്തത്തിന് ശേഷം നഷ്ടത്തിന്റെ കണക്കെടുക്കാനും പുനർ നിർമ്മാണം വിഭാവനം ചെയ്യാനും ഐക്യരാഷ്ട്ര സഭക്ക് വേറെ വിഭാഗങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നീടൊരിക്കൽ പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP