Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ രാജേട്ടൻ സുരേന്ദ്രന് വേണ്ടി നിയമസഭയിൽ വാതുറന്നു; കെ സുരേന്ദ്രനെ കള്ളക്കേസിൽ ക്രൂരമായി പീഡിപ്പിക്കുന്ന വിഷയം സബ് മിഷനായി നിയമസഭയിൽ ഉന്നയിച്ച് ഒ രാജഗോപാൽ; നിരോധനാജ്ഞ ലംഘിച്ചത് ഉൾപ്പെടെ 15 കേസുകൾ ബിജെപി നേതാവിനെതിരെ ഉണ്ടെന്ന് മുഖ്യമന്ത്രി; കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതെന്നും പിണറായി; പൂജപ്പുര സെൻട്രൽ ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ച് എംപിമാരുടെ സംഘവും

ഒടുവിൽ രാജേട്ടൻ സുരേന്ദ്രന് വേണ്ടി നിയമസഭയിൽ വാതുറന്നു; കെ സുരേന്ദ്രനെ കള്ളക്കേസിൽ ക്രൂരമായി പീഡിപ്പിക്കുന്ന വിഷയം സബ് മിഷനായി നിയമസഭയിൽ ഉന്നയിച്ച് ഒ രാജഗോപാൽ; നിരോധനാജ്ഞ ലംഘിച്ചത് ഉൾപ്പെടെ 15 കേസുകൾ ബിജെപി നേതാവിനെതിരെ ഉണ്ടെന്ന് മുഖ്യമന്ത്രി; കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതെന്നും പിണറായി; പൂജപ്പുര സെൻട്രൽ ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ച് എംപിമാരുടെ സംഘവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒടുവിൽ ഇടതു സർക്കാർ ജയിലിൽ അടച്ച സ്വന്തം പാർട്ടിയുടെ നേതാവിന് വേണ്ടി വാതുറന്ന് ഒ രാജഗോപാൽ എംഎൽഎ. ഭരണ - പ്രതിപക്ഷ എംഎൽഎമാരുടെ ബഹളത്തിനിടെയിൽ സബ്മിഷനായാണ് കെ സുരേന്ദ്രനെ ജയിലിൽ അടച്ച വിഷയം അദ്ദേഹം നിയമസഭയിൽ ഉന്നയിച്ച്. ഈ വിഷയത്തിൽ രാജഗോപാൽ സുരേന്ദ്രന് വേണ്ടി ശബ്ദിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിലാണ് അദ്ദേഹം വിഷയം ഇന്ന് നിയമസഭയിൽ ഉന്നയിച്ചത്. ബിജെപി ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് സുരേന്ദ്രനെ അവഗണിക്കുന്നതെന്ന ആക്ഷേപം ശക്തമായ ഘട്ടത്തിലാണ് ഈ ഇടപെടൽ.

പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ കെ സുരേന്ദ്രനെ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ കള്ളക്കേസുകളിൽ കുടുക്കിയും ഇ്ല്ലാത്ത കേസുകൡ കുറ്റം ആരോപിച്ചും അറസ്റ്റ് ചെയ്യുകയും പല ജയിലുകളിൽ മാറി മാറി അടയ്ക്കുകയും പൊലീസ് വാഹനത്തിൽ കേരളത്തിൽ തെക്കു മുതൽ വടക്കു വരെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകുകയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുകയാണ് ബിജെപി എംഎൽഎ സബ്മിഷൻ നോട്ടീസിൽ അരകിയിച്ചു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. നിയമസഭാ ചട്ടം 304 പ്രകാരം നോട്ടീസ് നൽകുകയായിരുന്നു.

നോട്ടിസിന് മുഖ്യമന്ത്രി മറുപടിയും നൽകി. സുരേന്ദ്രനെതിരെ 15 കേസുകൾ ഉണ്ടെന്നാണ് സബ് മിഷന് മറുപടിയായി അദ്ദേഹം നൽകിയത്. മുഖ്യമന്ത്രി രാജഗോപാൽ എംഎൽഎക്ക് നൽകിയ മറുപടി ഇങ്ങനെ:

കെ സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കേസ് നിലവിലുണ്ട്. അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നൽകിയതിനും, ഉൾപ്പെട്ടതിനും, ഇവയിൽ ചിലതിൽ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും, പൊതുമുതൽ നശിപ്പിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനും ഉൾപ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതിൽ 8 കേസുകൾ 2016ന് മുമ്പ് പൊലീസ് ചാർജ് ചെയ്തവയാണ്. മൂന്ന് കേസുകൾ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളിൽ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന അവസരത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടായിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നൽകാനും ശബരിമല ദർശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീ എത്തിയിരുന്നു. ഇവരെ സന്നിധാനം നടപ്പന്തലിൽ വച്ച് തടയുന്ന സ്ഥിതിയുണ്ടായി. സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേൽപ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിനും അവരുടെ ബന്ധുവിനെ മർദ്ദിച്ച് അവശനാക്കിയതിനും ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സന്നിധാനം പൊലീസ് സ്റ്റേഷൻനിൽ Cr.No.16/2018ൽ 13ാം പ്രതിയായി കേസെടുത്തു. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കൽ പൊലീസ് സ്റ്റേഷൻ Cr.No.28/2018ൽ ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ കുറ്റകരമായി സംഘടിച്ച കാര്യത്തിനും മറ്റും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ Cr.No.1475/2018ൽ രണ്ടാം പ്രതിയായും കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളിൽ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകൾ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഇക്കാരണത്താൽ ബഹു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നീ കോടതികൾ വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികളിൽ ഹാജരാക്കേണ്ടിവന്നത്. ഈ വാറണ്ടു കേസുകൾക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് ശ്രീ സുരേന്ദ്രൻ ഇപ്പോഴും റിമാന്റിൽ കഴിയുന്നത്.വസ്തുതകൾ ഇതായിരിക്കെ കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. - മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ പാർട്ടിയിലെ മുതിർന്ന നേതാവായ രാഷ്ട്രീയ സമരത്തിന്റെ പേരിൽ ജയിലിൽ അടക്കുകയും തുടർച്ചയായി കേസുകളിൽ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും ഈ വിഷയം രാജഗോപാൽ നിയമസഭയിൽ ഉന്നയിച്ചില്ല. സമ്മേളനം തുടങ്ങിയ രണ്ടാമത്തെ ദിവസം കറുത്ത വസ്ത്രം ധരിച്ച് ശബരിമല ഭക്തർക്കൊപ്പമാണെന്ന് ധാരണയുണ്ടാക്കിയ രാജഗോപാൽ സുരേന്ദ്രന് വേണ്ടി വാ തുറക്കാത്തതും ബിജെപി അണികളിൽ എതിർപ്പുണ്ടാക്കിയിട്ടക്കി. യുഡിഎഫ് എംഎൽഎമാർ ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയ ഘട്ടത്തിലാണ് ബിജെപി എംഎൽഎയുടെ മൗനവും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജഗോപാൽ മറുപടി പറഞ്ഞത് സഭയിൽ ഇന്നാരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് പ്രതികരിച്ചില്ല.. എന്നായിരുന്നു. ബിജെപി എംഎൽഎ അല്ലാതെ മറ്റാരാണ് സുരേന്ദ്രന്റെ കാര്യം ഉന്നയിക്കുക എന്ന മറുചോദ്യവും ഇതോടെ ഉയർന്നിരുന്നു.

സുരേന്ദ്രന്റെ ജയിൽവാസവുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നിലപാടുകൾ സംശയകണ്ണിലൂടെയാണ് അണികളും നേതാക്കളും നിരീക്ഷിക്കുന്നത്. വേണ്ട പിന്തുണ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടോ എന്നാണ് ബിജെപി അണികളിൽ നിന്നും ഉയരുന്ന ചോദ്യം. സുരേന്ദ്രന്റെ അറസ്റ്റിനോടും ജയിൽ വാസത്തോടും വളരെ ലാഘവ ബുദ്ധിയോടെയുള്ള സമീപനമാണ് ശ്രീധരൻപിള്ള അനുവർത്തിക്കുന്നത് എന്നാണ് ബിജെപിയിൽ നിന്നും ഉയരുന്ന ആക്ഷേപം. സുരേന്ദ്രൻ ആണെങ്കിൽ കേസിൽ നിന്നും കേസിലേക്കും ജയിലിൽ നിന്ന് ജയിലിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനേയും മറ്റു പാർട്ടി പ്രവർത്തകരേയും തടങ്കലിലാക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘം ആരോപിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സുരേന്ദ്രനെ എംപി സംഘം സന്ദർശിച്ചു. വ്യാജമായി ഉണ്ടാക്കിയ കേസാണ് സുരേന്ദ്രന്റെ പേരിലുള്ളത്. സുരേന്ദ്രന് സ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നിയിച്ചുള്ള കേസുകളാണ് എടുത്തിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ശബ്ദമുയർത്തിയതിനാണ് നടപടിയെന്നും എംപിമാർ പറഞ്ഞു. ഇതിന്റെയടക്കം റിപ്പോർട്ട് അമിത് ഷായ്ക്ക സമർപ്പിക്കുമെന്നും ഇതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും എംപിമാർക്കൊപ്പം സുരേന്ദ്രനെ ജയിലിൽ സന്ദർശിച്ചു.

തുടക്കം മുതൽ ഈ വിഷയത്തിൽ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ ആരോപണം ശക്തമായിരുന്നു. ഇരട്ട നീതിയാണ് ശബരിമല പ്രശ്നത്തിൽ ബിജെപി പുറത്തെടുക്കുന്നത് എന്ന് അണികളും നേതാക്കളും ഒരേപോലെ ആരോപിക്കുന്നു. ശബരിമലയിൽ ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ പാതിരാത്രിക്ക് ഹർത്താൽ പ്രഖ്യാപിച്ചവരാണ് സംഘപരിവാർ നേതാക്കൾ. ഇതേ പ്രശ്നത്തിൽ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ പരിവാറിന്റെ സമരവീര്യം കാണാനുമില്ല. ഇവിടെയാണ് സംശയത്തിന്റെ മുൾമുനകൾ പിള്ളയ്ക്ക് നേരെയും ഉയർന്നത്.

പ്രൊഡക്ഷൻ വാറന്റിന്റെ പേരിൽ ഒറ്റയടിക്ക് 900 കിലോമീറ്ററിലധികം സുരേന്ദ്രന് താണ്ടേണ്ടി വരുന്നുണ്ട്. ഈ യാത്രയിൽ നടുവേദന വന്നാണ് അൽപ്പസമയം ചേർത്തല പൊലീസ് സ്റ്റേഷനിൽ സുരേന്ദ്രന് വിശ്രമിക്കാൻ പൊലീസ് ഇന്നലെ അവസരം നൽകിയത്. സുരേന്ദ്രന്റെ കാര്യം പരിതാപകരമായി തുടരുമ്പോഴാണ് പാർട്ടിയിൽ നിന്നും ഈ കാര്യത്തിൽ സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ വിവാദ വിഷയമായി തുടരുന്നത്. സുരേന്ദ്രൻ ജയിലിൽ ആയിട്ടും സുരേന്ദ്രന്റെ കുടുംബത്തിന് ആത്മവീര്യം നൽകുന്ന ഒരു നടപടിയും ശ്രീധരൻപിള്ളയുടെ ഭാഗത്ത് നിന്നും വന്നില്ല.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പിള്ള സുരേന്ദ്രന്റെ വസതി സന്ദർശിക്കുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഒട്ടനവധി പേർ ബിജെപിയുമായി സജീവ ബന്ധം പുലർത്തുന്നവർ ആയിരിക്കെ അവരിൽ ഒരാളുടെ നിയമസഹായം പോലും പിള്ള സുരേന്ദ്രന് ആയി ഏർപ്പാടാക്കി നൽകിയില്ല. രാം കുമാറിനെ പോലുള്ള മുതിർന്ന അഭിഭാഷകരെ ഇപ്പോൾ ഏർപ്പെടുത്തി നൽകിയെങ്കിലും അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു.

മുൻപ് മാറാട് കലാപസമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയായിരുന്നു. ആ സമയത്ത് ശ്രീധരൻ പിള്ള മുസ്ലിം ലീഗുമായി ഒത്തുകളിച്ചെന്നു ആരോപണം ഉയർന്നിരുന്നു. ഈ വിശ്വാസ്യതയില്ലായ്മ ഇപ്പോൾ രണ്ടാമത് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയപ്പോഴും പിള്ളയ്ക്ക് നേരെ ഉയർന്നു വരുന്നു. ശബരിമല പ്രക്ഷോഭ സമയത്തിന്റെ ഏറ്റവും നിർണായക സമയത്ത് പിള്ളയുടെ വാക്കുകൾ സംഘപരിവാർ പ്രക്ഷോഭത്തെ രണ്ടു തവണ തിരിഞ്ഞു കുത്തി. രഹനാ ഫാത്തിമയും കവിതയും അയ്യപ്പ ദർശനത്തിനു എത്തിയാൽ നടയടയ്ക്കും എന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് എടുത്ത തീരുമാനം തന്റെ നിർദ്ദേശ പ്രകാരം എന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്. ഇത് പ്രക്ഷോഭത്തിന്റെ നിർണ്ണായക ഘട്ടത്തിൽ സിപിഎമ്മിനും സർക്കാരിനും സഹായകരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP