Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു; ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങാം; കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു.. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചപ്പോൾ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചത് ഓർത്തെടുക്കുന്നു ഉമ്മൻ ചാണ്ടി

ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു; ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങാം; കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു.. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചപ്പോൾ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചത് ഓർത്തെടുക്കുന്നു ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ഇറാഖിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 46 മലയാളി നഴ്‌സുമാരെ തിക്രിതിൽ നിന്ന് രക്ഷിച്ചെടുത്ത സംഭവം ഓർത്തെടുക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ.

ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്:

ഇറാക്കിലെ ഐഎസ് ഭീകരർ 2014 ജൂണിൽ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ് കേട്ടത്. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബിൽ നിന്നു തൊഴിലാളികളാണിവർ ഏറെയും.

അന്ന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്സമാരെ രക്ഷിക്കാനായത് ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത് യുദ്ധമേഖലയിലാണ് അന്നു മലയാളി നഴ്സുമാർ കുടുങ്ങിപ്പോയത്. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന് ഒരു സർക്കാർ ഇല്ലായിരുന്നു. ഭീകരർ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് യുദ്ധം ചെയ്തു. ആർക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ച് രക്ഷിക്കണം എന്നാവശ്യപ്പെട്ട് നഴ്സുമാർ എന്നെ വിളിച്ചു. ഇന്ത്യൻ എംബസിപോലും പ്രവർത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന് എങ്ങനെ മോചിപ്പിക്കും? ഞാൻ ഉടനേ ഡൽഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. അവരുടെ പുർണ സഹായസഹകരണമാണു ലഭിച്ചത്.

ഇതിനിടെ മലയാളി നഴ്സുമാർ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഐഎസ് ഭീകരർ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളിൽ അവിടെനിന്ന് ഇറങ്ങണം എന്നായിരുന്നു അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നും ഭീകരർ പറഞ്ഞു.

ഇക്കാര്യങ്ങൾ നഴ്സുമാർ എന്നോടു സംസാരിക്കുമ്പോൾപോലും ഫോണിലൂടെ ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു. ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെനിന്ന് ഇറങ്ങാം എന്ന് അവർ എന്നോടു കട്ടായം പറഞ്ഞു.

ഞാൻ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടർന്ന് കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് നന്നായി ആലോചിച്ചിരുന്നു. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്സുമാർ ബസിൽ കയറിയ ഉടനെ ആ കെട്ടിടം സ്ഫോടനത്തിൽ തകർന്നു. ബസ് ഇറാക്കിന്റെ ഖുർദിസ്ഥാൻ മേഖലയിലുള്ള ഇർബിൽ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ മാപ്പിലൂടെ ഇവർ അവിടേക്കു തന്നെയാണു പോകുന്നതെന്ന് ഉറപ്പിച്ചു. എന്നാൽ വിമാനത്താവളം എത്താറായപ്പോൾ ബസ് ടൗണിലേക്കു നീങ്ങിയത് ആശങ്ക ഉയർത്തി. അപ്പോൾ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്.

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട് നാലുദിവസമായി ഡൽഹിയിൽ തങ്ങിയ ഞാൻ ആശ്വാസത്തോടെ കൊച്ചിക്കു മടങ്ങാൻ തീരുമാനിച്ചു. എന്നാൽ, വി്മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂർ മുറിഞ്ഞത് മറ്റൊരു ആശങ്കയ്ക്കു വഴിയൊരുക്കി. മൊബൈൽ സിഗ്‌നൽ ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നു അത്.

നഴ്സമാരെ കൊണ്ടുവരാൻ ഇന്ത്യൻ ഉദ്യോഗസ്ഥസംഘം ഇർബിൽ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാൻ അവർ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത് ഈ ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. തുടർന്ന് രാത്രി ഒരു മണിക്ക് എനിക്കു സുഷമ സ്വരാജിനെ ഫോണിൽ കിട്ടി. അവർ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന് ഇറങ്ങാൻ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി.

പഞ്ചാബിലെ 39 കുടുംബങ്ങളിൽ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP