Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴീക്കോട്ടെ വികസനത്തിന്റെ പേരിൽ ആക്ഷേപിച്ച് എൽഡിഎഫ്; മുനയൊടിച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഖ്യവിഷയം അഴീക്കോടു തുറമുഖ വികസനം തന്നെ

അഴീക്കോട്ടെ വികസനത്തിന്റെ പേരിൽ ആക്ഷേപിച്ച് എൽഡിഎഫ്; മുനയൊടിച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഖ്യവിഷയം അഴീക്കോടു തുറമുഖ വികസനം തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: അഴീക്കൽ തുറമുഖം എന്ന ആശയത്തിനു വേഗം പകർന്നത് എം. വി. രാഘവൻ തുറമുഖമന്ത്രിയായിരുന്നപ്പോഴാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ നിരവധി തവണ അഴീക്കോട്ടെത്തിച്ച് പഠനം നടത്തിച്ചും ചർച്ച നടത്തിയുമാണ് ഇന്നത്തെ വികസനത്തിലേക്ക് എം വിരാഘവൻ എത്തിച്ചത്.

ഇന്നത്തെ നിലയിൽ അഴീക്കോട് തുറമുഖത്തെ എത്തിച്ചതിന് എം വിരാഘവനോളം അവകാശപ്പെടാൻ മറ്റാർക്കുമാവില്ല. കെ.കരുണാകരന്റെ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് ചോദിച്ചുവാങ്ങിയാണ് സഹകരണ മന്ത്രി കൂടിയായ രാഘവൻ അഴീക്കോട്ട് വികസനത്തിന് ആക്കം കൂട്ടിയത്.

അതിന്റെ തുടർച്ച എന്ന നിലയിൽ കെ.എം.ഷാജിയും നൂറു കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനം നടത്തിയിട്ടുണ്ട്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പരസ്പരം നടത്തുന്ന വികസനപ്രശ്‌നങ്ങളിൽ അഴീക്കോട് തുറമുഖ വികസനമാണ് മുഖ്യവിഷയം.

ഒരു നിയമസഭാ സാമാജികനെ തിരഞ്ഞെടുക്കുന്നത് വികസനം മാത്രമാണ് മാനദണ്ഡമെങ്കിൽ അഴീക്കോട്ടെ കെ.എം.ഷാജിക്ക് എ.പ്ലസ് നൽകേണ്ടി വരും. സിറ്റിങ് എംഎ‍ൽഎ. എന്ന നിലയിൽ ഷാജിയുടെ ആത്മവിശ്വാസവും അതു തന്നെയാണ്. എന്നാൽ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ രാഷ്ട്രീയം കൂടിയുണ്ടെന്ന നിലക്ക് അടിയൊഴുക്കുകൾക്കാണ് പ്രാധാന്യം. ദൃശ്യമാദ്ധ്യമ രംഗത്തെ തിളക്കമാർന്ന മുഖം എന്ന നിലയിൽ അഴീക്കോട് പ്രചാരണത്തിന്റെ ആദ്യഘട്ടം തന്നെ നികേഷ് കുമാർ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

വടക്കേ മലബാറിലെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന ശക്തമായ മണ്ഡലമാണ് അഴീക്കോട്. സിപിഐ.(എം)ന്റെ ബാലികേറാമലയിൽ മുമ്പ് കോൺഗ്രസ്സിലെ പി.ഗോപാലനും പാർട്ടി വിട്ട് സി. എം. പിയിലെത്തിയ എം. വി. രാഘവനും അഴീക്കോടുനിന്ന് ജയിച്ചു കയറിയിട്ടുണ്ട്. കഴിഞ്ഞ തവണ കെ.എം. ഷാജിയും മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. വികസനവും ക്ഷേമപ്രവർത്തനവും കെ.എം. ഷാജിക്ക് മുതൽക്കൂട്ടാണെങ്കിലും നികേഷിനെപ്പോലെ ശക്തനായ ഒരു സ്ഥാനാർത്ഥിക്കെതിരെയുള്ള പടനീക്കത്തിൽ ജയം ഉറപ്പിക്കാനാവില്ല. ബലാബല പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി അഴീക്കോട് മാറുകയും ചെയ്തു. എന്നാൽ അഴീക്കോട് വികസനം ഏശിയില്ല എന്ന നികേഷിന്റേയും എൽ.ഡി.എഫിന്റേയും വാദമുഖങ്ങളെ ശക്തമായി നേരിടാൻ ഷാജിക്ക് കഴിഞ്ഞിട്ടുണ്ട്.

എൽ.ഡി.എഫ് ഉന്നയിക്കുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ മിനുട്ടുകൾ കൊണ്ടു തന്നെ യു.ഡി.എഫിന് കഴിയുന്ന അവസ്ഥയിലേക്ക് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം എത്തിനിൽക്കുകയാണ്. അതുകൊണ്ടു തന്നെ അഴീക്കോട്ടെ പോരിന് പഴയകാലത്തെ വീറും വാശിയും കൈവന്നിരിക്കയാണ്. ജനാധിപത്യ സംരക്ഷണസമിതി എന്ന പേരിൽ കോൺഗ്രസ്സ് വിമതൻ പി.കെ. രാഗേഷ് അഴീക്കോട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഗേഷ് രണ്ടായിരം വോട്ടുകളെങ്കിലും പിടിച്ചാൽ നികേഷ് കുമാറിന് ജയിച്ചു കയറാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

രാഗേഷിന്റെ കോൺഗ്രസ്സിലേക്കുള്ള തിരിച്ചു വരവിന് തടയിട്ടതിൽ കെ.എം. ഷാജിക്കു കൂടി പങ്കുണ്ടെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാഗേഷ് കൂടുതൽ വോട്ട് നേടുമെന്ന് സിപിഐ.(എം). കരുതുന്നു. രാഗേഷിലാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ. എന്നാൽ രാഗേഷിന്റെ ഭീഷണി മറികടക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.(എം)യിലെ എം. പ്രകാശനെ 493 വോട്ടുകൾക്കാണ് കെ.എം. ഷാജി പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് കയ്യിൽ വച്ചിരുന്ന മണ്ഡലം വികസനമുരടിപ്പിൽ പ്രതിഷേധിച്ചു തന്നെ വിജയിപ്പിക്കുകയായിരുന്നുവെന്നും ജനങ്ങൾ വീണ്ടും തനിക്ക് തുണയാകുമെന്നുമാണ് കെ.എം. ഷാജിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP