Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയകുമാറിനും ശബരീനാഥനും അപരഭീഷണി; ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് 20 പേർ; യുഡിഎഫിന് വിജയമുറപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി

വിജയകുമാറിനും ശബരീനാഥനും അപരഭീഷണി; ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് 20 പേർ; യുഡിഎഫിന് വിജയമുറപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ 20 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചപോൾ അപരന്മാരടക്കം 20 സ്ഥാനാർത്ഥികളാണ് മത്സരിക്കാനായി പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി എസ് ശബരീനാഥും, ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലും ബുധനാഴ്ച ഉച്ചയ്ക്ക് പത്രിക സമർപ്പിച്ചു.

പിഡിപി വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജും ബുധനാഴ്ച പത്രിക നൽകിയിട്ടുണ്ട്. ബുധനാഴ്ച മൂന്ന് മണി വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയപരിധി. സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാരും ബുധനാഴ്ച പത്രിക സമർപ്പിച്ചിട്ടുണ്ട്. എസ് ശബരീനാഥിനെതിരെ എംഎസ് ശബരീനാഥും, എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാറിനെതിരെ ബി വിജയകുമാറും, വിജയകുമാരൻ നായരും പത്രിക നൽകിയിട്ടുണ്ട്.

പ്രമുഖ പാർട്ടികളായ ബിജെപി, യുഡിഎഫ്, എൽഡിഎഫ് എന്നിവരെ കൂടാതെ മുൻ ചീഫ് വിപ്പായ പി.സി.ജോർജിന്റെ സ്ഥാനാർത്ഥി കൂടാതെ, പിഡിപിയുടെ സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്. ഈ മാസം 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുപ്പതിന് ഫലം അറിയാം. 13 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.

അതിനിടെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസും യു.ഡി.എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഇടതുപക്ഷത്തിന്റെ വിഷമം ഞങ്ങൾക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാർത്ഥി എം.വിജയകുമാർ മന്ത്രിയായിരുന്നപ്പോൾ ചെയ്യാനാകാത്തതാണ് ഇപ്പോൾ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. ഏത് സാഹചര്യത്തിലും എന്തുവിലകൊടുത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കും. നല്ലത് നടക്കുന്നതിനെ എതിർക്കുന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ പഴയകാലചരിത്രം അവർ ആവർത്തിക്കുകയാണ്.

കമ്പ്യൂട്ടർ വന്നപ്പോൾ പണ്ട് ഇവർ എവിടെയായിരുന്നു. ഇന്നിപ്പോൾ അവരെല്ലാവരും കമ്പ്യൂട്ടറിന്റെ വക്താക്കളാണ്. സ്വാശ്രയകോളേജിനെതിരെ നിലപാടെടുത്തവരാരാ. ഇപ്പോൾ അവർ തന്നെ സ്വാശ്രയകോളേജ് നടത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തെ എതിർത്തതെന്തിനാണ്. കെ. കരുണാകരന്റെ ഇച്ഛാശക്തികൊണ്ടു മാത്രമാണ് നെടുമ്പാശ്ശേരി യാഥാർത്ഥ്യമായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവർ മറ്റ് വിഷയങ്ങളിലെന്ന പോലെ നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂ. വിഴിഞ്ഞം പദ്ധതി കരാറും അരുവിക്കര തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല. അവിടെ അതിന്റെയൊന്നും ആവശ്യമില്ല. അരുവിക്കരയുടെ ശക്തിയിൽ ഞങ്ങൾ ബോധവാന്മാരാണ്. എല്ലാവരും ശ്രമിച്ചിട്ടും ഒത്തുതീർപ്പിന് തയാറാകാതിരുന്ന പ്രതിപക്ഷം നല്ലകുട്ടികളായി നിയമസഭയിൽ വന്നത് അരുവിക്കരയുടെ ശക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP