Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയോട് കേരളത്തിലെ അവസ്ഥ പറഞ്ഞുകൊടുക്കണമെന്ന് രാജഗോപാലിനോട് ആവശ്യപ്പെട്ട് വി എസ്; ഗോവധ നിരോധനം എന്ന രഹസ്യ അജണ്ടയാണ് കേന്ദ്രത്തിന്റേതെന്ന് പിണറായിയും ചെന്നിത്തലയും; കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

മോദിയോട് കേരളത്തിലെ അവസ്ഥ പറഞ്ഞുകൊടുക്കണമെന്ന് രാജഗോപാലിനോട് ആവശ്യപ്പെട്ട് വി എസ്; ഗോവധ നിരോധനം എന്ന രഹസ്യ അജണ്ടയാണ് കേന്ദ്രത്തിന്റേതെന്ന് പിണറായിയും ചെന്നിത്തലയും; കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേർന്നാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎ‍ൽഎ ഒ.രാജഗോപാൽ മാത്രമാണ് എതിർത്തത്.

വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്. വിജ്ഞാപനത്തിന് പിന്നിൽ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു വർഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വർഷം തോറും കേരളത്തിലേക്ക് വരുന്നത്. കേന്ദ്ര വിജ്ഞാപനം വന്നതോടെ ഇത് തടസപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ചർച്ചയെ എതിർത്തു കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണി രംഗത്തെത്തി. കേരളത്തിനു ബാധകമാകാത്ത വിഷയമെന്തിനാണ് ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു. കേന്ദ്രസർക്കാർ നയത്തെ കണക്കിന് പരിഹസിച്ചാണ് പതിവുമട്ടിൽ മുൻ മുഖ്യമന്ത്രി വി എസ് പ്രസംഗിച്ചത്. മോദിക്ക് കേരളത്തിലെ അവസ്ഥയെന്തെന്ന് പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം ഏക ബിജെപി പ്രതിനിധി ഒ രാജഗോപാലിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം:

കന്നുകാലി ചന്തകളുടെ പ്രവർത്തനം നിയന്ത്രിക്കാനെന്ന പേരിലാണ് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിച്ചുകൊണ്ട് മെയ് 23ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

എന്നാൽ, ഫലത്തിൽ കന്നുകാലികളുടെ കശാപ്പ് പൂർണമായും നിരോധിക്കുന്ന നിലയാണ് ഈ വിജ്ഞാപനംമൂലം ഉണ്ടായിട്ടുള്ളത്. രാജ്യത്താകെയും കേരളത്തിലും തൊഴിൽ, വ്യാപാര, ഭക്ഷ്യസുരക്ഷാ മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിജ്ഞാപനംമൂലം ഉണ്ടാകും. പോഷകാഹാര കുറവുമൂലമുള്ള ആരോഗ്യപ്രതിസന്ധിക്ക് ഇതു വഴിവയ്ക്കും. സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്ന നിലയും ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഉണ്ടാകും.

ഈ സാഹചര്യത്തിലാണ് നിയമസഭ ചേർന്ന് ഈ വിഷയം ചർച്ച ചെയ്യണമെന്നും പൊതു അഭിപ്രായം രൂപീകരിച്ച് മുമ്പോട്ടുപോകണമെന്നും നിശ്ചയിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ മറവിൽ പൗരന്റെ തൊഴിൽ-വ്യാപാര-ആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഒരുവശത്ത് ഇത് ചെയ്യുമ്പോൾ തന്നെ മറുവശത്ത് ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകൾ പട്ടിണിയിലാകും.

കന്നുകാലികളെ കൃഷി ആവശ്യത്തിനല്ലാതെ വിൽക്കരുത്, അറവുശാലകൾക്ക് വിൽക്കരുത്, പ്രായമാകാത്തവയെ ചന്തയിൽ കൊണ്ടുവരരുത് എന്നീ വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്. കന്നുകാലികളുടെ വിശദവിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ കൈവശം സൂക്ഷിക്കണം എന്നതടക്കമുള്ള അസംബന്ധജടിലവും അപ്രായോഗികവുമായ നിരവധി വ്യവസ്ഥകൾ ചട്ടത്തിലുണ്ട്. അവ കർഷകർക്ക് വലിയ തിരിച്ചടിയാകും.

കേന്ദ്ര വിജ്ഞാപനം കേരളത്തിലെ മാംസോൽപ്പാദന മേഖലയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും. 95 ശതമാനം ജനങ്ങളും മാംസം കഴിക്കുന്ന കേരളത്തിൽ പുതിയ ചട്ടങ്ങൾ തികച്ചും അപ്രായോഗികമാണ്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണിത്.

അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഉരുക്കളുടെ എണ്ണത്തിൽ ഇതിനകം തന്നെ ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഇതിന്റെ അടുത്ത ഘട്ടം പാലുൽപ്പാദനം കുറയലും പാൽ വില കൂടലുമാണ്. പോഷകാഹാര കുറവുമൂലം രോഗങ്ങൾ പടരുകയെന്നതാവും അടുത്ത ഘട്ടം. കന്നുകാലി പരിപാലനം ലാഭകരമല്ല എന്നു വരുന്നതോടെ ആ മേഖലയെ തന്നെ ഉപേക്ഷിച്ച് തൊഴിലില്ലായ്മയിലേക്ക് നിപതിക്കുന്ന അവസ്ഥയും ഇതിനിടെയുണ്ടാകും.

പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാൽ ഉൽപ്പാദനം കൂട്ടാൻ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി കറവപ്പശുക്കൾ, കന്നുകുട്ടികൾ എന്നിവയെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കാലിച്ചന്തകൾ മുഖേനയാണ് കൊണ്ടുവരുന്നത്. പുതിയ നിയന്ത്രണങ്ങൾ അതിന് തടസ്സമാണ്. പാൽ ഉൽപ്പാദനം കൂട്ടുന്ന കാര്യമിരിക്കട്ടെ. ഈ രംഗത്ത് ഇപ്പോൾ നാം നേടിയ 15 ശതമാനം വർധന നിലനിർത്താൻ പോലും പറ്റാത്ത സാഹചര്യമാണ് വന്നുചേർന്നിട്ടുള്ളത്.

കറവ വറ്റിയവയും പ്രായമേറിയവയുമായ കന്നുകാലികളെ വിറ്റഴിക്കാൻ കഴിയാതെ വരുന്നതോടെ നാട്ടിൻപുറത്തെ ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലാകും. അവർക്ക് തീറ്റിപ്പോറ്റാനാകാത്ത കന്നുകാലികൾക്ക് വാർധക്യത്തിൽ തീരാദുരിതങ്ങൾ സഹിച്ച് കഴിയേണ്ട ദൈന്യമാണുണ്ടാവുക. കാർഷിക വൃത്തിക്ക് ഉപയോഗിക്കാൻ പറ്റാത്ത കന്നുകാലികളെയും കറവ വറ്റിയവയെും ചന്തയിൽ വിറ്റുകിട്ടുന്ന പണം കൂടി ഉപയോഗിച്ചാണ് ക്ഷീര കർഷകർ പുതിയ കന്നുകാലികളെ വാങ്ങുന്നത്. ഇനി അതിന് കഴിയില്ല. കറവ വറ്റിയ ഓരോ കന്നുകാലിയെയും പോറ്റാൻ വർഷം 40,000 രൂപ ചെലവാക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. പ്രായംചെന്ന പശുക്കളുടെയും എരുമകളുടെയും വിൽപ്പനയിലൂടെ കിട്ടുന്ന പണമാണ് ഡയറി ഫാമുകളുടെ വരുമാനത്തിന്റെ 40 ശതമാനവും. ഫലത്തിൽ ഭരണഘടനയിലെ 19 (1) (ജി) അനുഛേദം ഉറപ്പുനൽകുന്ന തൊഴിൽ ചെയ്യാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നു.

ഈ വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ അന്യസംസ്ഥാനങ്ങളിൽനിന്ന് നിയമാനുസൃതമായി കാലികളെ കൊണ്ടുവരുന്ന കർഷകർക്കു നേരെ ഒട്ടേറെ കയ്യേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ ചട്ടങ്ങളുടെ പശ്ചാത്തലത്തിൽ അത്തരം കയ്യേറ്റങ്ങൾ വർധിക്കാനാണ് സാധ്യത. അത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കും.

മൃഗശാലയിലെ മൃഗങ്ങൾക്ക് മാട്ടിറച്ചി നിർബന്ധമാണെന്ന് പറയേണ്ടതില്ല. പല മൃഗങ്ങൾക്കും മാട്ടിറച്ചി മാത്രമാണ് ആഹാരം. പുതിയ നിയന്ത്രണങ്ങൾ മൃഗശാല നടത്തിപ്പ് അവതാളത്തിലാക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരിൽ ചട്ടങ്ങൾ കൊണ്ടുവന്ന കേന്ദ്ര സർക്കാർ മൃഗശാലയിലെ മൃഗങ്ങളോട് വലിയ ക്രൂരതയാണ് ഫലത്തിൽ കാണിക്കുന്നത്.

കേന്ദ്ര വിജ്ഞാപനം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന കാര്യമാണിത്. കേരളത്തിൽ മാംസാഹാരം കഴിക്കുന്ന 95 ശതമാനത്തിൽ അധികവും സാധാരണക്കാരും ദരിദ്രരുമാണ്. അവരെ സംബന്ധിച്ച് വല്ലപ്പോഴും കിട്ടുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരമാണ് മാട്ടിറച്ചി. മട്ടൻ, ചിക്കൻ എന്നിവയെ അപേക്ഷിച്ച് വില കുറവായതുകൊണ്ടാണ് സാധാരണക്കാർ മാട്ടിറച്ചി ഉപയോഗിക്കുന്നത്. മാട്ടിറച്ചി നിരോധനം വരുമ്പോൾ മറ്റു മാംസാഹാരങ്ങളുടെ വില വർധിക്കും. മാത്രമല്ല, മീൻ, പച്ചക്കറി എന്നിവയുടെ വിലയും ഉയരാനിടയുണ്ട്. മൊത്തത്തിൽ വിലക്കയറ്റം സൃഷ്ടിക്കുകയും ജീവിതച്ചെലവ് തന്നെ വർധിപ്പിക്കുകയും ചെയ്യുന്ന തീരുമാനമാണിത്.

ഈ നിയന്ത്രണങ്ങൾ കാരണം മാംസക്കയറ്റുമതി രംഗത്തുനിന്ന് ചെറുകിടക്കാർ പൂർണമായും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകും. മാട്ടിറച്ചി കയറ്റുമതി കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 35ശതമാനം വളർച്ച നേടിയിട്ടുണ്ട്. അത് മുന്നിൽകണ്ട് ആ മേഖല കയ്യടക്കാനുള്ള കുത്തകകളുടെ കുതന്ത്രവും ഈ വിജ്ഞാപനത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ കർഷകന് കന്നുകാലിയെയും കൊണ്ട് ചന്തയിലേക്കു പോകാൻ പോലും പറ്റില്ല. എന്നാൽ,വൻ കോട്ടകൾക്കുള്ളിലായി ആനിമൽ ഫാമും സ്‌ളോട്ടർ ഹൗസും പ്രോസസിങ് യൂണിറ്റും ഏർപ്പെടുത്തി മാംസം കയറ്റുമതി ചെയ്യുന്ന ഈ രംഗത്തെ വൻകിട കോർപ്പറേറ്റുകൾക്കാകട്ടെ ഈ വിജ്ഞാപനം ഏതെങ്കിലും തരത്തിൽ അലോസരമുണ്ടാക്കുന്നില്ല. മൃഗങ്ങളുടെ തോലാണ് തുകൽ വ്യവസായത്തിന്റെ മുഖ്യ അസംസ്‌കൃത വസ്തു. ഇന്ത്യയിലെ തുകൽ വ്യവസായത്തിൽ 25 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. അധികവും ദളിതർ. ഈ വ്യവസായ മേഖല തകരുമ്പോൾ ഇതിൽ പണിയെടുക്കുന്നവർ പെരുവഴിയിലാകും. ചുരുക്കത്തിൽ, കർഷകരെയും മാട് കച്ചവടക്കാരെയും തൊഴിലാളികളെയും ദളിതരെയും കടുത്ത വൈഷമ്യങ്ങളിലേക്കു തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിട്ടുള്ളത്.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ചട്ടങ്ങൾ എന്ന പേരിൽ പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നതും നിലവിലുള്ള നിയമത്തിന് വിരുദ്ധവുമാണ്. ഗോവധ നിരോധനമെന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്.

ഇന്ത്യൻ ഭരണഘടന സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നിയമനിർമ്മാണ അധികാരങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരമില്ല. അത്തരം കാര്യങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രത്തിനും അധികാരമില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാന ലിസ്റ്റിൽ പതിനഞ്ചാമതായാണ് മൃഗസംരക്ഷണവും പരിപാലനവും വരുന്നത്. അതിനെക്കുറിച്ച് നിയമം നിർമ്മിക്കാനോ ഉത്തരവ് ഇറക്കാനോ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഈ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിേ?ലുള്ള കടന്നുകയറ്റമാണ്; ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്.

ചട്ടം നിർമ്മിക്കുമ്പോൾ പ്രധാനപ്പെട്ട മൂന്ന് വ്യവസ്ഥകൾ പാലിക്കണം

ഒന്ന്: ചട്ടങ്ങൾ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനായിരിക്കണം.
രണ്ട്: നിയമത്തിൽ ഡലിഗേറ്റ് ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റി നിയമത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് ചട്ടങ്ങളുണ്ടാക്കണം.
മൂന്ന്: നിയമങ്ങൾ ഭരണഘടനയിലെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാവരുത്. ഈ മൂന്ന് തത്വങ്ങളുടെയും ലംഘനമാണ് പുതിയ ചട്ടങ്ങളിലുള്ളത്.

ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ബന്ധപ്പെട്ട നിയമത്തിലെ 11 (3) (ഇ) വകുപ്പ് പ്രകാരം അനുവദനീയമാണ് എന്നിരിക്കെ ഈ നിയമത്തിന്റെ ചട്ടങ്ങളിൽ കശാപ്പിനായി മൃഗങ്ങളെ വിൽക്കുന്നത് തടയാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പുറപ്പെടുവിച്ച ചട്ടങ്ങൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാണ്.

മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന വിപുലമായ കാഴ്ചപ്പാടും നിർവചനവുമാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലുള്ളത്. അതുകൊണ്ടുതന്നെ ഏതാനും മൃഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവയെ കശാപ്പിനായി വിൽക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിേ?ലുള്ള കടന്നുകയറ്റമാണ് പൗരന്മാരുടെ ഭക്ഷണശീലങ്ങളിലുള്ള ഭരണകൂടത്തിന്റെ ഇടപെടൽ.

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ് ഈ വിജ്ഞാപനമെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ മൂന്നുവർഷം പൂർത്തിയാക്കിയ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷി, വ്യവസായം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും ദയനീയമായി പരാജയപ്പെട്ട കേന്ദ്രസർക്കാർ, കന്നുകാലി കശാപ്പ് നിരോധനം പോലുള്ള വിഷയങ്ങൾ എടുത്തിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. നാടിന്റെ കാർഷിക, വ്യാവസായിക, തൊഴിൽ മേഖലകളെ തകർക്കുന്നതും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതും സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളിൽ കടന്നുകയറുന്നതുമായ ഈ വിജ്ഞാപനം ജനങ്ങളുടെ പൊതുതാൽപര്യം പരിഗണിച്ച് റദ്ദാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP