Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു: കേരളം മറക്കുന്ന ഗാന്ധീസൂക്തങ്ങളിലൂടെ

പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു: കേരളം മറക്കുന്ന ഗാന്ധീസൂക്തങ്ങളിലൂടെ

അഡ്വ പി റഹിം

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മദ്യത്തിന്റേതാണ്. ' കിട്ടാനുള്ള എഴുപ്പമാണ് കുടിക്കുവാനുള്ള പ്രേരണ വർദ്ധിപ്പിക്കുന്നതെന്ന്' ഗാന്ധി പറഞ്ഞിട്ടുണ്ട്. മദ്യപാനം മോഷണത്തേക്കാളും വ്യഭിചാരത്തേക്കാളും കുറ്റകരമാണെന്നും മദ്യം സകല തിന്മകളുടേയും പെറ്റമ്മയും പോറ്റമ്മയുമാണെന്നും ഗാന്ധിപറഞ്ഞുവയ്ക്കുന്നുണ്ട്. ബാപ്പുജിയുടെ പാദസ്പർശംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളവും, ഒന്നല്ല, അഞ്ചു പ്രവാശ്യമാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്. അതുകൊണ്ട് കൂടിയാണ് വീണ്ടുമൊരു ഗാന്ധിജയന്തി ദിനത്തിൽ മദ്യത്തിനെതിരായ മഹാത്മാവിന്റെ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമാകുന്നതും. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മദ്യത്തിനെതിരെ അതിശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടള്ളത്. 'മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം' എന്ന് ഗാന്ധി ഊന്നിപ്പറയുന്നു.

ഒരിക്കൽ ഒരു പത്രലേഖകൻ ഗാന്ധിജിയോട് ചോദിച്ചു. മദ്യപനെ ഉപദേശിച്ചു പിന്മാറ്റുകയല്ലേ നല്ലത് ? ഗാന്ധിജിയുടെ മറുപടി ' നിങ്ങളുടെ കുട്ടി തീയിൽ ചാടാൻ പോകുകയാണെന്ന് വിചാരിക്കുക, നിങ്ങൾ എന്തുചെയ്യും ? അവനെ ഉപദേശിച്ചുമാറ്റാൻ ശ്രമിക്കുമോ ? അതോ ഓടിച്ചെന്ന് ബലം പ്രയോഗിച്ച് പിന്മാറ്റുമോ ? മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം ' എന്നാണ് ഗാന്ധി പറഞ്ഞുവച്ചത്.

' ഇന്ത്യയുടെ മുഴുവൻ ഏകാധിപതിയായി ഒരുമണിക്കൂർ നേരത്തേക്ക് ഞാൻ നിയമിക്കപ്പെട്ടുവെങ്കിൽ ഞാൻ ചെയ്യുന്ന ഒന്നാമത്തെ കാര്യം പ്രതിഫലം കൊടുക്കാതെ എല്ലാ മദ്യഷോപ്പുകളും അടച്ചിടുകയും ഗുജറാത്തിൽ എനിക്കറിയാവുന്ന മാതിരിയുള്ള എല്ലാ പനമരങ്ങളും നശിപ്പിക്കുകയും മനുഷ്വേചിതമായ ചുറ്റുപാടുകൾ തങ്ങളുടെ തൊഴിലാളികൾക്കായി ഉണ്ടാക്കുവാനും അവർക്കു നിർദോഷങ്ങളായ പാനീയങ്ങളും അത്രതന്നെ നിർദോഷങ്ങളായ വിനോദശാലകളും തുറക്കാനും ഫാക്ടറി ഉടമകളെ നിർബന്ധിക്കുകയുമായിരിക്കും. ഫണ്ടില്ലെന്ന് ഉടമകൾ വാദിച്ചാൽ ഞാൻ ഫാക്ടറികൾ പൂട്ടിയിടും ' (യംഗ് ഇന്ത്യ, 25-04-1931)

'പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു'. (യംഗ് ഇന്ത്യ, 08-08-1929).

ജനങ്ങളുടെ ഇടയിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുകയും ആ പ്രചാരവേലയുടെ ഫലമായി കുടിക്കുന്ന ശീലമുള്ളവർ മദ്യഷാപ്പുകളിൽ ചെയ്യാതാവുകയും ചെയ്താൽ മദ്യഷാപ്പുകൾ ഇല്ലാതായിത്തീരുമെന്ന് നിങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്റെ അനുഭവങ്ങൾ മറിച്ചാണ്. അതുകൊണ്ട് മദ്യവർജ്ജന ശ്രമങ്ങൾക്കൊപ്പം മദ്യനിരോധന പ്രവർത്തനങ്ങളും നടത്തണം. (യംഗ് ഇന്ത്യ, 18-04-1929)

അഭിശപ്തമായ ഈ വ്യാപാരത്തിൽ നിന്ന് ധർമ്മവിരുദ്ധമായി ലഭിക്കുന്ന നികുതി നഷ്ടപ്പെടുന്നതിനെപ്പറ്റി അന്ധാളിക്കേണ്ട. ഉദ്ബുദ്ധവും ക്ഷുബ്ധവുമായ പൊതുജന മനസ്സാക്ഷിക്കുമുമ്പിൽ അതിന് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇന്നത്തെ നിലയിൽ സദാചാരവിരുദ്ധമായ ഒരു മാർഗ്ഗത്തിൽ ലഭിക്കുന്ന നികുതി ഉപയോഗിച്ചു നടത്തുന്ന വിദ്യാഭ്യാസം തന്നെ വേണ്ടുവോളം ഹീനമാണ്. അചിരേണ നിർദോഷികളുടെ രക്തത്തിൽ പങ്കിലുമാകുമ്പോൾ അതു ദുർഗന്ധം വമിച്ചുതുടങ്ങും. കാലം അതിക്രമിക്കുംമുമ്പ് ഈ അപകടം മനസ്സിലാക്കണമെന്ന് ഞാൻ മന്ത്രിമാരോട് അഭ്യർത്ഥിക്കുന്നു. നികുതിക്കുവേണ്ടി കാലത്തിന്റെ സൂചനകളെ നിർദ്ദാക്ഷിണ്യം അവഗണിച്ചുവെന്ന അപവാദം അവരെപ്പറ്റി പറയാൻ ഇടയാകാതിരിക്കട്ടെ. ആഴ്ചകൾ പോയിട്ട് മണിക്കൂറുകൾ പോലും അവർ അമാന്തിക്കരുത്. മറ്റുനികുതി മാർഗ്ഗങ്ങൾ ആസുത്രണം ചെയ്ത ശേഷം മദ്യനികുതി ഉപേക്ഷിക്കാൻ കാത്തിരിക്കുന്നത് ശരിയല്ല. മറ്റൊരുവീട് സൗകര്യപ്പെടുന്നതുവരെ ഞാൻ താമസിക്കുന്ന പ്ലേഗ് ബാധിച്ചവീട് വിട്ടൊഴിയാൻ ഒരുവൻ വിസമ്മതിക്കുന്നതുപോലെയാണത്. ഇത്തരമൊരു സാഹചര്യത്തിൽ മിക്കവരും പ്ലേഗ് ബാധിച്ച വീട് ആദ്യം വിടും. എന്നിട്ട് നിർബാധമായ ഒരു രക്ഷാസങ്കേതം അന്വേഷിക്കും.
(യംഗ് ഇന്ത്യ, 06-07-1921)

' ആയിത്തം കഴിഞ്ഞാൽ ഏറ്റവും പരിതാപകരമായ ശാപമാണ് മദ്യം.'
(യംഗ് ഇന്ത്യ, 04-02-1926)

' സാമ്പത്തിക നഷ്ടത്തേക്കാൾ വലുതാണ് സന്മാർഗ്ഗിക നഷ്ടം. മദ്യം അതു കുടിക്കുന്നവരേയും വിക്രയം ചെയ്യുന്നവരേയും അധ:പതിപ്പിക്കുന്നു. മദ്യപൻ ഭാര്യയും അമ്മയും പെങ്ങളും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. ബോധമുള്ളപ്പോൾ ഓർത്താൽ ലജ്ജിച്ചുപോകുന്ന അപരാധങ്ങൾ അയാൾ ചെയ്യുന്നു. മദ്യത്തിന്റെ പൈശാചിക പ്രേരണയ്ക്ക് അധീനമാകുന്ന തൊഴിലാളികൾ ഏതൊരു നികൃഷ്ടാവസ്ഥയിലേക്കാണ് താഴുന്നതെന്ന് തൊഴിലാളി പ്രസ്ഥാനവുമായി എന്തെങ്കിലും ബന്ധമുള്ളവർക്കാറിയാം. ' (യംഗ് ഇന്ത്യ, 04-02-1926)

' സമ്പൂർണ്ണ മദ്യനിരോധനത്തിന് എന്തുവിലകൊടുക്കേണ്ടിവന്നാലും അത് അധികമാവുകയില്ല. എന്റെ അഭിപ്രായത്തിൽ നിരോധനം അല്പാല്പമായി നടപ്പിലാക്കിയാൽ പോര അത് വിജയകരമാകണമെങ്കിൽ മൊത്തത്തിൽ നടപ്പിലാക്കണം. ഒരു ജില്ലയെയോ , സംസ്ഥാനത്തെയോ ബാധിക്കുന്ന പ്രശ്‌നമല്ലിത്. അതൊരു ദേശീയ പ്രശ്‌നമാണ്. മദ്യനികുതി നാം ഉപേക്ഷിക്കേണ്ട ഒരു വരുമാനമാണ്. മദ്യനികുതി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്. ഈ വരുമാനം നിന്നുപോയാൽ കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാൻ സാധിക്കുകയില്ലെന്ന് പാവപ്പെട്ട ജനം വിശ്വസിക്കുന്നു. സംഗതികൾ ഇങ്ങനെ നിർബാധം മുന്നോട്ടുപോവുകയാണെങ്കിൽ ഒരു രാഷ്ട്രം മുഴുവൻ നശിക്കേണ്ടിവരും' (യംഗ് ഇന്ത്യ, 11-04-1929).

മദ്യത്തിൽ നിന്നുള്ള നികുതി നഷ്ടം ഒട്ടും തന്നെ സാരമുള്ളതായി ഞാൻ കണക്കാക്കുന്നില്ല. അത്യന്തം ദേശീയ പ്രാധാന്യമുള്ള ഈ സംഗതിയിൽ ധനനഷ്ടം സാരമാക്കാനാണ് പോകുന്നതെങ്കിൽ മദ്യനിരോധനം ഒരു വിദൂരലക്ഷ്യമായി അവശേഷിക്കുകയേയുള്ളൂ. മദ്യത്തിൽ നിന്നും മാതകൗഷധങ്ങളിൽ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓർമ്മിക്കണം. നികുതിനഷ്ടം പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നഷ്ടം മാത്രമാണ്. ഈ ഹീനമായ നികുതിയുടെ നിരാസം നികുതി ദായകനായ മദ്യപാനിയെ കൂടുതൽ പണം സമ്പാദിക്കാനും ചെലവാക്കാനും പ്രാപ്തനാക്കുന്നു. ജനങ്ങൾക്ക് ഇത് മഹത്തായ ഒരു സ•ാർഗ്ഗ ലാഭം മാത്രമല്ല, ഗണ്യമായ ഒരു സാമ്പത്തിക നേട്ടം കൂടിയാണ്. (ഹരിജൻ 31-07-1937).

' മയക്കുമരുന്നുകളും കുടിയും പിശാചിന്റെ രണ്ടു കൈകളാണ്. അവകൊണ്ടാണ് അവ തന്റെ അടിമകളെ ബുദ്ധിശൂന്യതയിലേക്കും ലഹരിയിലേക്കും അടിച്ചുവീഴ്‌ത്തുന്നത്. '(യംഗ് ഇന്ത്യ, 24-04-1929).

1920 ൽ ഓഗസ്റ്റ് 18 നാണ് ആദ്യമായി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്. നിസ്സഹകരണ സമരമാർഗം ഖലാഫത്ത് കമ്മിറ്റി അംഗീകരിച്ചശേഷം, ഷൗക്കത്തലിയുമൊത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സമരസന്ദേശം പ്രചരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കേരളം സന്ദർശിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തത് സംസാരിച്ചു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് എട്ടിനായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം. എറണാകുളം വഴി മാർച്ച് 30 ന് വൈക്കത്ത് സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയർമാരുടെ പ്രഭാതഭജനയിൽ പങ്കെടുത്തു. മാർച്ച് 12 ന് ശിവഗിരിയിലെത്തി അദ്ദേഹം ശ്രീനാരായണഗുരുവിനെയും സന്ദർശിച്ചു.

1927 ഒക്‌ടോബർ ഒമ്പതിനായിരുന്നു കേരളത്തിലേക്കുള്ള മൂന്നാം വരവ്. തിരുവിതാകൂർ മഹാരാജാവിനെയും റാണിയെയും കണ്ട് തിരുവാർപ്പ് ക്ഷേത്രം റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഒക്‌ടോബർ 15 ന് കാമകോടി പീഠത്തിലെ ശങ്കരാചാര്യരുമായി സംഭാഷണം നടത്തി. 1934 ജനുവരി 10 നായിരുന്നു. നാലാമത്തെ കേരള സന്ദർശനം . ഹരിജനഫണ്ട് പിരിക്കുവാനുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് തലശ്ശേരി, വടകര, തിരുവനന്തപുരം, കന്യാകുമാരി വരെ നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ കേരള സന്ദർശനം 1937 ജനുവരി 13 നായിരുന്നു.

' അഹിംസാവ്രതക്കാരനായ ഒരു മനുഷ്യന്റെ കൈയിലെ ഒരുപിടി ഉപ്പ് ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ഈ ഉപ്പു പിടിച്ച മുഷ്ടി തകർത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല. ഗാന്ധിജി പറഞ്ഞു'.

(കോൺഗ്രസ് നേതാവും അഭിഭാഷക സംഘടനാ നേതാവുമാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP