Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടേൽ പ്രക്ഷോഭത്തിന്റെ ഇഫക്ട് കേരളത്തിലേക്കും? മുന്നോക്കജാതിയിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം വേണമെന്ന് ആവർത്തിച്ച് സിപിഐ(എം); തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇടതുപക്ഷം സാമ്പത്തിക സംവരണ അജണ്ടയിലേക്കോ?

പട്ടേൽ പ്രക്ഷോഭത്തിന്റെ ഇഫക്ട് കേരളത്തിലേക്കും? മുന്നോക്കജാതിയിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം വേണമെന്ന് ആവർത്തിച്ച് സിപിഐ(എം); തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇടതുപക്ഷം സാമ്പത്തിക സംവരണ അജണ്ടയിലേക്കോ?

കെ.വി നിരഞ്ജൻ

കോഴിക്കോട്: ഗുജറാത്തിലെ പട്ടേൽ സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് സംവരണവിഷയം ദേശീയ ചർച്ചയായ സാഹചര്യത്തിൽ മുന്നോക്കക്കാരിലെ പിന്നോക്കാർക്കും സംവരണമെന്ന നിലപാടുമായി സിപിഐ (എം) വീണ്ടും രംഗത്ത്. പിന്നാക്കജാതി സംവരണത്തിന് ഒപ്പം മുന്നാക്കജാതിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന നിലപാട് ആവർത്തിച്ചുറപ്പിച്ച് പാർട്ടി മുഖപത്രമായ 'ദേശാഭിമാനി'യിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം എഴുതിയ ലേഖനം സോഷ്യൽ മീഡയിയിൽ വലിയ ചർച്ചയായിരുന്നു.

ഇ.എം.എസ് എത്രയോ വർഷങ്ങൾക്കുമുമ്പേതന്നെ മുന്നോട്ടുവച്ച ആശയമാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണമെന്നതെങ്കിലും ഇതുവരെ പാർട്ടി അത് പ്രധാന അജണ്ടയായി ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. ഇപ്പോൾ ഹിന്ദുക്കളിലെ മുന്നോക്ക വോട്ടുകളിൽ ഒരു വിഭാഗം സിപിഐ(എം)ൽനിന്ന് അകന്നുപോവുന്നത് തടയാൻ ഇതുമൂലം കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. പാർട്ടി ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് കൂടുതൽ ശബ്ദിക്കുകയെന്ന ആരോപണവും ഇതോടെ മറികടക്കാൻ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

എന്നാൽ നിലവിലുള്ള സംവരണ രീതിയെ കോടിയേരി ലേഖനത്തിൽ തള്ളിപ്പറയുന്നില്ല.'സാമൂഹിക യാഥാർഥ്യങ്ങൾ ശരിയായ അർഥത്തിൽ പരിഗണിച്ചാണ് സംവരണകാര്യത്തിൽ സിപിഐ(എം)(എം) എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത്. പിന്നോക്കവിഭാഗത്തിന് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി സംവരണം ലഭിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രഥമ പരിഗണന ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. എന്നാൽ, ആ വിഭാഗത്തിൽ പാവപ്പെട്ടവർ ഇല്ലെങ്കിൽ ആ ഉദ്യോഗം പൊതുക്വാട്ടയിലേക്ക് പോകുന്ന സ്ഥിതിയാണുണ്ടാവുക. ഇത് പിന്നോക്കവിഭാഗത്തിന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ്. അതിനാൽ പിന്നോക്കത്തിലെ പാവപ്പെട്ടവർ ഇല്ലെങ്കിൽ സംവരണ സമുദായത്തിൽപെട്ട മേൽതട്ടുകാർക്ക് നൽകണമെന്ന നിലപാടാണ് പാർട്ടിക്ക്'. കോടിയേരി ലേഖനത്തിൽ വ്യകഎതമാക്കി.

പാവപ്പെട്ടവർക്ക് പ്രഥമ പരിഗണനക്കൊപ്പം സംവരണവിഭാഗങ്ങൾക്ക് ആനുകൂല്യം നഷ്ടപ്പെടാത്ത അവസ്ഥ എന്നതാണ് സിപിഐ(എം) നിലപാടിന്റെ രത്‌നച്ചുരുക്കമെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം ജാതിയിൽ മുന്നോക്കമായിപ്പോയി എന്ന ഒറ്റക്കാരണംകൊണ്ട് ഒരാളും അവണിക്കപ്പെടാൻ പാടില്ല. അതിനാണ് മുന്നോക്കജാതിയിലെ പിന്നോക്കക്കാർക്ക് 10ശതമാനം സംവരണം ആവശ്യപ്പെടുന്നതെന്നും കോടിയേരി വ്യക്തമാക്കുന്നു. എന്നാൽ കേരളത്തിലെ മാറിയ സാമൂഹിക നിലവാരംവച്ച് സംവരണതത്വങ്ങൾ പുനക്രമീകരിക്കണമെന്ന വാദവും പാർട്ടിക്കുള്ളിലുണ്ട്. വൈകാതെ സാമ്പത്തിക സംവരണത്തിലേക്ക് പാർട്ടിമാറണമെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്.നരത്തേ സിപിഐയും മുന്നാക്കജാതിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം വേണമെന്ന മുൻ നിലപാട് ആവർത്തിച്ചിരുന്നു.

സാമൂഹിക നീതിക്ക് സാമ്പത്തിക സംവരണം അനിവാര്യമാണെന്ന വാദം ആർഎസ്എസ് ഉയർത്തുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ സാമുദായിക സംവരണത്തിന് എതിരാണെന്ന് വരുത്താൽ ഇടതു പക്ഷത്തോട് അടുത്തു നിൽക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികൾ ശ്രമിക്കുന്നുണ്ട്. ബിഹാറിൽ ബിജെപിക്ക് എതിരെ പ്രധാന പ്രചരണ ആയുധവും ഇതാണ്. ഇതിനിടെയാണ് കേരളത്തിൽ സിപിഐ(എം) നിലപാട് വിശദീകരിക്കുന്നത്. സാമുദായിക സംവരണത്തെ എതിർക്കാതെ തന്നെയുള്ള സാമ്പത്തിക സംവരണം ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ചർച്ചാ വിഷയമാക്കും. കേരളത്തിലെ ഹൈന്ദവ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുന്നുവെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സാമ്പത്തിക സംവരണത്തിന്റെ പ്രസക്തി കേരളത്തിൽ ബിജെപി അവതരിപ്പിക്കാൻ ഇടയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സിപിഐ(എം) മുൻകൂട്ടി വിഷയം അവതരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ.

കോടിയേരിയുടെ ലേഖനത്തിന്റെ പൂർണ്ണ രൂപം

സംവരണത്തെ തകർക്കാൻ നീക്കം
കോടിയേരി ബാലകൃഷ്ണൻ

സംവരണനയത്തിൽ മാറ്റം നിർദ്ദേശിക്കുന്നതിന് ഒരു സമിതിക്ക് രൂപംനൽകണമെന്ന ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവന സംവരണപ്രശ്‌നത്തെ വീണ്ടും സജീവ ചർച്ചാവിഷയമാക്കി. ഇത് യാദൃച്ഛികമല്ല. ദിവസങ്ങൾക്കുമുമ്പ് ആർഎസ്എസ് നേതാവ് വൈദ്യയും ഇതേതരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചു. ഗുജറാത്തിൽ പട്ടേൽവിഭാഗം സംവരണത്തിനായി പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത് എന്നതും ശ്രദ്ധേയം.

ആർഎസ്എസിന്റെ സംവരണവിരുദ്ധ നിലപാടിനെ അനുകൂലിച്ച് കേന്ദ്ര ഭരണകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോഹൻ ഭാഗവതിന്റെ അഭിപ്രായത്തെ തള്ളിപ്പറയാൻ നരേന്ദ്ര മോദി ഇതേവരെ തയ്യാറായിട്ടില്ല. സന്ദർഭം കിട്ടിയാൽ ഇന്ത്യയിലെ സംവരണം ബിജെപി എടുത്തുകളയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം നിലപാട് സ്വീകരിച്ച സംഘപരിവാറുമായി യോജിച്ച് പ്രവർത്തിക്കാനാണ്, സംവരണത്തിനായി എല്ലാക്കാലത്തും കേരളത്തിൽ നിലകൊണ്ടുവരുന്ന എസ്എൻഡിപി നേതൃത്വത്തിൽ ഒരുവിഭാഗത്തിന്റെ നീക്കം. ഈ നിലപാട് പിന്നോക്ക ജനവിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനല്ല എന്ന് വ്യക്തം.

ചാതുർവർണ്യവ്യവസ്ഥയെയും ജാതീയമായ വിഭജനങ്ങളെയും ശാശ്വതമായി നിർത്തുകയാണ് സംഘപരിവാർ അജൻഡ. ആർഎസ്എസിന്റെ താത്വികഗ്രന്ഥമായ വിചാരധാരയിൽ ഈ സമീപനം വ്യക്തമാക്കുന്നുണ്ട്. ''ജാതികൾ പ്രാചീനകാലത്തും നൂറ്റാണ്ടുകാലത്ത് തുടർച്ചയായി സമുജ്വല രാഷ്ട്രീയ ജീവിതത്തിലും നിലവിലുണ്ടായിരുന്നു. സമാജത്തിന്റെ പുരോഗതിയെ അത് തടസ്സപ്പെടുത്തിയെന്നോ ഐക്യത്തെ ശിഥിലമാക്കിയെന്നോ ഒറ്റ ഉദാഹരണവും കാണില്ല. മറിച്ച് സാമൂഹ്യകെട്ടുറപ്പിന് ഒരു ഉറച്ച കണ്ണിയായി അത് വാസ്തവത്തിൽ സഹായിക്കുകയാണ് ചെയ്തത്''. ജാതിയുടെ പേരിൽ രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങൾ അനുഭവിച്ച പീഡനങ്ങൾ സംഘപരിവാർ പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്. ഗോൾവാൾക്കർ വിചാരധാര എഴുതുന്ന കാലത്ത് രാജ്യവ്യാപകമായി പട്ടികജാതി വർഗ വിഭാഗങ്ങൾക്കാണ് സംവരണം ഉണ്ടായിരുന്നത്. ആ സംവരണത്തെ സംബന്ധിച്ച് അദ്ദേഹം എഴുതുന്നു.

''ജാതിയിൽമാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക ആനുകൂല്യങ്ങൾ പ്രത്യേക വിഭാഗത്തിൽ തുടരുന്നത് സ്ഥാപിത താൽപ്പര്യങ്ങൾ വളർത്തുകയും ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവർ ഇഴുകിച്ചേരുന്നതിന് ഇത് തടസ്സമാണ്''. ഭരണഘടനാപരമായ ദളിത് സംവരണത്തെപ്പോലും ആർഎസ്എസിന് അംഗീകരിക്കാനാകുന്നില്ല എന്നർഥം. ഇത്തരം നയമുള്ളവർക്ക് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാകില്ലെന്ന് വ്യക്തമാണല്ലോ.

പിന്നോക്ക സംവരണകാര്യത്തിലെ കോൺഗ്രസിന്റെ കള്ളക്കളികളും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പിന്നോക്കവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനാണ് ഒന്നാം പിന്നോക്കവർഗ കമ്മിഷൻ രൂപീകരിച്ചത്. കാലേക്കർ കമ്മിഷൻ ഇതുസംബന്ധിച്ച റിപ്പോർട്ട് 1956ൽ കേന്ദ്രസർക്കാരിന് സമർപ്പിച്ചെങ്കിലും അത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. പിന്നോക്ക വിഭാഗങ്ങളുടെ സംവരണകാര്യത്തിൽ ആർഎസ്എസിന് പ്രത്യക്ഷമായും കോൺഗ്രസിന് പരോക്ഷമായും ഒരേ അജൻഡയാണ് ഉണ്ടായിരുന്നത് എന്നർഥം. ഇന്ത്യയിൽ കോൺഗ്രസിതര സർക്കാർ ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽവരുന്നത് 1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. അന്ന് ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽവന്ന ജനത സർക്കാരാണ് മണ്ഡൽകമ്മിഷൻ എന്നപേരിൽ രണ്ടാം പിന്നോക്കവർഗ വിഭാഗ കമീഷനെ നിയമിച്ചത്. എന്നാൽ, റിപ്പോർട്ട് ലഭിക്കുന്നതിനുമുമ്പ് ആ സർക്കാർ പുറത്തുപോയി. പിന്നീടുവന്ന കോൺഗ്രസ് സർക്കാരിന്റെ കൈയിൽ 1980ലാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഇത് നടപ്പാക്കാനും കോൺഗ്രസ് തയ്യാറായില്ല. വി പി സിങ്ങിന്റെ സർക്കാർ ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽ വന്നതോടെയാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ കേന്ദ്രസർവീസിൽ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് (1990 ഓഗസ്റ്റ് 13). ഇതോടെ പിന്നോക്കസംവരണത്തെ എക്കാലത്തും എതിർത്ത കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നു. മാത്രമല്ല, ഈ ഉത്തരവിനെ ചോദ്യംചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെടുകയുംചെയ്തു. കോടതി ഇടപെട്ട് ഇതിന്റെ അനന്തരനടപടികൾ തൽക്കാലം നിർത്തിവയ്‌പ്പിച്ചു.

പിന്നോക്കസംവരണവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് അതിൽനിന്ന് ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യത്തോടെ രഥയാത്രയും ബാബറി മസ്ജിദ് തകർക്കുന്നതിനുള്ള പദ്ധതികളുമായും സംഘപരിവാർ മുന്നോട്ടുവന്നത്. വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു. ഇതിന്റെപേരിൽ വി പി സിങ്ങിനെതിരെ ബിജെപി പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു. കോൺഗ്രസ് പിന്തുണയോടെ ഈ അവിശ്വാസം പാസാവുകയും വി പി സിങ്ങിന് പുറത്തുപോകേണ്ടിവരികയും ചെയ്തു. ബാബറി മസ്ജിദ് തകർക്കുന്നത് കോൺഗ്രസ് തടയാതിരുന്നത് മണ്ഡൽകമ്മിഷൻ റിപ്പോർട്ടിന്റെ കാര്യത്തിലെ ഇത്തരം സമീപനത്തിന്റെകൂടി പശ്ചാത്തലത്തിലാണ്. വി പി സിങ് സർക്കാർ ഉയർത്തിവിട്ട പിന്നോക്കവിഭാഗത്തിന്റെ സംവരണാവശ്യം പിന്നീടുവന്ന നരസിംഹറാവു സർക്കാരിന് പരിഗണിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയേറെ സമ്മർദം രാജ്യത്ത് രൂപപ്പെട്ട് കഴിഞ്ഞിരുന്നു. നരസിംഹറാവു സർക്കാർ ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് 1992 നവംബർ 16ന് പിന്നോക്കവിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം സുപ്രീംകോടതി അംഗീകരിച്ചത്. അതോടൊപ്പം മേൽത്തട്ടുകാരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വി പി സിങ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ കേന്ദ്രസർവീസിൽ പിന്നോക്കസംവരണം ഉണ്ടാകുമായിരുന്നില്ല എന്ന യാഥാർഥ്യമാണ് ഈ സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സാമൂഹ്യയാഥാർഥ്യങ്ങൾ ശരിയായ അർഥത്തിൽ പരിഗണിച്ചാണ് സംവരണകാര്യത്തിൽ സിപിഐ എം എക്കാലത്തും നിലപാട് സ്വീകരിച്ചത്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംവരണ ആവശ്യം ഉയർന്നുവന്നു. അതിന് പിന്തുണ നൽകാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും തയ്യാറായി. മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായി സംവരണപ്രശ്‌നത്തെ കമ്യൂണിസ്റ്റ് പാർട്ടി വർഗസമരത്തിന്റെ ഭാഗമായാണ് കണ്ടത്. പിന്നോക്ക ദളിത് വിഭാഗങ്ങളെ ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്‌കരണം പ്രധാനമാണെന്ന് പാർട്ടി കണ്ടു. 1957ലെ സർക്കാർ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങൾക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി വിലയിരുത്തി.

കേരളത്തിലുള്ളതുപോലെ കേന്ദ്രസർവീസിലും പിന്നോക്കവിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിനൊപ്പം പാർട്ടി ഉറച്ചുനിന്നു. പിന്നോക്കവിഭാഗക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി കണ്ടു. അതിനാൽ, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും പാർട്ടി വിലയിരുത്തി. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ പിന്നോക്കത്തിലെ പാവപ്പെട്ടവർക്ക് ആദ്യ പരിഗണന ലഭിക്കണം എന്ന സമീപനം സ്വീകരിച്ചു. പാർട്ടി മുന്നോട്ടുവച്ച ഈ നയത്തെയാണ് സുപ്രീംകോടതി പിൽക്കാലത്ത് അംഗീകരിച്ചത്. സുപ്രീംകോടതി വിധിയിൽ ഉണ്ടായ ഒരു പ്രധാന ദൗർബല്യം പാർട്ടി എടുത്തുപറഞ്ഞു. പിന്നോക്കവിഭാഗത്തിന് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി സംവരണം ലഭിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക് പ്രഥമ പരിഗണന ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. എന്നാൽ, ആ വിഭാഗത്തിൽ പാവപ്പെട്ടവർ ഇല്ലെങ്കിൽ ആ ഉദ്യോഗം പൊതു ക്വോട്ടയിലേക്ക് പോകുന്ന സ്ഥിതിയാണുണ്ടാവുക. ഇത് പിന്നോക്കവിഭാഗത്തിന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ്. അതിനാൽ, പിന്നോക്കത്തിലെ പാവപ്പെട്ടവർ ഇല്ലെങ്കിൽ സംവരണസമുദായത്തിൽപ്പെട്ട മേൽത്തട്ടുകാർക്ക് നൽകണമെന്ന കാഴ്ചപ്പാട് സ്വീകരിച്ചു. അതായത്, പാവപ്പെട്ടവർക്ക് പ്രഥമപരിഗണന.

അതേസമയം, സംവരണവിഭാഗങ്ങൾക്ക് ആനുകൂല്യം നഷ്ടപ്പെടാത്ത അവസ്ഥ ഇതാണ് ഈ നിലപാടിന്റെ രത്‌നച്ചുരുക്കം. ഇത് സാധാരണനിലയ്ക്ക് ശാസ്ത്രീയമാണെന്ന് ആരും അംഗീകരിക്കും. മറ്റൊരു പ്രധാനപ്രശ്‌നവും പാർട്ടി മുന്നോട്ടുവച്ചു മുന്നോക്ക വിഭാഗത്തിലെ ഒരുവിഭാഗം വർത്തമാനകാലത്ത് ഏറെ പുറകോട്ട് പോയിട്ടുണ്ട്. അതിനാൽ, 10 ശതമാനത്തിൽ കവിയാത്ത സംവരണം മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കണമെന്ന നിലപാട്. മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം നൽകുമ്പോൾ നിലവിലുള്ള പിന്നോക്കവിഭാഗങ്ങൾക്ക് ഉൾപ്പെടെയുള്ള സംവരണത്തിൽ ഒരു കുറവും ഉണ്ടാകരുത് എന്നും വ്യക്തമാക്കി. പൊതുവിഭാഗത്തിൽനിന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇതിനുള്ള ക്വോട്ട കണ്ടെത്തേണ്ടത് എന്നും എടുത്തുപറഞ്ഞു.

അതായത്, സംവരണകാര്യത്തിൽ മൂന്ന് അടിസ്ഥാന നിലപാട് പാർട്ടി സ്വീകരിച്ചു. 1) പട്ടികജാതിവർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം. 2) പിന്നോക്കവിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവർക്ക് പ്രഥമ പരിഗണന ഉണ്ടാകണം. അവരില്ലെങ്കിൽ അതിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം. 3) മുന്നോക്കത്തിലെ പിന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യണം. ഈ നയം നടപ്പാക്കണമെന്നാണ് പാർട്ടിയുടെ അഭിപ്രായം. ഹിന്ദുക്കളുടെ ദയനീയത പ്രചരിപ്പിക്കുന്ന സംഘപരിവാർ മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം നൽകാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം?

വർത്തമാനകാലത്ത് ആഗോളവൽക്കരണനയത്തോടെ പൊതുമേഖലകൾ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുകയാണ്. പുതിയ നയങ്ങൾ സ്വകാര്യമേഖലയിലാണ് തൊഴിലവസരം ഉണ്ടാക്കുന്നത്. ഇത്തരം മേഖലയിൽക്കൂടി സംവരണം വ്യാപിപ്പിക്കണമെന്ന ചർച്ച ഉയർന്നുവന്നിട്ടുണ്ട്. ചില കോടതിവിധികളും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നു. ഇത് പ്രാബല്യത്തിലായാൽ കോർപറേറ്റുകളുടെ സ്ഥാപനങ്ങളിൽ സംവരണത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കേണ്ടിവരും. എന്നാൽ, ഇതിന് അവർക്ക് താൽപ്പര്യമില്ല. എല്ലാ മേഖലയിലും കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്ന ബിജെപി സർക്കാർ സംവരണത്തെതന്നെ ഇല്ലാതാക്കി കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം ലഭിക്കണമെന്ന ന്യായമായ ആവശ്യംകൂടി നടപ്പാക്കുന്നതിനു പകരം സംവരണത്തെതന്നെ ഇല്ലാതാക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. മുന്നോക്കമായാലും പിന്നോക്കമായാലും പാവങ്ങൾ എന്നത് ഇവരുടെ അജൻഡയിലില്ല.

സംവരണത്തിന്റെ പ്രശ്‌നം ഉയർത്തി ഇപ്പോൾ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നത് നിലവിലുള്ള സംവരണത്തെ ഇല്ലാതാക്കാനാണ്. നിലനിൽക്കുന്ന ബൂർഷ്വാ ഭൂപ്രഭു ഭരണവർഗത്തിന്റെ കീഴിൽ തൊഴിലവസരങ്ങൾ കുറയുന്നു എന്നതുകൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥയ്‌ക്കെതിരെ എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവരുടെ ഐക്യനിരയാണ് ഉയർന്നുവരേണ്ടത്. അതിലൂടെയേ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. അത്തരം പോരാട്ടങ്ങൾക്കായി പാവപ്പെട്ടവരെ യോജിപ്പിക്കുന്നതിനുള്ള നയമാണ് സിപിഐ എം മുന്നോട്ടുവച്ചിട്ടുള്ളത്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനുപകരം അവർക്കിടയിൽ സംഘർഷമുണ്ടാക്കി ജനവിരുദ്ധനയങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ജാതിപാർട്ടികൾ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും എല്ലാവിഭാഗത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമുള്ള നയമാണ് വേണ്ടത്. അതിന് പാർട്ടി മുന്നോട്ടുവച്ച സംവരണനയം നടപ്പാക്കണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP