Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ തോക്കെടുത്ത് തുടക്കം; കാശ്മീരിനെ കുഴപ്പത്തിലാക്കാൻ ലാദൻ കണ്ടെത്തിയ വജ്രായുധം; കാശ്മീരിൽ ചാവേർ ആക്രമണം തുടങ്ങിയ ഭീകരൻ; വിമാനറാഞ്ചലോടെ ജിഹാദികളുടെ ആഗോള നേതാവായി; ജെയ്ഷെ മുഹമ്മദ് തലവനെ ചൈനയും ഭീകരനാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പാക്കിസ്ഥാൻ; ഇനി മസൂദ് അസ്ഹറിന്റെ വിധി ഇന്ത്യ നിശ്ചയിക്കും; മോദിയുടെ ശ്രമം വാജ്‌പേയിയുടെ കാലത്തെ പാപക്കറ കഴുകി കളയൽ

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ തോക്കെടുത്ത് തുടക്കം; കാശ്മീരിനെ കുഴപ്പത്തിലാക്കാൻ ലാദൻ കണ്ടെത്തിയ വജ്രായുധം; കാശ്മീരിൽ ചാവേർ ആക്രമണം തുടങ്ങിയ ഭീകരൻ; വിമാനറാഞ്ചലോടെ ജിഹാദികളുടെ ആഗോള നേതാവായി; ജെയ്ഷെ മുഹമ്മദ് തലവനെ ചൈനയും ഭീകരനാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പാക്കിസ്ഥാൻ; ഇനി മസൂദ് അസ്ഹറിന്റെ വിധി ഇന്ത്യ നിശ്ചയിക്കും; മോദിയുടെ ശ്രമം വാജ്‌പേയിയുടെ കാലത്തെ പാപക്കറ കഴുകി കളയൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ മരിച്ചെന്നത് തെറ്റായ വാർത്ത പാക്കിസ്ഥാൻ പ്രചരിപ്പിച്ചിരുന്നു. നേരത്തെ അസ്ഹർ മരിച്ചുവെന്ന വാർത്ത ആദ്യം നൽകിയത് പാക് മാധ്യമങ്ങളാണ്. ഇതോടെ ഇന്ത്യൻ മാധ്യമങ്ങളും അഭ്യൂഹങ്ങളുമായെത്തി. അസ്ഹർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചില്ല. എങ്ങനേയും യുഎൻ ഉപരോധത്തിൽ നിന്ന് അസ്ഹറിനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു ഇത്. അങ്ങനെ സംഭവിച്ചാൽ പിന്നെ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലാകുമെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു. ഇതു കൊണ്ട് കൂടിയാണ് ചൈനയെ ഇറക്കി തീരുമാനത്തെ പാക്കിസ്ഥാൻ പ്രതിരോധിച്ചത്. എന്നാൽ ഫ്രാൻസ് എന്ന ഉറ്റ ചങ്ങാതിയിലൂടെ ഇന്ത്യ ലക്ഷ്യം നേടി. അമേരിക്കയും റഷ്യയും പിന്തുണ നൽകിയപ്പോൾ അസ്ഹർ കുടുങ്ങുകയാണ്.

1999 ലെ അടൽ ബിഹാരി വാജ്‌പേയ് സർക്കാർ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലിൽനിന്നു മോചിതനായ ശേഷമാണ് അസർ ജയ്‌ഷെയ്ക്കു രൂപം നൽകിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുകൾ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യൻ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോർക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്‌സലോണയിലും (2017) ഇത്തരത്തിൽ ആക്രമണങ്ങളുണ്ടായി. യൂറോപ്പിൽ വിദൂര നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ അസ്ഹറിനെ വളർത്തിയത് മോദിയാണെന്ന പാപക്കറയും ബിജെപിക്ക് മേൽ പതിച്ചു. ഈ ആരോപണത്തെയാണ് വാജ്‌പേയിയുടെ പിൻഗാമിയായി ബിജെപി സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി മോദി കഴുകിക്കളയുന്നത്.

ഐക്യരാഷ്ട്ര സഭയിൽ മസൂദ് അസ്ഹറിനെതിരായ പ്രമേയത്തെ നേരത്തെ തന്നെ പാക്കിസ്ഥാൻ പിന്തുണച്ചിരുന്നു. എന്നാൽ വീറ്റോ പവറുള്ള ചൈനയിലൂടെ പ്രതിരോധം തീർത്തു. ഇതാണ് മോദി ഇപ്പോൾ തകർക്കുന്നത്. അമേരിക്കയും റഷ്യയും ഇന്ത്യയ്‌ക്കൊപ്പമാണെന്നത് റഷ്യയ്യേയും സ്വാധീനിച്ചു. അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും നേരത്തെ ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള മസൂദിനെ പിടികൂടുകയാകും ഇന്ത്യയുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യ തേടുന്നുണ്ട്. ആഗോള ഭീകരനായി മാറിയതു കൊണ്ട് തന്നെ പാക് മണ്ണിൽ കയറി മസൂദിനെ വധിച്ചാലും അത് ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തൽ. ഇതാണ് പാക്കിസ്ഥാനേയും വെട്ടിലാക്കുന്നത്. ബലാകോട്ടിന് സമീപമായ ആക്രമണം പാക്കിസ്ഥാനിൽ ഇന്ത്യ വീണ്ടും നടത്താനുള്ള സാധ്യത അവരും മുൻകൂട്ടി കാണുന്നുണ്ട്.

1994-ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനിൽ എത്തിയശേഷമാണ് ജെയ്ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്. കാശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1999ലാണ് ജെയ്ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരിൽ ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ സർക്കാരുകൾ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളർത്താൻ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അർത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയത്. മുമ്പ് ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുൽവാമയിൽ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. മസൂദ് അസ്ഹറിനെ തള്ളി പറഞ്ഞില്ലെങ്കിൽ ഒറ്റപ്പെടുമെന്ന സ്ഥിതിയും വന്നു. പാക്കിസ്ഥാൻ ഇത്തരത്തിൽ സമ്മർദ്ദത്തിലായതോടെ ചൈനയും മറുകണ്ടം ചാടി.

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇന്നലെ കാര്യങ്ങൾ മാറി മറിഞ്ഞു. കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്ന് പ്ര്ഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹർ. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്ഐയുടെ വിശ്വസ്തനം. കാശ്മീരിൽ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സങ്കീർണ്ണതയിലേക്ക് തള്ളി വിടുന്നതിൽ അസ്ഹറിനും നിർണ്ണായക പങ്കുണ്ട്. ഇതെല്ലാം ചൈനയ്ക്കും ഒടുവിൽ ബോധ്യപ്പെട്ടു. ഇതിനുള്ള തെളിവുകൾ ഇന്ത്യ കൈമാറിയതാണ് ഇതിന് കാരണം.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. ബാലാകോട്ടെ ആക്രമണത്തിൽ യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹർ ആഗോള ഭീകരനാകുന്നത്.

1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായ മസൂദ് അസ്ഹറിനെ അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലിൽ അടച്ചു. 1999 ൽ ജയിലിൽനിന്ന് ഒരു തുരങ്കം നിർമ്മിച്ച് രക്ഷപ്പെടാൻ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതിൽ തുരങ്കത്തിലൂടെ കടക്കാൻ കഴിഞ്ഞില്ല. മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡുഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

അതിന് ശേഷം നിരന്തരം ഇന്ത്യയെ ആക്രമിച്ചു ജെയ്ഷെ മുഹമ്മദ്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഭീകരർ ഇന്ത്യയിൽ രണ്ടു വൻ ആക്രമണങ്ങൾ നടത്തിയത്. ജയ്ഷ് ഇന്ത്യയിൽ രണ്ടു പ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബർ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേർ സ്ഫോടനം. മരണം 38. രണ്ടു മാസത്തിനുശേഷം ഡിസംബർ 13നു പാർലമെന്റിൽ ജെയ്ഷ്, ലഷ്‌കർ ഭീകരർ നടത്തിയ സംയുക്ത ആക്രമണം. 9 പേർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണമായി വലിയിരുത്തി. പിന്നേയും ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ നടത്തി. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ എകെ 47, ഗ്രനേഡ്, ഐഇഡികൾ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം നടത്തി. 2016 സെപ്റ്റംബർ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരർ ആക്രമിച്ചു. 19 സൈനികരാണ് മരിച്ചത്. ഇതോടെ ഇന്ത്യ നടപടി ശ്ക്തമാക്കി. സർജിക്കൽ സ്ട്രൈക്കിലൂടെ കരസേന ജെയ്ഷിന്റെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള താവളം തകർത്തു. പിന്നെയാണ് പുൽവാമയിലെ ഭീകരത. ഇതിനെ ബാലാകോട്ടിലെ പ്രധാന താവളം വ്യോമസേന തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP