Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെമിഫൈനൽ വിജയിച്ച് ഇടതു മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം; ബിജെപി മുന്നേറ്റത്തിന് ഇടയിലും എൽഡിഎഫിനെ കൈവിടാതെ ജനങ്ങൾ; യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ തകർച്ച; തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാമത്; പി സി ജോർജ്ജ് കരുത്തു തെളിയിച്ചു

സെമിഫൈനൽ വിജയിച്ച് ഇടതു മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം; ബിജെപി മുന്നേറ്റത്തിന് ഇടയിലും എൽഡിഎഫിനെ കൈവിടാതെ ജനങ്ങൾ; യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ തകർച്ച; തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാമത്; പി സി ജോർജ്ജ് കരുത്തു തെളിയിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമിഫൈനൽ എന്ന വിശേഷിപ്പിക്കപ്പെട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം ഇടതുമുന്നണികൾക്കൊപ്പം. യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റ തിരഞ്ഞെടുപ്പിൽ ബിജെപിയും വൻ കുതിപ്പു നടത്തി മൂന്നാം മുന്നണി പ്രതീക്ഷകൾ സജീവമാക്കി. മുൻസിപ്പാലിറ്റികൾ ഇരു മുന്നണികളും ഒരുമിച്ച് വീതിച്ചെടുത്തപ്പോൾ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. അതിനിടെ മുന്നേറ്റങ്ങൾക്കിടയിലും സിപിഎമ്മിലെ പ്രമുഖരുടെ തോൽവി പാർട്ടിക്ക് തിരിച്ചടിയായി. കൊച്ചി കോർപ്പറേഷനിൽ മുഖ്യമന്ത്രി ഇ.കെ. നായനാരുടെമകൾ ഉഷാ പ്രവീണും കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. വി. രാഘവന്റെ മകൾ എം വി ഗിരിജയും തോൽവി രുചിച്ചു.

ആറിൽ നാല് കോർപ്പറേഷനുകളിൽ എൽഡിഎഫിനാണ് മേൽക്കൈ. കൊല്ലത്തും കോഴിക്കോട്ടും ഭരണം എൽഡിഎഫ് ഉറപ്പിച്ചപ്പോൾ കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫ് നിലനിർത്തി. അതേസമയം തിരുവനന്തപുരത്ത് സിപിഐ(എം) ഏറ്റവും വിലയ ഒറ്റകക്ഷിയായി. തൃശ്ശൂരിൽ ഇടതിനാണ് മുൻതൂക്കമെങ്കിലും തൂക്ക്ഭരണം വരുമെന്ന കാര്യം ഉറപ്പായി. പുതുതായി രൂപം കൊണ്ട കണ്ണൂരിൽ വിമതനായി വിജയിച്ച ആൾ ആര് ഭരിക്കും എന്ന കാര്യം തീരുമാനിക്കും.

തിരുവനന്തപുരം കോർപ്പറേഷനിലാണ് ബിജെപിക്ക് വൻനേട്ടം ഉണ്ടായത്. എസ്എൻഡിപിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ബിജെപി മുന്നേറ്റം ഉണ്ടായത്. അതേസമയം എസ്എൻഡിപി നിർത്തിയ സ്ഥാനാർത്ഥികൾ വിജയിക്കാത്തത് സിപിഎമ്മിന് തിരിച്ചടിയായി മാറി. എസ്എൻഡിപിക്ക് സ്വാധീനമുള്ള ഈഴവ മേഖലകളിൽ പോലും ബിജെപിക്ക് വിജയിക്കാൻ സാധിക്കാതെ വന്നപ്പോൾ നായർ ഭൂരിപക്ഷ മേഖലകളിലാണ് ബിജെപി വൻ കുതിപ്പു നടത്തിയത്.

ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി ജോർജ്ജിന്റെ കേരളാ കോൺഗ്രസിന്റെ സെക്യുലർ വിഭാഗം കരുത്തു കാട്ടുകയും ചെയ്തു. അതേസമയം എൽഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആർ ബാലകൃഷ്ണ പിള്ളക്ക് കനത്ത തരിച്ചടിയാണ് ഏറ്റത്. കൊട്ടാരക്കരയിൽ മത്സരിച്ച എട്ടിടത്തും കേരളാ കോൺഗ്രസ് ബി തോൽവി രുചിച്ചു. ഇടതുമുന്നണിയുടെ ഭാഗാമായി മത്സരിച്ച സിഎംപിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ഗ്രാമപഞ്ചായത്തുകളിലാണ് സിപിഐ(എം) വൻ മുന്നേറ്റം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ ഇരുന്ന 200ലേറെ പഞ്ചായത്തുകൾ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിച്ചു. 550 ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. അതേസമയം 357 എണ്ണം യുഡിഎഫ് നേടി. അതേസമയം കഴിഞ്ഞ തവണ ചുരുങ്ങിയ ഗ്രാമപഞ്ചായത്തുകൾ ഭരിച്ച ബിജെപി ഇത്തവണ വൻ മുന്നേറ്റം തന്നെ നടത്തി. 13 ഇടത്ത് ബിജെപി ഭരണം നേടി. കൂടാതെ പാലക്കാട് നഗസരഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനേക്കാൾ മുന്നിലെത്താൻ എൽഡിഎഫിന് സാധിച്ചു. 14 ജില്ലാപഞ്ചായത്തുകളിൽ എട്ടിടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ ആറിടത്താണ് യുഡിഎഫ് ഭരണം പിടിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ 34 ഇടത്ത് ബിജെപി വിജയിച്ചതോടെ പ്രതിപക്ഷം ഇവരാകുമെന്ന കാര്യം ഉറപ്പായി. 42 ഇടത്ത് സിപിഐ(എം) വിജയിച്ചു. ഇവിടെ മേയർ സ്ഥാനാർത്ഥിയായിരുന്ന മുൻ മേയർ കൂടിയായ സി. ജയൻ ബാബു തോറ്റതാണ് പാർട്ടിക്ക് നാണക്കേടായത്. കോർപ്പറേഷനിലേക്ക് മത്സരിച്ച സിപിഐ(എം) പ്രമുഖരായ കെ.സി. വിക്രമൻ, കരമന ഹരി, വി എസ്. പത്മകുമാർ, ചാല മോഹനൻ എന്നിവരും തോറ്റത് പാർട്ടി തിരിച്ചടിയായി. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ഇലക്ഷനെ നേരിട്ട തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷത്തിലേക്ക് ഇടതുമുന്നണിക്ക് എത്താനായില്ല. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതിൽ ഇടതിന് ആശ്വസിക്കാം.

കൊച്ചി കോർപറേഷനിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. കൊച്ചിയിൽ ഒരിടത്ത് മുൻ മന്ത്രി എ.എൽ. ജേക്കബിന്റെ മകനും പ്രമുഖ കോൺഗ്രസ് നേതാവുമായ ലിനോ ജേക്കബ് ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ലിനോ ജേക്കബ് തോറ്റെങ്കിലും കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫിനൊപ്പം നിന്നു. കണ്ണൂരിൽ കടുത്ത മത്സരത്തിന് ഒടുവിൽ ടൈ ആകുകയായിരുന്നു. തൃശൂർ കോർപ്പറേഷനിൽ ആര് ഭരിക്കുമെന്ന സ്ഥിതി ബിജെപിയും കോൺഗ്രസ് വിമതനും തീരുാമനിക്കും. കണ്ണൂരിൽ കാരായിമാർ വിജയചിച്ചതും സിപിഎമ്മിന് ആശ്വാസമായി. മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാർഡിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാർഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് നീങ്ങിയ യു.ഡി.എഫിന് കനത്ത തിരിച്ചടിയായി ഫലം. വിമതപ്പടയും തമ്മിലടിയും രൂക്ഷമായിട്ടും കൊച്ചി കോർപ്പറേഷൻ നില നിറുത്താനായതാണ് ഏക നേട്ടം. കന്നി മത്സരം നടക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ നേരിയ ഭൂരിപക്ഷം നേടാനുമായി. വിമതന്റെ സഹായത്തോടെ അവിടെ യു.ഡി.എഫിന് ഭരിക്കാം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാൽ പിന്തുണ നൽകാമെന്നാണ് വിമതൻ പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും വിമതപ്പടയും ഏറ്റവുമൊടുവിൽ കെ.എം. മാണിക്കെതിരായ ബാർകോഴ വിധിയുമൊക്കെ യു.ഡി.എഫിനെ തളർത്താൻ കാരണമായെന്നാണ് വിലയിരുത്തൽ.

അതേസമയം ബിജെപി ക്യാമ്പ് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പഞ്ചായത്തുകളിൽ ഇരട്ടിയിലേറെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. തിരുവനന്തപുരത്ത് ബിജെപിക്ക് ശക്തിയുണ്ടെന്ന് വീണ്ടും തെളിയിക്കുന്നതായി കോർപ്പറേഷൻ തിരഞ്ഞെടുപ്പുഫലം. എൽഡിഎഫിന് ആശ്വാസ വിജയം നേടായായി എന്നതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇപ്പോഴത്തെ വിജയത്തിലൂടെ സിപിഎമ്മിന് സാധിക്കും.

അതേസമയം, യു.ഡി.എഫിൽ അടിമൂക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി മാറണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ ഐ വിഭാഗം ഒരുങ്ങുമെന്ന കാര്യം ഉറപ്പാണ്. ബാർകോഴയിൽ കെ.എം. മാണിയുടെ രാജി ആവശ്യം ശക്തമാകാൻ ഇടയുണ്ട്. നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഇനി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ഇടതുസഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആർ ബാലകൃഷ്ണപിള്ളയ്ക്കും കനത്ത തിരിച്ചടിയുണ്ടായപ്പോൾ പി.സി. ജോർജ് തന്റെ കരുത്തു തെളിയിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ ജോർജ് നാലിടത്ത് വിജയിച്ചു. കോൺഗ്രസും ലീഗും പരസ്പരം പോരടിച്ച മലപ്പുറത്ത് യുഡിഎഫിന് കുറേ ഇടങ്ങളിലെ ഭരണം പോകാൻ ഇടയായിട്ടുണ്ട്.

എസ്എൻഡിപിയെ പ്രീതിപ്പെടുത്തുന്നതിന് പകരം ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ഇടതു തന്ത്രത്തിന്റെ വിജയം കൂടിയാണ് ഇപ്പോഴത്തെ തദ്ദേശ വിധി. വിഎസിനെ മുന്നിൽ നിർത്തിയുള്ള പ്രചരണവും സിപിഎമ്മിന് തുണയായി. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഭൂരിപക്ഷംവരുന്ന ഈഴവ സമുദായ അംഗങ്ങളുടേയും വോട്ട് സിപിഎമ്മിന് ലഭിച്ചു. എസ്എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന നിയമനങ്ങളിൽ അഴിമതിയുണ്ടെന്നും മൊക്രോ ഫിനാൻസ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടതോടെ എസ്എൻഡിപി നേതൃത്വം പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞ തവണത്തേതിന് വ്യത്യസ്തമായി മുന്നണിയിലെ ഒരുമയും എൽഡിഎഫ് വിജയത്തിൽ നിർണ്ണായകമായി.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ ഇങ്ങനെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP