Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത്; തൊഴിലുറപ്പ് പദ്ധതി, ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ആഗോള രീതിക്കനുസരിച്ചുള്ള വികസനം ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്; പക്ഷേ അദ്ദേഹം അന്തർ മുഖനായിരുന്നു; അത് ബിജെപി. മാക്സിമം മുതലാക്കി; വെള്ളാശേരി ജോസഫ് എഴുതുന്നു; ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ല

ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത്; തൊഴിലുറപ്പ് പദ്ധതി, ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ആഗോള രീതിക്കനുസരിച്ചുള്ള വികസനം ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്; പക്ഷേ അദ്ദേഹം അന്തർ മുഖനായിരുന്നു; അത് ബിജെപി. മാക്സിമം മുതലാക്കി; വെള്ളാശേരി ജോസഫ് എഴുതുന്നു; ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ല

വെള്ളാശേരി ജോസഫ്

സ്തൂർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത്. കസ്തുർബാ ഗാന്ധിയുടെ സഹനജീവിതവും, സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് സജീവമായി ഇറക്കുന്നതും ഇന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് മാതൃക ആവേണ്ടതുണ്ട്.

പലരും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റുകാർ പോലും ആഗ്രഹിക്കുന്നു. കോൺഗ്രസിനെ പോലെ ഇന്ത്യയിലെ എല്ലാവരേയും ഉൾക്കൊള്ളുന്ന മറ്റൊരു ദേശീയ പാർട്ടിയില്ല എന്നതാണ് കാരണം. പക്ഷെ കോൺഗ്രസ് എങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരിച്ചുവരും എന്നതിനെ കുറിച്ച് പലർക്കും ഒരു രൂപവുമില്ല. കോൺഗ്രസുകാർ തന്നെ ആ രീതിയിലുള്ള ഒരു ഇച്ഛാശക്തി പുറത്തെടുക്കുന്നില്ലാ. സത്യത്തിൽ സ്ത്രീകളെ പൊതുരംഗത്ത് കൂട്ടിക്കൊണ്ടാണ് കോൺഗ്രസ്സ് തിരിച്ചുവരേണ്ടത്.

സർവേകൾ സൂചിപ്പിക്കുന്നത് ഇക്കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയത് സ്ത്രീകളുടെ ശക്തമായ പിന്തുണയോട് കൂടിയായിരുന്നു എന്നാണ്. അതാണ് ബിജെപി.- യുടെ വർഗീയ പ്രചാരണം ഏശാതെ പോയത്. ബിജെപി. - യുടേയും സംഘ പരിവാറിന്റ്‌റേയും പ്രചാരണം മൊത്തത്തിൽ ഇംഗ്ലീഷിൽ പറയുന്ന 'മാക്കോ നാഷണലിസത്തിൽ' അധിഷ്ഠിതമാണ്. ഇത്തരത്തിലുള്ള തീവ്ര ദേശീയതയെ നേരിടേണ്ടത് സ്ത്രീ സഹജമായ കാരുണ്യവും, മാതൃസഹജമായ പരിലാളനയും പോലുള്ള മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരിക്കണം. കസ്തൂർബാ ഗാന്ധി ആ മൂല്യങ്ങൾ ഉയർത്തിപിടിച്ച വ്യക്തിയായിരുന്നു. മഹാത്മാ ഗാന്ധിയുടെ സഹനസമരത്തിൽ അദ്ദേഹത്തിന് ഉറച്ച പിന്തുണ കൊടുക്കാൻ കസ്തൂർബാ ഗാന്ധിയെ സഹായിച്ചതും ഇത്തരം മഹനീയമായ മൂല്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്.

വാസ്തവത്തിൽ മറ്റാരേക്കാളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ച ആളാണ് ഗാന്ധി. സുശീലാ നയ്യരെ തന്റ്‌റെ 'പേഴ്‌സണൽ ഫിസിഷ്യൻ' ആയി ഗാന്ധി അപ്പോയിന്റ്‌റ് ചെയ്തത് സ്ത്രീകളെ ആദരിച്ചതുകൊണ്ടായിരുന്നു. ഇനി കസ്തൂർബാ ഗാന്ധിയുടെ കാര്യം പറയുമ്പോൾ, വസ്ത്ര വ്യാപാരിയും, വളരെ സമ്പന്നനുമായിരുന്ന ഗോകുൽ ദാസ് മഖൻജിയുടെ ഏക മകളായിരുന്നു കസ്തൂർബാ. കൊട്ടാര തുല്യമായ വീട്ടിൽ ജനിച്ചു വളർന്ന കസ്തൂർബാ ഗാന്ധിയുമായുള്ള വിവാഹത്തിന് ശേഷം സഹനത്തിന്റ്‌റേയും, പതിഭക്തിയുടേയും, പാതിവ്രത്യത്തിന്റ്‌റേയും പ്രതീകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അറിയപ്പെട്ടിരുന്നത് കേവലം പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ചതുകൊണ്ട് മാത്രം അലായിരുന്നു. ഗാന്ധിയും കസ്തൂർബയും ജനിച്ചു വളർന്ന പോർബന്തർ എന്ന പട്ടണം കൃഷ്ണ ഭക്തിക്കും, കഠിനമായ ചാതുർമാസ്യ വ്രതാനുഷ്ഠാനത്തിനും, സോമനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്രക്കും, ദരിദ്രനായ കുചേലനും ഒക്കെ പേര് കേട്ടതാണ്. ദാരിദ്ര്യവും, അൽപ വസ്ത്രവും ഗാന്ധിയും കസ്തൂർബയും ഒക്കെ തിരഞ്ഞെടുത്തത് ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും പാഠങ്ങളിൽ നിന്നായിരുന്നു. ദീനനായ കുചേലന്റ്‌റെ (സുദേമാവ്) പേരിൽ 'സുദാമാപുരി' എന്നായിരുന്നു പോർബന്ദർ നേരത്തേ അറിയപ്പെട്ടിരുന്നത് തന്നെ. പോർബന്ദർ സ്വദേശിയായ നരസിംഹ മേത്ത രചിച്ച 'വൈഷ്ണവ ജനതോ തേനേ കഹിയെ പീഡ് പരായി ജാനേരേ.....' എന്ന ഭജൻ ഗാന്ധിയുടെ ഇഷ്ട ഗാനമായി മാറിയതും പോർബന്ദറിലേ കൃഷ്ണഭക്തി കാരണമായിരുന്നു. ചുരുക്കം പറഞ്ഞാൽ കൃഷ്ണഭക്തി, ദരിദ്രനായ കുചേലന്റ്‌റെ മഹത്ത്വകഥ കേട്ട് വളർന്ന കുട്ടിക്കാലം, കഠിനമായ വ്രതാനുഷ്ഠാനങ്ങൾ - ഇങ്ങനെയുള്ള അനേകം ഭക്തിയുടേയും ആധ്യാത്മികതയുടേയും സ്വാധീനങ്ങളും, അവയുണ്ടാക്കിയ ആത്മത്യാഗത്തിന്റ്‌റെ മൂല്യബോധവും കാരണമാണ് മഹാത്മാ ഗാന്ധിയും, കസ്തൂർബാ ഗാന്ധിയും മഹനീയമായ വ്യക്തിത്വങ്ങൾ ആയി മാറിയത്.

മഹാത്മാ ഗാന്ധിയുടെ ആ കാലഘട്ടം കഴിഞ്ഞപ്പോൾ പിന്നീട് ഇന്ത്യയിൽ വന്നത് ജവഹർലാൽ നെഹ്‌റുവിന്റെ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടേതായ കാലഘട്ടമാണ്. പക്ഷെ ഇപ്പോൾ, നെഹ്‌റുവിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കാൻ ഈയിടെ അന്തരിച്ച പി.പരമേശ്വരനെ പോലുള്ള സംഘ പരിവാറുകാർ ശ്രമിച്ചപ്പോൾ അത് തിരുത്തേണ്ട കോൺഗ്രസുകാരെ കാണാനില്ലായിരുന്നു എന്നതാണ് കോൺഗ്രസ്സ് പാർട്ടിയുടെ ഒരു ദുര്യോഗം. കോൺഗ്രസിന്റ്‌റെ കാലത്തെ കുറിച്ച് പറയാനാണെങ്കിൽ ധവള വിപ്ലവം, ഹരിത വിപ്ലവം, കംപ്യുട്ടറൈസേഷൻ, ടെലികോം റെവലൂഷൻ - അങ്ങനെ പലതുമുണ്ട്. ആ ചരിത്രമൊന്നും കോൺഗ്രസുകാർ ഇന്ത്യൻ ജനതയെ പഠിപ്പിക്കാത്തതാണ് ബിജെപി. നേട്ടമുണ്ടാക്കാൻ കാരണം. ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ.

ജവഹർലാൽ നെഹ്‌റുവിന്റെ കാലം തന്നെ നോക്കൂ: വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ കുറെ നാൾ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയയിൽ നിന്നുള്ള അഭയാർഥി പ്രശ്നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആർ.ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം നെഹ്റു സർക്കാരിന്റ്‌റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്‌റ്, ഭക്രാ നൻഗൽ ഡാം - ഇവയൊക്കെ നെഹ്റു യാഥാർഥ്യമാക്കിയ വലിയ പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്‌റെ ഉജ്ജ്വല നേട്ടം. ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്റു ആയിരുന്നു. ഐ.എഫ്.എസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്റു നേരിട്ടാണ് ഇന്റ്‌റെർവ്യൂ ചെയ്തിരുന്നത്. നമ്മുടെ കെ.ആർ. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇന്റ്‌റെർവ്യൂ ചെയ്യാൻ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ട്? നെഹ്‌റുവിനെ കുറിച്ച് മാത്രമല്ല; ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷൻ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റർ മന്മോഹൻ സിംഗിന്റെ ആധാർ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്.

ഡോക്ടർ മന്മോഹൻ സിംഗിന്റെ സംഭാവനകൾ നോക്കൂ: ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബിജെപി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്. ഡോക്ടർ മന്മോഹൻ സിംഗിന്റെ കൂടെ പ്രവർത്തിച്ച ചിലരെ ഇതെഴുതുന്ന ആൾക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാൾ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഡോക്ടർ മന്മോഹൻ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താൽപര്യക്കാർ 2ജി കേസിൽ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ മാധ്യമ പ്രവർത്തകർ മുൻ സിഎജി വിനോദ് റായിയോട് അതിന്റെ പേരിൽ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല.

ഡോക്ടർ മന്മോഹൻ സിങ് അന്തർ മുഖനായിരുന്നു. അത് ബിജെപി. - യും, സംഘ പരിവാറുകാരും മാക്സിമം മുതലാക്കി. പക്ഷെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീർഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടർ മന്മോഹൻ സിങ്. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും. യുപിഎ ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മന്മോഹൻ സിങ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്‌റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രിയായ ഡോക്ടർ മന്മോഹൻ സിങ് മുന്നോട്ടു വെച്ചത്.യുപിഎ ഭരണ കാലത്ത് ദാരിദ്ര്യ നിർമ്മാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മന്മോഹൻ സിങ്ങിന്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് 'ഉദാരവൽക്കരണത്തിന്റ്‌റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്' എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ ബിജെപി. - യും സംഘ പരിവാറുകാരും പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടർ മന്മോഹൻ സിങ് പരാജയമാകും?

ബിജെപിക്കാർ ഇന്ന് സ്ഥിരം പ്രചരിപ്പിക്കുന്ന ഒന്നാണ് പാക്കിസ്ഥാൻ വിരോധം. പക്ഷെ 1948 - ലും, 1965 - ലും, 1971 - ലും ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വങ്ങൾ പാക്കിസ്ഥാനെതിരേ സൈനികവിജയം നേടിയെന്ന കാര്യം അവർ ഓർമിക്കുന്നുണ്ടോ? കോൺഗ്രസുകാർ പോലും ഇത് ഇന്ത്യൻ ജനതയെ ഓർമപ്പെടുത്തുന്നില്ലാ. ബിജെപി. - യുടേയും സംഘ പരിവാറുകാരുടേയും ഇന്നത്തെ പാക്കിസ്ഥാനെതിരെയുള്ള ശത്രുത മുസ്ലിം വിരോധത്തിൽ അധിഷ്ഠിതമാണ്; കോൺഗ്രസ് പാർട്ടിയുടേത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇതാണ് കോൺഗ്രസും ബിജെപി.യും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. ഇത്രയും വലിയൊരു ജന വിഭാഗത്തെ മാറ്റിനിർത്തി എങ്ങനെ ഇന്ത്യ കെട്ടിപ്പെടുക്കാൻ സാധിക്കും? ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയ നെത്ര്വത്വങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് തികഞ്ഞ യാഥാർഥ്യബോധം ഉണ്ടായിരുന്നു എന്നതാണ് കോൺഗ്രസും ബിജെപി. യും തമ്മിലുള്ള വിത്യാസം.

1965 ൽ സൈനിക വിജയം നേടിയതിന് ശേഷം ഒരു വിദേശ പത്ര പ്രവർത്തകനോട് ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ മത സാഹോദര്യത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ ദേശീയത എല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ഒന്നാണെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി കൃത്യമായി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഏല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ആ വിശാല സമീപനമാണ് ഇന്നത്തെ ഇന്ത്യയിൽ പതുക്കെ പതുക്കെ ഇല്ലാതാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP