Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു ഒരു ദാരുണ മരണം; ഭരണപക്ഷ പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് വൽസരാജെന്ന 55കാരൻ ബെഞ്ചൊടിഞ്ഞ് താഴെവീണ് നട്ടെല്ലുതകർന്ന് മരിച്ചു; ചികിത്സാച്ചെലവ് വഹിക്കുമെന്ന മന്ത്രി ജി.സുധാകരന്റെ ഉറപ്പ് വെറും പാഴ്‌വാക്കായി; ജനപ്രതിനിധികൾ കോടികൾ ചെലവിട്ട മന്ത്രിമന്ദിരങ്ങളിൽ സുഖിക്കുമ്പോൾ സർക്കാർ സേവനം തേടിയെത്തുന്നവർ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ഒരു കുറിപ്പ്

കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു ഒരു ദാരുണ മരണം; ഭരണപക്ഷ പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് വൽസരാജെന്ന 55കാരൻ ബെഞ്ചൊടിഞ്ഞ് താഴെവീണ് നട്ടെല്ലുതകർന്ന് മരിച്ചു; ചികിത്സാച്ചെലവ് വഹിക്കുമെന്ന മന്ത്രി ജി.സുധാകരന്റെ ഉറപ്പ് വെറും പാഴ്‌വാക്കായി; ജനപ്രതിനിധികൾ കോടികൾ ചെലവിട്ട മന്ത്രിമന്ദിരങ്ങളിൽ സുഖിക്കുമ്പോൾ സർക്കാർ സേവനം തേടിയെത്തുന്നവർ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ഒരു കുറിപ്പ്

അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കുകയാണ് ഒരു ദാരുണ മരണം. സംഭവം നടന്നത് ഭരണപക്ഷ പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലാണ്. ജില്ലയിലെ ചക്കരക്കൽ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിലെ ബെഞ്ചിലിരുന്ന വൽസരാജെന്ന അമ്പത്തഞ്ചുവയസ്സുകാരനാണ് ബെഞ്ചൊടിഞ്ഞു, താഴെ വീണ് മരിച്ചത്.ഈ സംഭവം കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ശോചനീയമായ അവസ്ഥയുടെ നേർസാക്ഷ്യമാണ്.

സർക്കാരിന്റെ സേവനസൗകര്യങ്ങൾ സുഗമമായി ഉപഭോക്താക്കളിലേക്ക് ഒഴുകിയെത്തുകയാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വർത്തമാനകാലത്താണ് സേവനം തേടിയെത്തിയ ഒരു വോട്ടർക്ക്, ഒരു പൗരന് സർക്കാരോഫിസിന്റെ ശോചനനീയമായ അവസ്ഥയുടെ ഇരയാകേണ്ടി വന്നത്.. ഈ മരണം ഒരു നേർസാക്ഷ്യമാണ്..ആളെക്കൊല്ലി സർക്കാരാഫീസുകൾ ഈ ഡിജിറ്റൽ യുഗത്തിലും നമ്പർ 1 കേരളത്തിൽ ജീവനെടുക്കുന്നുവെന്നതിന്റെ നേർ ദൃഷ്ടാന്തം.

ലജ്ജിക്കണം നമ്മൾ! ഇ ഗവേൺസിന്റെ ഗുണഫലങ്ങൾ അപാരമാണെന്നു പെരുമ കൊള്ളുന്ന നമ്മൾ ,സേവനം തേടിയെത്തുന്ന ഉപഭോക്താക്കൾ എപ്പോൾ വേണമെങ്കിലും ഇരിപ്പിടങ്ങളിൽ നിന്നും മരണപ്പെട്ടേക്കാവുന്ന സർക്കാർ ഓഫീസുകൾ നമുക്കു ചുറ്റും ഉണ്ടെന്നുള്ള യാഥാർത്ഥ്യം ഓർത്ത് ലജ്ജിക്കണം.കുടുംബസ്വത്തിന്റെ ഭാഗാധാരം രജിസ്റ്റർ ചെയ്യാനായി കഴിഞ്ഞ മാസം 18നെത്തിയ വൽസരാജെന്ന തയ്യൽക്കാരൻ രേഖകൾ സമർപ്പിച്ച ശേഷം ഊഴം കാത്ത് വരാന്തയിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ അത് ഒടിഞ്ഞ് മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു.

നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മിനിഞ്ഞാന്ന്, വ്യാഴാഴ്ചയാണ് മരിച്ചത്. സബ് രജിസ്ട്രാർ ഓഫീസിൽ വച്ചു നടന്ന അത്യാഹിതമാകയാൽ ചികിത്സാച്ചെലവ് വഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊക്കെ വെറും പ്രഖ്യാപനമായി മാത്രം അവശേഷിക്കുകയായിരുന്നു. ചികിത്സയ്ക്കായി മാത്രം ആ നിർധന കുടുംബം കടം വാങ്ങി ചെലവഴിച്ചത് അഞ്ചു ലക്ഷത്തോളം രൂപയായിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതിത്ത്ത്തള്ളുന്നതിനു മുമ്പ് നമ്മൾ പൊതുജനം നമുക്ക് ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കുക! വെറുമൊരു ഒടിഞ്ഞ ബെഞ്ചിൽ ഒതുക്കാവുന്നതാണോ സർക്കാരാഫീസുകളിലെ ജനവിരുദ്ധത? അല്ല എന്നു തന്നെയാണുത്തരം. രണ്ടും മൂന്നും നിലകളുള്ള കെട്ടിട്ടങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാരാഫീസുകളിൽ എത്രയെണ്ണത്തിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്? ഇതുമൂലം അംഗ പരിമിതരും വൃദ്ധരും രോഗികളുമൊക്കെ എത്രയോ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

ലിഫ്റ്റുകൾ ഉള്ള ഓഫീസുകളിലാകട്ടെ, ലിഫ്റ്റ് പ്രവർത്തനസജ്ജവുമായിരിക്കില്ല. ഇനി ശുചിമുറിയുടെ കാര്യമെടുക്കുകയാണെങ്കിലോ? സർക്കാർ സേവനം തേടിയെത്തുന്നവർക്കായി വൃത്തിയും വെടിപ്പുമുള്ള എത്ര സർക്കാരാഫീസുകൾ കേരളത്തിലുണ്ട്? മിക്ക ഓഫിസുകളിലും സേവനം തേടിയെത്തുന്നവർക്ക് ക്യൂ നിന്ന് കാലു കഴയ്ക്കുമ്പോൾ ഒന്നു വിശ്രമിക്കാനായി ആവശ്യമായ കസേരകൾ പോലുമില്ല. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പല ഓഫീസുകളും സ്ഥിതി ചെയ്യുന്നത് പോലും.

ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ കോടികൾ ചെലവിട്ടു നവീകരിച്ച ഓഫീസുകളുടെയും മന്ത്രിമന്ദിരങ്ങളുടെയും ശീതളിമയിരുന്ന് സുഖിക്കുമ്പോൾ ,അവർക്കു വേണ്ടി വോട്ടിട്ട സാധാരണക്കാർ തങ്ങൾക്കു കിട്ടേണ്ട സേവനങ്ങൾക്കായി സർക്കാരാഫീസുകളിലെ ദുരിതപർവ്വം താണ്ടുന്നുവെന്നതാണ് ചിന്തിപ്പിക്കുന്ന വൈരുദ്ധ്യം. ഒടിഞ്ഞ ബെഞ്ചുകളും ഒടിയാറായ കസേരകളും നമ്മെ കൊണ്ടു പോകുന്നത് മുമ്പോട്ടല്ല, പിന്നോട്ടാണ്. അത് തിരിച്ചറിയാനുള്ള വകതിരിവ് ഭരണാധികാരികൾക്കുണ്ടാവണം. ഇനിയും വൽസരാജുമാർ നമുക്ക് ചുറ്റും ഉണ്ടാവാതിരിക്കട്ടെ

(അഞ്ജു പാർവതി പ്രഭീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP