Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോഴും അന്തിമ ധാരണയിൽ എത്താനാവാതെ നേതാക്കൾ; അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേർ; മുല്ലപ്പള്ളിക്ക് പോലും രാഹുൽ പ്രഖ്യാപിക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥിയെ അറിയാൻ കഴിയൂവെന്ന അവസ്ഥ; അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച്; ബെന്നി ബെഹന്നാൻ; ടിഎൻ പ്രതാപൻ; ഹൈബി ഈഡൻ; രമ്യാ ഹരിദാസ് എന്നിവർ സീറ്റുകൾ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും ഒഴിഞ്ഞു

ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോഴും അന്തിമ ധാരണയിൽ എത്താനാവാതെ നേതാക്കൾ; അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേർ; മുല്ലപ്പള്ളിക്ക് പോലും രാഹുൽ പ്രഖ്യാപിക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥിയെ അറിയാൻ കഴിയൂവെന്ന അവസ്ഥ; അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച്; ബെന്നി ബെഹന്നാൻ; ടിഎൻ പ്രതാപൻ; ഹൈബി ഈഡൻ; രമ്യാ ഹരിദാസ് എന്നിവർ സീറ്റുകൾ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും ഒഴിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയില്ല. എന്നാൽ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകും തീരുമാനം എടുക്കുക. അതിനിടെ ഉമ്മൻ ചാണ്ടിയും കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും മത്സരിക്കില്ല. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. വയനാടിലെ സ്ഥാനാർത്ഥിത്വത്തിന് നിരവധി പേരുള്ളതാണ് ഇതിന് കാരണം. അതിനിടെ ഉമ്മൻ ചാണ്ടിയോടും മുല്ലപ്പള്ളിയോടും മത്സരിക്കാൻ രാഹുൽ ആവശ്യപ്പെടുമെന്നും അഭ്യൂഹമുണ്ട്. തർക്കമുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ രാഹുലും സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലും ചേർന്നാകും നിശ്ചയിക്കുക.

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇടുക്കിയിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനായി നിർത്തേണ്ടെന്നും വെള്ളിയാഴ്ച ചേർന്ന സ്‌ക്രീനിങ് കമ്മിറ്റിയിൽ ധാരണയായി. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകും. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലുൾപ്പെടെ, സിറ്റിങ് എംപി.മാരുടെ മണ്ഡലങ്ങളിൽ മറ്റാരുടെയും പേരുകൾ കേരളത്തിൽ നിന്ന് നൽകിയിട്ടില്ല വേണുഗോപാലിന്റെ സാന്നിധ്യം ഡൽഹിയിൽ ആവശ്യമായതിനാൽ അദ്ദേഹം മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു. എറണാകുളത്ത് കെ.വി. തോമസിനെ മാറ്റാനും സാധ്യതയുണ്ട്. ഇവിടെ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപി.മാർക്കെല്ലാം സീറ്റുനൽകുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് പറയുന്നുമുണ്ട്.

വയനാട്, വടകര, ആലപ്പുഴ, ഇടുക്കി, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ രാഹുൽ ഗാന്ധിയാകും നിശ്ചയിക്കുക. ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിൽ ചാലക്കുടി, തൃശ്ശൂർ മണ്ഡലങ്ങളിലും നിലപാടെടുക്കും. അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ നിർത്തണോ ആലപ്പുഴയിൽ നിർത്തണോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇടുക്കിയിൽ പി.ജെ. ജോസഫും വടകരയിൽ കെ.കെ. രമയും കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുമെന്ന കോൺഗ്രസ് നേതൃത്വം തള്ളി. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെമുതൽ തുടങ്ങിയ സ്ഥാനാർത്ഥി ചർച്ച രാത്രി എട്ടുവരെ നീണ്ടു. രാവിലെ കേരളഹൗസിൽ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി എന്നിവർ കൂടിയാലോചന നടത്തി. പിന്നീട് എ.കെ. ആന്റണിയുടെ വസതിയിലേക്കുപോയി. പിന്നീട് സ്‌ക്രീനിങ്ങ് കമ്മറ്റിയും ചേർന്നു.

അതിലും അന്തിമ ധാരണയിൽ എത്താനാവാതെ നേതാക്കൾ പിരിയുകയായിരുന്നു അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേർ ഉണ്ട്. നിലവിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് പോലും രാഹുൽ പ്രഖ്യാപിക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥിയെ അറിയാൻ കഴിയൂവെന്ന അവസ്ഥയാണുള്ളത്. അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച് പുറത്തുവരും. ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ, തൃശൂരിൽ ടിഎൻ പ്രതാപൻ, എറണാകുളത്ത് ഹൈബി ഈഡൻ, ആലത്തൂരിൽ രമ്യാ ഹരിദാസ് എന്നിവർ സീറ്റുകൾ ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കെവി തോമസിനും പിജെ കുര്യനുമെല്ലാം നിരാശരാകേണ്ടി വരും.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകിട്ട് നാലിനു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പട്ടിക പുറത്തിറക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇന്നലെ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥികളെ നിശ്ചയിക്കും. സിറ്റിങ് എംപിമാർ എല്ലാവരും മത്സരിക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗം അന്തിമ തീരുമാനമെടുക്കും.

ജോസഫ് പൂർണ്ണമായും നിരാശനാകും

ഇടുക്കി, വടകര എന്നീ മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനുള്ള നീക്കം നിരുത്സാഹപ്പെടുത്തിയത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്. ഇടുക്കിയിൽ പി.ജെ. ജോസഫിനെയും വടകരയിൽ കെ.കെ. രമയെയും മത്സരിപ്പിക്കുന്നതു സംബന്ധിച്ച് സംസ്ഥാനതലത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് ഹൈക്കമാൻഡ് അനുകൂലമല്ലെന്നാണു വിവരം. 2 സീറ്റുകളിൽ പൊതുസ്വതന്ത്രരെ നിർത്തുന്നതിനെതിരെ ഇവിടുത്തെ പ്രാദേശിക നേതൃത്വവും എതിർപ്പറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) നേതാവായ ജോസഫിനു സീറ്റ് നൽകിയാൽ, കൂടുതൽ സീറ്റുകളിൽ അവകാശവാദമുന്നയിച്ചു മുസ്‌ലിം ലീഗ് രംഗത്തുവരാനുള്ള സാഹചര്യവും നിലനിൽക്കുന്നു.

ഒരിക്കൽ സീറ്റുകൾ വിട്ടുകൊടുത്താൽ പിന്നീട് എക്കാലവും കോൺഗ്രസിന് ഇവ നഷ്ടമാകുന്ന സാഹചര്യമുണ്ടാവുമെന്നു ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. പരമാവധി സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കേണ്ട തിരഞ്ഞെടുപ്പിൽ പുറമേ നിന്നുള്ളവരെ മത്സരിപ്പിക്കുന്നതു ഗുണം ചെയ്യില്ലെന്നാണു വിലയിരുത്തൽ. ഇരുസീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വലിയ കക്ഷി കോൺഗ്രസാണെന്നും സീറ്റുകൾ കൈവിടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ജെ. ജോസഫ് മുന്നണിയിൽ വേണമെന്നാണ് ആഗ്രഹമെങ്കിലും സീറ്റ് നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആർഎംപിയുടെ കെ.കെ. രമയുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ

തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ തുടരും. കെ.വി. തോമസ് (എറണാകുളം), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ആലപ്പുഴയിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്നു സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. സിറ്റിങ് എംഎൽഎമാരിൽ ഷാഫി പറമ്പിൽ (പാലക്കാട്), ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എ.പി. അനിൽകുമാർ (ആലത്തൂർ) എന്നിവരുടെ പേരുകളും ചർച്ചയ്ക്കു വന്നു.

ക്രൈസ്തവ സഭയുടെ പിന്തുണ ഉയർത്തിക്കാട്ടി വയനാട്, ഇടുക്കി മണ്ഡലങ്ങളിൽ അവകാശവാദമുന്നയിച്ചു മുൻ എംഎൽഎ കെ.സി. റോസക്കുട്ടി രംഗത്തുവന്നു. ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം ഉയർത്തിക്കാട്ടി ഷാനിമോൾ ഉസ്മാൻ വയനാട് മണ്ഡലത്തിനായി രംഗത്തുണ്ട്. ഇവരെ ആലപ്പുഴയിലും പരിഗണിക്കുന്നു. എറണാകുളത്ത് കെവി തോമസിന് വിജയ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കെവി തോമസിനെ മാറ്റി ഹൈബിയെ മത്സരിപ്പിക്കാനാണ് ഏകദേശ ധാരണ. തൃശൂരിൽ ടി എൻ പ്രതാപന്റെ പേരിനോട് എല്ലാവർക്കും താൽപ്പര്യമാണ്. കാസർഗോഡ് സുബ്ബയ്യറേ എത്തുന്നതും എതിർപ്പില്ലാതെയാണ്.

എന്നാൽ പാലക്കാടും നല്ലൊരു സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. ഷാഫി പറമ്പിലിനാണ് മുൻതൂക്കം. അങ്ങനെ വന്നാൽ ഹൈബിയും ഷാഫിയും അടൂർ പ്രകാശുമാകും മത്സരിക്കുന്ന സിറ്റിങ് എംഎൽഎമാർ. ആലത്തൂരിൽ എപി അനിൽകുമാറിന് മത്സരിക്കേണ്ടി വരില്ല.

രമ്യ കോഴിക്കോട് പ്രചരണം തുടങ്ങി

വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ജാതിസമവാക്യങ്ങൾ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, തൃശൂർ സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. മുതിർന്ന നേതാക്കൾ, സിറ്റിങ് എംപിമാർ എന്നിവർ മൽസരിക്കുന്നതിൽ തീരുമാനം ഹൈക്കമാൻഡിന്റേതാകും. ആലത്തൂരിൽ രമ്യാ ഹരിദാസ് സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ കെ സുധാകരനും തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും പ്രചരണം തുടങ്ങി കഴിഞ്ഞു. ഇതിന് സമാനമായി രമ്യാ ഹരിദാസും വോട്ട് അഭ്യർത്ഥന തുടങ്ങിയിട്ടുണ്ട്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. സീറ്റുറപ്പിക്കാൻ ഡൽഹിക്കോ തിരുവനന്തപുരത്തേക്കോ വണ്ടികയറാൻ നിൽക്കാതെ സ്വന്തം പ്രദേശത്ത് എം.കെ. രാഘവനുവേണ്ടി പ്രചാരണം തുടങ്ങി. സീറ്റ് കിട്ടിയാൽ സന്തോഷം, ഇല്ലെങ്കിലും പരിഭവമില്ലെന്നായിരുന്നു ആലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ട രമ്യയുടെ പ്രതികരണം. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോൾ രാഹുൽ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.

കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ സമരങ്ങളിൽ അണിചേർന്നു. 2015 മുതൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർമാരിൽ ഒരാളാണ്.

ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP