Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലീഗിന്റെ മുഖ്യ ശത്രുവായിരുന്ന ആര്യാടൻ ഇപ്പോൾ മിത്രം; ലീഗിനു വേണ്ടി കോൺഗ്രസുകാരെയും വിരട്ടി ഒത്തുതീർപ്പു ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നു; മകൻ ഷൗക്കത്തിന് നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാടുപെട്ട് മന്ത്രി

ലീഗിന്റെ മുഖ്യ ശത്രുവായിരുന്ന ആര്യാടൻ ഇപ്പോൾ മിത്രം; ലീഗിനു വേണ്ടി കോൺഗ്രസുകാരെയും വിരട്ടി ഒത്തുതീർപ്പു ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നു; മകൻ ഷൗക്കത്തിന് നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാടുപെട്ട് മന്ത്രി

എം പി റാഫി

മലപ്പുറം: ലീഗ്-കോൺഗ്രസ് തർക്കം നിലനിൽക്കുന്ന മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പ്രശ്‌ന പരിഹാര ചർച്ചകൾ. ജില്ലയിൽ ലീഗുമായി പ്രശ്‌നം നിലനിൽക്കുന്ന പ്രദേശങ്ങളിലെത്തി കോൺഗ്രസ്സ് നേതാക്കളെയും പ്രധാന പ്രവർത്തകരെയും വിളിച്ചു ചേർത്താണ് ആര്യാടൻ മുഹമ്മദ് ഒത്തൂതീർപ്പുചർച്ചകൾ നടത്തി വരുന്നത്. ജില്ലയിൽ ലീഗ്-കോൺഗ്രസ് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലെല്ലാം പരസ്യ പ്രസ്താവനകളുമായി ലീഗിനെതിരെ ആര്യാടൻ ആഞ്ഞടിക്കുകയാണ് പതിവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആര്യാടനു കീഴിലുള്ള കോൺഗ്രസുകാർ ലീഗിനെതിരെയുള്ള ചേരിയിലായിരുന്നു പലയിടത്തും നിലയുറപ്പിച്ചത്. ഇവിടങ്ങളിലെല്ലാം ലീഗ് - കോൺഗ്രസ് പോര് ശക്തമായി തന്നെ തുടരുന്നു. എന്നാൽ ലീഗിനെതിരെ സന്ധിയില്ലാതെ വെടിപൊട്ടിക്കൽ നടത്തിയിരുന്ന ആര്യാടൻ മുഹമ്മദ് ലീഗ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാനിറങ്ങിയിരിക്കുന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

മകൻ ആര്യാടൻ ഷൗക്കത്തിന് സീറ്റ് ഉറപ്പിക്കുന്നതിനായി ലീഗിനെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായാണ് ആര്യാടന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് എതിർക്കുന്നവർ പറയുന്നത്. മകന് സീറ്റ് ഉറപ്പാക്കുന്നതിന് ലീഗിന്റെ സമ്മർദവും ഉണ്ടാക്കുകയാണ് ആര്യാടന്റെ ലക്ഷ്യം. ലീഗിന്റെ ഉന്നത നേതാക്കളുമായി കഴിഞ്ഞ ദിവസം ആര്യാടൻ നടത്തിയ ചർച്ചയിൽ ഈ വിഷയങ്ങൾ ഉന്നയിച്ചതായാണ് അറിയുന്നത്. ഷൗക്കത്തിന്റെ കാര്യത്തിൽ ലീഗ് പിന്തുണക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ടത്രെ. എന്നാൽ ലീഗിന് ഒരു ഡിമാന്റ് മാത്രമായിരുന്നു മുന്നോട്ടു വെയ്ക്കാനുണ്ടായിരുന്നത്. അത് ജില്ലയിലെ ലീഗ്-കോൺഗ്രസ് പ്രശ്‌നം പരിഹരിക്കുകയെന്നതായിരുന്നു. മാത്രമല്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എതിർ ചേരിയിൽ നിന്നിരുന്ന കോൺഗ്രസുകാരുടെ പിന്തുണ ലീഗ് സ്ഥാനാർത്ഥികൾക്ക് ഉണ്ടാവണമെന്നും പ്രവർത്തന രംഗത്ത് സജീവമാകണമെന്നും ലീഗ് നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്.

ആര്യാടൻ ലീഗുമായി ധാരണയിലെത്തിയതോടെ കെപിസിസിയും ഡിസിസിയും പ്രശ്‌ന പരിഹാരത്തിനായി ആര്യാടനെ തന്നെ ചുമതലപ്പെടുത്തി. ഇതോടെ ലീഗുമായി ഇടഞ്ഞു നിൽക്കുന്ന എവിടെയും ആര്യാടനെത്തി ചർച്ചകൾ നടത്തി വരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിച്ച് യു.ഡി.എഫ് മുന്നണി ബന്ധം താറുമാറായ താനൂർ, വണ്ടൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂർ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ചർച്ച നടത്തിയിട്ടുള്ളത്. ലീഗുമായുള്ള പ്രശ്‌നം തീർത്തില്ലെങ്കിൽ ശക്തമായ നടപടിയും താക്കീതും ഉണ്ടാകുമെന്ന് ആര്യാടൻ ചർച്ചയിലുടനീളം വ്യക്തമാക്കിയിട്ടുണ്ട്. വണ്ടൂരിലെ കോൺഗ്രസ് നേതാക്കളുമായിട്ടായിരുന്നു ആദ്യ ചർച്ച.

തുടർന്ന് തിരൂർ ഗവൺമെന്റ് റസ്റ്റ്ഹൗസിൽ വച്ച് താനൂർ, തിരൂർ മണ്ഡലത്തിലെ നേതാക്കളുമായും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞും ചർച്ചകളിൽ ആര്യാടനോടൊപ്പം പങ്കെടുത്തിരുന്നു. കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തി. പ്രശ്‌നം നിലനിന്ന പഞ്ചായത്തുകളിൽ നിന്നുള്ള നേതാക്കളെ മാത്രം വിളിച്ചായിരുന്നു ചർച്ച. ഒരോ പഞ്ചായത്ത് നേതൃത്വവുമായി പ്രത്യേകം ചർച്ചകളും നിർദേശങ്ങളുമായിരുന്നു നൽകിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും അച്ചടക്ക നടപടിക്ക് വിധേയമായവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യ ഘട്ട ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തുടർന്നും ആര്യാടന്റെ നേതൃത്വത്തിൽ ചർച്ചകൾ ഉണ്ടാകുമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചർച്ചകളുടെ തുടർച്ചയായി തെരഞ്ഞെടുപ്പ് രംഗം ശക്തമാക്കാൻ ഒരാഴ്ചക്കകം കൺവൻഷൻ ചേരാനും നിർദേശമുണ്ട്.

ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷയർപ്പിച്ച സീറ്റുകളിലെല്ലാം കോൺഗ്രസ്- ലീഗ് വിമത വോട്ടുകളിലാണ് കണ്ണുവച്ചിട്ടുള്ളത്. എന്നാൽ കോൺഗ്രസ് വോട്ടുകൾ ചോരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്യാടന്റെ നേതൃത്വത്തിൽ നേരത്തെ പണി തുടങ്ങിയിരിക്കുന്നത്. ലീഗിൽ നിന്നും യു ഡി എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരുടെ വിജയം ഉറപ്പാക്കാൻ ആര്യാടൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരായി കോൺഗ്രസ്സുകാർ പ്രവർത്തിച്ചാൽ പിന്നീടൊരിക്കലും അവർക്ക് കോൺഗ്രസ്സിൽ ഇടം നൽകില്ലെന്നും പാർട്ടിയിലെ ഉയർച്ച പ്രതീക്ഷിക്കേണ്ടന്നും ആര്യാടൻ കോൺഗ്രസ് പ്രാദേശിക നേതാക്കളെ അറിയിച്ചിട്ടുണ്ട്. ആര്യാടന്റെ ഇടപെടൽ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

അതേസമയം മകന് സീറ്റു ലഭിക്കാനുള്ള ആര്യാടന്റെ തന്ത്രമാണ് ഇപ്പോഴത്തെ പ്രശ്‌ന പരിഹാരശ്രമമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം. മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പ് മത്സരിക്കുന്ന നിലമ്പൂർ, തവനൂർ എന്നീ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടികകളിൽ ഷൗക്കത്ത് ഇടം പിടിച്ചിട്ടുണ്ട്. തവനൂരിൽ ജില്ലാ കമ്മിറ്റി പേര് നൽകിയിരുന്നില്ല. എന്നാൽ കെപിസിസി നിർദേശ പ്രകാരം തവനൂരിലേക്കും ഷൗക്കത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുകയാണ്. നിലമ്പൂർ വിവി പ്രകാശിനായി പാർട്ടി മാറ്റിവെയ്ക്കുകയാണെങ്കിൽ തവനൂരിൽ ആര്യാടൻ ഷൗക്കത്തിന് നൽകാനാണ് സാധ്യത. എന്നാൽ പരാജയസാധ്യതയുള്ള തവനൂർ ആര്യാടൻ മുഹമ്മദും, മകൻ ഷൗക്കത്തും സ്വീകരിക്കുമോ എന്നും സംശയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP