Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ രണ്ട് ദിവസങ്ങളിൽ; തീയ്യതി പിന്നീട് തീരുമാനിക്കും; പുതുതായി രൂപീകരിച്ച 28 നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ രണ്ട് ദിവസങ്ങളിൽ; തീയ്യതി പിന്നീട് തീരുമാനിക്കും; പുതുതായി രൂപീകരിച്ച 28 നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾക്ക് അധികാരമേൽക്കാൻ സാധിക്കില്ലെന്ന കാര്യം ഉറപ്പായി. തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ നടത്താുനാണ് തീരുമാനമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ശശിധരൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ പ്രത്യേക താൽപ്പര്യത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നവംബറിൽ എന്ന് നടത്തുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. അന്തിമ തീയ്യതി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും ശശിധരൻ നായർ അറിയിച്ചു.

പുതുയതായി രൂപീകരിച്ച നഗരസഭകളെയും കണ്ണൂർ കോർപറേഷനിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 28 പുതിയ നഗരസഭകളുടെയും കണ്ണൂർ കോർപ്പറേഷന്റെയും രൂപീകരണം ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇപ്പോഴത്ത സ്ഥതിയിൽ ഡിസംബർ ഒന്നിന് പുതിയ ഭരണ സമിതികൾ അധികാരമേൽക്കും വിധമായിരിക്കും തെരഞ്ഞെടുപ്പ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബർ ഒന്നോടെ അവസാനിക്കും. ഇതോടെ കുറച്ചു ദിവസത്തേക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണമായിരിക്കും കേരളത്തിൽ ഉണ്ടാകുക.

അതേസമയം സംസ്ഥാനത്ത് കരട് വോട്ടർപട്ടിക തയ്യാറായതായും തെരഞ്ഞെടുപ്പ് കമ്മീഷണർ ശശിധരൻ നായർ അറിയിച്ചു. സംസ്ഥാനത്ത് 2.49 കോടി വോട്ടർമാരണ്ട്. 725 പേർ പ്രവാസി വോട്ടർമാരുമുണ്ട്. ഈവർഷം 18 വയസ് പൂർത്തിയായത് 5.04 ലക്ഷം വോട്ടർമാരാണുള്ളത്. പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വാർഡ് പുനർവിഭജന നടപടികൾ തീരുമാനിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും സർക്കാർ സെക്രട്ടറിമാരുമടങ്ങുന്ന ഡീലിമിറ്റേഷൻ കമ്മിഷന്റെ യോഗവും നടന്നുവരുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നടപടികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. ഇത് പൂർത്തിയാകുന്നതിന് അനുസരിച്ച തീയ്യതിയിൽ തീരുമാനം എടുക്കാനാണ് തീരുമാനം. പുതിയ 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂർ കോർപറേഷന്റെയും അതിർത്തിപുനർനിർണയിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ ഉത്തരവിറക്കേണ്ടതുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനവും അതിന് ശേഷം ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനവും നടത്തി വിജ്ഞാപനവുമിറക്കണം. പുതിയ വാർഡുകൾക്ക് അനുസൃതമായി വോട്ടർ പട്ടിക ക്രമീകരിക്കേണ്ടതുമുണ്ട്. ഇതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുക.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷി യോഗത്തിൽ സമവായമായിരുന്നില്ല. മുൻനിശ്ചയിച്ച പോലെ അടുത്ത മാസം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികളും ബിജെപിയും ഉൾപ്പടെ ഒൻപത് പാർട്ടികൾ ആവശ്യപ്പെട്ടു. ഡിസംബർ ഒന്നിനകം പുതിയ ഭരണസമിതികൾ അധികാരത്തിൽ വരുന്ന വിധം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് കോൺഗ്രസും മുസ്ലിം ലീഗും നിലപാട് എടുത്തത്. ഈ നിലപാടിനാണ് കമ്മീഷൻ പ്രധാന്യം നൽകിയത്.

നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് സിപിഐഎമ്മിന് വിയോജിപ്പാണ്. ശബരിമല തീർത്ഥാടനകാലം ഉൾപ്പെടുന്ന നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ എതിർപ്പ് അറിയിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മണ്ഡലകാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ബിജെപിയും എതിർക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി ഇന്നത്തെ സർവകക്ഷി യോഗത്തിൽ പ്രഖ്യാപിക്കണമെന്നും പെരുമാറ്റച്ചട്ടം അപ്പോൾ മുതൽ നിലവിൽ വരണമെന്നുമാണ് സിപിഐഎം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടാനുള്ള ശ്രമത്തെ എതിർക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് സർവകക്ഷി യോഗം നടന്നത് അതിന് ശേഷമാണ് ശശിധരൻ നായർ വാർത്താസമ്മേളനം നടത്തിയത്. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആവശ്യങ്ങളുടെയും കമീഷന് ലഭിച്ച നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും യോഗം ചേരും. നവംബർ മാസത്തിൽ ഏത് ദിവസങ്ങളിൽ നടത്തണം എന്ന കാര്യത്തിലാകും ഇനി തീരുമാനമുണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP