Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഷയെ സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണക്കാമെന്ന് ജോസഫിന്റെ പ്രഖ്യാപനം ജോസ് കെ മാണിയെ വെട്ടിലാക്കാൻ എന്നു തിരിച്ചറിഞ്ഞു ജോസ് കെ മാണി; സ്ഥാനാർത്ഥിയെ ജോസ് കെ മാണി തന്നെ തീരുമാനിക്കും; നിർണ്ണായകം മാണിയുടെ പിൻഗാമിയിൽ മറ്റാർക്കും അവകാശമില്ലെന്ന ലീഗ് തീരുമാനം; വലതുപക്ഷത്തെ പൊട്ടിത്തെറിയിൽ കണ്ണും നട്ട് കോടിയേരി; എല്ലാം തീരുമാനിക്കാൻ നാളെ യുഡിഎഫ് യോഗം; കേരളാ കോൺഗ്രസ് പിളരുമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണി യോഗം 28നും; കണക്ക് കൂട്ടി കളിക്കാൻ ബിജെപിയും: പാലായിൽ എല്ലാവരും പ്രതീക്ഷയിൽ

നിഷയെ സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണക്കാമെന്ന് ജോസഫിന്റെ പ്രഖ്യാപനം ജോസ് കെ മാണിയെ വെട്ടിലാക്കാൻ എന്നു തിരിച്ചറിഞ്ഞു ജോസ് കെ മാണി; സ്ഥാനാർത്ഥിയെ ജോസ് കെ മാണി തന്നെ തീരുമാനിക്കും; നിർണ്ണായകം മാണിയുടെ പിൻഗാമിയിൽ മറ്റാർക്കും അവകാശമില്ലെന്ന ലീഗ് തീരുമാനം; വലതുപക്ഷത്തെ പൊട്ടിത്തെറിയിൽ കണ്ണും നട്ട് കോടിയേരി; എല്ലാം തീരുമാനിക്കാൻ നാളെ യുഡിഎഫ് യോഗം; കേരളാ കോൺഗ്രസ് പിളരുമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണി യോഗം 28നും; കണക്ക് കൂട്ടി കളിക്കാൻ ബിജെപിയും: പാലായിൽ എല്ലാവരും പ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മാറ്റാൻ നാളെ യുഡിഎഫ് തീരുമാനം. പാലാ സീറ്റ് ജോസ് കെ മാണിയുടെ തീരുമാന പ്രകാരമേ നൽകാവൂവെന്ന് മുസ്ലിം ലീഗ് കോൺഗ്രസിനോട് നിർദ്ദേശിച്ചു കഴിഞ്ഞു. പിജെ ജോസഫ് ഇതുമായി സഹകരിച്ചേക്കും. അതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ ചർച്ച ചെയ്തു കണ്ടെത്തുമെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി കേരളാ കോൺഗ്രസിന്റെ എം നേതാവായിരിക്കും എന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്.

അതിനിടെ നിഷ ജോസിനെ സ്ഥാനാർത്ഥിയാക്കിയാൽ അതിനെ പിന്തുണയ്ക്കും എന്നാണ് ജോസഫിന്റെ നിലപാട്. എന്നാൽ ഈ നീക്കം ചെയർമാൻ സ്ഥാനം കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നതിനാൽ ജോസ് കെ മാണി അതിലെ കെണി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് ജോസ് ഒരുങ്ങുന്നത്. നിഷയ്ക്ക് പകരം അനുയോജ്യനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ജോസ് കെ മാണി ക്യാമ്പ് ഊർജ്ജിതമാക്കി.

സ്ഥാനാർത്ഥിയെ സംബന്ധിച്ചു പാർട്ടിക്കുള്ളിൽ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കും. സെപ്റ്റംബർ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ല. കേരള കോൺഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ജോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് പാർട്ടി നൽകുന്ന സൂചന. നിഷയുടെ സ്ഥാനാർത്ഥിത്വത്തെ പിജെ ജോസഫ് വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. ഇത് ജോസ് കെ മാണിയെ വെട്ടിലാക്കാനുള്ള തന്ത്രമാണ്. പാലായിലെ സ്ഥാനാർത്ഥിയെ ഐക്യത്തിലൂടെ തീരുമാനിക്കുമെന്ന് അടുത്തിടെ നടന്ന ചടങ്ങിൽ സംസാരിക്കവെ ജോസഫ് പ്രതികരിച്ചിരുന്നു. സീറ്റ് കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ജോസഫിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാൽ, യുഡിഎഫിന് പാലായിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ മനസ്സാകും സ്ഥാനാർത്ഥികാര്യത്തിൽ നിർണ്ണായകമാകുക.

പാലാ മണ്ഡലത്തിന്റെ രൂപവത്കരണത്തിനുശേഷം മാണിക്കല്ലാതെ മറ്റാർക്കും ഇവിടെനിന്ന് വിജയിക്കാനായിട്ടില്ല. അതിനാൽ പാലാ വിട്ടുകളയുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. കേരള കോൺഗ്രസിന്റെ ഹൃദയഭൂമിയാണ് പാല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ ആഭ്യന്തര കലഹം നിലനിൽക്കുമ്പോൾ പോലും സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം പാടില്ലെന്ന മുന്നറിയിപ്പ് കേരള കോൺഗ്രസിന് യുഡിഎഫ് നൽകിയിട്ടുണ്ട്. അതിനിടെ, രാജ്യസഭയിൽനിന്ന് രാജിവച്ച് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അഭിപ്രായവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ, നേരത്തെ ലോക്‌സഭാംഗത്വം രാജിവച്ചാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചത്.

പതിരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ മുന്നണികളെല്ലാം ഇതിനെ തുടർന്നു കളത്തിലിറങ്ങിയ എൽഡിഎഫ്, എൻഡിഎ ക്യാംപുകളും ഇപ്പോഴും ഉറ്റുനോക്കുന്നത് കേരള കോൺഗ്രസിലേക്കാണ്. യുഡിഎഫും എൻഡിഎയും ഇതുവരെ സ്ഥാനാർത്ഥിയെ നിർണയിച്ചിട്ടില്ല. എൻസിപി നേതാവ് മാണി സി. കാപ്പൻ തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൽഡിഎഫിലെ ധാരണ. മൂന്നു മുന്നണികളും ആദ്യറൗണ്ട് പ്രവർത്തനം ആരംഭിച്ചിരുന്നു. യുഡിഎഫിലെ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായാൽ അത് മുതൽകൂട്ടാക്കാൻ ഇടതു പക്ഷം ഉണ്ടാകും. അതുകൊണ്ട് തന്നെ യുഡിഎഫിലെ സ്ഥാനാർത്ഥി ചർച്ച മനസ്സിലാക്കി മാത്രമേ സിപിഎം പ്രതികരിക്കൂ. 28നാണ് ഇടതു മുന്നണി യോഗം. അതിന് മുമ്പ് കേരളാ കോൺഗ്രസിലെ അടിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കെ.എം. മാണി 54 വർഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാർത്ഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുക്കില്ലെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതേസമയം സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് തീരുമാനിച്ചോട്ടെ, ചിഹ്നം പി.ജെ. ജോസഫ് അനുവദിക്കുമെന്നതാണു ജോസഫ് വിഭാഗം നിലപാട്. ഇതും ജോസ് കെ മാണി അംഗീകരിക്കില്ല. മുതിർന്ന നേതാവ് പ്രഫ. ഇ.ജെ. ആഗസ്തിയുടെ പേരും സ്ഥാനാർത്ഥി ചർച്ചയിൽ വന്നിരുന്നു. എന്നാൽ, ജോസ് കെ. മാണി എംപി തന്നെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. കെ.എം. മാണിയെ 5 പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായിൽ മകൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

സ്ഥാനാർത്ഥി ആരു വേണമെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ നേതാക്കൾ ഒരു വട്ടം ചർച്ച നടത്തിയെന്നാണ് അറിവ്. സെപ്റ്റംബർ ആദ്യവാരം ഏകദിന ക്യാംപ് നടത്തി സ്ഥാനാർത്ഥി സംബന്ധിച്ചു ധാരണയിൽ എത്താനാണ് പാർട്ടിയുടെ നീക്കം. എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേലിനെ കഴിഞ്ഞ ദിവസം മാണി സി. കാപ്പനും സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും സന്ദർശിച്ചു പാലാ ഉപതിരഞ്ഞെടുപ്പു പ്രവർത്തനം ചർച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിൽ എത്തി പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതോടെ സിപിഎം ക്യാംപും ഉണർന്നു. ബിജെപി തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൻഡിഎയിലെ ഇപ്പോഴത്തെ തീരുമാനം. എൻഡിഎ ജില്ലാ യോഗം പാലായിൽ ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാറിനാണ് ബിജെപിയുടെ ചുമതല. ജില്ലാ പ്രസിഡന്റ് എൻ. ഹരി, റബർ ബോർഡ് മുൻ വൈസ് ചെയർമാൻ കെ.പി. ജയസൂര്യൻ, നാരായണൻ നമ്പൂതിരി എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി ചർച്ചയിൽ.

കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്ക് സെപ്റ്റംബർ 23നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 27നായിരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബുധനാഴ്ച മുതൽ സെപ്റ്റംബർ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP