Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രഞ്ച് പാർലമെന്റിലെ സീറ്റിങ് അറേഞ്ച്‌മെന്റായിരുന്നു ഇടതും വലതും എന്നത് എത്രപേർക്കറിയാം? ഇടതെന്നാൽ കമ്മ്യൂണിസ്റ്റുകൾ എന്നു വിചാരിക്കുന്നവർ വായിച്ചറിയുക; സി.പി.എം ഇല്ലാതെ ഇടതു ബദൽ വളർത്താൻ സിപിഐ മുൻകൈ എടുക്കേണ്ടത് എന്തുകൊണ്ട്

ഫ്രഞ്ച് പാർലമെന്റിലെ സീറ്റിങ് അറേഞ്ച്‌മെന്റായിരുന്നു ഇടതും വലതും എന്നത് എത്രപേർക്കറിയാം? ഇടതെന്നാൽ കമ്മ്യൂണിസ്റ്റുകൾ എന്നു വിചാരിക്കുന്നവർ വായിച്ചറിയുക; സി.പി.എം ഇല്ലാതെ ഇടതു ബദൽ വളർത്താൻ സിപിഐ മുൻകൈ എടുക്കേണ്ടത് എന്തുകൊണ്ട്

സജീവൻ അന്തിക്കാട്

ടത് എന്നാൽ കമ്മ്യൂണിസമാണെന്ന തെറ്റിദ്ധാരണ കേരളത്തിൽ ഇന്നും വ്യാപകമാണ്. മലയാളികൾ ഇടതെന്നു കരുതുന്ന പാർട്ടികൾക്കെല്ലാം പേരിനൊപ്പം ഒരു കമ്മൂണിസ്റ്റ് ടാഗ് ഉള്ളതിനാലായിരിക്കാം ഇങ്ങിനെ തെറ്റിദ്ധരിക്കാനിടയായത്. സത്യത്തിൽ ഇടതെന്നാൽ കമ്മ്യൂണിസമല്ല. കമ്മൂണിസ്റ്റ് സ്വപ്നങ്ങളിൽ ചിലതെല്ലാം 'ഇടത് ' രാഷ്ട്രീയ സമീപനങ്ങളുമായി ഒത്തു പോകുന്നു എന്ന് മാത്രമെയുള്ളൂ.

ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിൽ (1789-99 ) എസ്റ്റേറ്റ് ജനറൽ എന്ന അസംബ്ലിയിലെ ഒരു സീറ്റിങ്ങ് അറേഞ്ച്‌മെന്റായിരുന്നു ഇടതു വലതുകൾ. ഇടതു വശത്ത് ഇരുന്നിരുന്ന വിഭാഗം ഇടത് . വലതു വശത്തിരുന്നവർ വലത് . ഒരു പക്ഷെ ഇടതു വശത്തിരുന്നവർ പ്രകടിപ്പിച്ചിരുന്ന ആശയങ്ങൾ വലതുപക്ഷത്തിരുന്നവർക്കും ലോകത്തിനും അതുവരെ തീരെ പരിചിതമല്ലാത്ത തരത്തിലുള്ളതായിരിക്കാം. അവർ രാജാധികാരത്തിന്റെ പ്രിവിലേജുകളെ തള്ളി പറഞ്ഞിരിക്കാം. കുടിലിലോ കൊട്ടാരത്തിലോ പിറന്നോട്ടെ , മനുഷ്യർ തുല്യരാണെന്നും സഹോദരരാണെന്നും സ്വാതന്ത്യം ജീവവായുവാണെന്നും വിളിച്ച് പറഞ്ഞിരിക്കാം. ഇവ്വിധം പാരമ്പര്യ ചിന്തക്ക് അതു വരെ പരിചിതമല്ലാത്ത പുരോഗമനാശയങ്ങൾ പുലർത്തിപ്പോന്ന എല്ലാ വിഭാഗങ്ങളെയും പൊതുവെ ഇടതെന്ന് വിളിച്ചു പോന്നു(The Left : the party of movement, The right: party of order). ഇപ്രകാരം രാഷ്ട്രീയ വർണ്ണരാജിയിൽ 'ഇടതു'' ''വലതു' കളുണ്ടായി വർഷങ്ങളേറെ കഴിഞ്ഞാണ് 1848 ൽ മാർക്‌സും എംഗൽസും ചേർന്ന് കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ ചേർന്നവതരിപ്പിക്കുന്നതും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതും.

ഇന്ത്യയിൽ ഇടത് ആശയഗതികളുള്ളവരുടെ താവളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായിരുന്നു. കോൺഗ്രസ്സിനുള്ളിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ( സി.എസ്‌പി) എന്ന കോക്കസ്സുണ്ടാക്കി അവർ പ്രവർത്തിച്ചു പോന്നു. നെഹ്‌റു അടക്കമുള്ളവരുടെ പിന്തുണയാൽ കോൺഗ്രസ്സിന് ഒരു ഇടതുമുഖം കൊടുക്കാൻ സി.എസ്‌പി ക്കായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നെഹ്‌റുവിനും ഇടത് ആശയങ്ങൾക്കുമുണ്ടായിരുന്ന മുൻകൈയാണ് ഇന്ത്യൻ ഭരണഘടനയിൽ പ്രതിഫലിച്ചത്. ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി ബി.ആർ.അംബേദ്കറെ നിയമിക്കുന്നതും ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കുന്നതിന്റെ ചുമതല അദ്ദേഹം ചെയർമാനായ കമ്മിറ്റിയെ ഏൽപ്പിക്കുന്നതിലുമൊക്കെ ഈ നെഹ്‌റൂവിയൻ ഇടതിന്റെ സ്വാധീനം വ്യക്തമായി കാണാം.

സമൂഹ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും മാറ്റി തീർക്കാനല്ലെങ്കിൽ പിന്നെന്തിനാണ് സ്വാതന്ത്ര്യം' എന്ന അംബേദ്കറുടെ ചോദ്യം തന്നെയാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത. ഇന്ത്യൻ സിവിൽ സർവീസിൽ വരെ 22% പട്ടികജാതി പട്ടികവർഗ്ഗ സംവരണം കൊണ്ടുവരാനുള്ള അംബേദ്കറുടെ നിർദ്ദേശങ്ങൾ പോലും അക്കാലത്ത് തന്നെ ഭരണഘടന അസംബ്ലി അംഗീകരിച്ചുവെന്നത് ഇടത് ആശയങ്ങൾക്ക് കോൺഗ്രസ്സിലും ഭരണഘടനാ ഡ്രാഫ്റ്റിങ്ങ് സമിതിയിലുമുണ്ടായിരുന്ന മേൽക്കൈ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം അംബേദ്ക്കർ അവതരിപ്പിച്ച സ്ത്രീകളുടെ തുല്യതയെന്ന മഹത്തായ 'ഇടത് ' ആശയം ഇന്ത്യയിലെ 85% വരുന്ന ഹിന്ദു സമുദായത്തിൽ നടപ്പാക്കാൻ നെഹ്‌റുവിനും കോൺഗ്രസ്സിനുമായതും മറ്റൊന്നും കൊണ്ടല്ല.

സ്വതന്ത്ര പൂർവ്വ ഇന്ത്യയിലും ഹിന്ദുത്വ തന്നെയായിരുന്നു പ്രധാന വലത് പക്ഷം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ മുസ്ലിം ലീഗും നിർണ്ണായക ഘട്ടങ്ങളിൽ അവരോടൊപ്പം നിന്നു. ഹിന്ദുത്വയെ പ്രതിനിധാനം ചെയ്തത് പ്രധാനമായും ഹിന്ദുമഹാസഭ തന്നെയായിരുന്നു. എന്നാൽ 1925ൽ കേശവ് ബലിറാം ഹെഡ്‌ഗേവാർ ഹിന്ദു മഹാസഭ ഉപേക്ഷിച്ച് RSS ഉണ്ടാക്കിയതോടെ ഒരു രാഷ്ടീയ പ്രസ്ഥാനമെന്ന രീതിയിലുള്ള അവരുടെ പ്രവർത്തനക്ഷമതക്ക് മങ്ങലേറ്റു. ഗാന്ധിവധത്തിൽ പ്രതിസ്ഥാനത്തു വന്നതോടെ അവരുടെ ജനപിന്തുണ നാമമാത്രമായി തീർന്നു. സംഘടനയെ തരിപ്പണമാക്കിയ ഗാന്ധി ഘാതക പ്രതിഛായയിൽ നിന്നും രക്ഷപ്പെടാനായി 1951 ൽ ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘത്തിന് രൂപം കൊടുത്തതോടെ ഇന്ത്യയുടെ മതാധിഷ്ടിത വലതുപക്ഷം പിച്ച വെക്കാൻ തുടങ്ങി. ഇന്ത്യയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മാതൃസംഘടനയായ ഹിന്ദുമഹാസഭയേക്കാളും മറ്റൊരു വലതു മത കക്ഷിയായ അഖില ഭാരതീയ രാമരാജ്യ പരിഷത്തിനേക്കാളും വോട്ടു ഷെയർ നേടി കൊണ്ട് മൂന്ന് ലോക സഭാ സീറ്റുകളുമായി ഭാരതീയ ജനസംഘമെന്ന പ്രസ്ഥാനം ഇന്ത്യയിൽ മതാധിഷ്ഠിത വലത് ആധിപത്യത്തിന് തുടക്കമിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ 5.97 % വോട്ട് ഷെയറും 4 സീറ്റുകളുമായി അവർ തങ്ങളുടെ നില ചെറുതായൊന്ന് മെച്ചപ്പെടുത്തി.

ഇന്ത്യയിൽ മതാധിഷ്ഠിതമല്ലാത്ത ഒരു 'വലത് '' സംഭവിക്കുന്നത് 1959 ലാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സോഷ്യലിസ്റ്റ് - സ്റ്റേറ്റിസ്റ്റ് താൽപ്പര്യങ്ങളോട് (ഇടതു നയങ്ങൾ ) വിയോജിച്ച് സി രാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്ര പാർട്ടി. ഇന്ത്യയിൽ ആദ്യമായി കമ്പോളാധിഷ്ടിത സമ്പദ് വ്യവസ്ഥക്കു വേണ്ടി വാദിച്ച അവർ വ്യാവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ലൈസൻസ് രാജ് പിൻവലിക്കാനും ആവശ്യപ്പെട്ടു. . ഇന്ത്യയുടെ വികസനത്തിനു തടസ്സം നെഹ്‌റുവിന്റെ ഇടതു നയങ്ങളാണെന്ന ആരോപണവുമായി 1962ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച അവർ മതാധിഷ്ഠിത വലതുപക്ഷത്തെ നേരിയ തോതിൽ പിന്നിലാക്കി 6. 8% വോട്ടും 18 സീറ്റും സമ്പാദിച്ചു. ജനസംഘത്തിന് 14 സീറ്റും 6.44% വോട്ടും മാത്രമെ കിട്ടിയുള്ളു.

ജവഹർലാൽ നെഹ്‌റുവിന്റെ ആകസ്മിക മരണം സംഭവിച്ച 1964 നു ശേഷം വലതുപക്ഷ ആശയങ്ങളുടെ ഒരു കുതിച്ചു കയറ്റം തന്നെ ഇന്ത്യയിലുണ്ടായി. തീവ്ര ഇടതു നയങ്ങളുമായി ഭരണകൂടം പിടിച്ചെടുക്കാനുള്ള വിപ്ലവ പദ്ധതി പാർട്ടിക്കകത്തു രഹസ്യമാക്കി വെച്ചും ബഹുകക്ഷി വോട്ട് രാഷ്ട്രീയം പരസ്യ പദ്ധതിയാക്കിയും മുന്നോട്ടു പോയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായതും 1964 ൽ തന്നെയാണ്. എങ്കിലും 1967 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തന്നെ വിജയിച്ചു. നെഹ്‌റുവിയൻ കാലഘട്ടത്തിലെ പോലെ തിളക്കം ആ വിജയത്തിനുണ്ടായില്ല എന്ന് മാത്രം. എന്നാൽ ജനാധിപത്യ വിശ്വാസികൾക്ക് ശുഭപ്രതീക്ഷ നൽകുന്ന ഒരു സുപ്രധാന ഫലം 1967 ലെ തെരഞ്ഞെടുപ്പിലുണ്ടായി. മതാധിഷ്ഠിത വലതിനെ പിന്നിലാക്കി രാഷ്ട്രീയാധിഷ്ഠിത വലത് ഇന്ത്യയുടെ പ്രതിപക്ഷ നേതൃപദവിയിലേക്ക് വന്നു. സ്വതന്ത്ര പാർട്ടി 44 സീറ്റു നേടിയപ്പോൾ ഭാരതീയ ജനസംഘത്തിന് 35 സീറ്റു മാത്രമെ നേടാനായുള്ളു.

മാത്രമല്ല ബീഹാർ, രാജസ്ഥാൻ ,ഗുജറാത്ത്, ഒഡീഷ്സ എന്നീ സംസ്ഥാന നിയമസഭകളിൽ സ്വതന്ത പാർട്ടി പ്രധാന പ്രതിപക്ഷമായും മാറുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ദിരയുടെ നേതൃത്വത്തിൽ കോൺസ്സ് ഇൻഡിക്കേറ്റായും (ആർ) കാമരാജ് -മൊറാർജി ദേശായ് നേതൃത്വത്തിൻ കീഴിൽ സിൻഡിക്കേറ്റ് കോൺഗ്രസ്സായും (ഒ) 1969ൽ പിളർന്നപ്പോൾ ദേശീയ രാഷ്ടീയത്തിൽ ഇടതു -വലതു ധ്രുവീകരണം ഒന്നു കൂടെ പ്രത്യക്ഷീഭവിച്ചു.

തന്റെ ഇടതു നിലപാടുകൾ ഒന്നു കൂടി കർക്കശമാക്കിയാണ് ഇന്ദിരാഗാന്ധി ഈ വലതുപക്ഷ വെല്ലുവിളിയെ നേരിട്ടത് . അവർ ബാങ്കുകൾ ദേശസാൽക്കരിച്ചു. രാജകുടുംബങ്ങൾക്ക് സ്വാതന്ത്ര്യാനന്തരം നൽകികൊണ്ടിരുന്ന പ്രിവിപേഴ്‌സെന്ന കപ്പം നിർത്തൽ ചെയ്യാൻ ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചു. പൊതുമേഖലയെ ശക്തിപ്പെടുത്തി പത്തിന പരിപാടിയുമായുള്ള ഇന്ദിരാഗാന്ധിയുടെ ജൈത്രയാത്ര വിലയിരുത്തി കൊണ്ട് അവരെ ലോകം ലെഫ്റ്റ് വിങ്ങ് രാഷ്ടീയക്കാരിയായി വാഴ്‌ത്തുന്ന കാലത്താണ് സിപിഐ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി അടുക്കുന്നത്. കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ കേരളത്തിൽ ആജന്മ ശത്രുക്കളായ സിപിഎമ്മുമായി 1967ൽ സി.പി ഐ ഉണ്ടാക്കിയ കൂട്ടുകക്ഷി ഭരണത്തിനുണ്ടായ അതിദാരുണമായ പതനത്തിന്റെ സമയം കൂടിയായിരുന്നു അത് . കോൺഗ്രസ്സുമായി ചേർന്ന അവർ ഇന്ത്യയിലാദ്യമായി സിപിഐ നേതൃത്വം നൽകുന്ന ഒരു മന്ത്രിസഭക്ക് കേരളത്തിൽ രൂപം കൊടുത്തു. ഇന്ദിരാഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് വലതുപക്ഷം പുറത്താക്കുന്നതിനും പന്ത്രണ്ടു ദിവസം മുമ്പ് തന്നെ സി അച്ചുതമേനോൻ കോൺഗ്രസ്സ് പിന്തുണയാൽ കേരളത്തിലെ മുഖ്യ മന്ത്രിയായി കഴിഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും സായുധവിപ്ലവവും ഭരണകൂട അട്ടിമറിയും വ്യവകലനം ചെയ്താൽ അതൊരു ഇടതു പാർട്ടി മാത്രമാകും. നിവൃത്തികേടുകൊണ്ട് ബഹുകക്ഷി ജനാധിപത്യമംഗീകരിക്കുന്ന സ്ഥിതിയിൽ നിന്ന് പുറത്തു കടന്നാൽ ആ കക്ഷി ഒരു ജനാധിപത്യ പാർട്ടിയായും മാറും. ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുകയും അധികാരമുള്ളവരെ മാത്രം പിന്തുണക്കുകയും തെരഞ്ഞെടുപ്പ് ഒരു മഹോത്സവവുമായി ആഘോഷിക്കുകയും ചെയ്യുന്ന ജനത ഏതു വിപ്ലവ പാർട്ടിയിലും ഇടർച്ച വരുത്താൻ തക്ക പ്രാപ്തിയുള്ള രാഷ്ടീയ ശക്തിയാണ്. ഇത് വേഗത്തിൽ തിരിച്ചറിഞ്ഞ പാർട്ടിയായിരുന്നു സിപിഐ.

വിപ്ലവവും വ്യവസ്ഥിതി മാറ്റലുമല്ല ഉള്ള വ്യവസ്ഥയെ മനുഷ്യർക്കുപകാരപ്പെടുമാറ് മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അവർ അതിവേഗം മനസ്സിലാക്കി പ്രവർത്തിച്ചു. 1969 ലെ രാഷ്ട്രീയാവസ്ഥയിൽ ഇന്ത്യൻ ഭരണകൂടം അതുവരെ പുലർത്തി പോന്നിരുന്ന ഇടത് ആഭിമുഖ്യത്തിനു വൻ ഭീഷണിയുയർത്തി കൊണ്ട് മത-രാഷ്ട്രീയ വലതുപക്ഷം വളർന്നു വന്ന നിർണ്ണായക സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു പിന്തുണ കൊടുക്കാൻ സിപിഐക്കു കഴിഞ്ഞു. എന്നാൽ സോവിയറ്റ് യൂണിയനെയും കിഴക്കൻ യുറോപ്പിനെയുമൊക്കെ മധുര മനോജ്ഞ കമ്മൂണിസ്റ്റ് സ്വർഗ്ഗങ്ങളായി തെറ്റിദ്ധരിച്ച അന്നത്തെ അക്കാദമിക് ഇടതുകൾക്ക് സിപിഐ യുടെ കോൺഗ്രസ്സ് ബന്ധത്തെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലതു കമ്മ്യൂണിസമെന്ന ചാപ്പയടിച്ച് ആ ശരിയായ നിലപാടിനെ അവർ പരമാവുധി വക്രീകരിക്കുകയും ചെയ്തു.

1975 ൽ ഇന്ദിരാഗാന്ധി ഭരണഘടനയെ വെല്ലുവിളിക്കുകയും 1977 വരെ ഏകാധിപതിയായി ഇന്ത്യ വാഴുകയും ചെയ്തപ്പോൾ ' ഇന്ദിരയുടെ ഇടതു നയങ്ങളേക്കാൾ വലുതാണ് പൗര സ്വാതന്ത്ര്യമെന്ന് ' ഉയർന്ന് ചിന്തിക്കാൻ സിപിഐക്കു കഴിഞ്ഞില്ല. ഏകകക്ഷി സർവ്വാധിപത്യമെന്ന കമ്മൂണിസ്റ്റ് ആശയത്തിൽ നിന്നും ബഹുകക്ഷി ജനാധിപത്യമെന്ന ലിബറൽ ആശയത്തിലേക്കു വളരാൻ കഴിഞ്ഞ ഒരു കമ്മൂണിസ്റ്റ് പാർട്ടിക്ക് അടിയന്തിരാവസ്ഥയെ അനുകൂലിക്കാനെങ്ങിനെ കഴിഞ്ഞുവെന്നത് ഒരു രാഷ്ട്രീയ അത്ഭുതം തന്നെയാണ്. ഒരു പക്ഷെ അത്തരത്തിലുള്ള ഒരു ചിന്ത സി.പിഐ ൽ വളർന്നു പടരാതിരിക്കുന്നതിനായി ഇന്ദിര ഗാന്ധി ആസൂത്രണം ചെയ്ത തന്ത്ര പരമായ നടപടികളിൽ ആകർഷിക്കപ്പെട്ടതു കൊണ്ടായിരിക്കുമോ? ജെയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും മൊറാർജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വലതു പക്ഷവും ഹിന്ദുത്വ ശക്തികളായ ജനസംഘവും ഒത്തു ചേർന്ന് ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമായ മതേതരത്വത്തെയും സോഷ്യലിസത്തെയും അട്ടിമറിക്കുമെന്ന് ഇന്ദിരാഗാന്ധിയോടൊപ്പം അവരും ചിന്തിച്ചു കാണുമോ? എന്തായാലും അടിയന്തിരാവസ്ഥ നൽകുന്ന അധികാരമുപയോഗിച്ച് ഇന്ദിരാഗാന്ധി ഭരണഘടനക്ക് 42 മതൊരു ഭരണഘടന ഭേദഗതി കൊണ്ടുവരികയും അതു പ്രകാരം 'പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ' മാത്രമായിരുന്ന ഇന്ത്യ 'പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി' മാറുകയും ചെയ്തതോടെ സിപിഐക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നില്ല എന്നതായിരിക്കാം സത്യം .

സിപിഐ യെ കൂടെ നിർത്തുകയെന്നത് ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരുന്നു. ജനാധിപത്യ രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ ഇന്ദിരാഗാന്ധി ലോകത്തിനു മുന്നിൽ പ്രതിരോധിച്ചിരുന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പിന്തുണ കൂടി ഉയർത്തി കാട്ടിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ ക്കെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ സിപിഐ മുന്നണിയിൽ നിന്നും പോകുന്നത് ലോകത്തിലെ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അപ്രീതിക്ക് കാരണമാകുമെന്ന തിരിച്ചറിവും 'സോഷ്യലിസവും ' 'മതേതരത്വവും' ഭരണഘടനയിലിടം പിടിച്ചതിന്റെ ഒരു കാരണമായി കാണാവുന്നതാണ്.

(തെറ്റായ നിലപാടാണെങ്കിലും 2017 ലെ രാഷ്ടീയ കാലാവസ്ഥയിൽ നിന്നു കൊണ്ട് ചിന്തിക്കുമ്പോൾ സിപിഐയുടെ അടിയന്തിരാവസ്ഥയിലെ കോൺഗ്രസ്സ് ബന്ധം കൊണ്ട് മതേതര ജനാധിപത്യ മനസ്സുകൾക്ക് താൽക്കാലികമായി ആശ്വസിക്കാറായി എന്നു പറയാം. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും സംഘപരിവാർ ശക്തികൾക്ക് ഇന്ത്യയെ ഒറ്റയടിക്കു ഹിന്ദു രാഷ്ട്രമാക്കാൻ സാധിക്കാത്തത് ഭരണഘടനയിലെ ആമുഖത്തിലെഴുതി വെച്ച 'മതേതരത്വം' കൊണ്ടു കൂടിയാണ്.)

ഇന്ദിരാഗാന്ധി സർവ്വാധികാരിണിയായി വാഴുമ്പോൾ പിന്തുണച്ച സിപിഐ, ഇന്ദിരക്ക് അധികാരം നഷ്ടപ്പെട്ടപ്പോഴാണ് അവരെ കൈവിട്ടത്. അടിയന്തിരാവസ്ഥക്കാലത്തുപേക്ഷിക്കേണ്ടിയിരുന്ന കോൺഗ്രസ്സ് ബന്ധം അവർ വേർപ്പെടുത്തിയത് അനവസരത്തിലായിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയും ജയിൽവാസവുമൊക്കെ കഴിഞ്ഞ് ഇനിയൊരു 'പഴയ ഇന്ദിര ' ഒരിക്കലുമുണ്ടാകില്ലെന്ന് ഉറപ്പായ കാലത്ത് അവരെ തള്ളിപ്പറയേണ്ട ഒരു കാര്യവും സിപിഐക്കുണ്ടായിരുന്നില്ല. സിപിഐയുടെ ആ തീരുമാനവും മറ്റൊരു വലിയ തെറ്റായിപ്പോയെന്നു ബോധ്യപ്പെടുത്തും വിധം1980 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരിച്ചു വന്നു. കോൺഗ്രസ്സ് വിരുദ്ധ ഭരണത്തെ തള്ളിക്കളഞ്ഞ ഇന്ത്യൻ ജനത സിപിഐ യുടെ രാഷ്ടീയ വഞ്ചനയെയും കണക്കിന് ശിക്ഷിച്ചു. സിപിഐ യുടെ ലോക്‌സഭയിലെ അംഗസംഖ്യ വെറും പത്തായി ചുരുങ്ങി.

അവിടുന്നിങ്ങോട്ടുള്ള സിപിഐയുടെ വളർച്ച കീഴോട്ടു തന്നെയായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചെറുതെങ്കിലും ഭേദപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായി സാന്നിധ്യമറിയിച്ചിരുന്ന ആ പാർട്ടി ക്രമേണ പലയിടത്തും അപ്രത്യക്ഷമായി. വേരറ്റു പോകാതെ പിടിച്ചു നിന്ന അപൂർവ്വം സ്ഥലങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് )എന്ന പ്രസ്ഥാനത്തിന്റെ വെറുമൊരു ബി.ടീമായി ആ പാർട്ടി അധ:പതിച്ചു.

സിപിഎമ്മിന് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളിലും എതിർ പക്ഷത്തു നിൽക്കുന്നത് കോൺഗ്രസ്സ് പാർട്ടിയാണെന്നുള്ളതായിരുന്നു സിപിഎമ്മിന്റെ കോൺഗ്രസ്സ് വിരോധത്തിന്റെ അടിസ്ഥാനം. ഈ നിലപാട് സിപിഎമ്മിന് മാത്രം ഗുണം ചെയ്യുന്നതും സിപിഐയെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വൻ കെണിയായിരുന്നുവെന്ന് ഇന്ന് വിലയിരുത്താവുന്നതാണ് . കേരളത്തിൽ കോൺഗ്രസ്സ് മുന്നണിയിൽ ചേർന്നു നിന്നാലും ലഭിക്കാനിടയുള്ള സീറ്റുകൾക്കും അധികാരത്തിനും വേണ്ടി ദേശീയ തലത്തിലുള്ള സാധ്യതകൾ നഷ്ടപ്പെടുത്തുകയാണ് സിപിഐ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയ നിരീക്ഷകർക്കാകും. പ്രാദേശികപാർട്ടിയെന്ന നിലയിലേക്ക് തരം താഴ്ന്നുള്ള സി .പി .ഐ എമ്മിന്റെ സങ്കുചിത കോൺഗ്രസ്സ് വിരുദ്ധ നിലപാടു കൊണ്ട് ഇന്ത്യയിലെ ഇടതു മതേതര മൂവ്‌മെന്റിന് വൻ തിരിച്ചടിയാണുണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ ഇനിയും സിപിഐക്കാകുന്നില്ലെന്നത് വീഴ്ചകളിൽ നിന്നും പഠിക്കാൻ വിസമ്മതിക്കുന്ന മനസ്സുകൾക്ക് ആ പാർട്ടിയിലുള്ള ആധിപത്യത്തെ കുറിക്കുന്നു. 1969 ൽ ഇന്ദിരാഗാന്ധിയും സിപിഐയും ഭയപ്പെട്ടതിനേക്കാൾ നൂറിരട്ടി പ്രഭാവത്തിൽ ഇന്ത്യ പരിപൂർണ്ണമായും മതാധിഷ്ടിത വലതു പക്ഷത്തിന് കീഴിൽ വന്നു നിൽക്കുന്ന വർത്തമാനകാലഘട്ടത്തിൽ കോൺഗ്രസ്സിനൊപ്പം ഒരു മതേതരജനാധിപത്യ ബദലന്വേഷിക്കാൻ കൂട്ടാക്കാത്തതും മറ്റൊന്നും കൊണ്ടല്ല. വാളയാർ ചെക്ക് പോസ്റ്റിനപ്പുറം കോൺഗ്രസ്സല്ലാതെ വേറൊരു ഇടതിനും സാധ്യതയില്ലെന്ന് ഏറ്റവും കൂടുതൽ അറിയാവുന്ന പാർട്ടിയാണ് സിപിഐ.

1951 ൽ രൂപീകരിക്കപ്പെട്ട ജനസംഘത്തിന് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കാൻ 61 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിൽ പത്തുവർഷം പോലും വേണ്ടി വരില്ല ഒരിടതു മതേതര കോൺഗ്രസ്സ് സഖ്യത്തിന് ഭരണത്തിൽ തിരിച്ചു വരാനെന്ന് മനസ്സിലാക്കാൻ അതീന്ദ്രിയ ജ്ഞാനമൊന്നും വേണ്ട. അത്തരമൊരു സഖ്യത്തിന് ഏറ്റവും തടസ്സം സൃഷ്ടിക്കുക സിപിഎമ്മായിരിക്കുമെങ്കിലും സി.പി.എം ശക്തമായിരിക്കുന്ന ഇടങ്ങളിലൊക്കെ കോൺഗ്രസിനോ കോൺഗ്രസ്സ് സ്വഭാവമുള്ള പാർട്ടികൾക്കോ ശക്തമായ അടിത്തറയുള്ളതിനാൽ സിപിഐ (എം) ഇല്ലാത്ത ഒരു ഇടതു മതേതര ബദൽ ഇന്ത്യയിൽ തീർത്തും സാധ്യമാണെന്നതാണ് വർത്തമാനകാല രാഷ്ട്രീയ യാഥാർഥ്യം. ആ ചരിത്രപരമായ കടമ തിരിച്ചറിയുകയും അതിനായി മുന്നിട്ടിറങ്ങുകയുമാണ് അടിയന്തിരമായി സിപിഐ ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP