Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാലുവും നിതീഷും ഒരുമിച്ച് നിന്നാലും ബിഹാർ പിടിക്കില്ലെന്ന് സൂചന; ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം ഉറപ്പെന്ന് ഇന്ത്യാ ടുഡെ സർവ്വെ; മോദി നേരിട്ട് തെരഞ്ഞെടുപ്പ് നയിക്കും; എൻഡിഎയിൽ സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണ

ലാലുവും നിതീഷും ഒരുമിച്ച് നിന്നാലും ബിഹാർ പിടിക്കില്ലെന്ന് സൂചന; ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം ഉറപ്പെന്ന് ഇന്ത്യാ ടുഡെ സർവ്വെ; മോദി നേരിട്ട് തെരഞ്ഞെടുപ്പ് നയിക്കും; എൻഡിഎയിൽ സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണ

ന്യൂഡൽഹി: ബിഹാർ നിയമസഭയിലേക്ക് ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് സർവേ. ഇന്ത്യാ ടുഡേ ഗ്രൂപ്പും-സിസറോയും നടത്തിയ സംയുക്ത സർവെയാണ് ബിജെപിക്ക് മുൻതൂക്കം നൽകുന്നത്. ഫലത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനുംല ലാലു പ്രസാദ് യാദവിനും തിരിച്ചടി പ്രവചിക്കുന്ന സർവെയാണ് പുറത്തു വന്നിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ബിഹാർ ഇക്കുറി സാക്ഷ്യംവഹിക്കുകയെന്നും സർവേ വ്യക്തമാക്കുന്നു.

243 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ ബിജെപി സഖ്യം നേടുമെന്നാണ് സർവേ കണക്കാക്കുന്നത്. എന്നാൽ, ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയോടൊപ്പം ചേർന്ന് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഐക്യജനതാദളിന് 106 സീറ്റുകൾകൊണ്ട് തൃപ്തരാകേണ്ടിവരുമെന്നാണ് പ്രവചനം. മറ്റുള്ളവർ 12 സീറ്റ് നേടും. മൊത്തം പോൾ ചെയ്യുന്ന വോട്ടിന്റെ 42 ശതമാനം എൻ.ഡി.എ സഖ്യത്തിനും 40% ജെ.ഡി.യുആർ.ജെ.ഡി സഖ്യത്തിനും ലഭിക്കും.

അതേസമയം, മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറാണെന്ന് സർവേയിൽ 29 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ബിജെപിയുടെ ശുശീൽ കുമാർ മോദിയും ആർ.ജെ.ഡിയുടെ ലാലുപ്രസാദ് യാദവും നിതീഷിന് പിന്നിലാണ്. ബിജെപിയുടെ പിന്തുണയുമായാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായെത്തിയത്. എന്നാൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നിലപാട് എടുത്ത് എൻഡിഎ സഖ്യത്തിൽ നിന്ന് നിതീഷ് പുറത്തുവരികെയായിരുന്നു. അതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നിതീഷിന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ബിഹാർ തെരഞ്ഞെടുപ്പ് നിർണ്ണായകമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബിഹാറിലെ ബിജെപി പ്രചരണത്തിന് നേതൃത്വം നൽകുന്നത്.

അതിനിടെ ബിഹാറിലെ എൻഡിഎ സഖ്യത്തിൽ സീറ്റുവിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. ബിജെപിയിൽ ബിഹാറിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാർ, സഖ്യകക്ഷി നേതാക്കളായ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ (ലോക് ജനശക്തി പാർട്ടി), കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ (രാഷ്ട്രീയ ലോക് സമതാ പാർട്ടി), മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാൻ അവാം മോർച്ച) എന്നിവരുമായി വെവ്വേറെ ചർച്ചകൾ പൂർത്തിയാക്കി. ബിജെപി അധ്യക്ഷൻ അമിത് ഷാ അടുത്ത ദിവസങ്ങളിൽ സഖ്യകക്ഷി നേതാക്കളെയെല്ലാം ഒന്നിച്ചിരുത്തി അവസാനഘട്ട ചർച്ച നടത്തിയശേഷം സീറ്റുവിഭജന പ്രഖ്യാപനമുണ്ടാകും.

ബിഹാറിലെ 243 അംഗ സഭയിൽ ബിജെപി 160 സീറ്റിൽ മൽസരിച്ചേക്കും. സഖ്യകക്ഷികളിൽ റാം വിലാസ് പാസ്വാന്റെ എൽജെപിക്കാണു പ്രാധാന്യം നൽകിയിട്ടുള്ളത്. നാൽപതോളം സീറ്റ് പാസ്വാനു ലഭിക്കും. സഖ്യത്തിൽ പാസ്വാന് അമിതപ്രാധാന്യം നൽകുന്നതായി കഴിഞ്ഞ ദിവസം ജിതൻ റാം മാഞ്ചി ബിജെപി നേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്‌പിക്ക് 22 സീറ്റും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് 20 സീറ്റും നൽകാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

സീറ്റുവിഭജന ചർച്ചകളിൽ ഇടഞ്ഞുനിന്ന ജിതൻ റാം മാഞ്ചിയെ അനുനയിപ്പിക്കാനായി രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമൊക്കെ നൽകാമെന്ന ഒത്തുതീർപ്പു നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP