Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം മണ്ണു ചാരി നിന്നവർ കൊണ്ടുപോയി; സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാമതായത് ഇക്കാരണം കൊണ്ടാണ്; തനിക്കു വ്യക്തിപരമായി കിട്ടുന്ന വോട്ടുകൾ കുമ്മനത്തിന് കിട്ടില്ല; കഴക്കൂട്ടത്ത് അടക്കം സിപിഎം വോട്ടുമറിച്ചു; തിരുവനന്തപുരത്തെ ബിജെപി തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി ഒ രാജഗോപാൽ എംഎൽഎ; സുരേന്ദ്രനെ കാലുവാരിയത് ബിജെപിക്കാർ തന്നെയെന്ന് തുറന്നടിച്ച് പി സി ജോർജ്ജ്; 'സുവർണാവസരം' കൈവിട്ട ബിജെപിയെ കാത്തിരിക്കുന്നത് പൊട്ടിത്തെറികൾ തുടങ്ങി

ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം മണ്ണു ചാരി നിന്നവർ കൊണ്ടുപോയി; സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാമതായത് ഇക്കാരണം കൊണ്ടാണ്; തനിക്കു വ്യക്തിപരമായി കിട്ടുന്ന വോട്ടുകൾ കുമ്മനത്തിന് കിട്ടില്ല; കഴക്കൂട്ടത്ത് അടക്കം സിപിഎം വോട്ടുമറിച്ചു; തിരുവനന്തപുരത്തെ ബിജെപി തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി ഒ രാജഗോപാൽ എംഎൽഎ; സുരേന്ദ്രനെ കാലുവാരിയത് ബിജെപിക്കാർ തന്നെയെന്ന് തുറന്നടിച്ച് പി സി ജോർജ്ജ്; 'സുവർണാവസരം' കൈവിട്ട ബിജെപിയെ കാത്തിരിക്കുന്നത് പൊട്ടിത്തെറികൾ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തെ സുവർണാവസരമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ടു തുറക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ബിജെപിയിൽ പൊട്ടിത്തെറികൾ തുടങ്ങി. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതും തിരുവനന്തപുരത്തെ കുമ്മനം രാജശേഖരന്റെ ഞെട്ടിക്കുന്ന തോൽവിയും ബിജെപിക്കുള്ളിൽ കലഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകൾ കുമ്മനത്തിന് ലഭിക്കാതെ പോയതാണ് തിരുവനന്തപുരത്തെ തോൽവിക്ക് കാരണമെന്ന് വ്യക്തമാക്കി രാജഗോപാൽ രംഗത്തെത്തി.

ശബരിമല പ്രക്ഷോഭം നയിച്ചത് ബിജെപി ആണെങ്കിലും അതിന്റെ നേട്ടം മണ്ണും ചാരി നിന്നവർ
കൊണ്ടുപോയെന്നാണ് രാജഗോപാൽ പറയുന്നത്. ശബരിമലയുടെ ഗുണം കിട്ടിയത് ഒന്നും ചെയ്യാത്ത യുഡിഎഫിനാണ്. അതുകൊണ്ടാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതെന്നും രാജഗോപാൽ പറഞ്ഞു. നേമത്ത് അടക്കം വോട്ടുകൾ കുമ്മനത്തിന് കുറയാൻ ഇടയാക്കിയത് വ്യക്തിപരമായ വോട്ടുകൾ ലഭിക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ശക്തമായി തന്നെ ഫൈറ്റ് ചയ്തു. എന്നാൽ, ഇതിന്റെ നേട്ടമുണ്ടായത് യുഡിഎഫിനാണെന്നും രാജഗോപാൽ പറഞ്ഞു.

സിപിഎം നേതാക്കൾ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം വോട്ടുമറിച്ചിരുന്നു. അനുഭാവികൾ കുമ്മനത്തിന് വോട്ടു ചെയ്തിട്ടുണ്ടെങ്കിലും മറ്റു വോട്ടുകളെ സ്വാധീനിക്കാൻ സാധിച്ചില്ലെന്നുമാണ് നേമം എംഎൽഎ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്കും സഹായം നൽകിയവർക്കും നന്ദിയറിയിച്ച് കുമ്മനം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടർന്നും പ്രവർത്തിക്കണമെന്നാണഗ്രഹം. ഒരുമയോടെ ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ദേശീയതലത്തിൽ എൻഡിഎക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നതെന്നം അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെ. സുരേന്ദ്രനെ ബിജെപിക്കാർ കാലുവാരിയെന്നാണ് പി സി ജോർജ്ജ് ആരോപിക്കുന്നത്. കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പി സി ജോർജ് വെളിപ്പെടുത്തി. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാൻ പറഞ്ഞിട്ടുണ്ട്. അവർ വന്നുകഴിഞ്ഞാൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറയുമെന്ന് പറഞ്ഞതായും പി.സി ജോർജ് പറഞ്ഞു. ഇത്തരത്തിൽ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും പി.സി ജോർജ് പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടത്. കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തനത്തിൽ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. ശബരിമലയെ രാഷ്ട്രീയ കമ്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാർട്ടി കലവറയില്ലാത്ത പിന്തുണ നൽകുകയാണ് ചെയ്തിട്ടുള്ളത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ശബരിമലയെന്നത് ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് ബിജെപിയല്ല കേന്ദ്രത്തിൽ ഒന്നിച്ച് അധികാരം പങ്കിടാൻ സിപിഎം ആഗ്രഹിച്ച കോൺഗ്രസാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതിനിടെ പാർട്ടി തീരുമാനം മറികടന്നുള്ള ആർഎസ്എസ് ഇടപെടലാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിക്കുള്ള കാരണമായി ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്താനൊരുങ്ങുന്നത്.

ശബരിമല പ്രശ്‌നം ഉണ്ടായിട്ടും മുതലാക്കാനാകാതെ പോയതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡണ്ടിന്റെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീപക്ഷം വിരൽ ചൂണ്ടുന്നത്. മുൻ നിലപാട് വിട്ട് ആർഎസ്എസ്സും മുരളീപക്ഷത്തിനൊപ്പമുണ്ടാകുമെന്നതും പ്രധാനം. ഇത് തിരിച്ചറിഞ്ഞാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ നീക്കം.

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിയാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ പ്രധാന ആയുധം. കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കാനുള്ള ആർഎസ്എസ് കടുംപിടുത്തം തോൽവിയുടെ കാരണങ്ങളായി പിള്ള പാർട്ടി ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്തും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താൻ മത്സരിച്ചിരുന്നെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി താമരയിൽ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം. ആർഎസ്എസ്സിന്റ അമിത ഇടപെടലിൽ കൃഷ്ണദാസ് പക്ഷത്തിനും പരാതിയുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പരസ്പരം പഴിചാരലും പൊട്ടിത്തെറിയും ഉറപ്പാണ്. ശബരിമലയുടെ നേട്ടം യുഡിഎഫ് കൊണ്ടുപോയെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലൊന്നും ദേശീയ നേതൃത്വം അംഗീകരിക്കില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP