Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരിക്കൽ വെറുപ്പോടെ കണ്ടിരുന്നവർ ഇന്ന് ആരാധനയോടെ ആ വരവ് ആഘോഷിക്കുന്നു; ഇന്ന് മാലദ്വീപുകാർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും രാജീവ്ജിയെ പോലെ മറ്റൊരാൾ കൂടി പ്രിയപ്പെട്ടവനാകുന്നു; അതാണ് നരേന്ദ്ര മോദി; നമ്മുടെ മാത്രമല്ല, അവരുടെയും കാവൽക്കാരൻ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

ഒരിക്കൽ വെറുപ്പോടെ കണ്ടിരുന്നവർ ഇന്ന് ആരാധനയോടെ ആ വരവ് ആഘോഷിക്കുന്നു; ഇന്ന് മാലദ്വീപുകാർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും രാജീവ്ജിയെ പോലെ മറ്റൊരാൾ കൂടി പ്രിയപ്പെട്ടവനാകുന്നു; അതാണ് നരേന്ദ്ര മോദി; നമ്മുടെ മാത്രമല്ല, അവരുടെയും കാവൽക്കാരൻ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

രേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവൽക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്താൽ വാർത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയൽരാജ്യമായ മാലദ്വീപിൽ നിന്നും ഇന്നലെ എനിക്കൊരു ഫോൺകോൾ കിട്ടി. മറുതലയ്ക്കൽ നിന്നും വന്ന ശബ്ദത്തിലുണ്ടായിരുന്ന ആവേശവും അത്ഭുതവും ശ്രദ്ധിച്ചുക്കൊണ്ടിരുന്ന ഞാനൊരുകാര്യം മനസ്സിലാക്കി. ഫോണിലൂടെ എന്നോട് സംസാരിച്ച ആ മാൽദ്വീവിയൻ പെൺകുട്ടി സഹാ അബ്ദുൾസിയാദ് ആവേശകൊടുമുടിയിലാണ്. മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ ഉയർന്ന തസ്തികയിൽ ജോലിനോക്കുന്ന ആ പെൺകുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പഠിപ്പിന്റെ ഇടവേളകളിൽ രാഷ്ട്രീയം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വാചാലയായ ആ പെൺകുട്ടി എന്നെ ഇന്നലെ വിളിച്ചത് നരേന്ദ്ര മോദിയെന്ന നമ്മുടെ കാവൽക്കാരനെ അടുത്തു കണ്ടതിലും സംസാരിച്ചതിലും വിരുന്നിൽ ഒപ്പം പങ്കെടുത്തതിലുമുള്ള സന്തോഷം പങ്കിടാനായിരുന്നു.വിദേശ വിശിഷ്ടാതിഥികൾക്കുള്ള മാലദ്വീപിന്റെ പരമോന്നത ബഹുമതി 'നിഷാൻ ഇസ്സുദ്ദീൻ' നൽകി മോദിയെ ആദരിച്ചിരുന്നത് നേരിൽ കണ്ടതിന്റെ സന്തോഷവും അവൾ പറഞ്ഞു.

ഒപ്പം അവൾ പറഞ്ഞൊരു വാചകമുണ്ട്.''Miss,That gentleman's simplicity and mannerisms totally changed my perspective '.അതേ,ആ ഒരു വാചകത്തിലെല്ലാമുണ്ടായിരുന്നു.മുൻധാരണകളെയെല്ലാം എന്നും ആ മനുഷ്യൻ പൊളിച്ചിരുന്നത് ഇങ്ങനെയൊക്കെ തന്നെയായിരുന്നുവല്ലോ.അവളുടെ ഫോൺ വച്ചതിനു ശേഷം ഞാൻ എന്റെ സാഹൃദലിസ്റ്റിലുള്ള മാലദ്വീപിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ മുഖപുസ്തകഭിത്തിയിലൊന്നു തിരഞ്ഞു.ഒന്ന് രണ്ട് അദ്ധ്യാപികമാർ മാത്രം അതിനെ കുറിച്ച് എഴുതുകയും ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.ബാക്കിയുള്ളവരൊക്കെ കേരളരാഷ്ട്രീയത്തിന്റെ നന്മകൾ നിരത്തി വിളമ്പിയിരിക്കുന്നു.

മാലദ്വീപ് എന്ന സഞ്ചാരികളുടെ പറുദീസയിൽ ഞാനാദ്യം ചെന്നിറങ്ങുന്നത് 2011 ജനുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ ആംഗലേയ അദ്ധ്യാപികയായിട്ടാണ്.തലസ്ഥാന നഗരമായ മാലെയിൽ നിന്നും ഏകദേശം 76 നോട്ടിക്കൽ മൈൽ തെക്ക് വടക്കായിട്ട് സ്ഥിതി ചെയ്യുന്ന ദാൽ മീദുവെന്ന വെറും 43 ഏക്കർ മാത്രം വിസ്തീർണ്ണമുള്ള ചെറിയ ദ്വീപിലേയ്ക്കായിരുന്നു എന്റെ നിയമനം.അതിനു മുമ്പ് മലേഷ്യയിൽ കേംബ്രിഡ്ജ് സിലബസ് കൈകാര്യം ചെയ്തിരുന്നതിനാൽ തന്നെ അദ്ധ്യാപനം ബുദ്ധിമുട്ടായിരുന്നില്ലായെങ്കിലും കുട്ടികളുടെ പെരുമാറ്റരീതി ചെറുതായിട്ട് ബുദ്ധിമുട്ടിച്ചിരുന്നു.ആ ദ്വീപ്നിവാസികൾക്ക് ഇന്ത്യക്കാരോടു നല്ല സമീപനമായിരുന്നു.2011 മുതൽ 2017 വരെ മാലദ്വീപിലുണ്ടായിരുന്ന ഞാൻ പലവട്ടം സാക്ഷിയായിട്ടുണ്ട് അസ്ഥിരമായ രാഷ്ട്രീയത്തിലേയ്ക്ക് ആ കൊച്ചുരാജ്യം കൂപ്പുകുത്തുന്നതിന്.

2011 ൽ ഞാനവിടെ ചെല്ലുമ്പോൾ മുഹമ്മദ് നഷീദായിരുന്നു മാലദ്വീപ് പ്രസിഡന്റ്.1965-ൽ സ്വതന്ത്രമായ മാലദ്വീപിൽ ആദ്യമായി സ്വതന്ത്രമായ, ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നത് 2008ലാണ്.അതിനു മുൻപ്് 30 വർഷം (1978-2008) മൗമൂൻ അബ്ദുൽ ഗയൂമിന്റെ ഏകാധിപത്യമായിരുന്നു. 2008ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ച 41കാരനായ മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലാണ് രാജ്യം ജനാധിപത്യമാർഗത്തിൽ പിച്ചവയ്ക്കാൻ തുടങ്ങിയത്.എന്നാൽ, നാലു വർഷത്തിനകം ഗയൂമിന്റെ ആളുകൾ ഗയൂമിന്റെ അർദ്ധസഹോദരനായ അബ്ദുള്ള യമീന്റെയും പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ അദ്ദേഹത്തെ അട്ടിമറിച്ചു.ജനാധിപത്യത്തെ സൈനിക അട്ടിമറിയിലൂടെ മലർത്തിയടിച്ച നാളുകളിൽ മാലദ്വീപിലാകമാനം ജനകീയപ്രക്ഷോഭണം നടന്നെങ്കിലും എല്ലാത്തിനെയും ശക്തമായി പൊലീസും പട്ടാളവും നേരിട്ടു.ചെറുദ്വീപായ മീദുവിൽ വൻതോതിലുള്ള ജനകീയപ്രക്ഷോഭവുമായി രംഗത്തെത്തിയ നഷീദിന്റെ എം ടി.പി പാർട്ടിയെ കുടഹുവദുവെന്ന ദ്വീപിൽ നിന്നെത്തിയ പൊലീസ് സംഘം അമർച്ചച്ചെയ്യുന്നതിനൊക്കെ ഞാൻ സാക്ഷിയാണ്.ഞാൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപികയായ ഫാത്തുവും (ഫാത്തിമത് തസ്‌നീം) അവരുടെ ഭർത്താവും അദ്ധ്യാപകനുമായ അസ്ലാമുമൊക്കെ ഇതിന്റെ പേരിൽ വിചാരണനേരിട്ടവരാണ്.

2013ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അബ്ദുള്ള യമീനായിരുന്നു.അത് നേരായ മാർഗ്ഗത്തിലൂടെയായിരുന്നില്ല താനും.ഒന്നാം റൗണ്ടിൽ ഏറ്റവും മുന്നിൽ നഷീദായിരുന്നുവെങ്കിലും രണ്ടാം റൗണ്ടിൽ അദ്ദേഹം യമീനോടു തോറ്റു. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും കൂടി യമീന്റെ വിജയത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന ആരോപണം അന്ന് ശക്തമായിരുന്നു.അബ്ദുള്ള യമീന്റെ ഭരണത്തിന്റെ തുടക്കം മുതൽക്കേ ഇന്ത്യയുമായിട്ട് അകലം പാലിക്കാനും ചൈനയുമായിട്ട് അടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.പ്രവാസികളായ ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്ന മേഖലകളായ വിദ്യാഭ്യാസമേഖലയിലും ആരോഗൃമേഖലയിലും ടൂറിസം മേഖലയിലും പരമാവധി തദ്ദേശീയരെ ഉൾപ്പെടുത്താനുള്ള ശ്രമവും തുടങ്ങി.ഇന്ത്യക്കാർക്ക് നല്കിയിരുന്ന പല ആനുകൂല്യങ്ങളും നിറുത്തലാക്കി.2014 ൽ ശ്രീ.നരേന്ദ്ര മോദി അധികാരമേറ്റതോടെ പൂർണ്ണമായും ഇന്ത്യയെ അവഗണിച്ചുക്കൊണ്ട് ചൈനയുമായി പല കരാറുകളിലും ഒപ്പു വച്ചു.എന്തുകൊണ്ടാകും നരേന്ദ്ര മോദിയോട് അബ്ദുള്ള യാമീനോട് ഈ അകൽച്ച തോന്നാനുള്ള കാരണം?യമീനു മാത്രമല്ല മാലദ്വീപിലെ മുക്കാൽ ശതമാനം ജനങ്ങൾക്കും നരേന്ദ്ര മോദിയെന്ന പേരിനോടും ആ പാർട്ടിയോടും അകൽച്ചയുണ്ട്.അല്ല!ഉണ്ടായിരുന്നു.എന്താണ് അതിന്റെ കാരണം? അതിലേയ്ക്ക് അല്പം ആഴത്തിലേയ്ക്ക് കടന്നുചെല്ലേണ്ടിവരും.

കുറച്ചുകാലം മുമ്പുവരെ ഇന്ത്യയുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരു ശരാശരി മാലദ്വീപുകാരനോട് ചോദിച്ചാൽ ആകെയറിയാവുന്നത് കുറച്ചുപേരുകൾ മാത്രമാണ്.ഓരോ മാലദ്വീപുകാരനും ആരാധനയോടെ ഓർത്തിരിക്കുന്ന ഒരു നാമമാണ് ശ്രീ.രാജീവ് ഗാന്ധി.ഒപ്പം ഓപ്പറേഷൻ കാക്റ്റസ് എന്നതും.ലോകത്തെയാകെ ഞെട്ടിച്ച ഓപ്പറേഷൻ കാക്റ്റസ് ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ ഒരു വീറുറ്റ അധ്യായമാണ്. ആകാശവും കരയും ജലവും ഒരു പോലെ വഴങ്ങുന്നവർ ആണ് ഇന്ത്യൻ സൈനികർ എന്നത് ലോകത്തിന് മുന്നിൽ തെളിയിച്ച ഇന്ത്യൻ ജവാന്മാരുടെ വീരഗാഥയായിരുന്നു അത്. മാലദ്വീപിലെ വ്യാപാരിയായ അബ്ദുള്ള ലുത്തുഫി ശ്രീലങ്കൻ തീവ്രവാദ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈല (വേലുപ്പിള്ള പ്രഭാരകനിൽ തെറ്റിപ്പിരിഞ്ഞ് ഉമാ മഹേശ്വരൻ രൂപീകരിച്ച സംഘടനയാണിത്) ത്തിന്റെ സഹായത്തോടെ ഭരണ അട്ടിമറിക്ക് ശ്രമിച്ചതാണ് 1988ലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് മാലദ്വീപ് പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂം സഹായം തേടുകയായിരുന്നു. തുടർന്ന് 1600 പേരുള്ള സൈനിക ട്രൂപ്പിനെ അദ്ദേഹം അടിയന്തരമായി മാലദ്വീപിലേക്ക് അയച്ചു. 1988 നവംബർ മൂന്നിനാണ് ഇന്ത്യൻ ഓപ്പറേഷൻ ആരംഭിച്ചത്.

ഇന്ത്യൻ വ്യോമസേനയാണ് ആദ്യം മാലദ്വീപിൽ എത്തിയത്. പിന്നാലെ കരസേനയും എത്തി. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനർജിയുടെ നിർദേശത്തിലായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ മുന്നേറ്റം. മാലദ്വീപിലെ ഭൂമിശാസ്ത്രം അറിയാവുന്ന ഏക വ്യക്തിയായിരുന്നു ബാനർജി. തീവ്രവാദികളുമായി കടുത്ത പോരാട്ടമാണ് സൈന്യം നടത്തിയത്. നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തീവ്രവാദികൾ തടങ്കലിലാക്കിയ രണ്ടുപേരും ഇക്കൂട്ടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ നേവിയും ആർമിയും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് പല തീവ്രവാദികളെയും പിടിക്കാൻ സാധിച്ചത്. ഇവരെ പിന്നീട് മാലിദ്വീപ് സർക്കാരിന് കൈമാറുകയായിരുന്നു. അതോടെ ഇന്ത്യയും രാജീവ് ഗാന്ധിയും ഗാന്ധികുടുംബവും മാലദ്വീപ് ജനതയുടെ ആരാധനാപാത്രമായി മാറി.

ബിജെപിയെന്ന പാർട്ടിയെയും നരേന്ദ്ര മോദിയെയും വർഗ്ഗീയവാദത്തിന്റെ സംജ്ഞകളായി മാലിദ്വീപുകാർ കരുതാൻ കാരണങ്ങളിലൊന്ന് ബാബറി മസ്ജിദ് വിവാദവും ഗുജറാത്ത് കലാപവുമാണ്.മറ്റൊന്ന് ആ രാജ്യത്തെ പത്രമാധ്യമങ്ങളാണ്.മൂന്നാമത്തെ കാരണം അവിടെ ജോലി ചെയ്യുന്ന ഇതരരാഷ്ട്രീയക്കാരായ ഇന്ത്യക്കാരാണ്.അതേ,പലപ്പോഴും നമ്മിലുള്ള അന്ധമായ രാഷ്ട്രീയവിരോധം സ്വന്തം രാജ്യത്തിന്റെ ഭരണാധികാരിയെ ഏറ്റവും മോശം രീതിയിൽ തരംതാഴ്‌ത്തി മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്ന രീതിയിലായിട്ടുണ്ട്.ഇതിനു ഞാനും എത്രയോ വട്ടം സാക്ഷിയായിട്ടുണ്ട്.മോദി ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോൾ സ്റ്റാഫ്‌റൂമിൽ തദ്ദേശീയരായ അദ്ധ്യാപകർക്കുമുന്നിൽ നടന്ന ചർച്ചയിൽ അദ്ദേഹത്തെ വർഗ്ഗീയവാദിയാക്കി ചായക്കടക്കാരനാക്കി അപമാനിച്ചത് മലയാളിയായ പത്തനംതിട്ടക്കാരൻ പ്രിൻസിപ്പൽ.കൂടെ ഏറാന്മൂളികളായ കുറച്ച് മലപ്പുറം കോയകളും.

ബീഫുമായി ബന്ധപ്പെട്ട കൊലപാതകത്തെയും ഗോവധനിരോധനത്തെയും അവിടെ ഉയർത്തിക്കാട്ടിയത് ഇന്ത്യയിലാകമാനം ബീഫ് നിരോധിക്കുന്നുവെന്ന വാർത്ത പടച്ചുക്കൊണ്ടായിരുന്നു.ആ ജൂണിലെ ചെറിയ ഇടവേളയിൽ എനിക്കൊപ്പം തിരുവനന്തപുരത്തെത്തിയ മാലദ്വീപുകാരായ അദ്ധ്യാപകർക്ക് തിരുവനന്തപുരത്തെ താമരശ്ശേരി ചുരമെന്ന ഭക്ഷണശാലയിൽ കൊണ്ടുപോയി ആവോളം ബീഫ് വിഭവങ്ങൾ നല്കി ആ ആരോപണത്തെ തെറ്റാണെന്നു തെളിയിച്ചത് എന്നിലെ ദേശീയത.അങ്ങനെയെത്ര ഉദാഹരണങ്ങൾ. ആത്മാർത്ഥത കൈമുതലായിട്ടുള്ള സഹപ്രവർത്തർക്കൊപ്പം കുത്തിതിരുപ്പും പരദൂഷണവും അലങ്കാരമാക്കിയ ചെറിയൊരു ശതമാനം ഇന്ത്യക്കാരും എല്ലാ ദ്വീപുകളിലും ഉണ്ട്.പലപ്പോഴും അത്തരക്കാർ ആയുധമാക്കാറുണ്ട് മതമെന്ന ഏറ്റവും സെൻസിറ്റീവായ വിഷയം തന്നെയാണ്. അവിടുത്തുകാരുടെ മുന്നിൽ എന്റെ മതം ഫോക്കസ് ചെയ്തുകൊണ്ട് ഇസ്ലാംവിരുദ്ധത എന്നിലുണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിച്ച 'നല്ലവരായ ' സഹപ്രവർത്തകരെ എങ്ങനെ മറക്കാനാണ്? ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും യഥാർത്ഥ ശത്രുക്കൾ ചൈനയോ പാക്കിസ്ഥാനോ അല്ലെന്നും സ്വന്തം നാട്ടുകാർ തന്നെയെന്നും അടിവരയിട്ടു തെളിയിച്ച എത്രയോ സംഭവങ്ങൾ എനിക്ക് നേരിട്ടനുഭവപ്പെട്ടതാണ്.എഴുത്തുകാരനായ ശ്രീ.ജയചന്ദ്രൻ മൊകേരിയൊക്കെ അതിന്റെ ഇരയുമാണ്.

കഴിഞ്ഞഎൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുന്നതിനും മുമ്പ് വിദേശകാര്യവകുപ്പും പ്രവാസികാര്യവകുപ്പും പ്രത്യേകം തന്നെയാണ് കൈകാര്യം ചെയ്തുപോന്നത്. രണ്ടിലും മലയാളികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വിദേശകാര്യവകുപ്പിൽ ഇ. അഹമ്മദ് സാഹിബും പ്രവാസികാര്യ വകുപ്പിൽ വയലാർജിയും എത്തിയപ്പോൾ ആരെക്കാളും ആഹ്ലാദിച്ചത് പ്രവാസി മലയാളികൾ തന്നെയായിരുന്നു. പക്ഷെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ നടന്നോ എന്ന് ചോദിച്ചാൽ എല്ലാ പ്രവാസികൾക്കും മറുപടി പരാതി രൂപത്തിൽ തന്നെയായിരിക്കും.2014ലെ മോദി മന്ത്രിസഭയിലെ വിദേശ കാര്യമന്ത്രി ആയിരുന്ന സുഷമസ്വരാജാണ് കാര്യക്ഷമതയുടെ പര്യായമാക്കി വിദേശകാര്യവകുപ്പിനെ മാറ്റുന്നത്.പ്രവാസവകുപ്പ് ഇല്ലാതാക്കി പ്രവാസകാര്യത്തെ വിദേശകാര്യത്തിന് കീഴിൽ കൊണ്ട് വന്ന അവരുടെ ഭരണമികവിനെ സാക്ഷപ്പെടുതാൻ എത്രയെത്ര ജീവിതസാക്ഷ്യങ്ങൾ. അവരുടെ മാനുഷികപരിഗണനയിലും നീതിനിർവ്വഹണത്തിലും കരുപ്പിടിച്ച എത്രയെത്ര കുടുംബങ്ങൾ.

ചെയ്യാത്ത കുറ്റത്തിന് ഒൻപതു മാസത്തോളം മാലദ്വീപിൽ തടവിൽ കഴിയേണ്ടി വന്ന ജയചന്ദ്രൻ മൊകേരിയെന്ന കോഴിക്കോട്ടുകാരനായ അദ്ധ്യാപകനെ ഇന്ന് നമ്മൾ അറിയുന്നത് എഴുത്തിന്റെ വഴികളിലൂടെയാണ്. അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും സ്ഫുടം ചെയ്‌തെടുത്ത അക്ഷരങ്ങൾ കൊണ്ട് അദ്ദേഹം ഇന്ന് മലയാളികളെ വിസ്മയിപ്പിക്കുന്നത് തക്കിജ്ജയെന്ന പുസ്തകത്തിലൂടെയാണ്. തക്കിജ്ജയിലൂടെ അദ്ദേഹം കോറിയിടുന്നത് ഓരോ പ്രവാസിയും കടന്നു പോകേണ്ടി വരുന്ന അഗ്‌നിപരീക്ഷകളാണ്. അദ്ദേഹം ഞാൻ ജോലി ചെയ്ത ദ്വീപിനടുത്തുള്ള ദ്വീപിലെ അദ്ധ്യാപകനായിരുന്നു.ഒരു വിദ്യാർത്ഥിയെ ശകാരിച്ച കുറ്റത്തിനു ജയിലിൽ കഴിയേണ്ടി വന്ന ആ അദ്ധ്യാപകൻ ഇന്ന് അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നത് ദൈവത്തിനു മാത്രമല്ല. കൂടെ സുഷമാ സ്വരാജ് എന്ന നമ്മുടെ മുൻ വിദേശകാര്യമന്ത്രിയോടാണ്. മിക്ക വിദേശരാജ്യങ്ങളിലുമെന്നതു പോലെ മാലദ്വീപിലെയും ഇന്ത്യൻ എംബസ്സി കെടുകാര്യസ്ഥതയുടെ പര്യായമാണ്. ഏകദേശം എട്ടു മാസത്തോളം ചെയ്യാത്ത കുറ്റത്തിന് ഒരിന്ത്യൻ അദ്ധ്യാപകൻ മാലദ്വീപിലെ തടവിൽ കിടന്നപ്പോൾ അയാളുടെ മോചനത്തിനായി മാലദ്വീപിലെ ഇന്ത്യൻ ഹൈകമ്മിഷണർ ഓഫിസ് ഒരു ചെറുവിരൽ പോലും അനക്കിയില്ലയെന്നതു ലജ്ജാവഹം തന്നെയാണ്.കേരളത്തിലെ മിക്ക രാഷ്ട്രീയനേതാക്കളും പക്ഷേ രാഷ്ട്രീയഭേദമെന്യേ മോകേരിയുടെ മോചനത്തിനായി രംഗത്തിറങ്ങിയെന്നതു ശ്രദ്ധേയമായ വസ്തുതയാണ്.

സുഷമാസ്വരാജ് നേരിട്ട് ഹൈക്കമ്മിഷൻ ഓഫിസിൽ ബന്ധപ്പെട്ടപ്പോഴാണ് മൊകേരിയുടെ മോചനം സാധ്യമായത്. ഇടനിലക്കാരിലൂടെ മാത്രം പലപ്പോഴും പല കാര്യങ്ങളിലും ഇടപ്പെടുന്ന മന്ത്രിമാർക്ക് ഒരപദാനമാണ് സുഷമാ സ്വരാജിന്റെ ഈ പ്രവർത്തി. അവരുടെ ശക്തമായ താക്കീതിൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് ഉണർന്നുപ്രവർത്തിച്ചു. പിന്നീടു അസാധ്യമെന്നു കരുതിയ മോചനം നിമിഷനേരങ്ങൾക്കുള്ളിൽ നടന്നുവെന്നത് ചരിത്രം. അതുമാത്രമല്ല മൊകേരിയുടെ മോചനത്തിലൂടെ മറ്റു രണ്ടു പേർക്ക് കൂടി ഇരുട്ടറയിൽ നിന്നും ജീവിതത്തിന്റെ താക്കോൽ തിരികെ കിട്ടി. അതിലൊന്ന് കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു വർഷങ്ങളായി മാലിജയിലിൽ കിടന്നിരുന്ന വർക്കല സ്വദേശിനി റുബീനയും ചെയ്യാത്ത കുറ്റത്തിന് വെറുതെ ശിക്ഷിക്കപ്പെട്ട കോട്ടയം അരീക്കര സ്വദേശി രാജേഷുമായിരുന്നു ആ രണ്ടു പേർ.

പിന്നീട് എന്റെ ദ്വീപിൽ എനിക്കൊപ്പം ജോലിചെയ്തിരുന്ന അദ്ധ്യാപകനായ ജവാദ്ഹാജയെന്ന തമിഴ്‌നാടുകാരനും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു.കഴിഞ്ഞ കൊല്ലം സുഷമാ സ്വരാജിന്റെ ഇടപെടൽ മൂലം അദ്ദേഹവും ജയിൽമോചിതനായി.മാലദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാരിൽ മോദിയെയും മോദി സർക്കാരിനെയും തള്ളിപ്പറയുന്നവർക്ക് ഇക്കാര്യങ്ങളൊന്നും നിഷേധിക്കാൻ കഴിയില്ല.ജവാദ് ഹാജയെന്ന അദ്ധ്യാപകന്റെ മോചനവുമായി ബന്ധപ്പെട്ട് എന്റെ സ്‌കൂളിലെ ലീഡിങ് ടീച്ചറായ മാലദ്വീപുകാരിയെ വിളിച്ചപ്പോൾ അവർ ചോദിച്ചത് മോദിയുടെ വിദേശകാര്യവകുപ്പ് ഒരു മുസ്ലിം അദ്ധ്യാപകനെ മോചിപ്പിക്കാൻ സഹായിക്കുമോ എന്നായിരുന്നു.ആ രീതിയിലാണത്രേ അവിടുത്തെ തമിഴനായ മറ്റൊരദ്ധ്യാപകൻ അവരെ ധരിപ്പിച്ചിരുന്നത്.

അധികാരം നിലനിർത്താനായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത ഒരു ഏകാധിപതിയുടെ ചിത്രം അബ്ദുള്ള യാമിന്റെ ഭരണത്തിന്റെ പകുതിമുതൽ മാലദ്വീപുകാർക്ക് ലഭിച്ചുതുടങ്ങിയപ്പോൾ മുതൽ ഇന്ത്യയുമായി പഴയതുപോലെ കൂടുതലടുക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിച്ചുതുടങ്ങി.ഒപ്പം ലോകരാജ്യങ്ങളിൽ മോദിയെന്ന ഭരണാധികാരി നടത്തുന്ന യാത്രകളും ഇടപെടലുകളും ശ്രദ്ധിച്ചുംതുടങ്ങി.യമീന്റെ ഭരണകാലത്ത് ഒട്ടേറെ വൻ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്തുകൊണ്ട് മാലദ്വീപിൽ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കാൻ ചൈന തീവ്രശ്രമം നടത്തിവരികയായിരുന്നു. ഹുലൂലെ ദ്വീപിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം, തലസ്ഥാന ദ്വീപായ മാലെയുമായി ഹുലുലെയെ കൂട്ടിയിണക്കുന്ന രണ്ടു കിലോമീറ്റർ നീളമുള്ള പാലം എന്നിവയൊക്കെ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.വിമാനത്താവള വികസനത്തിനു നേരത്തെ ഒരു ഇന്ത്യൻ കമ്പനിയുമായാണ് കരാറുണ്ടാക്കിയിരുന്നത്. പിന്നീടതു റദ്ദാക്കി. ലോകത്തിന്റെ പലഭാഗങ്ങളുമായി ചൈനയെ കൂട്ടിയിണക്കുന്ന ഒരു മേഖല, ഒരു റോഡ് എന്ന സ്വപ്നപദ്ധതിയിൽ പങ്കാളിയാകാൻ തയാറായ ആദ്യരാജ്യങ്ങളിൽ ഒന്നായി മാറി മാലദ്വീപ് എന്നത് ശ്രദ്ധേയം. എല്ലാ പദ്ധതികളിലുമായി മൊത്തം നൂറു കോടി ഡോളറിനു ചൈനയ്ക്കു മാലദ്വീപ് കടപ്പെട്ടപ്പോൾ മാലദ്വീപുകാർ അപകടം മണത്തുതുടങ്ങി.മാലദ്വീപിൽ മത യാഥാസ്ഥിതികത്വം, തീവ്രവാദം, കടൽക്കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്നുകടത്ത് എന്നിവ തഴച്ചുവളർന്നതും ഗയൂമിന്റെ ഭരണത്തിൻ കീഴിലായിരുന്നു.

2018ലെ തെരഞ്ഞെടുപ്പ് യമിന്റെ ദുർഭരണത്തിനു നല്കിയ മറുപടി കനത്തതായിരുന്നു.അബ്ദുള്ള യമീനെ അധികാരത്തിൽ നിന്ന് പുറത്തെറിഞ്ഞ് ജനം വിധിയെഴുതി.പ്രതിപക്ഷ സഖ്യത്തിന്റെ ഇബ്രാഹിം സോലിയെ ജനം പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇബ്രാഹിം സോലിയെ അഭിനന്ദിച്ച് പ്രസ്താവനയിറക്കിയപ്പോൾ അത് ഇരു രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മഞ്ഞുരുക്കി.ഇപ്പോഴിതാ കാവൽക്കാരന്റെ സന്ദർശനം ഒരു ജനതയുടെ മനസ്സിലുണ്ടായിരുന്ന അകൽച്ചയെയും!മാലദ്വീപിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി കൊണ്ടു പോയത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് .കടുത്ത ക്രിക്കറ്റ് ആരാധകൻകൂടിയായ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിനെ കാണാൻ പോയപ്പോൾ സമ്മാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംശയമുണ്ടായില്ല.'അയൽക്കാർ ആദ്യം 'എന്ന നയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മാലദ്വീപ് യാത്ര മാലദ്വീപുകാരുടെ ചിരകാല അഭിലാഷം നിറവേറ്റിക്കൊണ്ടായിരുന്നു.കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് ഫെറി സർവീസ് ആരംഭിക്കാനുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയായിരുന്നു ആ ചിരകാല ആഗ്രഹം.നഷീദ് ഭരണത്തിലിരുന്ന ആദ്യകാലങ്ങളിൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങിയതായിരുന്നു.അപ്പോഴായിരുന്നു അദ്ദേഹം അപ്രതീക്ഷിതമായി അട്ടിമറിക്കപ്പെട്ടത്.ഏകദേശം 700 കിലോമീറ്ററാണ് കൊച്ചിയിൽ നിന്ന് മാലെയിലേക്കുള്ള കടൽദൂരം. ഈ ഫെറി സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളുടെയും ടൂറിസം മേഖലകളിൽ കൂടുതൽ സാദ്ധ്യതകളേറും.യാത്രയ്ക്കും ചരക്കുകൈമാറ്റത്തിനും ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ദിവസ സർവീസ്.

2018 നവംബറിൽ സോലിഹിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി എത്തിയിരുന്നു. എന്നാൽ ഉഭയകക്ഷിചർച്ചയ്ക്കായി ഇക്കഴിഞ്ഞ എട്ടു വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് മാലദ്വീപിലെത്തുന്നത്. മുൻ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീൻ 2018 ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. ചൈനയുമായുള്ള മാലദ്വീപിന്റെ പുതിയ വ്യാപാര കരാറും ഇന്ത്യക്കാർക്കുള്ള വർക്ക് വീസയിൽ യമീൻ ഭരണകൂടം നിയന്ത്രണങ്ങൾ എർപ്പെടുത്തിയതുമെല്ലാം ഇതിനു കാരണമായി. എന്നാൽ സോലിഹ് അധികാരത്തിലെത്തിയതോടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. ഇന്നലെ എന്നെ വിളിച്ച സഹയൊരു ഉദാഹരണം മാത്രം. ഒരിക്കൽ വെറുപ്പോടെ കണ്ടിരുന്നവർ ഇന്ന് ആരാധനയോടെ ആ വരവ് ആഘോഷിക്കുന്നു. ഇന്ന് മാലദ്വീപുകാർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും രാജീവ്ജിയെ പോലെ മറ്റൊരാൾ കൂടി പ്രിയപ്പെട്ടവനാകുന്നു.അതാണ് നരേന്ദ്ര മോദിയെന്ന നമ്മുടെ,അല്ല അവരുടെയും കൂടി കാവൽക്കാരൻ!

(മാലദ്വീപിലെ ദാൽ അറ്റോൾ സ്‌കൂളിലെ മുൻ ആംഗലേയ അദ്ധ്യാപികയും മാലദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് ലക്ച്ചററുമാണ് ലേഖിക).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP