Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിൽ; കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; ഡമ്മി പ്രതികളാണെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി; കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ; സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ബന്ധമെന്ന് കെ സുധാകരൻ

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിൽ; കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; ഡമ്മി പ്രതികളാണെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി; കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ; സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ബന്ധമെന്ന് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നിലപാടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിലാണെന്നും കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ അറസ്റ്റു ചെയ്തത് ഡമ്മി പ്രതികളെ ആണെന്ന് ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി പറഞ്ഞു.

പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂർവമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സർക്കാർ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങൾ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരിൽ അക്രമസംഭവങ്ങൾ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ 2016ൽ ഏഴായിരുന്നത് 2017ൽ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധത്തിൽ കോൺഗ്രസ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യവുമായി പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയും ചെയ്തു. അതേസമയം കൊലപാതക ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് നിരാഹാര സമരം നടത്തുന്ന കെ സുധാകരൻ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരും എന്നതു കൊണ്ടാണ് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും സുധാകരൻ പറഞ്ഞു. സിബിഐ അന്വേഷണം തള്ളിയ സാഹചര്യത്തിൽ തുടർ നിലപാട് പാർട്ടി സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരൻ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേക്കാണ് ഇന്ന് കടന്നിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിലെ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഭാവി സമര പരിപാടികൾ യുഡിഎഫ് തീരുമാനിക്കുക. ആരോഗ്യം മോശമായെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നുമുള്ള ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ചാണ് സുധാകരൻ സമരം തുടരുന്നത്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ കോൺ്രസിന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷ ശക്തമാണ്. നേരത്തെ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം ആകാം എന്ന നിലപാടായിരുന്നു സമാധാന യോഗത്തിനെത്തിയപ്പോൾ മന്ത്രി എ കെ ബാലൻ പറഞ്ഞത്. ഈ നിലപാടാണ് മുഖ്യമന്ത്രി ഇപ്പോൾ തള്ളിയിരിക്കുന്നത്.

നിയമസഭ ഇന്ന് തുടങ്ങിയപ്പോൾ മുതൽ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തുണ്ടായിരുന്നു. സണ്ണി ജോസഫാണ് ഷുഹൈബ് വധത്തിൽ ചർച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവൽക്കരിക്കുകയാണ്. പൊലീസിൽനിന്ന് രഹസ്യങ്ങൾ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ്.അച്യുതാനന്ദനു ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ആകാശ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

പി.ജയരാജനെ വാഴ്‌ത്തുന്ന ആൽബത്തിലും ആകാശ് അഭിനയിച്ചിട്ടുണ്ട്. നന്മയുടെ പൂമരമോ അതോ തിന്മയുടെ പാഴ്മരമാണോ ജയരാജനെന്നു വിലയിരുത്തണം. കണ്ണൂരിൽ 208 രാഷ്ട്രീയ അക്രമ കേസുകൾ സിപിഎം പ്രവർത്തകർക്കെതിരെയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ബഹളത്തെ തുടർന്ന് നിയമസഭ തുടക്കത്തിൽ നിർത്തിവെച്ച ശേഷം രണ്ടാമത് തുടങ്ങിയപ്പോഴാണ് സണ്ണി ജോസഫ് വിഷയം അവതരിപ്പിച്ചത്. ഷുഹൈബിന്റെ ചിത്രങ്ങളടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമേന്തി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ മുഖത്തിനുനേർക്ക് പ്ലക്കാർഡ് നീട്ടിയും പ്രതിഷേധിച്ചു. തുടർന്ന് ചോദ്യത്തരവേള റദ്ദാക്കി.

ചെയറിനുനേർക്ക് പ്ലക്കാർഡ് ഉയർത്തിയതിലും മേശയിലടിച്ച് പ്രതിഷേധിച്ചതിലും കടുത്ത അതൃപ്തിയുമായി സ്പീക്കറും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ എംഎൽഎമാരുടെ നടപടി സഭയോടുള്ള അവഹേളനമാണെന്നും പ്രതിഷേധങ്ങൾ സഭയുടെ അന്തസ് കെടുത്താത്ത രീതിയിൽ വേണമെന്നും സ്പീക്കറ് റൂളിങ് നൽകി. എന്നാൽ സ്പീക്കറുടെ പരാമർശം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത്തരം നടപടികൾ ഖേദകരമാണ്. ജനങ്ങളുടെ വികാരമാണ് സഭയിൽ പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ സഭ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ ഡയസിന് സമീപത്തേക്കെത്തി ഷുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി എംഎൽഎമാർ മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ 'നിങ്ങളെന്താണ് കാണിക്കുന്നത്' എന്നു ചോദിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തുവന്നെങ്കിലും സഭാ അധികം നീണ്ടില്ല. ബഹളം തുടർന്നതോടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കുകയായിരുന്നു.

വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നൽകുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും അംഗങ്ങൾ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്പിൽ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അപ്പോഴും അംഗങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ദയവായി അംഗങ്ങൾ സീറ്റിൽ പോണമെന്നും സമൂഹത്തിലെ പലരുടെയു്ം പ്രശ്നങ്ങൽ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സഭയുടെ മര്യാദയുടെ ലംഘനമാണെന്നും ലോകം മുഴുവൻ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കറുടെ നേരെ പ്ളക്കാർഡുകൾ നീട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ മേശയുടെ മേൽ കൈകൊണ്ട് അടിച്ചും അവർ പ്രതിഷേധം പ്രകടമാക്കി. ഇതിനിടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തിറങ്ങിയെങ്കിലും അതും ബഹളത്തിൽ മുങ്ങി.

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം കൂടാതെ മണ്ണാർക്കാട് സഫീറിന്റെ കൊലപാതകവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. കണ്ണൂരിലെ ശുഹൈബ് വധത്തിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, ഗൂഢാലോചനക്കുറ്റം കൂടി അന്വേഷിക്കുക, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാർകാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജുകൾ കുത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. വി ടി ബൽറാം എംഎൽഎ കറുത്ത ബാഡ്ജ് ധരിക്കാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP