കുറുമാറിയവർക്ക് ജയിക്കാനാകില്ലെന്ന വിലയിരുത്തൽ ശക്തം; മഹരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലും അമിത് ഷായ്ക്ക് പണി കൊടുക്കാൻ സോണിയാ ഗാന്ധി; കുമാരസ്വാമിക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത ഏറെ; അധികാര കസേര കണ്ണു നട്ട് സിദ്ദരാമയ്യയും; എങ്ങനേയും പാർട്ടിയിലെ ശത്രുവിന് ഒന്നാം നമ്പർ കാർ കിട്ടാതിരിക്കാൻ കരുക്കൾ നീക്കി പരമേശ്വര; യുദൂരിയപ്പയും ബിജെപിയും അവസാന ലാപ്പിൽ നടത്തുന്നത് ഭരണം നിലനിർത്താനുള്ള ഭഗീരഥ പ്രയത്നം
December 02, 2019 | 08:58 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: കർണാടകത്തിൽ വീണ്ടും സഖ്യസർക്കാരിനുള്ള സാധ്യത തേടുകയാണ് കോൺഗ്രസും ജെ.ഡി.എസും. മഹാരാഷ്ട്രയിൽ ബിജെപി.യെ മാറ്റിനിർത്തി സർക്കാർ രൂപവത്കരിച്ച സാഹചര്യത്തിലാണ് ഇത്. ബിജെപി വിരുദ്ധ മുന്നണിക്ക് കർണ്ണാടകയിലും സാധ്യത തേടാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടി ജെഡിഎസിന്റെ കുമാരസ്വാമിയെ വീണ്ടും കോൺഗ്രസ് മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് ഇത്തരമൊരു നീക്കത്തിന് ഇരുപാർട്ടികളിലെയും ഒരുവിഭാഗം നേതാക്കൾ ശ്രമമാരംഭിച്ചത്.
ഉപതിരഞ്ഞെടുപ്പുനടക്കുന്ന 15 മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ ബിജെപി. തോൽക്കുമെന്നാണ് സൂചന. എട്ട് എണ്ണത്തിൽ ജയിച്ചാൽ അവർക്ക് ഭരണം നിലനിർത്താം. അതിന് കഴിയില്ലെന്ന് ബിജെപി തന്നെ വിലയിരുത്തുന്നുണ്ട്. ഇതിനൊപ്പം മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയതും പരാജയപ്പെട്ടതും ബിജെപിക്ക് തിരിച്ചടിയായി. ശിവസേന പിണങ്ങിയത് കർണ്ണാടകയിലും വിനയായി. മുഖ്യമന്ത്രി യദൂരിയപ്പ രണ്ടും കൽപ്പിച്ച് പ്രചരണം നടത്തിയിട്ടും മുൻതൂക്കം കിട്ടുന്നില്ല. കോൺഗ്രസിന് വേണ്ടി ഓടി നടക്കുന്ന മുൻ മുഖ്യമന്ത്രി സിദ്ദരമായ്യർക്ക് വലിയ സ്വീകരണമാണ് നടക്കുന്നത്. കർണ്ണാടകയിലെ ജാതി രാഷ്ട്രീയവും ബിജെപിക്ക് അനുകൂലമാണ്. തുടക്കത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ ജെഡിഎസ് തീരുമാനിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയോടെ കാര്യങ്ങൾ മാറി.
പഴയ നിലപാടിൽനിന്ന് ജെ.ഡി.എസും പിന്നോട്ടുപോയി. കോൺഗ്രസിലെ സിദ്ധരാമയ്യവിരുദ്ധപക്ഷമാണ് ജെ.ഡി.എസുമായി സഖ്യത്തിന് നീക്കംനടത്തുന്നത്. ബിജെപി.ക്ക് എട്ട് സീറ്റിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസും ജെഡിഎസും ശ്രമിക്കും. അതിനിടെ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ പോലും ജെഡിഎസ് തയ്യാറാകുമെന്ന് സൂചനയുണ്ട്. 2018-ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കോൺഗ്രസും ജെ.ഡി.എസും ചേർന്ന് സർക്കാർ രൂപവത്കരിച്ചെങ്കിലും ഇരുപാർട്ടികളിൽനിന്നും 17 എംഎൽഎ.മാർ രാജിവെച്ചതിനെത്തുടർന്ന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
തുടർന്നാണ് ബിജെപി. സർക്കാർ രൂപവത്കരിച്ചത്. ഇതിനെ കൂറുമാറ്റത്തിൽ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചു. സുപ്രീംകോടതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ കൂറുമാറിയവർക്ക് എംഎൽഎമാരാകാൻ മത്സരിക്കാനും സൂപ്രീംകോടതി അനുമതി നൽകി. ഇവരാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. എന്നാൽ കൂറുമാറിയവരെ ജനം കൂകി വിളിക്കുകയാണ്. ഇതാണ് ബിജെപിക്ക് ഭീഷണിയാകുന്നത്. അതിനിടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ പറഞ്ഞു. മഹാരാഷ്ട്രയിൽ സഖ്യസർക്കാരുണ്ടാക്കുന്നതിനുപിന്നിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറികൂടിയായ ഖാർഗെ.
ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാഹചര്യം വന്നാൽ കോൺഗ്രസ് ദേശീയനേതൃത്വം തക്ക തീരുമാനമെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ''ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുലഭിച്ചാൽ ബിജെപി. സർക്കാർ വീഴും. പ്രതിപക്ഷത്തിരിക്കണോ ജെ.ഡി.എസുമായിചേർന്ന് സർക്കാരുണ്ടാക്കണോ എന്ന് ദേശീയനേതൃത്വം തീരുമാനമെടുക്കും'' -അദ്ദേഹം പറഞ്ഞു. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. അതിനാൽ ജെ.ഡി.എസുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും പരമേശ്വര പറഞ്ഞു. യദുരിയപ്പ മുഖ്യമന്ത്രിയാകുന്നതിനെ പരമേശ്വര പിന്തുണക്കില്ല. ഇതും കുമാരസ്വാമിക്ക് സാധ്യത കൂട്ടും.
ഉപതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം കാക്കുമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയും പ്രസ്താവിച്ചിരുന്നു. അതിനിടെ ഉപതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധികാരത്തിൽവരുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു. അതിനിടെ പ്രചരണത്തിന്റെ അവസാന ദിനങ്ങളിൽ അതിശക്തമായാണ് ബിജെപി ഇടപെടൽ നടത്തുന്നത്. ഉപതെരഞഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളെല്ലാം കോൺഗ്രസിന്റേയോ ജിഡിഎസിന്റേയോ ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ കത്തി പടരാനാണ് അവസാന മണിക്കൂറുകളിൽ മുഖ്യമന്ത്രി യദൂരിയപ്പയുടെ ശ്രമം. എന്നാൽ അതും ഫലം കാണുന്നില്ലെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് കർണ്ണാടകയിലെ ഭരണം അട്ടിമറിച്ചതിന് പിന്നിൽ ആഭ്യന്തര മന്ത്രിയായി അമിത് ഷായുടെ നീക്കങ്ങളാണ്. മഹാരാഷ്ട്രയിലും അമിത് ഷായെ തോൽപ്പിച്ചാണ് സോണിയ ശിവസേനയെ അധികാരത്തിലെത്തിച്ചത്. ഇതേ മാതൃകയിൽ കുമാരസ്വാമിയെ വീണ്ടും കർണ്ണാടക മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. കർണ്ണാടക നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവർ 17. ഇവർ പോയതോടെ അംഗബംല 207 പേരായി. ഇപ്പോൾ 107 അംഗങ്ങൾ ബിജെപിക്കൊപ്പം ഉണ്ട്. കോൺഗ്രസ് സഖ്യത്തിനൊപ്പം 101 പേരും. ഉപതെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് കി്ട്ടിയാൽ ബിജെപിക്ക് കേവല ഭൂരിപക്ഷമാകും. അല്ലാത്ത പക്ഷം വീണ്ടും കോൺഗ്രസിന് സാധ്യത ഏറും. ജെഡിഎസ് നിലപാട് നിർണ്ണായകമാകും. കോൺഗ്രസിനൊപ്പം ജെഡിഎസ് എത്തിയാൽ വീണ്ടും ബിജെപി വിരുദ്ധ സഖ്യം അധികാരത്തിലെത്തും. ഇതിനിടെയാണ് കൂറുമാറ്റി മത്സരിപ്പിച്ച 17പേരിൽ ഭൂരിപക്ഷവും തോറ്റമ്പുമെന്നാണ് റിപ്പോർട്ട് എത്തുന്നത്. ഇതാണ് ബിജെപിയെ വെട്ടിലാക്കുന്നത്.
കൂറുമാറിയവരെ അയോഗ്യരാക്കാതെ മത്സരിക്കാൻ അനുവദിച്ചത് വിനയാകുന്നത് ബിജെപിക്ക് തന്നെയാണ്. ഇവർക്കെതിരെ ജനരോഷം ശക്തമാണ്. പണം വാങ്ങി കൂറുമാറിയെന്ന ആരോപണമാണ് ഇതിന് കാറണം. കൂറുമാറിയവർ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ കൂക്കു വിളിയുമായി നാട്ടുകാർ നേരിടുകയാണ്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ കർണ്ണാടകയിലും ബിജെപി സർക്കാർ പുറത്താകും. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നമായി മാറുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിൽ വിജയിക്കാനായാൽ ബിജെപി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം നേടാം. ഇതിനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷി. ഇതിന് കഴിയില്ലെന്ന് ബിജെപി നേതൃത്വം ഏതാണ്ട് തിരിച്ചറിഞ്ഞു കഴിഞ്ഞു.
കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് പാർട്ടി നടത്തിയ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. പല മണ്ഡലങ്ങളിലും ബിജെപി.സ്ഥാനാർത്ഥികളായ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്കെതിരേ ജനങ്ങൾ പ്രതിഷേധിച്ചതും നല്ലസൂചനയല്ല നൽകുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ മണ്ഡലങ്ങളിൽ തീവ്രമായ പ്രചാരണത്തിലാണ്. ബിജെപി.യെ കുറ്റപ്പെടുത്തുന്നതിനെക്കാൾ പാർട്ടിയെ വഞ്ചിച്ച വിമതരെയാണ് അവർ ഉന്നംവെക്കുന്നത്. മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കൂറുമാറിയ നേതാക്കൾക്ക് തിരിച്ചടിയുണ്ടായത് കോൺഗ്രസിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.
