Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷം പ്രചരണത്തിനിറങ്ങി ഹിന്ദു വികാരം ഒരുമിപ്പിക്കാൻ രാഹുൽ ശ്രമിക്കുമ്പോൾ ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ് ശശി തരൂർ; മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ 'നല്ല ഹിന്ദുക്കൾ' ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന വിവാദമാക്കി ബിജെപി നേതൃത്വം: മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന ചർച്ച ഹിന്ദുത്വം തന്നെ

ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷം പ്രചരണത്തിനിറങ്ങി ഹിന്ദു വികാരം ഒരുമിപ്പിക്കാൻ രാഹുൽ ശ്രമിക്കുമ്പോൾ ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ് ശശി തരൂർ; മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ 'നല്ല ഹിന്ദുക്കൾ' ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന വിവാദമാക്കി ബിജെപി നേതൃത്വം: മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന ചർച്ച ഹിന്ദുത്വം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദാത്തിയ:ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷമാണ് മധ്യപ്രദേശിൽ രാഹുൽ ഗാന്ധിയുടെ 2 ദിവസത്തെ പ്രചാരണത്തിനു തുടക്കം കുറിച്ചത്. ഹിന്ദു വോട്ടുകളെ ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗം. മധ്യപ്രദേശിലും രാജസ്ഥാനിലും ഹിന്ദു വികാരം ആളിക്കത്തിച്ച് കത്തിക്കയറാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. ഇതിലൂടെ മാത്രമേ രണ്ടിടത്തും ബിജെപിയെ പിടിച്ചുകെട്ടാനാകൂവെന്ന് കോൺഗ്രസും വിലയിരുത്തുന്നു. അതൊകണ്ട് തന്നെ ഗുജറാത്തിലെന്ന പോലെ മത ചിഹ്നങ്ങളെ പരസ്യമായി പുണർന്നുള്ള പ്രചാരണരീതിയാണ് ഇവിടെയും രാഹുൽ പിന്തുടരുന്നത്. കന്യാപൂജയോടെയും നർമദാ വന്ദനത്തോടെയും പ്രചാരണമാരംഭിച്ച രാഹുൽ അര മണിക്കൂറോളം പീതാംബര പീഠത്തിൽ പൂജാരികളുമായി സംസാരിച്ചു. ഇതിനിടെയാണ് ശശി തരൂരിന്റെ വിവാദ പ്രസ്താവനയെത്തിയത്. മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ 'നല്ല ഹിന്ദുക്കൾ' ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ നിലപാടിൽ ബിജെപിയും ചർച്ചകൾ തുടങ്ങി.

തരൂരിന്റെ അഭിപ്രായത്തോടു രൂക്ഷമായി പ്രതികരിച്ച ബിജെപി, കോൺഗ്രസ് പാർട്ടിയെയും അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ആക്ഷേപിക്കുകയും ഹിന്ദു വിരുദ്ധരെന്നു മുദ്രകുത്തുകയും ചെയ്തു പുതിയൊരു വിവാദത്തിനു വഴി തുറന്നു. ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു. 'രാമന്റെ ജന്മസ്ഥലമായി അതിനെ ഹിന്ദുക്കൾ കാണുന്നുണ്ടെന്ന് തീർച്ചയായും എനിക്കറിയാം. മിക്ക ഹിന്ദുക്കളും അവിടെ രാമക്ഷേത്രം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ നല്ല ഹിന്ദുക്കൾ ആരും മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ആഗ്രഹിക്കുകയില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിനെ ഉയർത്തി മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് മുന്നേറ്റത്തിന് തടയിടാനാണ് ബിജെപിയുടെ ശ്രമം. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനം തട്ടിപ്പാണെന്നും ബിജെപി വാദിക്കുന്നു.

'ഈ പരാമർശം കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും തനിനിറം വെളിവാക്കിയിരിക്കുന്നു. അവർ ഹിന്ദുവിരുദ്ധരാണ്.' തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പോയി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ പ്രച്ഛന്ന വേഷം ആടുകയാണെന്നുംബിജെപി ആക്ഷേപിച്ചു. സുബ്രഹ്മണ്യൻ സ്വാമി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും തരൂർ, രാഹുൽഗാന്ധി എന്നിവരെ നിശിതമായി വിമർശിച്ചു. തന്റെ അഭിപ്രായം വ്യക്തിപരമായിരുന്നുവെന്നും ചില മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ചു വിവാദമാക്കിയതാണെന്നും ശശി തരൂർ അറിയിച്ചു. അങ്ങനെ തരൂരിന്റെ വാക്കുകൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വിവാദകൊടുങ്കാറ്റാവുകയാണ്.

1962 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ അഭ്യർത്ഥനപ്രകാരം പീതാംബര പീഠിൽ പൂജ നടത്തിയ ശേഷമാണു ചൈനീസ് യുദ്ധം അവസാനിച്ചതെന്നാണു ക്ഷേത്ര അധികൃതർ അവകാശപ്പെടുന്നത്. 1965 ലും '71ലും ഇന്ത്യ പാക്ക് യുദ്ധം നടന്നപ്പോഴും 2000 ലെ കാർഗിൽ യുദ്ധവേളയിലും പൂജ നടന്നതായി പറയുന്നു. ഇവിടെ നിന്നാണ് മധ്യപ്രദേശിൽ രാഹുൽ കത്തികയറാൻ തുടങ്ങിയത്. റഫാൽ ഇടപാടും നീരവ് മോദി കേസും തന്നെയായിരുന്നു ഹിന്ദുത്വത്തിന് ഒപ്പം രാഹുലിന്റെ മുഖ്യ പ്രചാരണായുധങ്ങൾ. നീരവ് മോദിയെ നീരവ് ഭായ് എന്നും അനിൽ അംബാനിയെ അനിൽ ഭായ് എന്നുമാണു പ്രധാനമന്ത്രി വിളിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ പ്രചരണത്തിൽ രാഹുൽ മുന്നേറുമ്പോഴാണ് തരൂരിന്റെ വാക്കുകളെ മുന്നിൽ നിർത്തി കോൺഗ്രസിന് പ്രതിരോധം തീർക്കാൻ ബിജെപി എത്തുന്നത്.

മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുക. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭരണം തുടരാനും, 2003 ൽ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും തമ്മിൽ ശക്തമായ മത്സരമായിരിക്കും നടക്കുക. നവമ്പർ 28 ന് 230 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ പതിനൊന്നിനാണ് വോട്ടെണ്ണൽ. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മധ്യപ്രദേശിൽ വിജയിക്കുന്നവർക്ക് ദേശീയ തലത്തിൽ മുൻതൂക്കം കിട്ടും. രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP