Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത സുരക്ഷയ്ക്കു നടുവിൽ ഛത്തീസ്‌ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ മുഖ്യൻ അജിത് ജോഗി; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ത്രികോണ മത്സരം; ആറു മണ്ഡലങ്ങളിൽ തീവ്രവാദ ഭീഷണി

കനത്ത സുരക്ഷയ്ക്കു നടുവിൽ ഛത്തീസ്‌ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ മുഖ്യൻ അജിത് ജോഗി; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ത്രികോണ മത്സരം; ആറു മണ്ഡലങ്ങളിൽ തീവ്രവാദ ഭീഷണി

റായ്പൂർ: കനത്ത സുരക്ഷയുടെ നടുവിൽ ഛത്തീസ്‌ഗഡിൽ 72 മണ്ഡലങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണി അധികമുള്ള 18 മണ്ഡലങ്ങളിൽ 12ന് വോട്ടെടുപ്പ് പൂർത്തിയായിരുന്നു. സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖരാണ്. ഛത്തീസ്‌ഗഡിന്റെ ചരിത്രത്തിൽ ആദ്യമായി ത്രികോണ മത്സരമാണ് ഇത്തവണ അരങ്ങേറുന്നത് എന്നതും ശ്രദ്ധേയമാണ്.

ഏറെ അക്രമങ്ങൾ അരങ്ങേറിയ ഒന്നാം ഘട്ട വോട്ടെടുപ്പിൽ കുഴിബോംബ് സ്ഫോടനം വരെ നടന്നിരുന്നു. മാവോയിസ്റ്റുകളായിരുന്നു ആക്രമണത്തിന് പിന്നിൽ. ഒന്നാം ഘട്ടതെരഞ്ഞെടുപ്പ് നടന്ന 18 മണ്ഡലങ്ങളിൽ പത്തു മണ്ഡലങ്ങളും മാവോയിസ്റ്റ് മേഖലകളായിരുന്നു. ആദ്യഘട്ടത്തിൽ 70 ശതമാനം പോളിങ് നടന്നിരുന്നു. ഇന്നു വോട്ടെടുപ്പു നടക്കുന്ന ആറു മണ്ഡലങ്ങളും തീവ്രവാദ ഭീഷണിയുള്ളതാണ്. അതുകൊണ്ടു തന്നെ കനത്ത സുരക്ഷാ വലയത്തിനുള്ളിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന 72 സീറ്റുകളിൽ 43 എണ്ണവും ബിജെപിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയം നേടാമെന്നുള്ള ആത്മവിശ്വാസം കോൺഗ്രസിന് മുതലായിട്ടുണ്ട്. ഒന്നര കോടിയോളം വരുന്ന വോട്ടർമാരാണ് ഇന്ന് സംസ്ഥാനത്ത് 1079 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുക.

കഴിഞ്ഞ മൂന്നു തവണയും അധികാരം കൈയാളിയ ബിജെപിയെ കുരുക്കാൻ കോൺഗ്രസ് കൂടാതെ അജിത് ജോഗിയുടെ ജനതാ കോൺഗ്രസും രംഗത്തുണ്ട്. അതുകൊണ്ടു തന്നെ വാശിയേറിയ മത്സരമാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് വിട്ടുപോയ ജോഗി ബിഎസ്‌പി, സിപിഐ കക്ഷികളുമായി ചേർന്നാണ് ജനതാ കോൺഗ്രസിനു രൂപം നൽകിയത്. മർവാഹിയിൽ നിന്നാണ് അജിത് ജോഗി ജനവിധി തേടുന്നത്.

ബിജെപി മന്ത്രിമാരായ ബ്രിജ് മോഹൻ അഗർവാൾ (റായ്പുർ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുർ സിറ്റി വെസ്റ്റ്), അമർ അഗർവാൾ (ബിലാസ്പുർ), ബിജെപി പ്രസിഡന്റ് ധരംലാൽ കൗശിക് (ബില്ഹ) തുടങ്ങിയവരും ഇന്ന് ജനവിധി തേടും.

മുഖ്യമന്ത്രി രമൺ സിങ് ആദ്യഘട്ട മൽസരത്തിലാണ് ജനവിധി തേടിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ബാഹൽ (പട്ടാൻ), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുർ) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന കോൺഗ്രസിലെ പ്രമുഖർ.

ഭരണത്തുടർച്ച കണ്ടാണ് ബിജെപി കളത്തിലിറങ്ങിയിട്ടുള്ളതെങ്കിലും ജനതാ കോൺഗ്രസിന്റെ വരവാണ് ബിജെപി ഇത്തവണ നേരിടേണ്ട പ്രധാനശത്രു. സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യമുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയെ അങ്ങനെ പെട്ടെന്നു തള്ളിക്കളയാൻ ബിജെപിക്കും ആവില്ല. ജോഗി പ്രഭാവം കത്തി നിൽക്കുന്ന സമയംകൂടിയാണിത്. ബിജെപി മാത്രമല്ല, സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന പ്രധാനവെല്ലുവിളിയുടെ ജോഗിയുടെ സഖ്യകക്ഷയാണ്. മായാവതിയേയും കൂട്ടുപിടിച്ചുകൊണ്ടുള്ള ജോഗിയുടെ വരവിൽ കിടുങ്ങി നിൽക്കുകയാണ് ബിജെപിയും കോൺഗ്രസും.

നിലവിൽ ബിഎസ്‌പിക്ക് നിയമസഭയിൽ ഒരംഗം മാത്രമേ ഉള്ളൂവെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജോഗി- മായാവതി കൂട്ടുകെട്ട് ഏറെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. ജാതി വോട്ടുകൾ നിർണായകമായതു കൊണ്ടും മായാവതിയുമായുള്ള കൂട്ടുകെട്ട് ജോഗിക്ക് ഏറെ ഗുണം ചെയ്യും. ഛത്തീസ്‌ഗഡിൽ മായാവതിക്ക് ഏറെ അനുകൂലഘടങ്ങളുമുണ്ട്. നിയമസഭയിലെ മൊത്തം 90 സീറ്റുകളിൽ 29 എണ്ണം ഗോത്രവിഭാഗത്തിനും പത്തെണ്ണം പട്ടികജാതി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP