Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയനാരെ മുഖ്യമന്ത്രിയാക്കിയ 87ലെ പോളിങ് ശതമാനത്തെ ഓർമിപ്പിക്കുന്ന വോട്ടിങ് പാറ്റേൺ; ചരിത്രത്തിൽ ആദ്യമായി രണ്ട് കോടി മലയാളികൾ വോട്ട് ചെയ്തു; പോളിങ് ഉയർത്തിയത് എൻഡിഎ സാന്നിധ്യം; പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികളും

നയനാരെ മുഖ്യമന്ത്രിയാക്കിയ 87ലെ പോളിങ് ശതമാനത്തെ ഓർമിപ്പിക്കുന്ന വോട്ടിങ് പാറ്റേൺ; ചരിത്രത്തിൽ ആദ്യമായി രണ്ട് കോടി മലയാളികൾ വോട്ട് ചെയ്തു; പോളിങ് ഉയർത്തിയത് എൻഡിഎ സാന്നിധ്യം; പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികളും

തിരുവനന്തപുരം: 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നയനാർ തരംഗമാണ് നിറഞ്ഞത്. എന്നിട്ടും വലിയൊരു ഭൂരിപക്ഷം നേടാൻ ഇടതു മുന്നണിക്കായില്ല. ഹിന്ദു മുന്നണിയുടെ അലയൊലികൾ നിറഞ്ഞ തെരഞ്ഞെടുപ്പിൽ 79 സീറ്റുകളുമായാണ് നായനാർ മുഖ്യമന്ത്രിയായത്. ഇതിന് സമാനമായ വോട്ടിങ് ആണ് ഇത്തവണയും നടന്നത്. 1987ലെ വോട്ടിങ് ശതമാന റിക്കോർഡ് മറികടക്കാനായില്ലെങ്കിലും അതിനോട് ഏതാണ്ട് അടുത്ത് ശതമാനം ആളുകൾ ഇത്തവണ വോട്ട് ചെയ്തു. ചരിത്രത്തിലാദ്യമായി, സംസ്ഥാനത്ത് വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു എന്ന പ്രത്യേകതയും ഉണ്ട്.

നാളെ രാവിലെ എട്ടിനു 140 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ആരംഭിക്കും. വരണാധികാരിയുടെ മേശയിൽ ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. എട്ടരയ്ക്കു മറ്റു മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഒൻപതിനു ലീഡ് നില നൽകിത്തുടങ്ങും. ലീഡ് നിലയും അന്തിമ ഫലവും അപ്പപ്പോൾ പൊതുജനങ്ങളെയും മാദ്ധ്യമങ്ങളെയും അറിയിക്കാൻ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിങ്ങിലെ ഉയർന്ന ശതമാനം ഉയർത്തി എല്ലാവരും വിജയപ്രതീക്ഷ പങ്കുവയ്ക്കുകയാണ്. ശക്തമായ ത്രികോണ മത്സരം പ്രവചനങ്ങളെ അപ്രസക്തമാക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ സാന്നിധ്യമാണ് പോളിങ് ഉയർത്തിയതെന്നാണ് വിലയിരുത്തൽ.

അങ്ങനെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം 77.35ലേക്ക് ഉയർന്നു. റെക്കോർഡ് പോളിങ് നടന്ന 1987ലെ നിയമസഭാ തെരഞ്ഞെടുപ്പ് (80.54%) ഒഴിവാക്കിയാൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം ഇക്കുറിയാണ്. മൊത്തം 2,60,19,284 വോട്ടർമാരിൽ 2,01,25,321 പേരാണു വോട്ടു രേഖപ്പെടുത്തിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,73,87,651 പേരും (75.12%) 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1,79,51,637 പേരും (74.02%) വോട്ടു ചെയ്തിരുന്നു. ശക്തമായ മഴയെ അവഗണിച്ചാണ് ഈ പോളിങ്. ത്രികോണ മത്സരചൂട് തന്നെയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

86.3 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ ചേർത്തല നിയോജകമണ്ഡലത്തിലാണ് ഉയർന്ന പോളിങ്. കുന്നത്തുനാട് (85.63), അടൂർ (85.43) എന്നീ മണ്ഡലങ്ങളിലും 85 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് തിരുവനന്തപുരം മണ്ഡലത്തിലാണ് (65.19). തിരുവനന്തപുരം കൂടാതെ തിരുവല്ല (69.29),ആറ്റിങ്ങൽ (69.28), കടുത്തുരുത്തി(69.39), വട്ടിയൂർക്കാവ് (69.83) എന്നീ മണ്ഡലങ്ങളിലും പോളിങ് ശതമാനം 70നും താഴെയാണ്.

ജില്ലാ അടിസ്ഥാനത്തിൽ 81.63 ശതമാനം പേരും വോട്ട് ചെയ്ത കോഴിക്കോടാണ് മുൻപിൽ. 72.42 ശതമാനം പേർ ബൂത്തിലെത്തിയ തിരുവനന്തപുരം പിറകിൽ. പതിവ് പോലെ ഇക്കുറിയും വടക്കൻ ജില്ലകളിലാണ് കനത്ത പോളിങ് നടന്നത്. ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, പേരാവൂർ, അഴീക്കോട്,ധർമ്മടം, കൂത്തുപറമ്പ്, വടകര, കുന്ദമംഗലം, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, തിരുവമ്പാടി, ബാലുശ്ശേരി, എലത്തൂർ, ബേപ്പൂർ, കൊടുവള്ളി, ഏറനാട്, ചിറ്റൂർ, നെന്മാറ, കുന്നംകുളം, വടക്കാഞ്ചേരി, പുതുക്കാട്, കുന്ദംകുളം, പെരുമ്പാവൂർ, അങ്കമാലി, കളമശ്ശേരി, ആലുവ, പറവൂർ, കോതമംഗലം, പിറവം, വൈക്കം, ആലപ്പുഴ, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP