Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബ്ദാരവങ്ങൾ അവസാനിച്ചു; ഇന്ന് അവസാന ചരട് വലികൾ; പണം എറിയാൻ തയ്യാറായി അനേകം സ്ഥാനാർത്ഥികൾ; വർഗ്ഗീയ വിഷം ഏറെ ഇന്നു കലർന്നേക്കാം; കുതന്ത്രങ്ങളുടെ ദിനത്തിൽ ഗോളടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും നെട്ടോട്ടം തുടങ്ങി

ശബ്ദാരവങ്ങൾ അവസാനിച്ചു; ഇന്ന് അവസാന ചരട് വലികൾ; പണം എറിയാൻ തയ്യാറായി അനേകം സ്ഥാനാർത്ഥികൾ; വർഗ്ഗീയ വിഷം ഏറെ ഇന്നു കലർന്നേക്കാം; കുതന്ത്രങ്ങളുടെ ദിനത്തിൽ ഗോളടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും നെട്ടോട്ടം തുടങ്ങി

തിരുവനന്തപുരം: കേരളത്തിൽ രണ്ടര മാസമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. കൊട്ടികലാശത്തോടെ പരസ്യ പ്രചരണം ഇന്നലെ സമാപിച്ചു. നാളെ വിധിയെഴുത്തിന് ജനങ്ങൾ പോളിങ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകൾ. ആകെയുള്ള വോട്ടർമാരിൽ 70 ശതമാനത്തിലധികവും വോട്ട് രേഖപ്പെടുത്താൻ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷ. ഇവരിൽ പകുതിയോളം പേർക്കും വ്യക്തമായ രാഷ്ട്രീയം കാണം. ബാക്കിയുള്ളവരാണ് ജനവിധി എങ്ങോട്ടെന്ന് നിശ്ചയിക്കുക. പല ഘടകങ്ങൾ ഈ വോട്ടർമാരെ നിശബ്ദമായി സ്വാധീനിക്കും. ഇതെല്ലാം അനുകൂലമാക്കാനുള്ള ദിനമാണ് ഇന്ന്. അടിയൊഴുക്കുകളും ജാതി മത സമവാക്യങ്ങളുമെല്ലാം അനുകൂലമാക്കേണ്ട ദിനം. രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ വോട്ടർമാരെ പരോക്ഷമായി സ്വാധീനിക്കാനുള്ള ശ്രമങ്ങളാകും ഇന്ന് നടക്കുക.

പണം വാരിയെറിഞ്ഞ് പ്രവർത്തകരെ അവേശത്തിലാക്കുക. തങ്ങൾക്ക് അനുകൂലമാകുമെന്നു കരുതുന്ന വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമങ്ങളാകും ഇനിയുള്ള മണിക്കൂറുകളിൽ ഉണ്ടാകുക. ആത്മവിശ്വാസത്തിൽ തിളങ്ങുന്ന മുഖമാണ് മുന്നണികൾ പുറത്തുകാട്ടുന്നത്. സർവേഫലങ്ങളും പ്രചാരണത്തിലെ ആവേശവും വിജയസൂചനയാണെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. മദ്യനയവും വികസനവും സൊമാലിയൻ പരാമർശവും അനുകൂല വോട്ടാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. രണ്ടു മുന്നണികളുടെയും പൊള്ളത്തരം തുറന്നുകാട്ടാൻ കഴിഞ്ഞെന്നാണു ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ ത്രികോണചൂടിൽ പൊരിഞ്ഞ ജനമനസ്സ് അനുകൂലമാക്കാൻ വേണ്ടെതെല്ലാം മുന്നണികൾ ചെയ്തു കഴിഞ്ഞു. അവസാന മണിക്കൂറിൽ ജാതി മത സമാവക്യങ്ങൾ അനുകൂലമാക്കാനുള്ള അവസാന വട്ട ശ്രമങ്ങളാകും നടക്കുക.

ജാതി പറഞ്ഞും സമുദായം വെളിപ്പെടുത്തിയും വോട്ടർമാരെ നേരിട്ട് കണ്ട് സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥന നടത്തും. ഉത്തരേന്ത്യയിലേതിന് സമാനമായ സാഹചര്യമില്ലെങ്കിലും പണം കൊടുത്ത് വോട്ട് തേടുന്ന അത്യപൂർവ്വ പ്രതിഭാസം കേരളത്തിലുമുണ്ട്. ഇതെല്ലാം സജീവമായി നടക്കും. കണ്ണും കാതും തുറന്ന് ഇവയെല്ലാം തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. രണ്ട് മുന്നണികൾ തമ്മിലുള്ള പോരാട്ടം എന്ന പതിവ് തെറ്റിച്ച് പല മണ്ഡലങ്ങളിലും ഇടതു, വലതു മുന്നണികൾക്ക് ഒപ്പം എൻ.ഡി.എയും ഉഷാറായി തന്നെ പ്രചാരണ രംഗത്തുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എൻ.ഡി.എയുടെ ഭാഗമായ 37 സീറ്റിൽ മത്സരിക്കുന്ന പുതിയ പാർട്ടി ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു പ്രത്യേകത. ബി.ഡി.ജെ.എസിന് ലഭിക്കുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും ജനവിധി മാറ്റി മാറിക്കുമെന്ന ആശങ്ക ഇരു മുന്നണികൾക്കുമുണ്ട്.

രണ്ടര മാസത്തോളം നീണ്ട പ്രചാരണ കാലമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. പരമാവധി പോയാൽ ഒരു മാസത്തിൽ ഒതുങ്ങുന്ന പ്രചാരണം നീണ്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ തരത്തിൽ സ്ഥാനാർത്ഥികൾ നേരിട്ട് വീടുകൾ കയറിയുള്ള വോട്ട് ചോദ്യവും പലയിടത്തും നടന്നു.

വോട്ടിങ് സമയം രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ. കഴിഞ്ഞ തവണ അഞ്ചു വരെയായിരുന്നു പോളിങ്. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇക്കുറി 2,60,19,284 വോട്ടർമാരാണു പട്ടികയിലുള്ളത്. സ്ത്രീകളുടെ എണ്ണം 1,35,08,693. പുരുഷന്മാർ 1,25,10,589. കഴിഞ്ഞ നിയമസഭാ വോട്ടർമാരുടെ എണ്ണം 2.32 കോടിയായിരുന്നു.

140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 740 ബൂത്തുകൾ കൂടുതൽ. 80 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. പൊലീസ് സേനാംഗങ്ങളടക്കം 1.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. 35,946 വോട്ടിങ് യന്ത്രങ്ങാളാണു തയാറാക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിലും പോസ്റ്റൽ ബാലറ്റിലും സ്ഥാനാർത്ഥിയുടെ ചിത്രമുണ്ടാകും. വോട്ട് രേഖപ്പെടുത്തിയത് ഏതു സ്ഥാനാർത്ഥിക്കാണെന്നു കണ്ടറിയാനുള്ള വോട്ടർ വെരിഫെയ്ഡ് പേപ്പർ ഓഡിറ്റ് ട്രെയ്ൽ (വി.വി.പി.എ.ടി വോട്ട് സ്ഥിരീകരണ സംവിധാനം) 12 മണ്ഡലങ്ങളിൽ നടപ്പാക്കും.

ബി.എൽ.ഒ. നൽകിയ ഫോട്ടോയുള്ള സ്ലിപ്, സ്ഥാനാർത്ഥിയുടെ പ്രതിനിധികൾ നൽകുന്ന അനൗദ്യോഗിക സ്ലിപ് എന്നിവയിലുള്ള ക്രമനമ്പർ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് കണ്ടെത്തുന്നത്. ബൂത്തിനു സമീപമുള്ള ബൂത്തുതല ഉദ്യോഗസ്ഥന്റെ (ബി.എൽ.ഒ) പക്കലുള്ള വോട്ടർപട്ടിക നോക്കിയും പേരും ക്രമനമ്പറും കണ്ടെത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ. അംഗപരിമിതർ, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവർക്കു മുൻഗണന.

ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ അനിവാര്യം

ബി.എൽ.ഒയിൽ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇതു കിട്ടിയില്ലെങ്കിൽ ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ള 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കാം. ഇവയ്ക്ക് ഒപ്പം സത്യപ്രസ്താവന നൽകണം. പ്രസ്താവനയുടെ പകർപ്പുകൾ ബി.എൽ.ഒമാർ നൽകും.

പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാർക്കു നൽകുന്ന തിരിച്ചറിയൽ കാർഡ്, സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്റ്റ് ഓഫീസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്.

വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ബൂത്തിൽ ഒന്നാം പോളിങ് ഓഫീസർ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും. രണ്ടാം പോളിങ് ഓഫീസർ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. ക്രമനമ്പർ രേഖപ്പെടുത്തിയ ശേഷം സ്ലിപ്പ് നൽകും. വോട്ടേഴ്‌സ് സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക്. മഷി പുരട്ടിയതു പരിശോധിച്ചശേഷം കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തി വോട്ട് ചെയ്യാൻ അനുവദിക്കും.

വോട്ടിങ് മെഷീനിലെ ബൾബ് പച്ചനിറത്തിൽ പ്രകാശിക്കുമ്പോൾ താൽപര്യമുള്ള സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്‌നത്തിനും നേരേയുള്ള നീല ബട്ടൺ അമർത്തണം. അപ്പോൾ പച്ച ബൾബ് അണഞ്ഞ് ചുവന്ന ബൾബ് കത്തും. ബീപ് ശബ്ദവും കേൾക്കും. വോട്ട് രേഖപ്പെടുത്തപ്പെട്ടതിന്റെ സൂചനയാണിത്. സംശയമുള്ളവർക്കു പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള മാതൃകാ യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം കണ്ടറിയാം.

52,000 പൊലീസുകാരെ വിന്യസിച്ചു; കൺട്രോൾ റൂം തുറന്നു

തെരഞ്ഞെടുപ്പു സമാധാനപരമായും നീതിപൂർവകമായും നടത്തുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശമനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡിജിപി ടി.പി.സെൻകുമാർ അറിയിച്ചു.

സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉൾപ്പെടെ 52,000 പുരുഷ – വനിതാ പൊലീസുകാരെ സംസ്ഥാനത്തു വിന്യസിച്ചുകഴിഞ്ഞു. ഇതോടൊപ്പം രണ്ടായിരത്തിൽപരം എക്‌സൈസ് – ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാർഡുകളെയും ക്രമസമാധാന പാലനത്തിനു വിന്യസിക്കും. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പുലർത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങൾ നടത്താനോ ശ്രമമുണ്ടായാൽ കർശന നടപടിയെടുക്കും.

സുരക്ഷാ നടപടികളുടെ ഭാഗമായി സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉൾപ്പെടെ സംവിധാനങ്ങൾ ഫീൽഡിൽ ഉണ്ടാകും. തൽക്ഷണ നടപടികൾ കൈക്കൊള്ളാനായി വോട്ടെടുപ്പുദിവസം 1395 ഗ്രൂപ്പ് പട്രോൾ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോൾ സംഘങ്ങളെയും നിയോഗിക്കും. അക്രമികളെ കണ്ടെത്തുന്നതിനു വിഡിയോ ക്യാമറകൾ ഉപയോഗിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് 291 ഇലക്ഷൻ സർക്കിൾ ക്യൂആർടി, 116 സബ് ഡിവിഷൻ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്തു തിരഞ്ഞെടുപ്പു കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0471 – 2722233.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP