Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാൻ; പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്; പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തിയവരിൽ ചില തീവ്ര സ്വഭാവമുള്ള സംഘടനകളുണ്ട്; കുറ്റക്കാരെ സംരക്ഷിക്കില്ല: ആലുവ മർദ്ദന കേസിൽ വിശദീകരണവുമായി മുഖ്യമന്ത്രി; മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാൻ; പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്; പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തിയവരിൽ ചില തീവ്ര സ്വഭാവമുള്ള സംഘടനകളുണ്ട്; കുറ്റക്കാരെ സംരക്ഷിക്കില്ല: ആലുവ മർദ്ദന കേസിൽ വിശദീകരണവുമായി മുഖ്യമന്ത്രി; മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എടത്തലയിൽ യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പൊലീസിന് വീഴ്‌ച്ച വന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. എടത്തല പൊലീസ് മർദനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം സംഭവത്തിൽ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അദ്ദേഹം പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരിൽ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്. അതേസമയം, ഉസ്മാനെ മർദിച്ച പരാതിയിൽ നാലു പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. എന്നാൽ, തന്നെ മറുപടി പറയാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായിയും പറഞ്ഞു. എന്നാൽ ബഹളം വെച്ച് സ്പീക്കറുടെ ഡയസിന് താഴെ കുത്തിയിരുന്നാണ് ബഹളം വെച്ചത്. ഇതോടെ സഭ തുടരാൻ സാധിക്കാത്ത അവസ്ഥയിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പൊലീസ് മർദനത്തിനൊടുവിൽ ഉസ്മാന്റെ കവിളെല്ല് തകർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നിരുന്നു. സംഭവത്തിൽ കുറ്റക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എഎസ്‌ഐ ഉൾപ്പെടെയുള്ളവരെ എആർ ക്യാംപിലേക്കാണു സ്ഥലംമാറ്റിയത്. സംഭവത്തിൽ എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

അതിക്രമത്തിന് ഇരയായ ഉസ്മാന്റേതു ഗുരുതര പരുക്കാണെന്നാണു റിപ്പോർട്ട്. ഇടിയേറ്റു കവിളിലെ എല്ലു പൊട്ടി ഉള്ളിലേക്കു പോയിട്ടുണ്ട്. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഉസ്മാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പൊലീസുകാർ ഗുണ്ടകളെപ്പോലെയാണു പെരുമാറിയതെന്ന് അതിക്രമത്തിനു ദൃക്‌സാക്ഷികളായവർ പറഞ്ഞു.

ചൊവ്വാഴ്‌ച്ച വൈകിട്ട് ആറ് മണിയോടെ കുഞ്ചാട്ടുകര ഗവ. സ്‌കൂളിന് സമീപമാണ് സംഭവം. മുതിരക്കാട്ടുമുകളിൽ നിന്നും പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എടത്തല സ്റ്റേഷനിലേക്ക് പോകുകയായിരുന്നു പൊലീസുകാർ. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ ഇടിച്ച് ഉസ്മാന്റെ ബൈക്ക് മറിഞ്ഞു. ഇതേതുടർന്നുണ്ടായ തർക്കത്തിനിടെയാണ് പൊലീസ് ്രൈഡവർ അഫ്‌സലിന്റെ നേതൃത്വത്തിൽ ആദ്യം മർദ്ദിച്ചത്. സംഭവ സ്ഥലത്ത് വച്ചും കാറിലും സ്റ്റേഷനിലെത്തിച്ചും മർദ്ദിച്ചു. കാറിൽ മൂന്ന് പൊലീസുകാരും പോക്‌സോ കേസിലെ പ്രതിയുമാണ് ഉണ്ടായിരുന്നത്. പോക്‌സോ കേസിലെ പ്രതിയെ കൊണ്ടും ഉസ്മാനെ കൈയേറ്റം ചെയ്യിച്ചതായി പറയുന്നുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ഒരു പൊലീസുകാരനും മർദ്ദിച്ചിട്ടുണ്ട്.

എടത്തല എസ്ഐ ജി. അരുണിന്റേതാണ് അപകടം സൃഷ്ടിച്ച സ്വകാര്യ കാർ. അടുത്തിടെ ചുമതലയേറ്റ എസ്ഐ കാറിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എടത്തല പൊലീസ് സ്റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡിവൈ.എസ്‌പി. കെ.ബി. പ്രഫുലചന്ദ്രൻ സ്റ്റേഷനിലെത്തിയ ശേഷം ഉസ്മാനെ ആലുവ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ രാത്രി എക്‌സറേ സൗകര്യം ലഭ്യമല്ലാത്തതിനാൽ അർദ്ധരാത്രിയോടെയാണ് രാജഗിരിയിലേക്ക് മാറ്റിയത്.

വിദേശത്തായിരുന്ന ഉസ്മാൻ റംസാൻ നോമ്പുതുറയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഇന്നത്തേക്കുള്ള നോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാർ ഇടിച്ചത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് യൂണിഫോമും വാഹനവും ഒഴിവാക്കണമെന്ന മാർഗനിർദ്ദേശമുള്ളതിനാലാണ് സ്വകാര്യ വാഹനത്തിൽ കാറിൽ സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, ഇരയിൽ നിന്നും മൊഴിയെടുപ്പിക്കുന്നതിനും മറ്റും ബാധകമായ നിർദ്ദേശം പ്രതിയെ പിടികൂടുന്നതിനും പൊലീസ് അനാവശ്യമായി ഉപയോഗിക്കുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഉസ്മാനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP