Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല കയറുന്ന ആദ്യ വനിത ദളിത് സ്ത്രീ ആകണം എന്ന പിണറായി വിജയന്റെ വാശി സിപിഎമ്മിന് ഉണ്ടാക്കിയത് രാഷ്ട്രീയനേട്ടം; ഇന്നലെ വരെ വിമർശകർ ആയിരുന്ന ദളിത് ആക്ടിവിസ്റ്റുകൾ ഒറ്റക്കെട്ടായി പിണറായി വിജയന് പിന്നിൽ; സംഘപരിവാർ സ്വാധീനത്തിൽ നഷ്ടമായ ദളിത് വോട്ടുകൾ ശബരിമല വിഷയത്തിൽ തിരിച്ചു കിട്ടി; എൻഎസ്എസുമായി പോരു തുടങ്ങിയപ്പോഴും എസ്എൻഡിപിയെ ചേർത്തു നിർത്തുന്നതിന്റെ പിന്നിലും ജാതിരാഷ്ട്രീയം; ശബരിമലയുടെ പേരിൽ ഭൂമി കുലുക്കം ഉണ്ടാകുമ്പോഴും പിണറായി കുലുങ്ങാത്തത് ഇതുകൊണ്ട്

ശബരിമല കയറുന്ന ആദ്യ വനിത ദളിത് സ്ത്രീ ആകണം എന്ന പിണറായി വിജയന്റെ വാശി സിപിഎമ്മിന് ഉണ്ടാക്കിയത് രാഷ്ട്രീയനേട്ടം; ഇന്നലെ വരെ വിമർശകർ ആയിരുന്ന ദളിത് ആക്ടിവിസ്റ്റുകൾ ഒറ്റക്കെട്ടായി പിണറായി വിജയന് പിന്നിൽ; സംഘപരിവാർ സ്വാധീനത്തിൽ നഷ്ടമായ ദളിത് വോട്ടുകൾ ശബരിമല വിഷയത്തിൽ തിരിച്ചു കിട്ടി; എൻഎസ്എസുമായി പോരു തുടങ്ങിയപ്പോഴും എസ്എൻഡിപിയെ ചേർത്തു നിർത്തുന്നതിന്റെ പിന്നിലും ജാതിരാഷ്ട്രീയം; ശബരിമലയുടെ പേരിൽ ഭൂമി കുലുക്കം ഉണ്ടാകുമ്പോഴും പിണറായി കുലുങ്ങാത്തത് ഇതുകൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ചു കഴിഞ്ഞു. ഒരു വശത്ത് ബിജെപിയും മറുവശത്ത് സിപിഎം നയിക്കുന്ന സർക്കാറും അണിനിരക്കുമ്പോൾ കോൺഗ്രസ് ഈ വിഷയത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. വിശ്വാസത്തെയും കോടതിവിധിയെയും തള്ളാത്ത ഇരുതോണി കാൽവെപ്പുകാരായി കോൺഗ്രസ് മാറിയെന്നാണ് പൊതുവികാരം. അതേസമയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘപരിവാർ ഭീകരത കേരളത്തിൽ എത്രത്തോളമുണ്ടെന്ന് പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കാൻ സാധിച്ചു എന്നത് രാഷ്ട്രീയ നേട്ടമായി സിപിഎം വിലയിരുത്തുന്നു. മുസ്ലിം ന്യൂനപക്ഷങ്ങൾ അടക്കം ബിജെപി മുന്നേറ്റത്തെ ഭീതിയോടെ കാണുമ്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം കൊയ്ത് ഭരണം നിലനിർത്താമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസപ്രശ്‌നമുയർത്തി അരങ്ങേറിയ പ്രതിഷേധങ്ങളെ, അൽപ്പം വൈകിയാണെങ്കിലും സമർത്ഥമായി അതിജീവിക്കാനായത് രാഷ്ട്രീയ നേട്ടമായി സർക്കാരിനും ഇടതു മുന്നണിക്കും വിലയിരുത്താം. അതേസമയം, ബിജെപിയും യു.ഡി.എഫും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതും പലേടത്തുമുണ്ടായ അക്രമങ്ങളും സർക്കാരിന് രാഷ്ട്രീയസമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നത് വാസ്തവമാണ്.

ശബരിമലയിൽ കയറിയ ആദ്യ യുവതി ദളിത് യുവതി ആകണമെന്നത് മുഖ്യമന്ത്രി കൈക്കൊണ്ട രാഷ്ട്രീയ തീരുമാനം തന്നെയായി വിലയിരുത്തുന്നു. തലശേരി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ഇവർക്കൊപ്പം മല ചവിട്ടിയ കനക ദുർഗ്ഗ ബ്രാഹ്മണ സമുദായത്തിൽ പെട്ട ആളാണ് താനും. ആദിവാസി ദളിത് അവകാശങ്ങൾക്ക് വേണ്ടി കൂടിയാണ് താൻ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.

ബിന്ദുവിന്റെ മലചവിട്ടൽ സിപിഎമ്മിന് രാഷ്ട്രീയ നേട്ടമാകുന്നത് പലവിധത്തിലാണ്. ദളിത് വിരുദ്ധരെന്ന് പല സംഭവങ്ങൾ കൊണ്ടും മുദ്രകുത്തപ്പെട്ടവരാണ് സിപിഎം. ദളിത് ആക്ടിവിസ്റ്റുകൾക്കിടയിൽ ഈ വികാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ശബരിമലയിൽ ബിന്ദു കയറിയതോടെ ഇന്നലെ വരെ പിണറായി വിജയനെ എതിർത്ത ദളിത് ആക്ടിവിസ്റ്റുകൾക്കടിയിൽ പിണറായി താരമായി മാറി. രാഷ്ട്രീയമായി മുഖ്യമന്ത്രിക്ക് ഹൈപ്പ് കിട്ടുകയും ചെയ്തു. അതേസമയം എൻഎസ്എസ് പോലുള്ള സമുദായത്തിന്റെ പിന്തുണ ഏതാണ്ട് പൂർണായി ഇല്ലാതാകുകയും ചെയ്തു. എങ്കിലും ഈ വോട്ടു ബാങ്കിനെ സിപിഎം കേഡർ് സംവിധാനം ഉപയോഗിച്ച് തിരിച്ചു പിടിക്കാമെന്നാണ് വിലയിരുത്തൽ.

സംഘപരിവാറിനെ നേരിടാൻ കെൽപ്പുള്ളവർ എന്ന നിലയിൽ സിപിഎമ്മിനോട് മുസ്ലിം സമുദായം കൂടുതൽ അടക്കുന്നുണ്ട്. മുത്തലാഖ് ഉൾപ്പടെയുള്ള വിഷയത്തിൽ കേന്ദ്ര നിലപാടിന് എതിരെയാണ് സിപിഎം നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന് ന്യൂനപക്ഷങ്ങൾക്കിടിയലും നേട്ടമുണ്ടാക്കാൻ സാധിക്കുന്നു.

അതിനിടെ, യുവതീ പ്രവേശനത്തിനു പിന്നാലെ നട അടച്ചിട്ട് ശുദ്ധികലശത്തിന് ഒരുങ്ങിയ തന്ത്രിയുടെ നടപടി വിവാദങ്ങളെ പുതിയ വഴിത്തിരിവിലെത്തിക്കുന്നു. തന്ത്രിയെ തള്ളി ഇടതുനേതൃത്വവും മന്ത്രിമാരും രംഗത്തെത്തിയത് കോടതിയലക്ഷ്യ നടപടി നേരിട്ടാൽ തന്ത്രിക്ക് സംരക്ഷണമുണ്ടാവില്ലെന്ന് സൂചന നൽകുന്നു. തന്ത്രിയെ തള്ളിപ്പറഞ്ഞില്ലെങ്കിലും ന്യായീകരിക്കാൻ ദേവസ്വംബോർഡ് പ്രസിഡന്റും തയ്യാറായിട്ടില്ല. ഇത് ദളിത് യുവതി കയറിയതിന് ശുദ്ധീകരിക്കുന്നു എന്ന വ്യാഖ്യാനത്തിലേക്ക് പോലും എത്ിയിട്ടുണ്ട്.

യുവതീ പ്രവേശന വിഷയത്തിലെ റിവ്യൂഹർജികൾ സുപ്രീം കോടതി ഈ മാസം 22ന് പരിഗണിക്കുന്നതു വരെ യുവതികൾ ദർശനം നടത്തുന്നത് തടയുക എന്ന പ്രതിഷേധക്കാരുടെ തന്ത്രം പാളിപ്പോയത് അന്തിമ വിധിയെ സ്വാധീനിച്ചേക്കാമെന്നാമ് വിലയിരുത്തൽ. യുവതീ പ്രവേശനത്തിനു പിന്നാലെ സംസ്ഥാനമെമ്പാടും പ്രക്ഷോഭം അഴിച്ചുവിട്ടുള്ള സംഘപരിവാർ നീക്കം വിശ്വാസികളുടെ വികാരം രാഷ്ട്രീയമായി മുതലെടുപ്പിനുള്ള ഗൂഢതന്ത്രമായി കാണേണ്ടിവരും. ഭക്തരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കി എന്ന രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിനു പിന്നിലെ രാഷ്ട്രീയോദ്ദേശ്യവും വ്യക്തമണ്. യുവതികളുടെ അയ്യപ്പ ദർശനം സമരമുഖത്തുള്ള സംഘപരിവാറിനും, പ്രതിഷേവുമായി രംഗത്തുള്ള യു.ഡി.എഫിനും അപ്രതീക്ഷിത അടിയായിരുന്നു.

ഭരണഘടനാബഞ്ചിന്റെ വിധി നടപ്പാക്കുന്നത് സർക്കാരിന്റെ ബാദ്ധ്യത ആയിരിക്കെ, ആ നിലയ്ക്ക് സർക്കാരിനെ നേരിടാൻ പ്രതിപക്ഷത്തിനു കഴിയില്ലെന്നും ഉറപ്പാണ്. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസമായി നിരാഹാരം തുടരുന്ന ബിജെപിക്ക് യുവതീപ്രവേശനം സഹിക്കാവുന്നതല്ല. ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിട്ടും പ്രതിഷേധമുണ്ടായില്ലെന്ന് ദർശനം നടത്തിയ യുവതികളിൽ ഒരാൾ പറഞ്ഞതും സർക്കാരിന് ബലമേകുന്നതാണ്. യുവതി പ്രവേശനത്തോടെ സംഘപരിവാറിന് മേൽ വൻവിജയം നേടാൻ മുഖ്യമന്ത്രിക്ക് സാധിച്ചു എന്നത് പൊതുവിലയിരുത്തലാണ്. വനിതാ മതിലിന് പിന്നാലെ യുവതീപ്രവേശനം നടന്നത് എസ്എൻഡിപിയെ

കഴിഞ്ഞ ദിവസത്തെ വനിതാ മതിലിനെ ദേശീയ മാധ്യമങ്ങളടക്കം പിന്തുണച്ചതും അതിലെ വർദ്ധിച്ച സ്ത്രീപങ്കാളിത്തവും സർക്കാരിനും ഇടതു മുന്നണിക്കും ആത്മവീര്യം പകർന്നിട്ടുണ്ട്. യുവതീപ്രവേശനത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ബിജെപിയും യു.ഡി.എഫും രാഷ്ട്രീയ നേട്ടത്തിന് ഇറങ്ങിയപ്പോൾ സംവാദത്തെ നവോത്ഥാന മൂല്യ സംരക്ഷണം എന്ന വിശാല തലത്തിലേക്ക് എത്തിക്കാനും സർക്കാരിനായി. ദളിത്, പിന്നാക്ക വിഭാഗങ്ങളെയും പുരോഗമന ചിന്താഗതിക്കാരെയും ഒപ്പം നിറുത്തുന്നതിൽ വിജയിച്ചതിനൊപ്പം, പലതവണ പരാജയപ്പെട്ട യുവതീപ്രവേശന ദൗത്യങ്ങളിൽ സംശയം പ്രകടിപ്പിച്ച ഉല്പതിഷ്ണുക്കളുടെ തെറ്റിദ്ധാരണ അകറ്റാനായെന്നും ഇടതു കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തിന് അന്തർദേശീയ - ദേശീയ മാധ്യമങ്ങളിൽ നിന്നും വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിലെ ഇടതു സർക്കാറിന് നേട്ടമുണ്ടാക്കുന്നതാണ്. അതേസമയം കിട്ടിയ അവസരത്തിൽ മുതലെടുപ്പിനാണ് ബിജെപി ശ്രമം. ഇതിന് വേണ്ടി ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. കൂടുതൽ ദേശീയ നേതാക്കളെ രംഗത്തിറിക്കി സമരം ശക്തമാക്കാനാണ് ബിജെപി ശ്രമം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെ ബിജെപി കേരളത്തിലെത്തിക്കും.

ഈ മാസം 15നാണ് മോദി കേരളത്തിലെത്തുക. 18ന് ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനും ബിജെപിക്ക് പദ്ധതിയുണ്ട്. ഈ സമരത്തിൽ പരമാവധി നേതാക്കളെ പങ്കെടുപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ശബരിമല വിഷയത്തിൽ സമരം ശക്തമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമലയിൽ സമരം പരമാവധി ശക്തമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് കൂടുതൽ സമരവുമായി പാർട്ടി രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP