Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റിങ്ങലും ചിറയിൻകീഴും വാമനപുരവും ഇടതിന് ജയിക്കാം; സമുദായ കോമ്പിനേഷൻ മറ്റിടങ്ങളിൽ വിജയികളെ നിശ്ചയിക്കും; നേമത്തേയും വട്ടിയൂർക്കാവിനേയുംകാൾ ബിജെപി സാധ്യത കഴക്കൂട്ടത്ത്; തിരുവനന്തപുരത്തെ ജയസാധ്യതകൾ അഡ്വക്കേറ്റ് ജയശങ്കർ കാണുന്നതിങ്ങനെ

ആറ്റിങ്ങലും ചിറയിൻകീഴും വാമനപുരവും ഇടതിന് ജയിക്കാം; സമുദായ കോമ്പിനേഷൻ മറ്റിടങ്ങളിൽ വിജയികളെ നിശ്ചയിക്കും; നേമത്തേയും വട്ടിയൂർക്കാവിനേയുംകാൾ ബിജെപി സാധ്യത കഴക്കൂട്ടത്ത്; തിരുവനന്തപുരത്തെ ജയസാധ്യതകൾ അഡ്വക്കേറ്റ് ജയശങ്കർ കാണുന്നതിങ്ങനെ

അഡ്വ ജയശങ്കർ

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാന നഗരവും തലസ്ഥാന ജില്ലയുമാണ്. തലസ്ഥാന ജില്ലയുടെ ഏറ്റവും വലിയ വ്യത്യാസം ജനങ്ങൾ വളരെ അപ്രവചനീയമായി വോട്ടു ചെയ്യുന്ന പ്രദേശമാണ്. ഒരു രീതിയിലും പ്രവചിക്കാൻ പറ്റാത്ത രൂപത്തിലാണ് ഇതിന്റെ കിടപ്പുവശം. തിരുവനന്തപുരം ജില്ലയിൽ 14 മണ്ഡലങ്ങളാണുള്ളത്, ഇവയെ നമുക്ക് മൂന്നു പ്രദേശങ്ങളായി തിരിക്കാം. ഒന്ന് തെക്കൻ തിരുവിതാംകൂർ അഥവാ തിരുവനന്തപുരത്തു നിന്ന് തെക്കോട്ടുള്ള നാടാർ മേഖല. രണ്ടു തിരുവനന്തപുരം നഗര മണ്ഡലങ്ങൾ, മൂന്നു ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന്റെ കിഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങൾ. ഈ മൂന്നു പ്രവേശനങ്ങളുടെയും രാഷ്ട്രീയം മൂന്നു രീതിയിലാണ്.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിന്റെ കിഴിൽ വരുന്ന മണ്ഡലങ്ങൾ പ്രിത്യേകിച്ചു വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയൻകിഴ്, വാമനപുരം തുടങ്ങിയ മണ്ഡലങ്ങൾ കുറച്ചു എളുപ്പത്തിൽ നമുക്ക് തീരുമാനിക്കാൻ പറ്റിയ മണ്ഡലങ്ങൾ ആണ്, അതിന്റെ വോട്ടിങ് പാറ്റേൺ സാധാരണ സ്ഥിരമാണ് വലിയ മാറ്റങ്ങൾ വരാറില്ല. നേരെ മറിച്ചു തിരുവനന്തപുരം നഗര മണ്ഡലങ്ങളായ നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയവ ഒട്ടും പ്രവചിക്കാൻ സാധിക്കില്ല കാരണം ഇവിടുത്തെ ആളുകൾ വോട്ടു മാറ്റി മാറ്റി ചെയുന്നവരാണ്. ഇപ്രാവശ്യം എൽഡിഎഫിന്, അടുത്ത പ്രാവിശ്യം യുഡിഎഫിന്, അടുത്തതിന്റെ അടുത്ത പ്രാവിശ്യം ബിജെപിക്ക്. ഇങ്ങനെ വോട്ടുചെയ്യാൻ യാതൊരു മടിയുമില്ലാത്ത ആളുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ, 2014 ലെ പാർലമെന്റ് ഇലക്ഷൻ, കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഒക്കെ നോക്കികഴിഞ്ഞാൽ വോട്ടിങ്ങിന്റെ പാറ്റേൺ വ്യത്യസ്തമാണ്.

നാടാർ മണ്ഡലങ്ങൾ എന്നുവച്ചാൽ നാടാർമാർക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളായ കോവളം, നെയാറ്റിൻകര, പാറശാല, കാട്ടക്കട. ഇത് നാലും താരതമ്യേന വേറൊരു രീതിയിൽ, എന്നുവച്ചാൽ സമുദായികമായ രീതിയിൽ വോട്ടു ചെയുന്ന പ്രദേശമാണ്. ഹിന്ദു നാടാർ, ലത്തീൻ നാടാർ, സിഎസ്‌ഐ നാടാർ ഇങ്ങനെ നാടാർ സമുദായക്കാരും നായന്മാരും പിന്നെ ഇഴവ, മുസ്ലിം സമുദായക്കാരും ചേർന്നിട്ടുള്ള പല കോമ്പിനേഷനിലാണ് വോട്ടിന്റെ രീതികൾ തിരുമാനിക്കാറുള്ളത്. മറ്റുജില്ലകളിൽ വ്യത്യസ്തമായി തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് ഏതാണ്ട് മൂന്നു പാറ്റേനാണ്.

നായർ വോട്ടുകൾ ഭിന്നിച്ചാൽ എടി ജോർജ്

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള മണ്ഡലമാണ് പാറശാല അത് കഴിഞ്ഞാൽ പിന്നെ കന്യാകുമാരി ജില്ലയാണ്. പാറശാല യുടെ ഏറ്റവും വലിയ പ്രിത്യേകത മണ്ഡല പുനർവിഭജനത്തിനു ശേഷം നായർ നാടാർ സമുദായങ്ങൾ ഇവിടെ തുല്യനിലയിലാണ്. അവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട എ ടി ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ അദ്ദേഹത്തിന് എതിരായി മത്സരിച്ചത് ആനാവൂർ നാഗപ്പൻ നായർ ആയിരുന്നു. വളരെ ചെറിയ വ്യത്യാസത്തിലാണ് അന്ന് നാഗപ്പൻ തോറ്റുപോയത്. ഇത്തവണ എടി ജോർജിന് എതിരായി മത്സരിക്കുന്നത് സിപിഎമ്മിന്റെ സികെ ഹരിദ്രനാണ്. ഹരീന്ദ്രൻ നായരാണ്, കൂടെ ബിജെപി സ്ഥാനാർത്ഥിയുമുണ്ട്. കരമന ജയൻ ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ പ്രമുഖ നേതാവുമാണ്.

നാടാർ വോട്ടുകൾ ജോർജ്ജിൽ കേന്ദ്രീകരിക്കുകയും നായർ വോട്ടുകൾ ഹരിദ്രനും, ജയനും ഭിന്നിച്ചു പോകുകയും ചെയ്താൽ കഴിഞ്ഞ തവണത്തെ പോലെ എടി ജോർജ്ജ് ജയിക്കും. പക്ഷെ എടി ജോർജിനെ സംബന്ധിച്ചടുത്തോളം ആകെ മൊത്തം ടോട്ടൽ മണ്ഡലത്തിൽ ചീത്തപേരാണ്. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാരുതെന്നു കെപിസിസി പ്രസിഡന്റ് എഐസിസിയിൽ പോയി പറഞ്ഞതാണ്. അവസാനം ശശി തരൂരിന്റെ ജാമ്യത്തിലാണ് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി ഇപ്പോൾ നിർത്തിയിട്ടുള്ളത്. പക്ഷെ പാറശാലയിൽ സൽപേരും ദുഷ്‌പേരുമൊന്നും വിഷയമല്ല, ജാതിയാണ് പ്രധാനം.

കഴിഞ്ഞ പാർലമെന്റ് എൽഡിഎഫിന്റെ നാടാർ സ്ഥാനാർത്ഥി ആയിരുന്നിട്ടും ഇവിടെ യുഡിഎഫിലെ ശശി തരൂരിന് ഇവിടെ 3000 ൽ പരം വോട്ടുകളുടെ മുൻതൂക്കം കിട്ടി. ബിജെപിയുടെ സ്ഥാനാർത്ഥി രാജഗോപാലിനു 39,000ൽ പരം (അത് നായർ വോട്ടുകളാണ്) വോട്ടുകളും ഉണ്ടായിരുന്നു. നായർ വോട്ടുകൾ ഭിന്നിക്കുനത്തിന്റെ അടിസ്ഥാനത്തിലാണ് പാറശാലയിൽ വിധി നിർണയിക്കുക.

നെയ്യാറ്റിൻകരയിൽ നിർണ്ണായക നാടാർ വോട്ടുകൾ

നെയ്യാറ്റിൻകരയിൽ ദൈവാദീനംകൊണ്ട് എല്ലാ സ്ഥാനാർത്ഥികളും നാടാർ സമുദായക്കാരാണ്. മാത്രല്ല പാറശാലയിലെ പോലെ നായർ സമുദായം ഇവിടെ കേന്ദ്രീകരമല്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ രാജഗോപാൽ 30000 വോട്ടുകൾ ഇവിടെ പിടിച്ചതുകൊണ്ടാണ് ലോറൻസ് തോറ്റുപോയത്. പുഞ്ചക്കരി സുരേന്ദ്രൻ ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി, സുരേന്ദ്രൻ നാടാർ സമുദായക്കാരനാണ്.

കെ ആൻസലനാണ് സിപിഐ(എം) സ്ഥാനാർത്ഥി. നെയ്യാറ്റിൻകര ഒരു കോൺഗ്രസ്സ് സ്വാഭാവമുള്ള മണ്ഡലമാണ്. സിപിഐ(എം) തുല്യ നിലയിൽ തന്നെയുണ്ട്. ഇവിടെ സെൽവരാജിനെ തോൽപ്പിക്കുക എന്നുള്ളത് സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അഭിമാന പ്രശനവുമാണ് പക്ഷെ അതത്ര എളുപ്പമല്ല. ഉപതിരഞ്ഞെടുപ്പിൽ മുൻപ് കാലുമാറിയ ശെൽവരാജിനെ തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ടിപി വധവും പിന്നീട് ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ വി എസ് പോയതും പിന്നീട് ഫലം വന്നപ്പോൾ ശെൽവരാജ് ജയിക്കുകയും ചെയ്തത്. ഇത്തവണയും ശെൽവരാജിനെ തോൽപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്.

ശെൽവരാജ് ലത്തിൻ നാടാരാണ്. സിഎസ്‌ഐ നാടാർമാരും, ഹിന്ദു നാടാർമാരും ഇവിടെ വ്യാപകമായിട്ടുണ്ട്. ഒപ്പം ഇഴവ സമുദായ അംഗങ്ങളുമുണ്ട്. ഇത് വച്ചാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്, അതുകൊണ്ട് ആൻസലന്റെ കാര്യം പടച്ചോനറിയാം.

ജമീലയ്ക്ക് വെല്ലുവിളി ബിഡിജെഎസ് വോട്ടുകൾ

കോവളം നാടാർ സമുദായത്തിനു സംവരണം ചെയ്തിട്ടുള്ള വേറൊരു മണ്ഡലമാണ്. അവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നാടാർ അംഗമായ എൻ നിലലോഹിതദാസ് നാടാരുടെ ഭാര്യയും ഇഴവ സമുദായക്കാരിയുമായ ജമീല പ്രകാശമാണ്. അവിടെ ലത്തിൻ നാടാർ സമുദായക്കാരനായ എം വിൻസെന്റ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസിന്റെ ടിഎൻ സുരേഷും മത്സരിക്കുന്നു. ഇദ്ദേഹം ഇഴവ സമുദായത്തിലുള്ള ആളാണ്.

ഇവിടെ നോർമലായി ജമീല പ്രകാശം ജയിക്കിണ്ടതാണ്. കാരണം ഭർത്താവു നീല ലോഹിത ദാസൻ നാടാർക്കു വലിയ ജനപിന്തുണ ഇവിടെയുണ്ട്, ജമീല പ്രകാശം ആണെങ്കിലും ലാലു വിന്റെ ഭാര്യ റബറി ദേവിയെന്ന് പറയുന്ന ആളല്ല ഇവർ, ഒരു നല്ല പേർഫോമിങ് എംഎൽഎയാണ്. വിവരവും വിവേകവും കാര്യപ്രാപ്തിയുള്ള സ്ത്രീയുമാണ്. ജമീല ജയിക്കാൻ ആണ് സാധ്യത. പക്ഷെ ബിഡിജെഎസ് സ്ഥാനാർത്ഥി കണ്ടമാനം ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ട്.

അതിനാൽ വിധി ലത്തിൻ കത്തോലിക്കനു അനുകൂലമായി തീരുമോ എന്നതാണ് വിഷയം. നോർമൽ ഉഷ്മാവിലും മർദത്തിലും ജമീലക്കാണ് ജയ സാധ്യത.

ത്രികോണത്തിൽ ശക്തന് വിയർക്കുന്നു

കാട്ടക്കടയിൽ ശക്തനാണ് ശക്തൻ. കാട്ട്കട ഒരു യുഡിഎഫ് സ്വഭാവമുള്ള മണ്ഡലമാണ്. ശക്തൻ ഐബി സതീഷ് ആണ് സിപിഐ(എം) സ്ഥാനാർത്ഥി. ഒപ്പം പ്രബലനായ സ്ഥാനാർത്ഥിയെയാണ് ബിജെപിയും ഇവിടെ ഇറാക്കിയിട്ടുള്ളത്. പികെ കൃഷ്ണദാസ് ആണ് ബിജെപി സ്ഥാനാർത്ഥി. കൃഷ്ണദാസ് ഇവിടെ നായർ വോട്ടുകൾ തൂത്തുവാറാൻ സാധ്യതയുണ്ട്. ഒപ്പം ഈഴവ വോട്ടുകളും ഇയാളിൽ കേന്ദ്രീകരിച്ചാൽ ഇവിടെ വലിയ ത്രികോണ മത്സരമാണ് നടക്കാൻ സാധ്യതയുണ്ട്. ശക്തനാണ് ഇവിടെ ചെറിയ മുൻതൂക്കം എന്ന് പറയുമ്പോഴും ഫലം പ്രവചനാതീതമാകാനാണ് സാധ്യത.

രാജഗോപാൽ-ശിവൻകുട്ടി പോര്

തിരുവനന്തപുരത്ത് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും നിൽക്കുകയും എല്ലാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടുള്ള രാജേട്ടനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. അവിടെ പ്രധാന എതിരാളി പ്രശസ്ത ചിന്തകൻ ഗോവിന്ദ പിള്ളയുടെ മകളുടെ ഭർത്താവുമായ ശിവൻകുട്ടി തന്നെ. ബിജെപിക്കു കുതിച്ചു കയറ്റം നടത്തിയ സ്ഥലമാണ്. അൻപതിനായിരത്തിൽ പരം വോട്ടുകൾ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ഇവിടെ ബിജെപി ക്കു ലഭിച്ചു, പക്ഷെ അന്ന് സിപിഐസ്ഥാനാർത്ഥി ബെനറ്റ് എബ്രഹാം ആയിരുന്നു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബെനറ്റിനെ സ്ഥാനാർത്ഥി ആകിയപ്പോൾ അതിൽ പ്രതിഷേധിച്ച് ഒരുപാട് വോട്ടുകൾ ചോർന്നാണ് രാജഗോപാലിന് വന്നിട്ടണ്ട്.

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പതിവുപോലെ സിപിഎമ്മന്റെ ശിവൻകുട്ടി ആണ് ഇവിടെ സ്ഥാനാർത്ഥി. ശിവൻ കുട്ടി തിരുവനന്തപുരത്തിന്റെ വീരപുത്രനാണ്, അടിയും തടയും പടിച്ചവനാണ്, തിരുവനന്തപുരം മേയർ ആയിരുന്നു, രണ്ടു തവണ എംഎൽഎ ആയിരുന്നു. സകല അഭ്യാസവും അതുകൊണ്ടു പുള്ളിക്കറിയാം. ചോർന്ന വോട്ടുകൾ തിരിച്ചു വരുത്താൻ ശിവൻ കുട്ടിക്ക് സാധിക്കും. ഒപ്പം കഴിഞ്ഞ തവണ പാർലമെന്റ് ഇലക്ഷനിൽ ശശി തരൂർ ഇവിടെ 30000 പരം വോട്ടുകൾ മേടിച്ചു. എന്നാൽ ഇത്തവണ എവിടെ യൂഡിഎഫ് സ്ഥാനാർത്ഥി എൽഡിഎഫിൽ നിന്ന് കൂറ് മാറി വലത്തുപക്ഷത്തെക്കു പോയ സുരേന്ദ്രൻ പിള്ളയാണ്. അതിനാൽ അത്രയും വോട്ടുകൾ കിട്ടില്ല എന്നുറപ്പാണ്. അതിലെ കുറച്ചു വോട്ടുകൾ മറ്റു രണ്ടു പേർക്കും പോവും. സുരേന്ദ്രൻ പിള്ളക്കിവിടെ വലിയ വോട്ടുകൾ കിട്ടില്ല. അദ്ദേഹത്തിന്റെ ജാമ്യ സംഖ്യ പൊതു ഖജനാവിലേക്ക് പോകാനും സാധ്യതയുണ്ട്.

യഥാർഥ മാത്സരം ഇവിടെ രാജഗോപാലും ശിവൻ കുട്ടിയും തമ്മിലാണ്. രാജഗോപാലാണ് ശക്തൻ എന്നു നമുക്ക് തോന്നും എങ്കിലും ശിവൻ കുട്ടിക്കു അവസാന നിമിഷങ്ങളിൽ വലിയ അടിയൊഴുക്കുകൾ ഉണ്ടാവും. കാരണം മണ്ഡലത്തിൽ ഏതാണ്ട് 27000 ൽ പരം മുസ്ലിം വോട്ടുകൾ ഉണ്ട്. അത് അടിപടലെ ശിവൻ കുട്ടിക്ക് പോവും. അപ്പോൾ 27001 ൽ നിന്ന് വേണം രാജഗോപാലിനു ഫൈറ്റ് തുടങ്ങാൻ, കാരണം ഈ വോട്ടുകൾ സുരേന്ദ്രൻ പിള്ളക്ക് ലഭിക്കില്ല. അതു പള്ളിക്കാട്ടിൽ പോയ മുതലാണ് എന്ന് അവർക്കറിയാം. കഴിഞ്ഞ തവണയും ഇത് തന്നെയാണ് സംഭവിച്ചത്. നേമത്ത് പോകുന്നവൻ എല്ലാവരും പറയുന്നത് രാജഗോപാൽ ജയിച്ചിരിക്കുകയാണ്, സാദ്ധ്യതകൾ ഇദ്ദേഹത്തിനാണ് എന്നൊക്കെയാണ്, ജയിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരുപാട് പേർ ഉണ്ട്. പക്ഷെ യാഥാർഥ്യം പ്രത്യാശക്കും, പ്രതീക്ഷകൾക്കും കുറച്ചു അകലെയാണ്. വളരെ..... പൊളിറ്റിക്കൽ ആയി നോക്കുമ്പോൾ ശിവൻ കുട്ടിക്കാണ് സാധ്യത. ഒപ്പം സുരേന്ദ്രൻ പിള്ള ഒട്ടും ഒരു തുല്യ ശക്തിയുമല്ല.

മുൻതൂക്കം മുരളിക്ക്, കുമ്മനം അതി ശക്തൻ

വട്ടിയൂർക്കാവിലും സ്ഥിതി വ്യത്യസ്തമല്ല. നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് അപ്രസക്തൻ എങ്കിൽ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ ടിഎൻ സീമയാണ് അപ്രസക്ത. ഇവിടെ സീമ ജയിക്കുക എന്ന പ്രശനം ഉദിക്കുന്നില്ല. കുമ്മനം രാജശേഖരൻ ജയിക്കുമോ അതോ കെ മുരളീധരൻ ജയിക്കുമോ എന്നതാണ് ചോദ്യം. കെ മുരളീധരൻ വളരെ പോപ്പുലറായ എംഎൽഎയാണ്. ലീഡറുടെ മകനുമാണ്. കുമ്മനം മുൻപ് തിരുവനന്തപുരം ഈസ്റ്റിൽ മത്സരിച്ചു രണ്ടാം സ്ഥാനം നേടിയ ആളാണ് ഇക്കുറി വട്ടിയൂർക്കാവിൽ മത്സരിക്കുന്നു. വട്ടിയൂർക്കാവിൽ വലിയ മത്സരമാണ് നടക്കുന്നത്. ഇവിടെ കുമ്മനം-മുരളി മത്സരമാണ്. വലിയ മത്സരമാണ് ഇവിടെ എന്നാൽ ഞാൻ മുരളിക്കാണ് ഇവിടെ സാധ്യത കൽപ്പിക്കുന്നത്, കാരണം ജാതി സമുദായ വോട്ടുകൾ മുരളിക്കു അനുകൂലമാണ്.

നേരിയ സാധ്യത ശിവകുമാറിന്

തിരുവനന്തപുരം സെൻട്രലിൽ വട്ടിയൂർക്കാവിലും, നേമത്തുമുള്ള നായന്മാരില്ല. അതുപോലെ നല്ലൊരു വിഭാഗം മുസ്ലിങ്ങളും ക്രിസ്ത്യൻ ലത്തീൻ കലത്തോലിക്ക വിഭാഗക്കാരും ഇവിടെയുണ്ട്. പള്ളിക്കാരും പാർട്ടിക്കാരും തമ്മിലുള്ള ആലമ്പുകളാണ് ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ എൽഡിഎഫിന്റെ ആന്റണി രാജുവാണ് ഇവിടെ സ്ഥാനാർത്ഥി. കഴിഞ്ഞ നാലര വർഷകാലം ഇദ്ദേഹം മാണി സാറിനെ സ്തുതിച്ചുകൊണ്ടിരുന്ന ആളാണ്. ഇടയ്ക്കു വെളിപാട് ഉണ്ടായതിനാൽ ഇദ്ദേഹം ഫ്രാൻസിസ് ജോർജ്ജിന്റെ പാർട്ടിയിൽ ചേർന്ന് എൽഡിഎഫിൽ കുടിയേറിയിരിക്കുകയാണ്. ലത്തീൻ കത്തോലിക്കാ വിഭാഗത്തിന്റെ ഒരു പ്രദേശം ഇവിടെയുണ്ട്. അവിടുത്തെ ഭൂരിപക്ഷം വോട്ടുകൾ ആന്റണി രാജുവിന് ലഭിക്കും.

മന്ത്രി വി എസ് ശിവകുമാർ ആണ് ഇക്കുറിയും കോൺഗ്രസ് സ്ഥാനാർത്ഥി ശിവകുമാർ കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ തിരിഞ്ഞു നോക്കാറില്ല, എങ്കിലും അദ്ദേഹത്തിന്റെ ഒരു ദൃഷ്ടി ഇവിടെയുണ്ട്. ബിജെപി സ്ഥാനാർത്ഥി ക്രിക്കറ്റുകളിക്കാരൻ ശ്രീശാന്താണ്. ശ്രീശാന്തിന്റെ കാര്യം പറഞ്ഞാൽ വിചിത്രമാണ് അദ്ദേഹം രാവിലെ 11 മണിക്ക് പ്രചാരണം ആരംഭിക്കുകയും നാലര മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്. ട്വന്റി-ട്വന്റി മത്സരം പോലെയാണ് ഇദ്ദേഹം പ്രചാരണ പരിപാടികൾ കാണുന്നത്, ഇതിനിടയിൽ സെൽഫി എടുത്തും, അമ്മമാരുടെ കാല് തൊട്ടു വന്ദിച്ചും, ക്രിക്കറ്റ് കളിച്ചും പ്രചാരണം ഉഷറാക്കാൻ ശ്രമിക്കുന്നുണ്ട്. ആന്റണി രാജു ഹൈ ഫൈ ഒന്നും അല്ലാത്തതു കൊണ്ട് പള്ളിക്കാരേയും പട്ടക്കാരേയും കണ്ടു നൊവേന കുടിയും പ്രചാരണം നടത്തുന്നു. യഥാർത്ഥത്തിൽ ഒരു സ്ഥാനാർത്ഥി വോട്ടു പിടിക്കേണ്ട രീതിയിൽ അല്ല വോട്ടുകൾ പിടിക്കുന്നത്, അതിനിടയിൽ പുള്ളി ഒരു സിനിമയിൽ അഭിനയിക്കാൻ പോവുകയും ചെയ്തു.

അതുകൊണ്ടു ജനാധിപത്യത്തിനെ എത്രത്തോളം ഇദ്ദേഹം പരിഗണനയിൽ എടുത്തിട്ടുണ്ട് എന്നത് വളരെ സംശയാസ്പദമാണ്. എന്തും ആകട്ടെ ബിജെപിക്കു ഇത് നല്ല വോട്ടുകൾ ഉള്ളതും പാർലമെന്റ് ഇലക്ഷനിൽ ബിജെപി ലീഡ് ചെയ്ത മണ്ഡലവുമാണ്. എന്നാൽ എൻഎസ്എസ് പിന്തുണ വി എസ് ശിവകുമാറിന് ഇവിടെ അനുകൂലമാണ്. അങ്ങനെ ഒരു സാഹചര്യംകൂടി നോക്കിയാൽ ബിജെപി ലീഡ് ഇപ്പോൾ പ്രസക്തമല്ല, ആര് ജയിക്കും എന്ന് പറയാൻ സാധ്യമല്ല, ഒപ്പം എഡിഎംകെ സ്ഥാനാർത്ഥി ആയി അമ്മയുടെ ആളായി ബാർ മുതലാളി ബിജു രമേശ് മത്സരിക്കുന്നുണ്ട്. തമിഴ് വോട്ടുകൾ അതുകൊണ്ടു നിർണായകം ആയിരിക്കും. ഇദ്ദേഹം ജയിക്കാൻ വേണ്ടി നിൽക്കുന്നതല്ല, ഒപ്പം ഇദ്ദേഹത്തിന്റെ പല ബിസിനസുകളും തമിഴ് നാട്ടിലുണ്ട് അതുകൊണ്ടു ജയലളിതയുടെ ഒരു പിന്തുണ അവശ്യവുമാണ്. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത് എന്നാലും ഇവിടെ ഒരു നേരിയ സാധ്യത ശിവകുമാറിനാണ് എന്ന് പറയാം..

കഴക്കൂട്ടത്ത് പൊരിഞ്ഞ പോര്

കഴക്കൂട്ടത്ത് സ്ഥലം എംഎൽഎ എംഎ വാഹിദ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ വീണ്ടും മത്സരിക്കുന്നു. കടകംപള്ളി സുരേന്ദ്രനാണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. ബിജെപിയുടെ സ്ഥാനാർത്ഥി മുൻ അധ്യക്ഷൻ വി മുരളീധരനാണു ഇവിടെ ബിജെപി സ്ഥാനാർത്ഥി. നിർത്താവുന്നത്തിൽ മികച്ച സ്ഥാനാർത്ഥികളെയാണ് മൂന്നുപേരും ഇവിടെ നിർത്തിയിരിക്കുന്നത്. വി മുരളീധരൻ വന്നു നിൽക്കുമ്പോൾ ഇവിടെ മൊത്തത്തിലുള്ള ഒരു ഇക്കൂലിബ്രിയം പോയി, അതുകൊണ്ടു മുടിഞ്ഞ ത്രികോണ മത്സരമാണ്.

മൂന്നു പേരും ഒരുപോലെ ശക്തന്മാരാണ്. തീപാറുന്ന മത്സരം ശരിക്കും തിരുവനന്തപുരത്ത് നടക്കുന്നത് വട്ടിയൂർകാവിലോ, നേമത്തോ അല്ല കഴക്കൂട്ടത്താണ് എന്ന് പറയാം. ജയസാധ്യത പറയാൻ കഴിയാത്ത രീതിയിലാണ് ഇവിടെ മത്സരം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നേമം വട്ടിയൂർക്കാവ് മണ്ഡലങ്ങളെക്കാലും ബിജെപിക്കു ജയിക്കാൻ ഒന്നുകൂടി സാധ്യതയുള്ള മണ്ഡലമാണ് കഴക്കൂട്ടം. കാരണം നേമത്തും വട്ടിയൂർക്കാവിലും രണ്ടു പേർ തമ്മിലുള്ള ഫൈറ്റാണ് നടക്കുന്നത് അതുകൊണ്ടു ബിജെപി ജയിക്കാതിരിക്കാൻ ജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്കു മുസ്ലിം വോട്ടുകൾ പോകും.

പക്ഷെ കഴക്കൂട്ടത്ത് ത്രികോണ മത്സരമാണ് എൽഡിഎഫ്, യുഡിഎഫ് പരമാവധി വോട്ടുകൾ സമഹരിക്കും, വോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യം കുറവാണ് അപ്പോൾ ബിജെപി സ്ഥാനാർത്ഥിക്കു വേണമെങ്കിൽ ജയിക്കാം. ഇവിടെ ഓരോ വോട്ടിനു വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നത്.

നെടുമങ്ങാട് വിധി നിർണ്ണയിക്കുക രാജേഷിന്റെ വോട്ടുകൾ

നെടുമങ്ങാട് സിപിഐയുടെ കുത്തക മണ്ഡലമാണ് ഏതു കാലത്തും. 1950 മുതൽ സിപിഐ മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളെ ഇവിടെ സാധാരണ ജയിക്കാറുള്ളൂ. 1991 ൽ രാജീവ് ഗാന്ധി ബോംബ് പൊട്ടി മരിച്ചപ്പോഴാണ് പാലോട് രവി ഇവിടെ ജയിക്കുന്നത്. അതുകഴിഞ്ഞു രണ്ടു തവണ രവി ഇവിടെ ജയിച്ചു. പിന്നീട് 2011 ൽ രവി മങ്ങോടിനോട് നേരിയ വോട്ടിനു തോറ്റു. 2006 ലും മങ്ങോട് രാധാകൃഷ്ണൻ ഇവിടെ ജയിച്ചു. 2011 ൽ മങ്ങോടിനു ഇവിടെ സീറ്റു കൊടുത്തില്ല, അദ്ദേഹത്തെ മാറ്റി വടക്കൻ പറവൂരിലെ മോര് നായരായ പി രാമചന്ദ്രൻ നായരേ ഇവിടെ അന്ന് മത്സരിപ്പിച്ചു. ഇത് ചരിത്രപരമായ മണ്ടത്തരം ആണെന്ന് പറയേണ്ടതില്ലല്ലോ. വടക്കൻ പറവൂർക്കാരൻ തിരുവനന്തപുരത്ത് വന്നു എന്ത് ചെയ്യാൻ ഇപ്പോൾ നമ്മുടെ എം സ്വരാജ് തൃപ്പൂണിത്തുറയിൽ നിന്നെപ്പോലെ ആയി. പാലോട് രവി വീണ്ടും ആ സീറ്റു തിരിച്ചുപിടിച്ചു.

ഇത്തവണ സി ദിവാകരൻ ആണ് സിപിഐ സ്ഥാനാർത്ഥിയായും, പാലോട് രവി കോൺഗ്രസ് സ്ഥാനാർത്ഥി ആയി വീണ്ടും മത്സരിക്കുന്നു. നല്ല മത്സരത്തിലേക്കാണ് പോകുന്നത്. വട്ടിയൂർക്കാവ്, നേമം പോലെ നായർ സമുദായം കൂടുതലുള്ള സ്ഥലമാണ് നെടുമങ്ങാട്. ബിജെപി ഇക്കുറി വിവി രാജേഷിനെയാണ് ഇറക്കിയിരിക്കുന്നത്. ബിജെപി എവിടെ എത്ര വോട്ടുകൾ ഭിന്നിപ്പിക്കും അത് എവിടുന്നു ഭിന്നിപ്പിക്കുമെന്ന ചോദ്യത്തെ ആശ്രയിച്ചാണ് ഇവിടെ വിധി നിർണയിക്കുക. ഇതൊരു സവർണ്ണ സമുദായ സംവരണ സീറ്റാണ് സാധാരണ നായർ സ്ഥാനാർത്ഥികളെ നിർത്താറുള്ളത് പക്ഷെ സി ദിവാകരൻ ഇഴവ സമുദായ ത്തിൽ പെട്ട ആളാണ്.

മത്സരം ത്രികോണമാണ് പക്ഷെ ശകതമായ ത്രികോണ മത്സരമല്ല. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ടുകൾ പിടിച്ചിട്ടുള്ള മണ്ഡലം കൂടിയാണ് ഇത്. പക്ഷെ മത്സരം ബാക്കി ഇരു മുന്നണികൾ തമ്മിലാണ്. പക്ഷെ ആരു ജയിക്കും എന്ന് പറയാൻ കഴിയാത്ത രീതിയിലാണ് ഇപ്പോൾ നിലവിൽ കാര്യങ്ങൾ. രാജേഷ് പിടിക്കുന്ന വോട്ടുകൾ ആശ്രയിച്ചിരിക്കും വിജയം.

വാമനപുരം ഇടത് കോട്ട തന്നെ

വാമനപുരത്ത് ഇക്കുറി പതിവിൽ നിന്ന് മാറി ഡികെ മുരളി യാണ് സിപിഐ(എം) സ്ഥാനാർത്ഥി. ഇതൊരു മാർസിസ്റ്റു മണ്ഡലമാണ്. അവരാണ് അവിടെ ജയിക്കാറുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി ഒരു പഴയകാല താരമായിരുന്ന ശരത് ചന്ദ്രപ്രസാദ് ആണ്. വിപിൻ കുമാർ ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ മണ്ഡലമാണ് വാമനപുരം. കോലിയകോട് കൃഷ്ണൻ നായർ സ്ഥിരമായി ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി ഇദ്ദേഹത്തിന് ഇക്കുറി സീറ്റു കൊടുത്തില്ല അതിനാൽ കൃഷ്ണൻ നായർ വേല വച്ചില്ലേകിൽ ഇവിടെ ഇടതുപക്ഷത്തിനു ജയിക്കാം.

അരുവിക്കരയിൽ ശബരിനാഥ്

ആര്യനാട് ആയിരുന്നു ആദ്യം പിന്നെ അത് അരുവിക്കരയായി രാജീവ് ഗാന്ധി ബോബ് പൊട്ടി മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ജി കാർത്തികേയൻ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി. പിന്നീട് കാർത്തികേയൻ തന്നെ ഇവിടെ ജയിച്ചുകൊണ്ടിരുന്നു. 2015ൽ ഇദ്ദേഹത്തിന്റെ മരണശേഷം ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ഇദ്ദേഹത്തിന്റെ മകൻ ശബരി നാഥൻ ഇവിടെ നിന്ന് 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. കാർത്തികേയനേക്കാൾ ഭൂരിപക്ഷം മകന് കിട്ടി. എംഎം റഷീദിനെയാണ് ഇക്കുറി അരുവിക്കരയിൽ സിപിഐ(എം) ഇറക്കിയിരിക്കുന്നത്.

സിനിമ സംവിധായകൻ രാജസേനനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. രാജഗോപാൽ ഇവിടെ 34000 വോട്ടുകൾ പിടിച്ച അരുവിക്കരയിൽ രാജഗോപാലിനു കിട്ടിയ വോട്ടു രാ വച്ചു പേരുള്ള രാജസേനനു കിട്ടില്ല. ആ വോട്ടുകൾ ഇവിടെ കുറഞ്ഞു എവിടെ കുടും എന്നാണ് പ്രശ്നം. മുസ്ലിം വോട്ടുകൾ കഴിഞ്ഞ തവണ ശബരിക്കാണ് ലഭിച്ചത് രാജഗോപാൽ ജയിക്കാതിരിക്കാൻ ഈ വോട്ടുകൾ റാഷിദ് പിടിച്ചാൽ ശബരി നാഥിന്റെ വിജയം അത്ര എളുപ്പമാക്കില്ല എന്നാലും കാർത്തികേയന്റെ വോട്ടുകൾ മണ്ഡലത്തിലുടനീളം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പയ്യൻസ് വീണ്ടും ജയിച്ചെക്കാം പക്ഷെ കൃത്യമായി ഒന്നും പറയാനില്ല.

ആറ്റിങ്ങലും ചിറയൻകീഴും ഇടത്തോട്ട് തന്നെ

ആറ്റിങ്ങൽ ചിറയൻകിഴ് രണ്ടും സംവരണ മണ്ഡലങ്ങളാണ്. ആറ്റിങ്ങളിൽ ബി സത്യനും, ചിറയൻകിഴിൽ വി ശശിയുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ഇവർ രണ്ടുപേരും കഴിഞ്ഞതവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ആളുകളുമാണ്. ഇത്തവണയും അവർ തന്നെ ജയിക്കാനാണ് സാധ്യത. പട്ടികജാതി മണ്ഡലങ്ങൾ സാധാരണ ഇടതുപക്ഷത്തോട് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഒപ്പം കോൺഗ്രസിനെക്കാൾ ഇടതുപക്ഷ സഘടന സംവിധാനം ശകതവുമായിരിക്കും.

പട്ടികജാതി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് മുഴുവൻ പ്രവർത്തകരും മുന്നോട്ടു വരില്ല എന്നതുകൊണ്ടാണ് സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളത്. അട്ടിമറികൾ ഒന്നും സംഭവിക്കാതെ ഇടതുപക്ഷ സ്ഥാനാർത്ഥികൾ ഇവിടെ ജയിക്കാൻ ആണ് സാധ്യത.

വർക്കലയിൽ കഹാർ തന്നെ താരം

വർക്കല ഇടതുപക്ഷ കോട്ടയായിരുന്നു പിന്നെ 2001 ൽ വർക്കല കഹാർ എന്ന ഒരു മഹാൻ ഇവിടെ യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു അന്ന് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന് എതിരായിരുന്നു.അന്ന് പികെ ഗുരുദാസൻ ആയിരുന്നജം സിപിഐ(എം) സ്ഥാനാർത്ഥി വെള്ളാപ്പള്ളി പുറപ്പാടിവിച്ച തത്വ യിൽ ഗുരുദാസൻ തോറ്റു കഹാർ സീറ്റു പിടിച്ചെടുത്തു.2006 ലും 2011 ലും പിന്നെ കഹാർ ജയിച്ചു ഇത്തവണയും കഹാർ മത്സരിക്കുന്നു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി ജോയ് ആണ് ഇവിടെ. എസ്ആർ അജി യാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. വർക്കലയിൽ കാഹാറിനെ തോൽപ്പിക്കാൻ എളുപ്പമല്ല.

ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ ഇവിടെ ശക്തമായ മത്സരം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും ബിജെപിയുടെ ഇറക്കുമതി സ്ഥാനാർത്ഥികളാണ്. കുമ്മനം രാജശേഖരൻ കോട്ടയംകാരനും, രാജഗോപാൽ പാലക്കാട് കാരനും,ശ്രീശാന്ത് കോതമംഗലംകാരനും, പികെ കൃഷ്ണദാസ് കണ്ണൂർ കാരനും , വി മുരളീധരൻ കോഴിക്കോട് താമസിക്കുന്ന തലശേരി കാരനുമാണ്. തിരുവനന്തപുരം ജില്ലയിൽ രണ്ടു സംവരണ മണ്ഡലങ്ങൾ ഒഴിച്ച് ബാക്കി 12 മണ്ഡലങ്ങളിലും എന്തു അട്ടിമറിയും നടക്കാം അതുകൊണ്ടു ഒന്നും കൃത്യമായി പറയാൻ സാധിക്കില്ല. തിരോന്തോരം ക്കാർ കാലു വരിയാലോ എന്ന് പേടിച്ചിട്ടാണ് പത്മനാഭ സ്വാമി തന്നെ തന്റെ കിടപ്പു അനന്ത ശയനത്തിൽ ആക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP