Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലക്കാർഡ് പ്രകടനം പ്രതീക്ഷിച്ച് കാർത്തികേയൻ വിട്ടു നിന്നു; അനാരോഗ്യം ഉണ്ടെങ്കിലും സഭയിൽ വന്നുപോകാൻ ആഗ്രഹിച്ച സ്പീക്കർ അവസാന നിമിഷം ഒഴിവായത് പ്രതിപക്ഷ ബഹളം ഭയന്ന്‌

പ്ലക്കാർഡ് പ്രകടനം പ്രതീക്ഷിച്ച് കാർത്തികേയൻ വിട്ടു നിന്നു; അനാരോഗ്യം ഉണ്ടെങ്കിലും സഭയിൽ വന്നുപോകാൻ ആഗ്രഹിച്ച സ്പീക്കർ അവസാന നിമിഷം ഒഴിവായത് പ്രതിപക്ഷ ബഹളം ഭയന്ന്‌

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്പീക്കർ ജി കാർത്തികേയൻ സഭയെ നിയന്ത്രിക്കാൻ എത്തുമെന്നായിരുന്നു പ്രതീക്ഷ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടന്ന കക്ഷി നേതാക്കളുടെ യോഗത്തിലും കാർത്തികേയൻ ഇക്കാര്യം വ്യക്തമാക്കി. ആദ്യ ദിനം ചോദ്യോത്തരവേളയുടെ ഭാഗമാകാനായിരുന്നു തീരുമാനം. എന്നാൽ ബാർ കോഴയിൽ ചോദ്യോത്തരം മുതൽ തന്നെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം തീരുമാനിച്ചതോടെ സ്പീക്കർ സഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു.

കരളിലെ ക്യാൻസറിന് ചികിൽസയിലായ കാർത്തികേയൻ പൂർണ്ണമായും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ല. എന്നാൽ കാര്യമായ പുരോഗതിയുണ്ടായിട്ടുമുണ്ട്. നിയമസഭാ കോപ്ലക്‌സ് പരിസരത്തെ ഔദ്യോഗിക വസതയിലുള്ള കാർത്തികേയൻ സഭയിൽ വന്നു പോകാനും ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രക്ഷുബ്ദമാകുന്ന സഭയെ നിയന്ത്രിക്കാനുള്ള ആരോഗ്യം കാർത്തികേയനില്ല. പ്ലകാർഡുകളും ബാനറുകളുമായി പ്രതിപക്ഷ സഭയിലെത്തിയെന്ന സൂചന ലഭിച്ചതോടെ കാർത്തികേയൻ ആദ്യ ദിവസം സഭയിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യ ദിനത്തിലെ ചോദ്യോത്തരവേളയിലെ ആദ്യ ചോദ്യവും ബാർ വിഷയമായിരുന്നു.

അതുകൊണ്ട് തന്നെ ചോദ്യോത്തര വേളയ്ക്കിടയിൽ ബഹളവും ഉറപ്പായിരുന്നു. സ്പീക്കർക്ക് സുഗമമായി സംസാരിക്കുന്നതിനും അധിക നേരം ഇരിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങൾ തടസ്സമാണ്. ആയാസമുള്ളതൊന്നും ചെയ്യരുതെന്ന് ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഡെപ്യൂട്ടീ സ്പീക്കർ സഭയെ നിയന്ത്രിച്ചത്. സഭയിൽ പ്രതിപക്ഷ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിനങ്ങളിലും ഈ രീതി തന്നെ തുടരും. ഡെപ്യൂട്ടി സ്പീക്കറുടെ അഭാവത്തിൽ സഭാ നിയന്ത്രണത്തിനുള്ള എംഎൽഎമാരുടെ പാനലിലുള്ളവർ ചെയറിലെത്തും.

അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികിൽസയെ തുടർന്ന് കാർത്തികേയന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിൽ സന്ദർശകരെ സ്വീകരിക്കാനും തുടങ്ങി. ചെറിയ ശാരീരിക പ്രശ്‌നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അധിക സമയം ഇരിക്കാനുള്ള ബുദ്ധിമുട്ടുമുണ്ട്. സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകാൻ കാർത്തികേയൻ പരസ്യമായി ആഗ്രഹ പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ സഭാ സമ്മേളനകാലത്തായിരുന്നു ഇത്. ഇതോടെ കാർത്തികേയനായി മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും കരുതി. അതിനിടെയാണ് കരളിലെ രോഗം കാർത്തികേയന് കലശലായത്. ഈ സാഹചര്യത്തിൽ മന്ത്രിയാവുന്നത് ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന ഉപദേശവും ലഭിച്ചു. അതിനിടെയാണ് അമേരിക്കയിൽ ചികിൽസയ്ക്ക് പോയത്.

കേരളത്തിലേയും ഡൽഹിയിലേയും ചികിൽസ ഫലിക്കാത്ത സാഹചര്യത്തിലായിരുന്നു അത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കാർത്തികേയനെ അനുഗമിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ സാധ്യത തേടിയായിരുന്നു യാത്ര. എന്നാൽ മരുന്നുകളിലൂടെ തന്നെ ആരോഗ്യം വീണ്ടെടുക്കാമെന്ന ഉപദേശമാണ് അമേരിക്കയിലെ ഡോക്ടർമാർ നൽകിയത്. ചികിൽസാ രീതികളിൽ മാറ്റവും നിർദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ ഈ രീതിയിലാണ് ഇപ്പോൾ ചികിൽസയ്ക്ക് നേതൃത്വം നൽകുന്നത്. ഇത് ഫലപ്രദവുമാണ്.

മരുന്നുകൾ കേരളത്തിൽ തന്നെ ലഭിക്കുന്നതുമാണ്. അതിനാൽ ഇനി ചികിൽസയ്ക്കായി അമേരിക്കയിൽ ഉടൻ പോവുകയുമില്ല. ആറുമാസത്തെ വിശ്രമത്തിന് ശേഷം കാർത്തികേയൻ പൊതു രംഗത്ത് സജീവമാകുമെന്നാണ് നിയമസഭാ വൃത്തങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP