ഇടുക്കിയിൽ നാലിടത്തു കടുത്ത മത്സരം; തൊടുപുഴയിൽ പി ജെ ജോസഫിന്റെ ആധിപത്യം; ഫ്രാൻസിസ് ജോർജിന്റെ ഇമേജ് റോഷിയുടെ വിയർപ്പിന്റെ മുമ്പിൽ നിഷ്പ്രഭമായേക്കും; അഗ്നിശുദ്ധി വരുത്താൻ കൂപ്പുകൈയോടെ മണിയാശാൻ; ബിജിമോളുടെ കോട്ട മുറിക്കാൻ സിറിയക്; ദേവികുളത്ത് ആദ്യഘട്ടം ഇടതിന് അനുകൂലം
ഇടുക്കി: എളുപ്പത്തിൽ എംഎൽഎയാവാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഓടിത്തളരുകയാണ് ഇടുക്കിയിലെ സ്ഥാനാർത്ഥികൾ. ജില്ലയിൽ ഇതുവരെയുണ്ടാകാത്ത കടുത്ത ചൂടും കുന്നും മലയും ഉൾനാടൻ ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂപ്രകൃതിയും മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ ആരോപണാസ്ത്രങ്ങളും എതിർസ്ഥാനാർത്ഥിയുടെ പ്രാഗത്ഭ്യവുമൊക്കെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെ വിയർപ്പിക്കുകയാണ്. മുമ്പില്ലാത്ത പ്രാധാന്യം ഇക്കുറി ഇടുക്കിയിലെ തെരഞ്ഞെടുപ്പിനുണ്ട്. ചിലരുടെ രാഷ്ട്രീയഭാവി പോലും ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിലരുടെ നിലപാടുകളുടെയും പ്രവർത്തനമികവിന്റെയും വിധിയെഴുത്താണെങ്കിൽ മറ്റു ചിലർക്കിത് പൊതുജീവിതത്തിലെ സംശുദ്ധിക്കുള്ള അഗ്നിപരീക്ഷണമാണ്.
മന്ത്രി പി. ജെ ജോസഫ് ജോസഫ് മുതൽ സി. പി. എം സംസ്ഥാന കമ്മിറ്റിയംഗമായ എം. എം മണിവരെയുള്ള പ്രഗത്ഭരും പ്രമുഖരുമാണ് ജനങ്ങളുടെ അംഗീകാരം തേടി ഗോദയിൽ കച്ചമുറുക്കുന്നത്. അഞ്ച് സീറ്റുകളുള്ള ജില്ലയിൽ നാലിടത്ത് സിറ്റിങ് എംഎൽഎമാർതന്നെ രംഗത്തുണ്ട്. തൊടുപുഴയിൽ മന്ത്രി ജോസഫിനിത് ഭൂരിപക്ഷത്തിന്റെ ഏറ്റക്കുറച്ചിലറിയാനുള്ള മത്സരമാണെന്നു എതിരാളികൾപോലും പറയുന്നു. ഉടുമ്പൻചോലയിൽ മത്സരിക്കുന്ന വൺ.... ടു..... ത്രീ ..... പ്രസംഗത്തിലെ വിവാദനായകൻ എം. എം മണിക്ക് തന്റെ വിജയത്തിലൂടെ അഗ്നിശുദ്ധി വരുത്തണം. ഇടുക്കിയിൽ സി. പി. എം ആവനാഴിയിലെ ആയുധങ്ങൾ നിഷ്പ്രഭമാക്കി 15 വർഷമായി നിലയുറപ്പിച്ച റോഷി അഗസ്റ്റിനെ വീഴിച്ചില്ലെങ്കിൽ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാകുമെന്ന അവസ്ഥയിലാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ അമരക്കാരൻ ഫ്രാൻസിസ് ജോർജിന്.
സ്വൽപം ഗുണ്ടാപരിവേഷം ചാർത്തിക്കിട്ടിയ ബിജിമോൾക്ക് കടുത്ത വെല്ലുവിളിയായത് അപ്രതീക്ഷിതമായി നാട്ടിലെ പ്രമുഖ യൂണിയന്റെ നേതാവും മുൻ എംഎൽഎയുടെ മകനുമായ സിറിയക് തോമസിന്റെ രംഗപ്രവേശമാണ്. ദേവികുളത്ത് മൂന്നാം വിജയം തേടുന്ന എസ് രാജേന്ദ്രനും നാലാം ജയത്തിനായി സീറ്റ് പിടിച്ചുവാങ്ങിയ എ. കെ മണിയും നെഞ്ചിടിപ്പോടെയാണ് പ്രചാരണരംഗത്ത് ഉറച്ചുനിൽക്കുന്നത്. എൽ. ഡി. എഫും യു. ഡി. എഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബി. ഡി. ജെ. എസ് ഉൾപ്പെടുന്ന എൻ. ഡി. എയുടെ സ്ഥാനാർത്ഥികൾ പലരുടെയും പരാജയങ്ങളിൽ നിർണായകമാകും. മൂന്നാർ ഉൾപ്പെടുന്ന ദേവികുളത്ത് പെമ്പിളൈ ഒരുമൈയെന്ന പുതിയ സംഘടനയുടെ ശക്തിപരീക്ഷണം ഇരുമുന്നണികൾക്കും തലവേദനയാണ്. ഹൈറേഞ്ച് മേഖലയിലെ രണ്ട് മണ്ഡലങ്ങളിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ട ഘടകമാണ്.
യു. ഡി. എഫ് കോട്ടയെന്നറിയപ്പെടുന്ന ജില്ലയിൽ കണക്കുകൾ പക്ഷേ ഇരുമുന്നണികൾക്കും പ്രതീക്ഷക്കു വകനൽകുന്നതാണ്. അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും എൽ. ഡി. എഫ് പക്ഷത്തുനിന്നുള്ളവരാണ്. ജില്ലയുൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിൽ എം. പി ഇടതുമുന്നണിയുടേതാണ്. അതേസമയം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും തങ്ങൾക്കാണെന്ന ആശ്വാസമാണ് യു. ഡി. എഫിനുള്ളത്. കാർഷിക-തോട്ടം മേഖല ഉൾപ്പെടുന്നതാണ് അഞ്ചു മണ്ഡലങ്ങളും. ഇതിൽ കൊച്ചിയുടെ ഉപഗ്രഹപട്ടണമായി മാറിക്കൊണ്ടിരിക്കുന്ന തൊടുപുഴ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം മാത്രമാണ് വ്യാവസായിക പുരോഗതി നേടിയിട്ടുള്ളത്. കൃഷിയും കന്നുകാലി വളർത്തലും തോട്ടം ജോലികളും നിത്യവൃത്തിക്കായി തെരഞ്ഞെടുത്തവരാണ് ജില്ലാ നിവാസികളിൽ കൂടുതലും. അതുകൊണ്ടുതന്നെ ഈ മേഖലകളിലെ ഓരോ ചലനങ്ങളും ജനങ്ങളുടെ ചിന്താമണ്ഡലത്തെയും രാഷ്ട്രീയ നിലപാടുകളെയും ബാധിക്കും.
പട്ടയ പ്രശ്‌നവും ഭുവിഷയങ്ങളും ഉയർത്തിപ്പിടിച്ച് ഓരോ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരാണ് പ്രധാന രാഷ്ട്രീയ കക്ഷികൾ. ഈ പ്രശ്‌നങ്ങൾ ജനങ്ങളിലുയർത്തുന്ന വിചാരങ്ങളെ ചൂഷണം ചെയ്ത് സ്വന്തം കക്ഷികളുടെ നില മെച്ചപ്പെടുത്തണമെന്നു വിചാരിക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇടുക്കി. പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളാണ് എൽ. ഡി. എഫിന്റെ കൈവശമുള്ളത്. തൊടുപുഴ, ഇടുക്കി അസംബ്ലി മണ്ഡലങ്ങൾ യു. ഡി. എഫിന്റേതും. കാര്യമായ മാറ്റങ്ങളില്ലാതെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നവയാണ് ഇടുക്കിയും തൊടുപുഴയും.
തൊടുപുഴയിൽ ആകാംക്ഷ പി. ജെ ജോസഫിന്റെ ഭൂരിപക്ഷമറിയാൻ
മന്ത്രി പി. ജെ ജോസഫ് പത്താം തവണ മത്സരിക്കുന്ന തൊടുപുഴ മണ്ഡലം ഇടതുപക്ഷത്തിന് ഇത്തവണ പ്രതീക്ഷയ്ക്കു വക നൽകാത്തതാണ്. ഇടതിന് സ്ഥാനാർത്ഥി നിർണയം തന്നെ പിഴച്ചു. ഇടതുപക്ഷത്തും വലതുപക്ഷത്തുമായി മാറിമാറി മത്സരിച്ച ജോസഫിനെ ഒരു തവണ മാത്രമേ മണ്ഡലം കൈവിട്ടിട്ടുള്ളൂ. എൽ. ഡി. എഫ് സ്ഥാനാർത്ഥിയെ തേടി പരക്കം പാഞ്ഞു നടന്നപ്പോൾ ജോസഫ് മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. ഇടതുമുന്നണിക്ക് മികച്ചൊരു പൊതുസ്വതന്ത്രനെപ്പോലും മണ്ഡലത്തിൽ കണ്ടെത്താൻ കഴിയാതിരുന്നതും ജോസഫിന് അനുകൂലമാണ്. പ്രാദേശിക ഘടകങ്ങളുടെ ശക്തമായ എതിർപ്പോടെയാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ മുൻ ജില്ലാ പ്രസിഡന്റായ റോയി വാരികാട്ട് ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
പാർട്ടികൾ പലതും മാറിയാണ് ഇപ്പോൾ റോയി ഇടതുസ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. റോയിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി. പി. എം പ്രാദേശിക ഘടകങ്ങൾ ശക്തമായ കലാപക്കൊടി ഉയർത്തിയതോടെ തൊടുപുഴ ഒഴിവാക്കിയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥിപ്പട്ടികപോലും പ്രഖ്യാപിച്ചത്. എൻ. ഡി. എ സ്ഥാനാർത്ഥി എസ്. എൻ. ഡി. പി തൊടുപുഴ യൂണിയൻ പ്രസിഡന്റ് എസ് പ്രവീണാണ്. ഇടതുസ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകിയത് മുതലെടുത്ത് പ്രചാരണരംഗത്ത് ശ്രദ്ധയേമായ പ്രകടനം കാഴ്ചവച്ച പ്രവീൺ രണ്ടാം സ്ഥാനത്തെത്തുമെന്ന വിലയിരുത്തൽ വരെ ഉണ്ടായി.
1970 മുതൽ മത്സരരംഗത്തുള്ള ജോസഫ് 2001 ൽ കോൺഗ്രസിലെ പി. ടി തോമസിനോട് പരാജയപ്പെട്ടത് മാത്രമാണ് തൊടുപുഴയിൽ ജോസഫിനെതിരെയുണ്ടായ മാറ്റം. 2006ൽ പി. ടി തോമസിനെ പരാജയപ്പെടുത്തി മണ്ഡലം വീണ്ടെടുക്കുകയും ചെയ്തു. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ തൊടുപുഴയിൽ കഴിഞ്ഞ തവണ 22868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസഫ് വിജയിച്ചത്. ജോസഫിന്റെ വലംകൈയായിരുന്ന ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയിലെത്തിയത് യു. ഡി. എഫിന്റെ അമിതപ്രതീക്ഷക്ക് മങ്ങലേൽപിക്കുമെന്ന് ചില എൽ. ഡി. എഫ് നേതാക്കൾ പറയുന്നെങ്കിലും ജോസഫിന്റെ വിജയം ഇടതുപക്ഷം മനസാ അംഗീകരിച്ചുകഴിഞ്ഞു.
മണ്ഡലത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റി, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നിവിടങ്ങളിൽ യു.ഡി.എഫും മുട്ടം (വിമത), പുറപ്പുഴ (കേരള കോൺഗ്രസ് തനിച്ച്), വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഇത്തവണ യു.ഡി.എഫിന്റെ ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കി. വർഷങ്ങളായി യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത് ഇത്തവണ എൽ.ഡി.എഫിനെ ആവേശത്തിലാക്കിയിട്ടുണ്ട്. പി സി ജോർജിന്റെ അംഗത്തിന്റെ പിന്തുണയോടെയാണ് തൊടുപുഴ ബ്ലോക്ക് എൽ ഡി എഫ് കൈവശമാക്കിയത്. 36 ശതമാനത്തോളം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ ലീഗിന് നിർണായക സ്വാധീനമുണ്ട്.
ഈഴവ വിഭാഗത്തിനു കാര്യമായ വേരോട്ടമുണ്ട്. തൊടുപുഴയിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ ബി. ജെ പി. മികച്ച നേട്ടം ഉണ്ടാക്കിയിരുന്നു. ഇവ രണ്ടും എൻ. ഡി. എ സ്ഥാനാർത്ഥിയുടെ നില മെച്ചപ്പെടുത്തും എങ്കിലും നിലവിലെ സാഹചര്യം മികച്ച ഭൂരിപക്ഷത്തിൽ പി. ജെ ജോസഫിന് ഒൻപതാം വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ഫ്രാൻസിസ് ജോർജിന്റെ ഇമേജ് റോഷിയുടെ വിയർപ്പിന്റെ മുമ്പിൽ നിഷ്പ്രഭമായേക്കും
കേരള കോൺഗ്രസ് - എമ്മിനെ വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടുക്കിയിൽ ഇടതുസ്ഥാനാർത്ഥിയായി എത്തിയ ഫ്രാൻസീസ് ജോർജ് പ്രതീക്ഷിക്കുന്നത് നാലാം വിജയത്തിനൊരുങ്ങുന്ന റോഷി അഗസ്റ്റിനെതിരെ അട്ടിമറി വിജയമാണ്. റോഷിയാകട്ടെ, മണ്ഡലത്തിലെ വികസന നേട്ടങ്ങൾ നിരത്തിയും രാഷ്ട്രീയമാറ്റങ്ങളിൽ കുലുങ്ങാതെ വോട്ടർമാരിൽ ഓടിയെത്തിയും അനായാസജയം കൈപ്പിടിയിലൊതുക്കാൻ തയ്യാറെടുക്കുന്നു. റോഷിയും മുൻ ഇടുക്കി എം. പി കൂടിയായ ഫ്രാൻസീസ് ജോർജും ജനകീയപ്രതിച്ഛായയുള്ളവരും രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളുള്ളവരുമാണ്. എസ്. എൻ. ഡി. പി മലനാട് യൂണിയൻ പ്രസിഡന്റും സ്വതന്ത്ര മോട്ടോർ തൊഴിലാളി സംഘടനയുടെ പ്രസിഡന്റുമായ ബിജു മാധവൻ ബി. ഡി. ജെ. എസ് പ്രതിനിധിയായി എൻ. ഡി. എ സ്ഥാനാർത്ഥിയുമാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ അവകാശപ്പെടുന്ന ഇടതുപക്ഷം, ഫ്രാൻസിസ് ജോർജിന്റെ വരവോടെ കൂടുതൽ ശക്തമായി. കസ്തൂരിരംഗൻ കാറ്റ് ആഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കന്നിയങ്കം കുറിച്ച ജോയ്‌സ് ജോർജ് യു. ഡി. എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെ പരാജയപ്പെടുത്തിയപ്പോൾ ഇടുക്കി അസംബ്ലി മണ്ഡലം നൽകിയത് 24227 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. എന്നാൽ പിന്നീട് വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയടക്കം എട്ടിടങ്ങളിൽ യു. ഡി. എഫ് ഭരണത്തിലെത്തിയപ്പോൾ രണ്ടിടത്ത് മാത്രമാണ് എൽ. ഡി. എഫ് - ഹൈറേഞ്ച് സംരക്ഷണ സമിതി സഖ്യത്തിന് ഭരണം പിടിക്കാൻ കഴിഞ്ഞുള്ളൂ. സമീപകാല രാഷ്ട്രീയ ചിത്രങ്ങൾ അവലോകനം ചെയ്ത് എൽ. ഡി. എഫ് വിജയം പ്രതീക്ഷിച്ച് ശക്തമായ മത്സരം നടത്തുമ്പോഴും റോഷിയുടെ മുന്നേറ്റം തന്നെയാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.
മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന ഒൻപത് തെരഞ്ഞെടുപ്പുകളിൽ എട്ടിലും വിജയിച്ചത് യു. ഡി. എഫാണ്. 1996ൽ ജനതാദളിലെ പി. പി സുലൈമാൻ റാവുത്തർ വിജയിച്ചതാണ് ഇടതിന്റെ ആശ്വാസജയം. 1986 ലുണ്ടായ തങ്കമണി പൊലിസ് അതിക്രമത്തിന്റെ പേരിൽ കേരളമാകെ ആഞ്ഞടിച്ച ഇടതുതരംഗത്തിൽപ്പോലും തങ്കമണിയുൾപ്പെടുന്ന ഇടുക്കി മണ്ഡലം കുലുങ്ങിയിരുന്നില്ല. 2001 ൽ സംസ്ഥാന മുൻ തെരഞ്ഞെടുപ്പു കമ്മിഷണർ, ജനതാദളിലെ എം. എസ് ജോസഫിനെ 13714 വോട്ടകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി ആദ്യവിജയം നേടിയത്. 2006 ലും 2011 ലും സി. പി. എമ്മിലെ സി. വി വർഗീസിനെ പരാജയപ്പെടുത്തി. 2006-ൽ 16340- ഉം 2011-ൽ 15806-ഉം ആയിരുന്നു റോഷിയുടെ ഭൂരിപക്ഷം. വികസന കാര്യങ്ങളിൽ നേട്ടമുണ്ടാക്കിയതാണ് റോഷിയുടെ ഏറ്റവും വലിയ വിജയം. ഇടുക്കിയിൽ മെഡിക്കൽ കോളജും ഇടുക്കി താലൂക്കും കട്ടപ്പന നഗരസഭാ രൂപവൽകരണവും എൻജീനീയറിങ് കോളജും കട്ടപ്പന ഗവ. കോളജിന് 37 കോടിയുടെ കെട്ടിടസമുച്ചയവും നിരവധി പാലങ്ങളും റോഡുകളുമെല്ലാം റോഷിക്ക് അഭിമാനിക്കാൻ വകയുള്ളതാണ്. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും റോഡുകൾ ദുരവസ്ഥയിലാണെന്നുമാണ് ഇടത് പ്രചാരണം. മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യം റോഷിയേയും എം. പി ആയിരുന്നപ്പോൾ ഫ്രാൻസിസ് ജോർജിനേയും ജനകീയരാക്കി. ഇരുവർക്കുമുള്ള ജനകീയ പ്രതിച്ഛായ പ്രചാരണത്തിൽ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.
പട്ടയം ഉൾപ്പെടെയുള്ള ഭൂവിഷയങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലമാണ് ഇടതുമുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയമൊരുക്കിയത്. തുടർന്നുണ്ടായ തദ്ദേശതെരഞ്ഞെടുപ്പിലും ഇതേസഖ്യം തുടർന്നെങ്കിലും മുൻപത്തെ നേട്ടത്തിന്റെ ശോഭ കുറഞ്ഞുപോയി. ഇക്കുറി സമിതിയുടെ ശക്തി കൂടുതൽ ദുർബലമാണ്. സമിതി യോഗം ചേർന്ന് എൽ. ഡി. എഫിന് പിന്തുണ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. കത്തോലിക്ക സഭയിലെതന്നെ എതിർപ്പ് സമിതിക്ക് നേരിടുകയാണ്. റോഷിക്കെതിരെ പ്രചാരണം വേണ്ടെന്നു കത്തോലിക്ക കോൺഗ്രസും മദ്യവിരുദ്ധ സമിതിയും തീരുമാനിച്ചതും വിനയായി. സമിതിയുടെ ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ വെറും കോൺഗ്രസ് വിരുദ്ധനായി മാറിയെന്നുപോലും ആക്ഷേപമുയർന്നതോടെ, എൽ. ഡി. എഫിനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻപോലും അദ്ദേഹം രംഗത്തെത്തിയിട്ടില്ല. എൻ. ഡി. എ സ്ഥാനാർത്ഥി ബിജു മാധവന്റെ പ്രചാരണം എസ്. എൻ. ഡി. പി വോട്ടുകൾ അദ്ദേഹത്തിനനുകൂലമായി തിരിയുന്നതിനിടയാക്കിയിട്ടുണ്ട്. ഇത് ആത്യന്തികമായി ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യും. പോരാട്ടം ശക്തമായി തുടരുമ്പോഴും മേൽക്കൈ റോഷിക്ക് തന്നെയാണെന്നു വിലയിരുത്തപ്പെടുന്നു.
അഗ്നിശുദ്ധി വരുത്താൻ മണിയാശാൻ; സേനാപതി വേണുവിൽ പ്രതീക്ഷയർപ്പിച്ച് യു.ഡി.എഫ്
തുടർച്ചയായ നാലാം ജയം തേടി ഉടുമ്പൻചോലയിൽ എൽ. ഡി. എഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നത് മണക്കാട് പ്രസംഗത്തിലൂടെ വിവാദനായകനായ സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം. എം മണിയെയാണ്. കഴിഞ്ഞ മൂന്നു തവണയും സി. പി. എമ്മിലെ കെ. കെ ജയചന്ദ്രനാണ് ഇവിടെനിന്നു വിജയിച്ചത്. മണ്ഡലം നിലവിൽവന്ന 1965 മുതൽ ആറ് തവണ വീതം എൽ. ഡി. എഫും യു. ഡി. എഫും വിജയിച്ചു. പട്ടയപ്രശ്‌നം, കുത്തകപ്പാട്ടം, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങിയവയാണ് ഇവിടെ സജീവപ്രചാരണ വിഷയം. തോട്ടം തൊഴിലാളികളും കർഷകരും വിധി നിർണയിക്കുന്ന ഉടുമ്പൻചോലയിൽ തമിഴ് വോട്ടർമാരും നിർണായകമാണ്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ഇടതുപക്ഷ തൊഴിലാളി യൂണിയനുകളാണ് എം. എം മണിയുടെ പ്രധാന കരുത്ത്.
മണക്കാട്ടെ വൺ... ടു... ത്രീ .... പ്രസംഗത്തിൽ പരാമർശിച്ച രാഷ്ട്രീയകൊലപാതകങ്ങളിലൊന്നായ, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധത്തിൽ എം. എം മണിക്കെതിരെ പൊലിസ് കേസെടുത്ത് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതും അഞ്ചേരി ബേബി വധിക്കപ്പെട്ടതും ഇതേ മണ്ഡലത്തിലാണ്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിൽ അതൊന്നും കാര്യമാക്കാതെ മണി പ്രചാരണരംഗത്ത് ഏറെ മുമ്പിലാണ്. സ്ഥാനാർത്ഥിയായതോടെ മണിയാശാൻ എന്ന മണിയുടെ വാക്കിലും ശരീരഭാഷയിലും ഏറെ മാറ്റമുണ്ടായി. സൗമ്യനും സുസ്‌മേരവദനനുമായി ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുകയും കൂപ്പുകൈകളോടെ വോട്ടഭ്യർത്ഥിക്കുകയും ചെയ്യുന്ന മണിയാശാനെയാണ് മണ്ഡലത്തിൽ കാണാനാകുന്നത്. കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയും ഐ. എൻ. ടി. യു. സി നേതാവും മുൻ ഹവീൽദാറുമായ അഡ്വ. സേനാപതി വേണുവിനെയാണ് മണിക്കെതിരെ യു. ഡി. എഫ് അവതരിപ്പിക്കുന്നത്.
1996-ൽ എം. എം മണി ഉടുമ്പൻചോലയിൽ മത്സരിച്ചെങ്കിലും കോൺഗ്രസിലെ ഇ. എം ആഗസ്തിയോട് 4667 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 2001-ൽ 8841 വോട്ടുകൾക്ക് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ പരാജയപ്പെടുത്തിയാണ് കെ. കെ ജയചന്ദ്രൻ ഇവിടെ വിജയിച്ചത്. 2006-ൽ ഡി. ഐ. സിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ 19648 വോട്ടുകൾക്ക് തോൽപിച്ച് ജയചന്ദ്രൻ ഇടതുപക്ഷ കോട്ട കരുത്തുള്ളതാക്കി. 2011-ൽ ചങ്ങനാശേരിയിൽനിന്നുള്ള കോ്്ൺഗ്രസ് യുവനേതാവിനെ യു. ഡി. എഫ് രംഗത്തിറക്കിയെങ്കിലും ഭൂരിപക്ഷം 9833 ആയി കുറയ്ക്കാനേ എതിർപക്ഷത്തിനായുള്ളൂ. അനുകൂലമായി നിലനിൽക്കുന്ന ഈ ചരിത്രമാണ് മണിയുടെ വിജയത്തിന് അടിത്തറയായി എൽ. ഡി. എഫ് കാണുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജിന് മണ്ഡലത്തിൽനിന്ന് ലഭിച്ച 22692 വോട്ടുകളുടെ ഭൂരിപക്ഷം ഇടതുകേന്ദ്രങ്ങളിൽപ്പോലും അമ്പരപ്പുളവാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറിടത്ത് യു. ഡി. എഫും നാലിടത്ത് എൽ. ഡി. എഫുമാണ് ഭരണം നേടിയത്. മണിക്കെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥിയായി രംഗത്തുള്ള സേനാപതി വേണു കരസേനയിൽ അദ്ധ്യാപകനായിരുന്നു. പത്ത് മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റിക്കോർഡ് സൃഷ്ടിച്ച ഇദ്ദേഹം അഭിഭാഷക വൃത്തിയിലും സജീവമാണ്.
കെ. പി. സി. സി സെക്രട്ടറിയായ ഇബ്രാഹിംകുട്ടി കല്ലാറിനെ വിജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ ആദ്യം കോൺഗ്രസ് തയ്യാറെടുത്തിരുന്നു. പിന്നീടാണ് സേനാപതി വേണുവിനെ നിശ്ചയിച്ചത് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമായാണ്. 36 ശതമാനമുള്ള ഈഴവ വോട്ടുകൾ ഉടുമ്പൻചോലയിൽ നിർണായകമാണ്. എൻ. ഡി. എ സ്ഥാനാർത്ഥി സജി പറമ്പത്ത് നെടുങ്കണ്ടം എസ്. എൻ. ഡി. പി യൂണിയന്റെ പ്രസിഡന്റാണ്. ഈഴവവോട്ടുകളുടെ ധ്രുവീകരണം മണ്ഡലത്തിലുണ്ടെന്നാണ് എൻ. ഡി. എയുടെ അവകാശവാദം. ഇടതുകോട്ട കാക്കാനും മണക്കാട് പ്രസംഗത്തിന്റെ കറ കഴുകിക്കളയാനും മികച്ച വിജയം എം. എം മണിക്ക് അനിവാര്യമാണ്. പ്രസംഗത്തിലൂടെ പേരെടുത്തവരുടെ പോരാട്ടത്തിൽ പ്രവചനാതീതമാണ് മത്സരഫലം.
ബിജിമോളോട് ഏറ്റുമുട്ടുന്നത് ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്
തോട്ടം മേഖലയിൽ പെൺകരുത്തറിയിച്ച ഇ. എസ് ബിജിമോളുടെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച സ്ഥാനാർത്ഥിനിർണയമാണ് പീരുമേട്ടിൽ യു. ഡി. എഫ് നടത്തിയത്. മുൻ എംഎൽഎയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ. കെ തോമസിന്റെ മകനും തൊഴിലാളി യൂണിയൻ നേതാവുമായ അഡ്വ. കെ. കെ സിറിയക്കാണ് മൂന്നാം വിജയത്തിനായി അങ്കത്തിനിറങ്ങുന്ന ബിജിമോൾക്കെതിരെ സ്ഥാനാർത്ഥിയാകുന്നത്. അച്ഛൻ തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ സിറിയക്കിനാകുമെന്നാണ് യു. ഡി. എഫ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് പ്രതിനിധി മത്സരിക്കുന്ന മണ്ഡലത്തിൽ മുമ്പ് രണ്ട് തവണയും ബിജിമോളോട് പരാജയപ്പെട്ട ഇ. എം ആഗസ്തി, ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എന്നിവരിലാരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നത്. മൂവരും മണ്ഡലത്തിനു പുറത്തുനിന്നുള്ളവരാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽതന്നെയുള്ള സിറിയക് തോമസിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപ്പുതറ ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്തിലേക്ക് സിറിയക് മികച്ച വിജയം നേടിയതിനാൽ അസംബ്ലിയിൽ പേര് പരിഗണിക്കപ്പെടില്ലെന്നു കരുതിയിരുന്നു. ഈ സാഹചര്യം ബിജിമോൾക്ക് അനുകൂലമായിരുന്നു. രണ്ട് പ്രാവശ്യം മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന സി. പി. ഐ നേതൃത്വത്തിന്റെ തീരുമാനത്തിൽ ഇളവ് അനുവദിച്ചാണ് ബിജിമോൾക്ക അവസരം നൽകിയത്. സിറിയക്കിന്റെ സ്ഥാനാർത്ഥിത്വപ്രഖ്യാപനത്തോടെ മത്സരച്ചൂട് കടുത്തതായിരിക്കുകയാണ്. കെ. കെ തോമസ് രൂപീകരിച്ച ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പീരുമേട്ടിലെ പ്രമുഖ തൊഴിലാളി സംഘടനയാണ്. സിറിയക്കാണ് ഇതിന്റെ പ്രസിഡന്റ്.
തോട്ടം മേഖലയിലെ പ്രതിസന്ധിയാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നം. തോട്ടങ്ങളിൽ തൊഴിലാളികൾക്ക് യഥാസമയം കൂലി ലഭിക്കുന്നില്ല. താമസിക്കാൻ തകർന്ന ലയങ്ങളാണുള്ളത്. ശുദ്ധജലം, ആരോഗ്യപരിരക്ഷണം എന്നിവ അന്യമാണ്. ദാരിദ്യാവസ്ഥയിലായ തൊഴിലാളി കുടുംബങ്ങളിൽനിന്ന് ഒട്ടേറെപ്പേർ തൊഴിൽ അന്വേഷിച്ച് നാടുവിട്ടു. പട്ടിണിയും രോഗങ്ങളും ജീവൻ കാർന്നെടുക്കുമ്പോഴും തൊഴിലാളികളുടെ രക്ഷ അകലെയാണ്. തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണവിഷയവും ഇതുതന്നെ. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ മൂന്നിടത്ത് യു. ഡി. എഫും ആറിടത്ത് എൽ. ഡി. എഫും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് യു. ഡി. എഫാണ്. മണ്ഡലത്തിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷുകൾ യു. ഡി. എഫും ഒരെണ്ണം എൽ. ഡി. എഫും നേടി. തമിഴ് വോട്ടർമാർ ഇവിടെ നിർണായകമാണ്. ബി. ജെ. പി ജില്ലാ ഭാരവാഹി കെ കുമാറാണ് എൻ. ഡി. എക്കായി മത്സരിക്കുന്നത്. ഇരുമുന്നണികളും ശക്തമായ പ്രചാരണം കൊഴുപ്പിക്കുമ്പോഴും വിജയിക്കുമെന്നു ഒരു മുന്നണിക്കും ഉറപ്പിച്ചു പറയാൻ കഴിയാത്ത രാഷ്ട്രീയാന്തരീക്ഷമാണ് പീരുമേട്ടിൽ.
ദേവികളത്ത് വീണ്ടും രാജേന്ദ്രനും മണിയും
സ്ത്രീശക്തിയുടെ ചൂടിൽ വിരണ്ടുപോയ രണ്ട് നേതാക്കളാണ് ദേവികളം മണ്ഡലത്തിൽ മുഖാമുഖം ഏറ്റുമുട്ടുന്നത്. സ്ഥിരം മത്സാരാർത്ഥികൾ എന്നു വിശേഷിപ്പിക്കാവുന്ന എസ് രാജേന്ദ്രനും എ, കെ മണിയും. ബോണസ് വർധനവ് ആവശ്യപ്പെട്ടു സ്ത്രീതൊഴിലാളികൾ സ്വയം സംഘടിച്ച് 12 ദിവസം മൂന്നാർ ടൗണിനെ നിശ്ചലമാക്കിയപ്പോൾ രാഷ്ട്രീയക്കാരെപ്പോലും നിഷ്പ്രഭരാക്കിയ സമരമുറയിലൂടെ അവർ അവകാശം നേടിയെടുത്തു. സിറ്റിങ് എംഎൽഎ സിപിഎമ്മിലെ എസ് രാജേന്ദ്രനേയും മുൻ എംഎൽഎ. കെ മണിയേയും പെമ്പിളൈ ഒരുമൈ എന്ന പുത്തൻ കൂട്ടായ്മ സമരമുഖത്ത് അടുപ്പിച്ചില്ലെന്നു മാത്രമല്ല, അവർക്കതിരെ പ്രകോപനപരമായി നീങ്ങുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തി സമരത്തിന് വേറിട്ട മുഖം നൽകിയ പെമ്പിളൈ ഒരുമൈക്ക് തങ്ങളുടെ കരുത്ത് ചോരാതെ നിർത്താൻ രാഷ്ട്രീയക്കാരുടെ പണവും സ്വാധീനവുമൊക്കെ തടസമായി. എങ്കിലും വിജയപരാജയങ്ങളിൽ നിർണായകമാകാൻപോന്ന സംഘബലം ഇപ്പോഴും പെമ്പിളൈ ഒരുമൈക്കുണ്ടെന്നാണ് വിലയിരുത്തൽ. പെമ്പിളൈ ഒരുമൈയുടെ ജെ രാജേശ്വരിയും എൻ. ഡി. എയുടെ എൻ ചന്ദ്രനും എ. ഡി. എം. കെയുടെ ധനലക്ഷ്മിയും മത്സരരംഗത്തുണ്ട്.
1965 മുതൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ ഏഴെണ്ണത്തിലും വിജയം എൽ. ഡി. എഫിനൊപ്പമായിരുന്നു. അഞ്ച് തവണ യു. ഡി. എഫും വിജയിച്ചു. 91 മുതൽ തുടർച്ചയായി മുന്നു തവണ എ. കെ മണി വിജയിച്ചു. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തിയ മണിയെ 2006ൽ എസ് രാജേന്ദ്രനിലൂടെ എൽ. ഡി. എഫ് പിടിച്ചുകെട്ടി. 5886 വോട്ടിനാണ് രാജേന്ദ്രൻ വിജയിച്ചത്. 96ൽ 4078 വോട്ടിന് വീണ്ടും മണിയെ പരാജയപ്പെടുത്തി. 60 ശതമാനം തമിഴ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. എന്നാൽ ഇവരെ ഒപ്പം നിർത്തി നേട്ടം കൊയ്യാമെന്ന തമിഴ് രാഷ്ട്രീയകക്ഷികളുടെ മോഹം എങ്ങുമെത്തിയിട്ടില്ല. ദ്രാവിഡ കക്ഷികളിൽ എ. ഡി. എം. കെക്കാണ് മണ്ഡലത്തിൽ നേരിയ വേരോട്ടമുള്ളത്. എ. ഐ. സി. സി ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ യുവനേതാവായ രാജാറാമായിരുന്നു ഇടംപിടിച്ചത്.
രാജാറാം പ്രചാരണവും ആരംഭിച്ചു. പിന്നീട് ശക്തമായ സമ്മർദഫലമായാണ് മണി സീറ്റ് വാങ്ങിയെടുത്തത്. കെ. പി. സി. സി വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമാണ് മണി. രാജേന്ദ്രൻ സി. ഐ. ടി. യു നേതാവാണ്. ഇരുനേതാക്കൾക്കുമെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉണ്ട്. എങ്കിലും രാജേന്ദ്രനാണ് വിജയസാധ്യതയേറെയെന്നാണ് വോട്ടർമാരുടെ പ്രതികരണം വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍