Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ് സംസ്ഥാന സമ്മേളന വേദി വിട്ടത് തെറ്റ്; സമിതിയിൽ സീറ്റൊഴിച്ചിട്ടത് വി എസിനാണെന്നു പറയാനാകില്ല; റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കാമെന്നു പറഞ്ഞത് പിണറായിയെന്നും കോടിയേരി

വി എസ് സംസ്ഥാന സമ്മേളന വേദി വിട്ടത് തെറ്റ്; സമിതിയിൽ സീറ്റൊഴിച്ചിട്ടത് വി എസിനാണെന്നു പറയാനാകില്ല; റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കാമെന്നു പറഞ്ഞത് പിണറായിയെന്നും കോടിയേരി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ സിപിഐ(എം) സംസ്ഥാന സമ്മേളന വേദി വിട്ടതു തെറ്റെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമിതിയിൽ സീറ്റൊഴിച്ചിട്ടതു വി എസിനു വേണ്ടിയാണെന്നു പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു. ചാനലുകൾക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് കോടിയേരിയുടെ പ്രതികരണം.

സംസ്ഥാന സമ്മേളന വേദിയിലേക്കു മടങ്ങിവന്നിരുന്നുവെങ്കിൽ വി എസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമായിരുന്നു. അവസാന നിമിഷം വരെ തങ്ങൾ വി എസിനെ സമ്മേളന നഗരിയിലേക്കു പ്രതീക്ഷിച്ചിരുന്നു. വ്യക്തിക്കു പിന്നിൽ അംഗങ്ങൾ അണിചേരില്ലെന്ന് ആലപ്പുഴയിൽ തെളിഞ്ഞു. വി എസിന്റെ കുറിപ്പിനോട് സംസ്ഥാന സമിതിയിൽ ഒരാൾ പോലും യോജിച്ചില്ല.

വി എസിനെതിരായ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചത് പിണറായി വിജയനാണ്. പിബി അംഗങ്ങളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര കമ്മിറ്റിക്ക് വി എസ് അച്യുതാനന്ദൻ നൽകിയ കത്ത് ചോർത്തിയത് വി എസ് തന്നെയാണെന്ന് പാർട്ടി കണ്ടെത്തിയിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയത് കത്ത് ചോർത്തിയതിന്റെ പേരിലല്ലെന്നും കോടിയേരി പറഞ്ഞു.

വി എസ് പാർട്ടി വിരുദ്ധമനോഭാവത്തിലേക്ക് തരം താണു എന്ന് കുറ്റപ്പെടുത്തിയായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം കൊണ്ടുവന്നത്. വി എസ് അച്ചടക്ക ലംഘനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടത്തിയിരുന്നു.

'മനോരമ ന്യൂസി'ന് നൽകിയ അഭിമുഖത്തിലാണ് കത്ത് ചോർത്തിയത് വി എസ് ആണെന്ന് പാർട്ടി കണ്ടെത്തിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞത്. വി എസിന് തിരിച്ചുവരാൻ ഇനിയും സമയമുണ്ട്. അദ്ദേഹം പാർട്ടി വിടുമെന്ന് കരുതുന്നില്ല. പാർട്ടി വിരുദ്ധനായാൽ ജനം കൂടെയുണ്ടാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണി വിട്ടുപോയ ആർഎസ്‌പിയെ തെറ്റുതിരുത്തി തിരിച്ചെടുക്കുന്നകാര്യം ആലോചിക്കും. പാർട്ടിയുടെ ശക്തി വർധിപ്പിക്കാനാണ് ശ്രമം. സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന നിലയിൽ പാർട്ടി ശക്തിനേടേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നും വി എസിനെ ഇപ്പോൾ മാറ്റേണ്ട സാഹചര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി പറഞ്ഞത്. പാർട്ടി സമ്മേളനത്തിൽനിന്ന് വി എസ് വിട്ടുനിന്നതും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് ബന്ധപ്പെട്ടിട്ടും വി എസ് തിരിച്ചുവരാത്തതും തെറ്റായ നടപടിയാണ്. കെ എം മാണിയെ എൽഡിഎഫിൽ എടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP