Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ....I വിശ്വപ്രഭ എഴുതുന്നു

അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ....I വിശ്വപ്രഭ എഴുതുന്നു

വിശ്വപ്രഭ

ചിത്രങ്ങളിൽ കാണുന്നതുപോലെ ഭയാനകമായൊന്നും ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറന്നുവിടേണ്ടി വരില്ല. മിക്കവാറും ഇക്കൊല്ലം, ഒട്ടും തുറക്കേണ്ടിത്തന്നെ വരില്ല. ചുറ്റുപാടും ഉയർന്നുനിൽക്കുന്ന മലകളുടെ ഒരു കോട്ടയാണു് ഇടുക്കി സംഭരണി അഥവാ തടാകം അഥവാ റിസർവ്വോയർ. ആ കോട്ടയിൽ മൂന്നിടത്തു് വിടവുകളുണ്ടു്. അവ കൊട്ടിയടക്കാനാണു് മൂന്നു ഡാമുകൾ പണിതിരിക്കുന്നതു്. മൂന്നിനും മൂന്നു വലിപ്പമാണു്. ഡാമിന്റെ നീളം കൊണ്ടും ഉയരം കൊണ്ടും ഘനം കൊണ്ടും.

ഏകദേശം 650 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തെ മഴവെള്ളമാണു് ഇടുക്കി ജലസംഭരണിയിൽ എത്തിച്ചേരുന്നതു്. പൂർണ്ണമായി നിറയുമ്പോൾ സംഭരണി (റിസർവ്വോയർ) 60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ തടാകമായി മാറുന്നു. ഏകദേശം 180 മീറ്റർ പരമാവധി ആഴമുള്ള ഈ തടാകം മൊത്തമായി കഷ്ടി 2,000,000 ക്യുബിക്ൾ മീറ്റർ വെള്ളം ഉൾക്കൊള്ളും. അതിൽ ഉപയോഗയോഗ്യമായി പുറത്തേക്കെടുക്കാവുന്ന വെള്ളം 1,460,000 ക്യുബിക്ൾ മീറ്റർ വരും.

ഇടുക്കി സംഭരണിയും ഇടുക്കി ഡാമും ഒന്നല്ല. ഇടുക്കി ഡാമുകൾ തന്നെ ഒന്നല്ല, മൂന്നെണ്ണമുണ്ടു്.

അതിനാൽ സംഭരണികളെപ്പറ്റിയും അവയെ പോറ്റിനിർത്തുന്ന ഡാമുകളെപ്പറ്റിയും പൊതുവായും ഇടുക്കി പദ്ധതിയെക്കുറിച്ച് പ്രത്യേകമായും സ്വല്പം എഴുതാം:

ഉറുമ്പിനു ചിരട്ട മഹാസമുദ്രം

ഒരു അണക്കെട്ടിന്റെ കരുത്തു് എന്തിലാണു് വലിപ്പം കൊണ്ട് സാധാരണ പരിചയമുള്ള നമ്മുടെ തോതുകളിലല്ലെങ്കിലും വളരെ ലളിതമായ ഒരു കാര്യമാണു് അണ കെട്ടുന്നതിന്റെ ബലതന്ത്രം. തൊടിയിൽ വാഴയ്‌ക്കോ തെങ്ങിനോ നെല്ലിനോ ചാലിട്ടു തടത്തിൽ വെള്ളം തിരിക്കുമ്പോൾ, അല്ലെങ്കിൽ കൊച്ചുന്നാളിൽ മീൻ പിടിച്ചുകളിക്കുമ്പോൾ, ഒക്കെ നാം അണക്കെട്ടുകളുടെ കൊച്ചുരൂപങ്ങൾ വിജയകരമായിത്തന്നെ സൃഷ്ടിക്കാറുണ്ടു്.

ഒരു പാത്രത്തിൽ വെള്ളം നിറച്ചുവെക്കുമ്പോൾ അതിന്റെ ഭിത്തികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും പാത്രത്തിന്റെ വിസ്താരത്തിനെ (പരപ്പിനെ) ആശ്രയിച്ചിരിക്കുമോ അതോ വെള്ളത്തിന്റെ ആഴത്തിനെ മാത്രമോ

പാത്രത്തിലെ ഏകദേശം അടിത്തട്ടിലുള്ള ഒരു വെള്ളത്തുള്ളിയെ പരിഗണിക്കാം. അതിനു നേർമുകളിലുള്ള വെള്ളത്തിന്റെ മൊത്തം ഭാരം ആ തുള്ളി വഹിക്കുന്നുണ്ടു്. അതേ ആഴത്തിലുള്ള മറ്റൊരു തുള്ളിയും അത്ര തന്നെ ഭാരം വഹിക്കുന്നുണ്ടാവും. ഈ രണ്ടുതുള്ളികൾക്കും എങ്ങനെയെങ്കിലും ആ ഭാരം ഒഴിവാക്കണമെന്നാണു് ആശ. താഴേക്കു പോകാനാവില്ല. അവിടെയും വെള്ളമുണ്ടു്. മുകളിലേക്കു പൊങ്ങാനുമാവില്ല. പക്ഷേ, വെള്ളം ഒരു ദ്രാവകമായതിനാൽ, ഈ തുള്ളികൾക്കു് അന്യോന്യം (തിരശ്ചീനമായി) വഴുതിമാറാൻ കഴിയും. അങ്ങനെ വഴുതിമാറാൻ ആ വെള്ളത്തുള്ളികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും അവിടെയൊക്കെ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ, പരസ്പരം തള്ളിക്കൊണ്ടിരിക്കാനേ അവയ്ക്കു കഴിയൂ. പാത്രത്തിന്റെ ഭിത്തിക്കരികിലുള്ള വെള്ളം ഭിത്തിയിലും ഈ തള്ളൽ ചെലുത്തിക്കൊണ്ടിരിക്കും. ഇതിനെയാണു് നാം ദ്രാവകമർദ്ദം എന്നു വിളിക്കുന്നതു്.

പാസ്‌ക്കൽ എന്നു പേരുള്ളൊരാൾ ഇക്കാര്യം നല്ലവണ്ണം ആലോചിച്ചുറപ്പിച്ചു. എന്നിട്ട് ഇങ്ങനെ രണ്ടു കാര്യങ്ങൾ എഴുതിവെച്ചു:
1. ഒരു നിശ്ചിത ആഴത്തിലുള്ള ദ്രാവകത്തിനു് മർദ്ദം (Pressure) ഉണ്ടാവുന്നതു് അതു താങ്ങിനിൽക്കുന്ന (അതിനു നേർ മുകളിലുള്ള) ദ്രാവകത്തുള്ളികളുടെ മൊത്തം ഭാരം മൂലമാണു്.

2. ഒരു പാത്രത്തിലുള്ള ദ്രാവകത്തിൽ ഒരേ ആഴത്തിലുള്ള ഏതൊരു ബിന്ദുവിലും ഒരേ അളവു മർദ്ദമായിരിക്കും അനുഭവപ്പെടുക.

ഇതിനർത്ഥം,
1. ദ്രാവകത്തിന്റെ ഏറ്റവും മേൽത്തട്ടിൽ മർദ്ദം പൂജ്യം ആയിരിക്കും. താഴോട്ടുചെല്ലുംതോറും അതു ക്രമമായി കൂടിക്കൊണ്ടിരിക്കും.
2. പാത്രത്തിന്റെ പരപ്പ് എത്രയെന്നതു് മർദ്ദത്തിനെ ബാധിക്കുന്നില്ല. പക്ഷേ ആഴം കൂടും തോറും മർദ്ദം കൂടും.

നമ്മുടെ അടുക്കളയിലെ ഒരു പാത്രം പോലെത്തന്നെയാണു് ഇടുക്കി (അല്ലെങ്കിൽ മുല്ലപ്പെരിയാർ അതുമല്ലെങ്കിൽ വേറെ ഏതൊരു) അണക്കെട്ടും. അളവുകൾ (തോതുകൾ) നമുക്കു നിത്യപരിചയമുള്ളതിനേക്കാൾ വളരെ വലുതാണെന്ന വ്യത്യാസമേയുള്ളൂ. അണക്കെട്ടിലെ വെള്ളത്തിന്റെ ബലം (Force) മുഴുവൻ അതിന്റെ ആഴത്തിലാണു്. പരപ്പിലല്ല!

ആയതുകൊണ്ടു് ആ ബലത്തിനെ എതിരിടാൻ നമുക്കു് അത്ര തന്നെ ആഴത്തിൽ, എന്നാൽ ജലത്തേക്കാൾ വളരെക്കൂടുതൽ ഘനമുള്ള (സാന്ദ്രതയുള്ള) മറ്റൊരു പദാർത്ഥം കൊണ്ടു് തടയിട്ടാൽ മതി. ജലത്തേക്കാൾ കനമുള്ളതാണല്ലോ മണ്ണു്. അതുകൊണ്ടു് മണ്ണു മാത്രമെടുത്തു് അത്രയും ഉയരത്തിലും അത്യാവശ്യത്തിനു് വീതിയിലും ഘനത്തിലും ഒരു ഭിത്തികെട്ടിയാൽ ആ ജലത്തെ അപ്പാടെ തടുത്തുനിർത്താം.

അതായതു് ആ ഭിത്തിയുടെ കരുത്തു് അതിന്റെ തന്നെ ഭാരമാണു്! ഇത്തരം ഭിത്തികളാണു് അണക്കെട്ടുകൾ. ഭാരം തന്നെ പ്രതിബലമായി പ്രയോജനപ്പെടുത്തുന്ന അണക്കെട്ടുകളെ ഗ്രാവിറ്റി ഡാമുകൾ എന്നും വിളിക്കാം. ഗ്രാവിറ്റി ഡാമുകൾ മണ്ണുകൊണ്ടോ ഇഷ്ടികപ്പണികൊണ്ടോ കരിങ്കൽപ്പണികൊണ്ടോ ചെയ്യാം.

കേരളത്തിലെ ഒട്ടുമിക്ക ഡാമുകളും ഇത്തരം ഗ്രാവിറ്റി ഡാമുകളാണു്. അവയിൽ ചിലതു് കരിങ്കൽക്കെട്ടുകൊണ്ടാണു്. കുറച്ചെണ്ണം മണ്ണുകൊണ്ടുമുണ്ടു്. എന്നാൽ ഇത്തരം ഡാമുകളിലെ സുഷിരങ്ങളിൽക്കൂടി വെള്ളം അരിച്ചുകയറിയാൽ (ചോർച്ച വന്നാൽ) കാലക്രമേണ ഉള്ളു ദ്രവിച്ച് അവയുടെ ഭാരം കുറഞ്ഞുവരാം.വെള്ളം തടുക്കാനുള്ള അവയുടെ കരുത്തു കുറയാം. അങ്ങനെ വരാതിരിക്കാൻ വേണ്ടി, മിക്കപ്പോഴും ഇത്തരം ഡാമുകൾക്കു മുന്നിലും പിന്നിലും ആവരണം (capping) നൽകിയിട്ടുണ്ടാവും.

വശംതാങ്ങികൾ (Abutments)

അണക്കെട്ടുകളുടെ ഉറപ്പോളം തന്നെ പ്രധാനമാണു് അവയുടെ ഇരുവശത്തുമുള്ള താങ്ങുകളുടെ (abutments) ഉറപ്പും. എത്രവലിയ അണക്കെട്ടായാലും അവയുടെ വശങ്ങൾ ബലഹീനമായിരുന്നാൽ പോയില്ലേ കാര്യം വെള്ളം അണക്കെട്ടിനെ ഒട്ടും ഗൗനിക്കാതെ, ആ വശങ്ങളെ ഇടിച്ചുതകർത്തു് വളഞ്ഞു മുന്നോട്ടൊഴുകും. അതിനാൽ, എവിടെ അണക്കെട്ടുപണിയുമ്പോഴും അവയ്ക്കു താങ്ങായി ഇരുവശത്തും ബലിഷ്ഠമായ അബട്ട്‌മെന്റുകൾ നിർബന്ധമാണു്. ചിലപ്പോൾ വശങ്ങളിലേക്കു നീണ്ടുകിടക്കുന്ന കുന്നുകളുടെയോ പാറയുടേയോ രൂപത്തിൽ പ്രകൃത്യാ അത്തരം വശംതാങ്ങികൾ ഉണ്ടാകാം. അഥവാ അങ്ങനെയില്ലാത്ത അവസരങ്ങളിൽ അവിടെ കൃത്രിമമായി കോൺക്രീറ്റ് കൊണ്ടോ മണ്ണുകൊണ്ടോ കൽക്കെട്ടുകൊണ്ടോ പുതുതായി വശംതാങ്ങികൾ നിർമ്മിക്കേണ്ടിവരും.

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ഡാമുകളിൽ ഏറ്റവും ഉയരമുള്ളതിനെയാണു് നാം ഇടുക്കി ആർച്ച് ഡാം എന്നു വിളിക്കുന്നതു്. നിർമ്മാണരീതികൊണ്ട് പല പ്രത്യേകതകളുമുള്ള ഈ ഡാം ഇടുക്കിയിലെ മലനിരകൾ ഒത്തുചേർന്നു ചുറ്റിനിന്നു സൃഷ്ടിച്ച മലക്കോട്ടയുടെ ഏറ്റവും ആഴമുള്ള വിടവിനെയാണു് നികത്തുന്നതു്.

മലക്കോട്ടയുടെ ഈ വിടവിനു് ഇരുവശത്തുമായി പ്രകൃത്യാ തന്നെ രണ്ടു വലിയ മലകൾ (പാറകൾ) സ്ഥിതി ചെയ്യുന്നുണ്ടു്. (കുറവൻ മലയും കുറത്തിമലയും). ഒരു അണക്കെട്ടു പണിയാൻ എന്തുകൊണ്ടും സൗകര്യമായ നിലയിലാണു് ഈ രണ്ടു കൂറ്റൻ പാറകളുടേയും നില്പ്. അതിബലിഷ്ഠമായ ആ വശംതാങ്ങികൾക്കിടയിൽ ഒരു അണകെട്ടിയാൽ മാത്രം മതി.

അടിത്തട്ട് (ഫൗണ്ടേഷൻ) മുതൽ മേൽക്കൂട് (ക്രെസ്റ്റ്) വരെ ഈ ഡാമിന്റെ ഉയരം 169 മീറ്റർ. വിലങ്ങനെയുള്ള നീളം 365.85 മീറ്റർ. ശുദ്ധമായ കോൺക്രീറ്റ് മാത്രം ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക വൻകിട ഡാം ആണിതു്.

(വിശ്വപ്രഭ ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP