Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത്; ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്; തന്റെ വിവാഹമോചനവാർത്ത ശരിയെങ്കിലും മാധ്യമങ്ങൾ അനാവശ്യമായി ഇടപെടരുതെന്ന് പ്രതിഭാ ഹരി എംഎൽഎ

കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത്; ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്; തന്റെ വിവാഹമോചനവാർത്ത ശരിയെങ്കിലും മാധ്യമങ്ങൾ അനാവശ്യമായി ഇടപെടരുതെന്ന് പ്രതിഭാ ഹരി എംഎൽഎ

മറുനാടൻ മലയാളി ഡസ്‌ക്

ആലപ്പുഴ: കായംകുളം എംഎൽഎ: ആയതുമുതൽ പ്രതിഭാ ഹരിയുടെ യാത്ര വിവാദത്തിലായിരുന്നു. മുമ്പൊരിക്കലും ഒരു സിപിഎം എംഎൽഎയും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ അവർ നേരിട്ടു. അതിനെല്ലാം ഉറച്ച മനസോടെ മറുപടി നൽകി തിരിച്ചടിച്ച് വീണ്ടും പൊതു പ്രവർത്തകയായി നിറഞ്ഞു. ഇപ്പോൾ വിവാഹ മോചന വാർത്തയാണ് പ്രതിഭാ ഹരിയെ ചർച്ചകളിൽ എത്തിച്ചത്. തന്റെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചാണ് പ്രതിഭാ ഹരി ഏറ്റവുമൊടുവിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. മാധ്യമങ്ങൾ ഈ വിഷയത്തിൽ അനാവശ്യമായി ഇടപെടരുതെന്നും,. ജനപ്രതിനിധി ആണെങ്കിലും താനും ഒരു സ്ത്രീയാണെന്നും അവർ ഓർമിപ്പിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.കഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കുന്നത്.

എനിക്കും മി. ഹരിക്കും ഞങ്ങൾ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാൾ ജനപ്രതിനിധി ആയി എന്നതുകൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന പിന്തിരിപ്പൻ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്.മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല ഞാൻ.. 10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാൻ .. മകൻ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാൻ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത് ..കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ് ..'

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭ കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. സിപിഎം. പ്രവർത്തകനായിരുന്ന ഹരിയും ഇതേ നാട്ടുകാരനാണ്. പ്രതിഭ നേരത്തേ തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഹരിപ്പാട് സ്ഥാനാർത്ഥിയും. പിന്നെ കരുത്ത് തെളിയിച്ച് നിയമസഭയിലും. ഇതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്. മന്ത്രി ജി സുധാകരനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം എംഎൽഎയ്ക്ക് വെല്ലുവിളിയായെത്തി. പരസ്യമായി തന്നെ പാർട്ടിയിലെ എതിരാളികൾക്ക് പ്രതിഭ മറുപടി നൽകിയിരുന്നു.

ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്നുവെന്നും പുരുഷ സുഹൃത്തുമായി ചുറ്റിത്തിരിയുന്നുവെന്നും ഇതെല്ലാം പാർട്ടിക്ക് തലവേദനയാകുന്നുവെന്നും ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പ്രതിഭാഹരിയും പാർട്ടിയിലെ ഉന്നതരും തമ്മിലുള്ള പടലപ്പിണക്കം ചർച്ചയായത്. ഇത്തരത്തിൽ കരുതിക്കൂട്ടി വാർത്തകൾ നൽകുകയായിരുന്നു എന്ന അഭിപ്രായവും ഉയർന്നു. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും..തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്.

ജി.സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ പ്രതിഭയ്ക്കു വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായി. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാൻ പലരും ശ്രമിച്ചെന്നും ഇതിനായി ആർക്കും പ്രശ്‌നമില്ലാത്ത ചിലതു കണ്ടില്ലെന്നു നടിച്ചാൽ മതിയെന്നുമാണ് അന്നു പ്രതിഭ പറഞ്ഞത്. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു. ഇത്തരത്തിൽ പാർട്ടിയിൽ ആലപ്പുഴയിലെ ഈ പോര് വലിയ വിഷയമായി മാറുന്നതിനിടെ അനുരഞ്ജനത്തിന് പാർട്ടി നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ എംഎൽഎയുടെ നിലപാടിനൊപ്പം തോമസ് ഐസക് നിന്നതും ശ്രദ്ധേയമായിരുന്നു. ഇതിനിടെ നേതാക്കളുടെ ആഡംബരവും പ്രസംഗത്തിലൂടെ ചർച്ചയാക്കി. ഇതെല്ലാം സിപിഎമ്മിലെ ഒരു വിഭാഗത്തെ പ്രതിഭയുടെ ശത്രുക്കളാക്കി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി നടത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത പ്രതിഭ പിതാവിന്റെ നിർബന്ധത്തിനാണു മത്സരിച്ചത്. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിച്ചത്. അങ്ങനെയാണ് അവർ എംഎൽഎ ആകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP