Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാഹാര സമരം നടത്തി ട്രോളിങ്ങിന് വിധേയനായ ജോസ് കെ മാണി ഒടുവിൽ താരമായി; റബ്ബർ കർഷകരുടെ പ്രതിനിധിയായി കേന്ദ്ര സർക്കാരുമായി ചർച്ച; ഇറക്കുമതി നിരോധനം സമർത്ഥമായി തുടരും; 1000കോടിയുടെ പാക്കേജിനും സാധ്യത

നിരാഹാര സമരം നടത്തി ട്രോളിങ്ങിന് വിധേയനായ ജോസ് കെ മാണി ഒടുവിൽ താരമായി; റബ്ബർ കർഷകരുടെ പ്രതിനിധിയായി കേന്ദ്ര സർക്കാരുമായി ചർച്ച; ഇറക്കുമതി നിരോധനം സമർത്ഥമായി തുടരും; 1000കോടിയുടെ പാക്കേജിനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റബ്ബർ കർഷകർക്കായി ജോസ് കെ മാണി നടത്തിയ നിരാഹാരവുമായി ബന്ധപ്പെട്ട ഏറെ ചർച്ചകളുണ്ടായി. സോഷ്യൽ മീഡിയ കോട്ടയത്തെ എംപിയെ കളിയാക്കി പലതും പറഞ്ഞു. നിരാഹാരത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോസ് കെ മാണി ചികിൽസ തേടിയെന്ന വാർത്ത മനോരമ പോലും കൊടുത്തു. എന്നാൽ റബ്ബർ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ ശേഷമായിരുന്നു കേരളാ കോൺഗ്രസിന്റെ എംപി നിരാഹാരം നിറുത്തിയത്. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ജോസ് കെ മാണിയുടെ നിരാഹാരത്തിന്റെ ഫലം തന്നെയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായ ജിപി നദ്ദയുടെ കത്ത് തന്നെയാണ് ഇതിന് തെളിവ്. സമരത്തിന്റെ വിജയമെന്നോണം കേന്ദ്ര സർക്കാർ റബ്ബർ കർഷകർക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിക്കും.

ഇന്നിതാ റബ്ബർ കർഷകരുടെ പ്രതിനിധിയായി ജോസ് കെ മാണിയെ കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി ജോസ് കെ മാണി ചർച്ച നടത്തി. കേന്ദ്ര മന്ത്രി ജെപി നദ്ദ മെയിൽ അയച്ച് ക്ഷണിച്ചാണ് ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ബിജെപിയ്‌ക്കൊപ്പം കേരളാ കോൺഗ്രസിനേയും ചേർക്കുകയെന്നതാണ് ഇതിൽ പ്രധാനം. അതു നടന്നില്ലെങ്കിൽ പോലും റബ്ബർ കർഷകരുടെ പ്രശ്‌നത്തിലെ ഇടപെടലുകൾ ബിജെപിക്ക് ഗുണകരമാകും. അടുത്ത കേന്ദ്ര ബജറ്റിൽ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നാണ് സൂചന. ഇത്തരം ചർച്ചകൾക്ക് കേന്ദ്ര സർക്കാർ, ജോസ് കെ മാണിയെയാണ് വിളിച്ചതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചതുമില്ല. അതുകൊണ്ട് തന്നെ പ്രത്യേക കേന്ദ്ര പാക്കേജ് വന്നാൽ അതിന്റെ ക്രെഡിറ്റ് ജോസ് കെ മാണിക്കും കിട്ടും. ആയിരം കോടിയുടെ പദ്ധതികളാണ് ജോസ് കെ മാണി പ്രതീക്ഷിക്കുന്നത്.

ഏറെ പ്രതീക്ഷാ നിർഭരമായിരുന്നു ഡൽഹിയിൽ ഇന്ന് നടന്ന ചർച്ച. രാഷ്ട്രീയമൊന്നുമില്ലെന്ന് ജോസ് കെ മാണി പറയുമ്പോഴും പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. കേരളത്തിലെ ബിജെപിയുടെ സംഘടനാ ചുമതയലുള്ള കേന്ദ്ര മന്ത്രിയാണ് ജെപി നദ്ദ. മോദിയും അമിത് ഷായുമായി ഏറെ ബന്ധമുള്ള നേതാവ്. നദ്ദയെ തന്നെ ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ വിട്ടതും കരുതലോടെയാണ്. വാണിജ്യമന്ത്രി നിർമ്മലാ സീതാരാമനുമായാണ് ചർച്ച നടന്നത്. ജോസ് കെ മാണിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും ഉറപ്പ് കൊടുത്തിട്ടുണ്ട്. റബ്ബറിന്റെ ഇറക്കുമതിക്കുള്ള താൽക്കാലിക നിരോധനം സ്ഥിരമാക്കുമെന്നാണ് പ്രതീക്ഷ.

ഇതോടെ സ്വാഭാവിക റബ്ബറിന് വില കൂടും. സർക്കാരിന്റെ താങ്ങുവില സഹായം ഇല്ലാതെ തന്നെ കർഷകർക്ക് പിടിച്ചു നിൽക്കാനും കഴിയും. റബ്ബർ കർഷകരുടെ രക്ഷകനെന്ന പരിവേഷത്തിലേക്ക് കേരളാ കോൺഗ്രസിനും ജോസ് കെ മാണിക്കും എത്താനാകും. ഇതിനൊപ്പം ബിജെപി മുന്നണിയിൽ ചേർന്നാൽ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് എടുക്കാനും സാധ്യതയുണ്ട്. കുമ്മനം രാജശേഖരന്റെ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് അമിത് ഷാ എത്തുന്നുണ്ട്. കെ എം മാണിയുമായി അമിത് ഷായ്ക്ക് രാഷ്ട്രീയം സംസാരിക്കാനും താൽപ്പര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കെ എം മാണി നിലപാട് വിശദീകരിച്ചുമില്ല. എങ്ങനേയും ജോസ് കെ മാണിയെ കേന്ദ്ര സർക്കാരുമായി അടുപ്പിക്കാനാണ് നീക്കം. അങ്ങനെ ബിജെപിയുടെ മൂന്നാം മുന്നണി സ്വപ്‌നം പൂവണിയുമെന്നാണ് ബിജിപിയുടെ കണക്ക് കൂട്ടൽ.

72 പ്ലസ് എന്ന ലക്ഷ്യവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരള വിമോചന യാത്ര തുടങ്ങിയത്. കുമ്മനത്തെ വർഗ്ഗീയവാദിയാക്കാൻ കോൺഗ്രസും സിപിഎമ്മും മുന്നിട്ടിറങ്ങിയപ്പോൾ ക്രൈസ്തവ സഭകളുടെ സഹായത്തോടെയാണ് കുമ്മനം അത് മറികടന്ന്. കർദ്ദിനാളിന്റെ കാലിൽ തൊട്ട് വന്ദിച്ചും ക്രിസോസ്റ്റം തിരുമേനിയെ കൊണ്ട് നല്ലവാക്കു പറഞ്ഞു കുമ്മനം താരമായി. ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നേരിട്ട് കൊച്ചിയിരുമെത്തി. കർദിനാൾ ആലഞ്ചേരിയുമായി അദ്ദേഹം ചർച്ച ചെയ്യുകയും ചെയ്തു. ക്രൈസ്ത സഭകളെ ഒപ്പം നിർത്തിയുള്ള മൂന്നാംമുന്നണിയാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയാതെ പറയുകയായിരുന്നു ചെയ്തത്. ഇതിനിടെയിൽ കേരളാ കോൺഗ്രസ് എംപിയായ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് കത്തോലിക്കാ സഭ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടതായും അഭ്യൂഹമെത്തി.

ഇതിനിടെയാണ് റബ്ബർ വിലത്തകർച്ചയിൽ ജോസ് കെ മാണിയുടെ നിരാഹാരം തുടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കേരളാ കോൺഗ്രസിന് റബ്ബർ കർഷകരുടെ വോട്ട് അനിവാര്യതയാണ്. ഇത് തിരിച്ചറിഞ്ഞായിരുന്നു കെഎം മാണി മകനെ നിരാഹാരമിരുത്തിയത്. ബാർ കോഴയിലെ ആരോപണങ്ങളെ ജനകീയ സമരത്തിലൂടെ കഴുകികളയാനുള്ള മാണിയുടെ തന്ത്രമായിരുന്നു ഇത്. ബാർ കോഴയിൽ ഇരട്ട നീതി ആരോപണവുമായി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി യുഡിഎഫ് നേതൃത്വവുമായി അടുപ്പത്തിൽ അല്ല. ഇടതുപക്ഷം ശത്രുപക്ഷത്താണ് മാണിയെ ഇപ്പോൾ നിറുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ രണ്ട് മുന്നണികൾക്കും തിരിച്ചടി നൽകാൻ മാണി, ബിജെപിയുമായി അടുക്കുന്നുവെന്ന വിലയിരുത്തൽ സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് റബ്ബർ വിലത്തകർച്ചിയലെ ജോസ് കെ മാണിയുടെ നിരാഹാരവും കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നിരോധന ഉത്തരവും പുറത്തുവന്നത്. ഈ ബന്ധം ദൃഡതയിലെത്തിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.

ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണ് ഗോവ. അവിടെ ബിജെപിയാണ് ഭരണത്തിൽ. ക്രൈസ്തവ നേതൃത്വവുമായുള്ള സഹകരണത്തിലാണ് ഗോവക്കാരുടെ മനസ്സ് മനോഹർ പരീക്കർ ബിജെപിക്ക് അനുകൂലമാക്കിയത്. എന്തുകൊണ്ട് ഇത് കേരളത്തിൽ ആവർത്തിച്ചുകൂടെന്നാണ് ബിജെപിയുടെ ആലോചന. ഇതിന് കെ എം മാണിയെ ഒപ്പം കൂട്ടണം. അതുകൊണ്ട് മാണിക്കായി റബ്ബർ വിലയിടിവിൽ വേണ്ടത് ചെയ്തു കൊടുത്തു. ബജറ്റിൽ പ്രത്യേക റബ്ബർ പാക്കേജിനൊപ്പം ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനവും നൽകാൻ ബിജെപി തയ്യാറാണ്. എന്നാൽ റബ്ബറിൽ വിലപേശൽ നടത്തുന്ന മാണി ഇക്കാര്യത്തിൽ പൂർണ്ണമായും മനസ്സ് തുറന്നിട്ടില്ലെന്നതും ബിജെപിയെ നിരാശയിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP