Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പുഷ്പനെ അറിയാമോ ഞങ്ങടെ.. പുഷ്പനെ അറിയാമോ.. സഖാവിനെ അറിയാമോ? ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത്? സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത്: സുനിതാ ദേവദാസ് എഴുതുന്നു

'പുഷ്പനെ അറിയാമോ ഞങ്ങടെ.. പുഷ്പനെ അറിയാമോ.. സഖാവിനെ അറിയാമോ? ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത്? സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത്: സുനിതാ ദേവദാസ് എഴുതുന്നു

സുനിതാ ദേവദാസ്

'പുഷ്പനെ അറിയാമോ ഞങ്ങടെ

പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?'

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസാക്കി. സുപ്രീംകോടതി വിമർശനം അവഗണിച്ചു പ്രതിപക്ഷവും ഭരണപക്ഷവും ചേർന്നാണ് ബിൽ പാസ്സാക്കിയത് .

ഇന്ന് ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ ?

പ്രതിപക്ഷത്തു നിന്നും വി ടി ബൽറാം എന്ന ഒരേയൊരു മനുഷ്യൻ മാത്രമാണ് ഇതിനെ എതിർക്കാൻ , വിയോജിപ്പ് രേഖപ്പെടുത്താൻ എഴുന്നേറ്റ് നിന്ന് ശബ്ദമുയർത്തിയത് . എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബൽറാമിന്റെ വിയോജിപ്പിനെ തള്ളി ഇത് വിദ്യാർത്ഥികളുടെ ഭാവിക്കു വേണ്ടിയാണു എന്ന നിലപാട് സ്വീകരിക്കുകയാണുണ്ടായത് .

സഖാക്കളേ നിങ്ങൾ പുഷ്പനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിൽ തന്നെയാണ് .

'തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ
നിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്
അവനൊരു നാടിൻ
തേങ്ങലാണേങ്ങലാണ്
ഉയിരാണുശിരാണ്
.................................
കുറുനരി മന്ത്രി മുരണ്ടു തോക്കിൽ
കുഴലുകൾ തീക്കണ്ടൂ
തെരുവിൽ പേക്കൂത്താടി
കാക്കിയണിഞ്ഞൊരു കാടത്തം
.....................................................
വെടിയേറ്റു പുഷ്പന് വെടിയേറ്റു
വെടിയേറ്റു പുഷ്പന് മുറിവേറ്റു
ഒട്ടും പതറാതാർത്തു വിളിച്ചവൻ
ഇൻക്വിലാബ് സിന്ദാബാദ്
ഡി വൈ എഫ് ഐ സിന്ദാബാദ് '

മറന്നു പോയോ നിങ്ങൾ പുഷ്പൻ സഖാവിനെ ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത് ?
സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത് .

രണ്ട് കോളേജുകളെ വഴിവിട്ട് സഹായിക്കാനാണ് സർക്കാർ ശ്രമം. നടപടിക്രമങ്ങൾ പാലിച്ചല്ല ഇവിടെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . മുൻവർഷം കണ്ണൂർ മെഡിക്കൽ കോളേജ് 150 സീറ്റിലേക്കും പാലക്കാട് കരുണയിൽ 30 സീറ്റിലേക്കുമാണ് സ്വന്തം നിലക്ക് പ്രവേശനം നടത്തിയത്. ഈ 180 സീറ്റും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട് ജെയിംസ് കമ്മിറ്റി തീരുമാനം ശരിവച്ചു. പിൻവാതിലിലൂടെയുള്ള ഈ പ്രവേശന നടപടി സാധൂകരിക്കുകയാണ് ഇപ്പോൾ ഇടതുവലതു രാഷ്ട്രീയക്കാർ .

'കോഴിക്കോട്ടെ കോയമാർക്കും...
പാലായിലെ പാതിരിമാർക്കും...
സമസ്ത കേരള നായന്മാർക്കും...
വിദ്യാഭ്യാസം പണയം വച്ച്..
കാശ് പിടുങ്ങിയ ഭരണക്കാരെ..
ഒന്നോർത്തോളൂ സൂക്ഷിച്ചോളൂ...
വെട്ടിപ്പിന്റെ കാശും കൊണ്ട്...
നാട് ഭരിക്കാൻ നോക്കണ്ട...'

ഈ മുദ്രാവാക്യം നിങ്ങൾക്ക് ഓർമയുണ്ടോ ?

വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നടത്തിയ എല്ലാ സമരങ്ങളിലും എൽ ഡി എഫ് ഇങ്ങനെയൊക്കെത്തന്നെയാണ് മുൻപും പെരുമാറിയിട്ടുള്ളത് .
ഇതാ അല്പം ചരിത്രം .

1 . പ്രീ ഡിഗ്രി ബോർഡ് സമരം
1986 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടിഎം ജേക്കബ് , കൊണ്ടുവന്നു വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിക്കെതിരെ പൊരുതിയിരുന്നു . കേരളം കത്തിയെരിഞ്ഞ സമരങ്ങൾ .
ഒടുവിൽ 1998 ലെ LDF ,പ്രീഡിഗ്രി അടർത്തി മാറ്റി ,പ്ലസ് ടൂ രൂപീകരിച്ച് നടപ്പാക്കി.

2 . വിളനിലം സമരം
വിളനിലത്തിന്റെ ഡിഗ്രി വ്യാജമാണെന്ന് പറഞ്ഞു 1991 ൽ കരുണാകരൻ സർക്കാരിനെതിരെ നടത്തിയ സമരങ്ങൾ . കേരളം വീണ്ടും രണഭൂമിയായി . എന്നിട്ടോ ?

അതും ഒത്തുതീർപ്പിൽ അവസാനിച്ചു .

3 . സ്വാശ്രയ കോളേജ് സമരം

ഓർമ്മയുണ്ടോ അന്നാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് . 1994 നവംബർ 25 നു .
എന്നിട്ടോ 1998 ലെ LDF സർക്കാർ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

ഈ ലിസ്റ്റിൽ ഇടം പിടിക്കുകയാണിപ്പോൾ കണ്ണൂർ - കരുണ മെഡിക്കൽ കോളേജ് പ്രതിഷേധങ്ങളും . അല്ലെ ?

വി ടി ബൽറാം VT Balram നിങ്ങളുടെ പല നിലപാടുകളോടും രാഷ്ട്രീയ കാഴ്ചപ്പാടുകളോടും വിയോജിപ്പുണ്ട് .

എന്നാൽ ഇന്ന് ഈ വിഷയത്തിൽ നിങ്ങൾ എടുത്ത നിലപാടിന് സല്യൂട്ട് .

നിയമസഭയിൽ ഇന്ന് നിങ്ങൾ സംസാരിച്ചത് ചരിത്രത്തിൽ ഇടം പിടിക്കും . അത് വഴി നിങ്ങളും .
(വി ടി ബാലറാമിന്റെ നിയമസഭാപ്രസംഗം ഇവിടെ കേൾക്കാം . )

എല്ലാരും കേൾക്കണം . പ്രത്യേകിച്ചും നിയമസഭംഗങ്ങളായ ബാക്കി 139 പേർ ഇതൊന്നു കൂടി കേൾക്കണം .

സഖാക്കളേ മുദ്രവാക്യങ്ങളും, രക്തസാക്ഷികളും , ജീവിക്കുന്ന രക്തസാക്ഷികളും ഒരലങ്കാരമല്ല .
മറിച്ചു നെഞ്ചിലെ നീറുന്ന കനലും ചരിത്രവുമാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP