Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടില മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; ആർ കെ നഗറിൽ ദിനകരനും പനീർശെൽവത്തിനും വേറെ ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കേണ്ടി വരും; അണ്ണാ ഡിഎംകെയിലെ ഭിന്നതയ്ക്ക് പുതുമാനം നൽകി ചിഹ്നം നഷ്ടമാകൽ

രണ്ടില മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; ആർ കെ നഗറിൽ ദിനകരനും പനീർശെൽവത്തിനും വേറെ ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കേണ്ടി വരും; അണ്ണാ ഡിഎംകെയിലെ ഭിന്നതയ്ക്ക് പുതുമാനം നൽകി ചിഹ്നം നഷ്ടമാകൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. അണ്ണാ ഡിഎംകെയിലെ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഇരുപക്ഷവും 'ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ' എന്ന പേരും ഉപയോഗിക്കാൻ പാടില്ല. ശശികല പക്ഷം സ്ഥാനാർത്ഥിയായ ടി.ടി.വി. ദിനകരനും പനീർസെൽവം പക്ഷം സ്ഥാനാർത്ഥിയായ ഇ. മധുസൂദനനും പുതിയ ചിഹ്നത്തിലും പുതിയ പാർട്ടി പേരിലും മൽസരിക്കേണ്ടി വരും. ഇരുകൂട്ടർക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങൾ വീതവും പകരം ഉപയോഗിക്കാവുന്ന പാർട്ടി പേരും നിർദേശിക്കാം.

മുൻ മുഖ്യമന്ത്രി ജയലളിത മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന ചെന്നൈ ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ശശികല-പനീർശെൽവം പക്ഷക്കാർ ചിഹ്നത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കമ്മിഷൻ രണ്ടില മരവിപ്പിച്ചത്. 29 വർഷങ്ങൾക്ക് ശേഷമാണ് എഐഎഡിഎംകെയ്ക്ക് ചിഹ്നം നഷ്ടമാവുന്നത്.

അണ്ണാ ഡിഎംകെയുടെ അഭിമാനത്തിന്റെ അടയാളമാണ് രണ്ടിലച്ചിഹ്നം. 1987ൽ പാർട്ടി സ്ഥാപകൻ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തിൽ പാർട്ടി രണ്ടായി പിളർന്നപ്പോഴും രണ്ടിലച്ചിഹ്നത്തിന്മേൽ അവകാശത്തർക്കം ഉടലെടുത്തിരുന്നു. അന്നും ചിഹ്നം മരവിപ്പിക്കാൻ തന്നെയായിരുന്നു കമ്മീഷന്റെ തീരുമാനം.

പ്രവർത്തകരുടെയും പ്രാദേശികഘടകങ്ങളുടെയും പിന്തുണ അവകാശപ്പെട്ട് ശശികല, പനീർശെൽവം വിഭാഗങ്ങൾ ഹാജരാക്കിയ രേഖകൾ ഇരുപതിനായിരത്തിലധികം പേജുണ്ടെന്നും ഇതു മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്താനാകാത്തതിനാലാണ് ചിഹ്നം മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ എന്ന് മാത്രമുള്ള പേരിൽ ഇരുപക്ഷത്തിനും മത്സരിക്കാനാകില്ല. മാതൃപാർട്ടിയായ അണ്ണാ ഡിഎംകെയുടെ പേരുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ പുതിയ പേരുകൾ ഇരുവിഭാഗവും ഇന്നു രാവിലെ പത്ത് മണിയോടെ സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഏത് ചിഹ്നത്തിലാണ് മത്സരിക്കാനുദ്ദേശിക്കുന്നതെന്നും ഇരുവിഭാഗങ്ങളും അറിയിക്കണം. പാർട്ടിയുടെ അധികാരം സംബന്ധിച്ച് കൂടുതൽ രേഖകൾ ഏപ്രിൽ 17 വരെ ഹാജരാക്കാൻ അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ ഈ തീരുമാനം താൽക്കാലികം മാത്രമാണെന്നായിരുന്നു ശശികല വിഭാഗം സ്ഥാനാർത്ഥിയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടിടിവി ദിനകരന്റെ പ്രതികരണം. കോടതിയെ സമീപിച്ച് ഇതിനെ മറികടക്കാനുള്ള നടപടികൾ ആലോചിക്കും. ചിഹ്നം തിരിച്ചുപിടിക്കുമെന്നും ദിനകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കൂടുതൽ നിയമപോരാട്ടങ്ങളിലേയ്ക്ക് നീളുമെന്നാണ് ദിനകരന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ ഒപിഎസ് വിഭാഗം സ്ഥാനാർത്ഥി ഇ മധുസൂദനനനും 11 മണിയോടെ ടിടിവി ദിനകരനും നാമനിർദേശപത്രിക സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP