Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ച അതിബുദ്ധി; ഓപ്പറേഷൻ ലോട്ടസിൽ അധികാരം നഷ്ടമായെങ്കിലും ഇന്നും അണികളിൽ ആവേശം നിറയ്ക്കുന്നത് 840 കോടിയുടെ ആസ്തിയുള്ള ഈ നേതാവ് തന്നെ; ഡികെ ഇഫക്ടിൽ വിശ്വസിച്ച് സോണിയയും; ഇനി കർണ്ണാടകയിലെ കോൺഗ്രസിന് മുന്നിൽ നിന്ന് നയിക്കുക ഡികെ ശിവകുമാർ തന്നെ

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ച അതിബുദ്ധി; ഓപ്പറേഷൻ ലോട്ടസിൽ അധികാരം നഷ്ടമായെങ്കിലും ഇന്നും അണികളിൽ ആവേശം നിറയ്ക്കുന്നത് 840 കോടിയുടെ ആസ്തിയുള്ള ഈ നേതാവ് തന്നെ; ഡികെ ഇഫക്ടിൽ വിശ്വസിച്ച് സോണിയയും; ഇനി കർണ്ണാടകയിലെ കോൺഗ്രസിന് മുന്നിൽ നിന്ന് നയിക്കുക ഡികെ ശിവകുമാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രേദശിലെ പിഴവ് കർണ്ണാടകയിൽ ഉണ്ടാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ജ്യോതിരാതിദ്യ സന്ധ്യയെ മുന്നിൽ നിർത്തിയായിരുന്നു മധ്യപ്രദേശിൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന നിമിഷമായിരുന്നു കമൽനാഥ് ഡൽഹിയിൽ നിന്നെത്തി പിസിസി അധ്യക്ഷനായത്. ഒടുവിൽ കമൽനാഥ് മുഖ്യമന്ത്രിയുമായി. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ വെട്ടി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. മധ്യപ്രദേശിൽ പിളർപ്പ് പൂർത്തിയായി. രാജസ്ഥാനിൽ വിവാദങ്ങൾക്ക് അവസാനവുമില്ല. കർണ്ണാടകയും കോൺഗ്രസിന് ഏറെ പ്രധാനപ്പെട്ടത്. ഇവിടെ ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷനാക്കുന്നത് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ്. കർണ്ണാടകയിലെ കോൺഗ്രസിന്റെ ഭാവി നേതാവ് ശിവകുമാറാണെന്ന് പ്രഖ്യാപിക്കുകയാണ് സോണിയാ ഗാന്ധി.

പി.സി.സി. അധ്യക്ഷസ്ഥാനമോ രാജ്യസഭാ സീറ്റോ നൽകാത്തതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിനു പിന്നാലെയാണ് തിരക്കിട്ട തീരുമാനം. അർഹിക്കുന്ന പദവികളൊന്നും ശിവകുമാറിന് ലഭിക്കുന്നില്ലെന്ന പരാതി അദ്ദേഹത്തിന്റെ അണികൾക്കുണ്ടായിരുന്നു. കർണ്ണാടകയിൽ അസാധ്യമായ പലതും കോൺഗ്രസിന് വേണ്ടി നടത്തിയ നേതാവ് അദ്ദേഹം. കർണാടകത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ പ്രശ്‌നപരിഹാരകനായി രംഗത്തെത്തുന്ന മുതിർന്ന നേതാവാണ് ശിവകുമാർ. ദിനേശ് ഗുണ്ടുറാവുവിനെ മാറ്റിയാണ് അദ്ദേഹത്തെ സംസ്ഥാനത്ത് അധ്യക്ഷപദവിയിൽ നിയമിച്ചത്. ഈശ്വർ ഖാൻഡ്രെ, സതീഷ് ജാർക്കിഹോളി, സലിം അഹമ്മദ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ കക്ഷിനേതാവും പ്രതിപക്ഷ നേതാവും ആയി തുടരും. അജയ് സിങ്ങിനെ നിയമസഭയിലെയും എം. നാരായണ സ്വാമിയെ നിയമനിർമ്മാണസഭയിലെയും ചീഫ് വിപ്പുമാരാക്കി. എങ്കിലും പിസിസി അധ്യക്ഷനായി ശിവകുമാർ എത്തുമ്പോൾ കോൺഗ്രസിലെ അവസാന വാക്കായി അദ്ദേഹം മാറും. ശിവകുമാറിനുള്ള ജനസ്വാധീനവും തന്ത്രങ്ങൾ ഒരുക്കാനുള്ള കഴിവും കോൺഗ്രസിന് തുണയാകുമെന്നാണ് സോണിയയുടെ വിലയിരുത്തൽ. ഡികെയെ വലവീശാൻ ബിജെപി പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യദൂരിയപ്പയുമായും ശിവകുമാറിന് നല്ല ബന്ധമാണുള്ളത്. ബിജെപിക്ക് വഴങ്ങാൻ വേണ്ടിയാണ് റെയ്ഡും അന്വേഷണവും ശിവകുമാറിനെതിരെ നടത്തുന്നതെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തിലാണ് കർണ്ണാടകയിലെ കോൺഗ്രസിന്റെ മുഖമാക്കി ശിവകുമാറിനെ മാറ്റുന്നത്.

കർണ്ണാടകിയൽ വിജയിപ്പിച്ച അതേ ഓപ്പറേഷൻ താമരയാണ് അമിത് ഷാ മധ്യപ്രദേശിൽ നടപ്പാക്കിയത്. ഇതിന് കർണ്ണാടകയിലെ സ്വാധീനമാണ് ഉപയോഗിച്ചത്. മധ്യപ്രദേശിൽ നിന്ന് കോൺഗ്രസ് എംഎൽഎമാരെ എത്തിച്ചത് കർണ്ണാടകയിലെ സുരക്ഷിത കേന്ദ്രത്തിലാണ്. ഇതിന് സമാനമായ പല ഓപ്പറേഷനും മുമ്പും ബിജെപി നടത്തിയിട്ടുണ്ട്. ഇനി രാജസ്ഥാനിലും ഗുജറാത്തിലും ഇത് വീണ്ടും നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിനെല്ലാം കർണ്ണാടകയിലെ രഹസ്യ കേന്ദ്രങ്ങൾ ബിജെപി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഇത്തരം നീക്കങ്ങളെ തടുക്കാൻ കർണ്ണാടകയിൽ കരുത്തുറ്റ നേതൃത്വം വേണമെന്ന് സോണിയാ ഗാന്ധി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ശിവകുമാർ പിസിസിയുടെ അധ്യക്ഷനാകുന്നത്.

കള്ളപ്പണക്കേസിൽ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. ജയിൽ മോചിതനായ ശിവകുമാറിന് പാർട്ടിക്കാർ വലിയ സ്വീകരണമാണ് നൽകിയത്.കർണാടകത്തിൽ കോൺഗ്രസിലെ 'ട്രബിൾ ഷൂട്ടർ' എന്ന വിശേഷണമാണ് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനുള്ളത്. കോൺഗ്രസ് പ്രതിസന്ധിയിലാകുമ്പോൾ പരിഹാരം കാണാൻ ഹൈക്കമാൻഡ് നിയോഗിക്കാറുള്ളത് ഡി.കെ. ശിവകുമാറിനെയാണ്. കർണാടകത്തിൽ കോൺഗ്രസ് -ജെ.ഡി.എസ്. സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപി.യുടെ നീക്കം ഒരു പരിധിവരെ തടയാൻ ശിവകുമാറിന് കഴിഞ്ഞു. പിന്നീട് അത് അവർ നേടിയെടുക്കുകയും ചെയ്തു. അങ്ങനെ കർണ്ണാടകയിൽ ബിജെപിയെ പ്രതിരോധിച്ചതിനുള്ള ശിക്ഷയാണ് അറസ്റ്റ് എന്ന വിലയിരുത്തൽ കർണ്ണാടകയിൽ സജീവമാണ്.

കർണാടക രാഷ്ട്രീയത്തിലെ ചാണക്യൻ

കർണാടക രാഷ്ട്രീയത്തിൽ സൂപ്പർ താരപരിവേഷമാണ് ഡികെയ്ക്ക്. അധികാര സ്ഥാനങ്ങളോട് ഡികെയ്ക്ക് താൽപ്പര്യമില്ലായിരുന്നു. മുഖ്യമന്ത്രിയാകാനോ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനോ ഒന്നും ഡികെ കരുക്കൾ നീക്കിയിരുന്നില്ല കർണ്ണാടകയിലെ കോൺഗ്രസിന്റെ അടിവേര് അറ്റു പോകരുതെന്ന ആഗ്രഹം മാത്രമാണ് ഡികെയ്ക്കുള്ളത്. എന്നാൽ ഇനിയും ഡികെയെ പാർട്ടി എൽപ്പിച്ചില്ലെങ്കിൽ കർണ്ണാടകത്തിലും കോൺഗ്രസിന് അടിതെറ്റുമെന്ന് സോണിയ തിരിച്ചറിഞ്ഞു. ഇതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ പിസിസി അധ്യക്ഷനാകുന്നത്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അന്ന് അവർക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്.

ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. അങ്ങനെ ഗൗഡയുടെ കളരിയിൽ ജയം. പിന്നെ കർണ്ണാടക രാഷ്ട്രീയത്തിലെ പ്രധാനിയായി മാറി.

പ്രതിസന്ധികളിലെ സൂപ്പർ നേതാവ്

കോൺഗ്രസ് പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി എത്തിയ നേതാവാണ് ശിവകുമാർ. കർണാടകത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കുതിരക്കച്ചവടങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ എതിർപക്ഷം തട്ടിയെടുക്കാതെ സൂക്ഷിക്കാൻ അസാധാരണ പാടവമാണ് ശിവകുമാർ കാട്ടിയിട്ടുള്ളത്. 2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസപ്രമേയത്തെ നേരിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളെ റാഞ്ചാൻ ബിജെ.പി-ശിവസേന സഖ്യം നടത്തിയ ശ്രമങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം പ്രധാനമായും നിയോഗിച്ചത് ശിവകുമാറിനെയാണ്. ഒരാഴ്ച മഹാരാഷ്ട്ര എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷം അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്ന ദിവസമാണ് ശിവകുമാർ മുംബൈയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിന് സമീപത്തുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ച് ബിജെപി-ശിവസേന തന്ത്രങ്ങൾ പൊളിച്ചടുക്കി.

2017 ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഹമ്മദ് പട്ടേലിനെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമിത്ഷാ ഉയർത്തിയ വെല്ലുവിളിയെ നേരിട്ടതും ഡികെയാണ്. 44 കോൺഗ്രസ് എംഎൽഎമാരെയും ബംഗളുരുവിലെ ഗോൾഫ് റിസോർട്ടിൽ താമസിപ്പിച്ച ശിവകുമാർ, ഒരു എംഎൽഎയെപ്പോലും വശത്താക്കാൻ ബിജെപിക്ക് അവസരം നൽകിയില്ല. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. ആദായ നികുതി റെയ്ഡിനേയും ഭയന്നില്ല. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 225 അംഗ സഭയിൽ 105 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി. കോൺഗ്രസിന് 79, ജെ.ഡി.എസിന് 37 സീറ്റുകൾ വീതം. 8 എംഎൽഎമാരുടെ പിന്തുണകൂടി ലഭിച്ചെങ്കിൽ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിൽനിന്നോ ജെഡിഎസ്സിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി. അന്നും രക്ഷകൻ ഡികെയായിരുന്നു.

അന്ന് ബിജെപി പ്രതീക്ഷയെ തകർത്ത് കോൺഗ്രസ്- ജെഡിഎസ് മന്ത്രിസഭയ്ക്ക് വഴി തെളിച്ചത് ശിവകുമാറാണ്. തനിക്ക് അവകാശപ്പെടാൻ കഴിയുമായിരുന്ന മുഖ്യമന്ത്രിസ്ഥാനം ബദ്ധശത്രുവായ കുമാരസ്വാമിക്ക് നൽകി. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഒരു പ്രശ്നവുമുണ്ടാക്കാതെ പാർട്ടി തീരുമാനം അനുസരിച്ച ശിവകുമാറിനെ 2014 ൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമത പ്രവർത്തനത്തിനും ശ്രമിച്ചില്ല. എന്നിട്ടും കുമാര സ്വാമി വീണു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ശിവകുമാറിന് 840 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോൺഗ്രസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ശിവകുമാറിനെപ്പോലെ നല്ല സാമ്പത്തികശേഷിയും പണം സമാഹരിക്കാൻ ശേഷിയുമുള്ള ശേഷിയുള്ള നേതാവാണ് കർണ്ണാടകയിൽ പാർട്ടിയെ പിടിച്ചു നിർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി വൻവിജയം നേടിയപ്പോഴും ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് വിജയിച്ചു. ഇതിന് പിന്നിലും ഡികെയുടെ ചാണക്യ ബുദ്ധിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP