Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിലേറി കെ സുരേന്ദ്രന്റെ രാജകീയ പര്യടനം; ആൾക്കൂട്ടം വോട്ടായാൽ ബിജെപി ജയിക്കുമെന്ന് നാട്ടുകാർ; പ്രളയത്തിലെ ഇടപെടൽ കിട്ടിയ വലിയ മൈലേജുമായി പ്രസരിപ്പോടെ വീണാ ജോർജ്; പരമ്പാരഗത മണ്ഡലം നിലനിർത്താൻ ആന്റോ ആന്റണി; പക്ഷേ സിറ്റിങ്ങ് എംപിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കാലുവാരൽ ഭീഷണിയും; പത്തനംതിട്ടയിൽ ആരു ജയിക്കുമെന്നത് അടിയൊഴുക്കുകൾ തീരുമാനിക്കും; ശബരീശ മണ്ഡലത്തിൽ അപ്രവചനീയ ത്രികോണം

ശബരിമലയിലേറി കെ സുരേന്ദ്രന്റെ രാജകീയ പര്യടനം; ആൾക്കൂട്ടം വോട്ടായാൽ ബിജെപി ജയിക്കുമെന്ന് നാട്ടുകാർ; പ്രളയത്തിലെ ഇടപെടൽ കിട്ടിയ വലിയ മൈലേജുമായി പ്രസരിപ്പോടെ വീണാ ജോർജ്; പരമ്പാരഗത മണ്ഡലം നിലനിർത്താൻ ആന്റോ ആന്റണി; പക്ഷേ സിറ്റിങ്ങ് എംപിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കാലുവാരൽ ഭീഷണിയും; പത്തനംതിട്ടയിൽ ആരു ജയിക്കുമെന്നത് അടിയൊഴുക്കുകൾ തീരുമാനിക്കും; ശബരീശ മണ്ഡലത്തിൽ അപ്രവചനീയ ത്രികോണം

അരുൺ ജയകുമാർ

പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ പത്തനംതിട്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തലുള്ള ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഗതിയിൽ ഇടത്പക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥികൾ ആരെന്ന് പോലും ശ്രദ്ധിക്കാത്ത തരത്തിൽ യുഡിഎഫ് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മണ്ഡലത്തിൽ പക്ഷേ നാടകീയമായ മാറ്റമാണ് പക്ഷേ ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിന് കാരണം എന്താണ് എന്ന് ചോദിച്ചാൽ ശബരിമലയിലെ യുവതി പ്രവേശനം എന്നല്ലാതെ മറ്റൊന്ന് ഇല്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വരെ നോട്ടമിട്ടിരുന്ന സീറ്റിൽ ശബരിമല സമരത്തിൽ 242 കേസുകളിൽ പെട്ട് ജയിലിൽ കഴിഞ്ഞ് ഭക്തരുടെ ആരാധ്യ പുരുഷനായി മാറിയ കെ സുരേന്ദ്രൻ എത്തിയപ്പോൾ കളം വല്ലാതെ അങ്ങ് മാറി. ആറന്മുള എംഎൽഎയും മിടുക്കിയെന്ന് നാട്ടുകാർ വിളിക്കുന്ന വീണ ജോർജും സിറ്റിങ് എംപി ആന്റോ ആന്റണിയും ഏറ്റുമുട്ടുമ്പോൾ നേരിയ മുൻതൂക്കം ആർക്കെന്ന് പോലും പറയാൻ കഴിയാത്ത തരത്തലുള്ള മത്സരത്തിന് അപ്രതീക്ഷിതമായി പത്തനംതിട്ട സാക്ഷ്യം വഹിക്കുകയാണ്.

ശരിക്കും ഫോട്ടോ ഫിനീഷ് തന്നെയാണ് ഈ മണ്ഡലത്തിൽ. അവസാനം നടന്ന സർവേയിൽ മൂന്നു മുന്നണികൾക്കും ജയിക്കാവുന്ന കടുത്ത മൽസരമാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇവിടെ ആരു ജയിക്കുമെന്ന പ്രവചനം നടത്താനും കഴിയില്ല.

പത്തനംതിട്ടക്കാർക്ക് എല്ലാമെല്ലാമായ ശബരിമല

മണ്ഡലത്തിൽ ഒരു നിർണായക ശക്തിയേ അല്ലാതിരുന്ന ബിജെപി വളരെ പെട്ടന്ന ജയാധ്യതയുള്ള രണ്ടാമത്തെ മണ്ഡലമായി തിരുവനന്തപുരത്തിന് ശേം പത്തനംതിട്ടയെ കാണുന്നതിന് കാരണം ശബരിമലയാണ്. പത്തനംതിട്ടക്കാരന് ജാതി മത വ്യത്യാസമില്ലാതെ എല്ലാമെല്ലാമാണ് ശബരിമല. മറ്റ് മണ്ഡലങ്ങളിൽ മണ്ഡലകാലത്തെ സംഭവ വികാസങ്ങൾ മറന്നുതുടങ്ങിയെങ്കിലും പക്ഷേ പത്തനംതിട്ടയിൽ സ്ഥിതി അങ്ങനെയല്ല.

യുവതി പ്രവേശനം കൂടി നടന്നതോടെ ഇടത് വലത് അനുഭാവികളായിരുന്ന പലരും ഇത്തവണ ബിജെപിക്കും സുരേന്ദ്രനും ഒപ്പം കൂടിയിരിക്കുകയാണ്. യുവതി പ്രവേശനം നടന്നപ്പോൾ വൃണപ്പെട്ട ഭക്ത വികാരം എത്രേത്താളം മുന്നണികളുടെ അടിത്തറയ ബാധിച്ചുവെന്ന് ചോദിച്ചാൽ നേട്ടമുണ്ടാക്കിയത് കെ സുരേന്ദ്രനാണ് എന്ന് ഒരു സ്വീകരണ കേന്ദ്രത്തിലെങ്കിലും സുരേന്ദ്രനെ അനുഗമിച്ചവർക്ക് അറിയാം. ഇത് കോട്ടമുണ്ടാക്കുന്നത് ഇടത് പക്ഷത്തിനാണോ വലത് പക്ഷത്തിനാണോ എന്ന് നിലവിൽ പറയാൻ കഴിയില്ല. അത്‌പൊലെ തന്നെ ആൾക്കൂട്ടത്തിന്റെ വോട്ട് സുരേന്ദ്രരന്റെ പെട്ടിയിൽ വീഴുമൊ എന്നും കാത്തിരുന്ന് തന്നെ കാണണം.

പ്രചാരണത്തിൽ തിളങ്ങി സുരേന്ദ്രൻ

പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണം മാത്രം മാനദണ്ഡമാക്കിയാൽ കെ സുരേന്ദ്രൻ ബഹുദൂരം മുന്നിലാണ്. വലിയ ജനപങ്കാളിത്തം കൊണ്ട് പ്രത്യേകിച്ച് വനിത വോട്ടർമാരുടെ വൻ തള്ളിക്കേറ്റം ഉണ്ടാകുന്ന മണ്ഡലത്തിൽ ശബരിമല സമരത്തിൽ 21 ദിവസം ജയിലിൽ കിടന്നതിന് ഒരു സഹതാപം സുരേന്ദ്രന് നേടിക്കൊടുത്തിട്ടുണ്ട്. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥികൾ എത്തുന്നതിന് മണിക്കൂറുകളോളം കുടുംബ സമേതം നാട്ടുകാർ കാത്തിരിക്കുന്ന ദൃശ്യം നമുക്ക് കാണാൻ കഴിയുമായിരുന്നു.

ഒരിക്കലും സുരേന്ദ്രൻപോലും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് പത്തനംതിട്ടയിൽ ലഭിച്ചത്. ആരതി ഉഴിഞ്ഞും, ശരണം വിളിച്ചുമാണ് സുരേന്ദ്രനെ ഓരോ കേന്ദ്രങ്ങളിലും സ്വീകരിച്ചത്. അത്‌പോലെ തന്നെ സുരേന്ദ്രനെ കാണുമ്പോൾ തന്നെ വിശേഷം തിരക്കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനുമെല്ലാം ജനം ഇരച്ച് കയറുകയാണ്.

മകളായി... സഹോദരിയായി... കൂട്ടുകാരിയായി വീണാ ജോർജ്

പത്തനംതിട്ട മണ്ഡലത്തിൽ മുൻപൊന്നും ഇല്ലാത്ത പ്രതീക്ഷയാണ് ഈ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും ഇടത്പക്ഷത്തിന്. അതിന് പ്രധാനമായും കാരണമാകുന്നത് വീണ ജോർജ് എന്ന സ്ഥാനാർത്ഥിയുടെ സാന്നിധ്യമാണ്. പ്രളയ സമയത്ത് മുഴുവൻ സമയവും നാട്ടുകാർക്ക് ഒപ്പം നിന്നത് വീണയുടെ മൈലേജ് വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. വോട്ട് ചോദിച്ച് എത്തുമ്പോഴും മറ്റുമെല്ലാം വീണാ ജോർജ് പ്രകടിപ്പിക്കുന്ന എനർജിയും ചടുലതയും എല്ലാം തന്നെ മിടുക്കി എന്ന പേര് ഇതിനോടകം അവർക്ക് നേടിക്കൊടുത്ത് കഴിഞ്ഞു.

വോട്ട് ചോദിക്കാനെത്തിയപ്പോൾ ഓരോ വോട്ടർമാരോടും വളരെ വേഗം സൗഹൃദത്തിലാകാനും അതോടൊപ്പം തന്നെ അവരുടെ വോട്ടുറപ്പിക്കാനും വീണയ്ക്ക് കഴിയുന്നു. ഒപ്പം തന്നെ വളരെ നല്ല പ്രാസംഗിക കൂടിയായ അവർക്ക് ജനപിന്തുണയും വർധിക്കുന്ന കാഴ്ചയാണ്.

കാലു വാരൽ ഭീഷണിയിൽ ആന്റോ ആന്റണി

രണ്ട് തവണ പത്തനംതിട്ടയിൽ നിന്ന് എംപിയായ ആന്റോ ആന്റണിക്ക് ഹാട്രിക് തികയ്ക്കാൻ രംഗത്ത് ഇറങ്ങുമ്പോൾ സുരേന്ദ്രനേയും വീണയേയും നേരിടുന്നതിന് ഒപ്പം സ്വന്തം പാർട്ടിയിലെ എതിരാളികളെ കൂടി നേരിടണം. ആന്റോയെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ വിമത സ്വരം ഉയർത്തുകയും മണ്ഡലത്തെ പിന്നോട്ട് നയിച്ച ആന്റോയ്ക്ക് സീറ്റ് നൽകരുത് എന്നും ഡിസിസി പ്രസിഡന്റ് മോഹൻരാജും ഒപ്പം തന്നെ ജില്ലയിലെ പ്രമുഖ നേതാവായ പഴകുളം മധുവും രംഗത്ത് ഉണ്ടായിരു്‌നനു.

എന്നാൽ ഇത് ആദ്യ ഘട്ടത്തിൽ മാത്രം ഉണ്ടായിരുന്ന ഒരു പ്രശ്‌നമായിരുന്നുവെന്നും ഇപ്പോൾ ഇത് നിലനിൽക്കുന്നില്ലെന്നും ജനാധിപത്യമായി തന്നെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും ആന്റോ അവകാശപ്പെടുന്നുവെങ്കിലും ഇതിന്റെ അടിയൊഴുക്കുകൾ എത്രത്തോളമെന്ന് അറിയണമെങ്കിലും അന്തിമ വിധി വരെ കാത്തിരിക്കണം

ജാതിസമവാക്യങ്ങൾ പ്രവചനാതീതം

ക്രൈസ്തവ വോട്ടർമാർ വലിയ വോട്ട് ബാങ്കായ മണ്ഡലത്തിൽ എൻഎസ്എസ് നിലപാട് വളരെ പ്രാധാന്യമുള്ളവയാണ്. ശബരിമല സമരത്തിൽ സിപിഎം വിരുദ്ധ നിലപാടുള്ള എൻഎസ്എസ് മറ്റ് എല്ലായിടത്തും സമദൂരമാണെങ്കിലും പത്തനംതിട്ടയിൽ സഥിതി അങ്ങനെ അല്ല. എന്ത് വിലകൊടുത്തും ആചാരസംരക്ഷണത്തിന് മുൻകൈയെടുത്ത സുരേന്ദ്രനെ വിജയിപ്പിക്കണം എന്നുണ്ട്. ഇപ്പോൾ സുരേന്ദ്രന് ലഭിക്കുന്ന സ്വീകരണത്തിൽ വലിയ പങ്കും എൻഎസ്എസ് പിന്തുണയോടെയാണ്.സമുദായ സംഘടനകളും ഇത്തവണ പത്തനംതിട്ടയിൽ നിർണായക ശക്തികളാവും.

ലോക്‌സഭാ മണ്ഡലം രൂപംകൊണ്ട ശേഷം ഇതുപോലൊരു മത്സരം പത്തനംതിട്ടയിൽ ഉണ്ടായിട്ടില്ല. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണ തവണ നടന്ന തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വിജയ പ്രവചനങ്ങളും സാധ്യമായിരുന്നു. സംസ്ഥാനത്ത് അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലം. പത്തനംതിട്ട ദേശീയ ശ്രദ്ധ ആർജജിച്ചതുകൊണ്ടും വിജയം മൂന്ന് മുന്നണികൾക്കും പ്രധാനമാണ്. മലയാളികൾ ലോകത്തിന്റെ ഏത്‌കോണിലാണെങ്കിലും ശബരിമല അവന്റെ നാടിന്റെ മുഖച്ഛായയാണ് അതുകൊണ്ട് തന്നെ ഈ മണ്ഡലം ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടയെല്ലാം ശ്രദ്ധേയവുമാണ്.

ദേശീയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് പ്രചാരണം നടത്തുമ്പോൾ എൽ.ഡി.എഫ് മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശബരിമല വിഷയം തന്നെയാണ് ബിജെപിയുടെ പ്രചാരണായുധം. മൂന്ന് മുന്നണികൾക്കും അടിയൊഴുക്കുകളും നിർണായകമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP