Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ

വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച ആലത്തൂർ എംപി രമ്യാ ഹരിദാസ് തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് കാർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്. എംപിയെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആലത്തൂരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മാറ്റി വയ്ക്കുമെന്ന് എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാടക കാറിൽ യാത്ര തുടങ്ങാനാണ് ആലോചന. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാർ വാങ്ങുകയുമില്ല. സ്വന്തമായി കാർ വാങ്ങുന്നതിൽ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.

അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാർ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. ഗ്രൂപ്പുകൾക്ക് അതീതമായ കൂട്ടായ്മ ആലത്തൂരിൽ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയിൽ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവർത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തിൽ പോലും ചർച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീർത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോൺഗ്രസിൽ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടൽ കിഴവന്മാരെ പുറത്ത് നിർത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നൽകുമെന്ന പാഠമാണ് രമ്യയുടെ വിജയം നൽകിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കൾ അങ്കലാപ്പിലായത്.

അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകർക്കാൻ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോൺഗ്രസുകാരുടെ വിലയിരുത്തൽ. പാലക്കാട് വിടി ബൽറാമും തൃശൂരിൽ നിന്നുള്ള അനിൽ അക്കരയും വേറിട്ട വഴിയിലൂടെ മുന്നേറുന്നവരാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു തൃത്താല. അവിടേക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് തൃത്താലയിൽ മത്സരിക്കാനെത്തിയത്. അവിടെ അട്ടിമറി വിജയവും നേടി. വടക്കാഞ്ചേരിയും സിപിഎം കോട്ടയായി മാറിയിരുന്നു. അവിടേയും ആരേയും ഞെട്ടിക്കുന്ന വിജയമാണ് അനിൽ അക്കര നേടിയത്. ഇവർ രണ്ട് പേരും ഗ്രൂപ്പുകളിൽ ഇല്ലാത്ത നേതാക്കളാണ്. പാലക്കാടും തൃശൂരുമായി കിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് ആലത്തൂർ. അവിടെ രമ്യ ജയിച്ചതും ഗ്രൂപ്പുകളുടെ തണലിൽ അല്ല. ഇത് നേതാക്കളെ അങ്കലാക്കിപാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ ഉയർന്നു വന്നാൽ ഗ്രൂപ്പിന് പ്രസക്തി പോകും. ഇത് മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയയുടെ വികാരം രമ്യയ്ക്ക് അനുകൂലമായിട്ടും കാർ വിവാദത്തിൽ കെപിസിസി മറിച്ചൊരു തീരുമാനം എടുത്തത്.

അതുകൊണ്ട് തന്നെ ഗ്രൂപ്പ് അറിയാതെ ഇനിയൊന്നും കേരളത്തിൽ നേതാക്കൾ അനുവദിക്കില്ല. നിഷ്പക്ഷരെ നിശബ്ദമാക്കാൻ എന്തും ചെയ്യും. ഇത് ആലത്തൂരിലെ കോൺഗ്രസുകാർക്കും അറിയാം. എങ്കിലും കെപിസിസി അധ്യക്ഷനെ ധിക്കരിക്കാൻ നിന്നാൽ അത് ബാധിക്കുക രമ്യാ ഹരിദാസിനെയാകും. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ കെപിസിസിയുടെ ആവശ്യം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാരും അംഗീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങൾ തൽകാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ എടുക്കും. രമ്യയുടെ പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും നൽകും. രമ്യയുടെ ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.

രമ്യയുടെ ആവശ്യത്തിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യൂത്ത് കോൺഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തൽകാലം വാടക കാറിൽ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരിൽ നിന്ന് പണം വാങ്ങി ഇന്നോവാ കാർ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാൻസി നമ്പറിന് കൂടുതൽ തുക മുതലാളിയിൽ നിന്ന് വാങ്ങിയതുമെല്ലാം കോൺഗ്രസിൽ വലിയ ചർച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ചരട് വലികൾ നടക്കുന്നുണ്ട്. പ്രവാസി വ്യവസായി തന്നെയാണ് ഈ നീക്കത്തിനും പിന്നിൽ. അതുകൊണ്ട് തന്നെ എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ഈ നേതാവിനായി രംഗത്ത് വരാനും സാധ്യതയുണ്ട്. ഇങ്ങനെ മുതലാളിമാരുടെ സ്വാധീനത്തിൽ എന്തും ഏതും നടക്കുന്ന പാർട്ടിയിലാണ് യൂത്ത് കോൺഗ്രസുകാർ അവരുടെ പെങ്ങളൂട്ടിക്ക് കാർ സമ്മാനമായി നൽകാൻ ആഗ്രഹിച്ചപ്പോൾ അതിന് നേതാക്കൾ തടസ്സം നിൽക്കുന്നത്.

കൊല്ലത്ത് ഇന്നോവ വിവാദത്തിൽ കുടുങ്ങിയ നേതാവിന് കൂട്ടു നിൽക്കുന്നവരാണ് രമ്യയെ സഹായിക്കാൻ മുന്നോട്ട് വന്ന യൂത്ത് കോൺഗ്രസുകാരെ കുറ്റപ്പെടുത്തിയത്. ഇതിൽ ആലത്തൂരിലെ കോൺഗ്രസിൽ അമർഷം പുകയുകായാണ്. കൊല്ലത്ത് വിവാദം ആളിക്കത്തിയപ്പോൾ കാർ തിരിച്ചു നൽകാൻ ആരും നേതാവിനോട് ആവശ്യപ്പെട്ടില്ല. ഫാൻസി നമ്പറുമായി ഇപ്പോഴും ഈ കാറ് കേരളത്തിൽ നേതാവിനേയും കൊണ്ട് ചീറിപ്പായുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. ഇതിലൊന്നും ആർക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാൽ പുതു രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമ്പോൾ ആദർശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികൾക്ക് അമർഷം.

യൂത്ത് കോൺഗ്രസ് പിരിവെടുത്ത് തനിക്ക് കാർ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. 'എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം'- രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദത്തിലായത്. രമ്യയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നെങ്കിലും ഇതിനെ എതിർത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് രമ്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം. രമ്യയുടെ സ്ഥാനത്ത് താനാണെങ്കിൽ അത് സ്വീകരിക്കില്ലെന്നും എംപിമാർക്ക് കാർ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. രമ്യയ്ക്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് പിരിവെടുക്കാൻ തീരുമാനിച്ചതെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര പറഞ്ഞിരുന്നു. മുമ്പ് ലോണിലും മറ്റും രമ്യയ്ക്ക് തിരിച്ചടവ് മുടങ്ങിയ സാഹചര്യമുണ്ട്. വീട്ടിലെ കഷ്ടതകൾ കാരണമായിരുന്നു ഇത്. അതുകൊണ്ട് തന്നെ കാർ ലോൺ കിട്ടാൻ പ്രയാസമുണ്ട്. ഇത് മനസ്സിലാക്കിയാണ് കാർ വാങ്ങി കൊടുക്കാൻ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. അനിൽ അക്കരെയായിരുന്നു ഇത്തരമൊരു ന്യൂജെൻ രീതിക്ക് പിന്നിൽ.

രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി എന്ന പേരിലുള്ള ആയിരം രൂപയുടെ കൂപ്പൺ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്തോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. എംപിക്ക് പതിനാല് ലക്ഷം രൂപയുടെ വാഹനം വാങ്ങുന്നതിനായാണ് കൂപ്പൺ അച്ചടിച്ചത് എന്നും 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട് എന്നുമായിരുന്നു ആദ്യം യൂത്ത് കോൺഗ്രസ്സ് പറഞ്ഞത്. എന്നാൽ പാർട്ടിക്കകത്ത് മാത്രമാണ് പിരിവ് നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് പറഞ്ഞു. പിന്നാലെ ആലത്തൂർകാർ നൽകുന്ന സമ്മാനം സ്വീകരിക്കുമെന്നും അതിൽ ഒരു തെറ്റുമില്ലെന്നും രമ്യയും വ്യക്തമാക്കി. എന്നാൽ രമ്യയേയും യൂത്ത് കോൺഗ്രസ്സിനെയും തള്ളിക്കൊണ്ട് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ ആ പണം വാങ്ങില്ലെന്നും പ്രതികരിച്ചു. ഇതോടെ നിലപാട് മാറ്റി കൊണ്ട് രമ്യ കെപിസിസി. അധ്യക്ഷന്റെ അഭിപ്രായം അനുസരിക്കുന്നതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP