Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ചിരിക്കുന്ന മുഖവുമായി കുഞ്ഞാലിക്കുട്ടി; ചാനലുകൾക്ക് വേണ്ടി തത്സമയം ചർച്ചകളിൽ ചേർന്നു; വിജയം ഉറപ്പിച്ചതോടെ നേതാക്കൾക്കൊപ്പം പാണക്കാട് തങ്ങളെ കണ്ടു; ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമെന്ന് പാണക്കാട് തങ്ങൾ; പച്ചലഡ്ഡു വിതരണം ചെയ്ത് അണികൾ വിജയാഘോഷം തുടങ്ങി

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ചിരിക്കുന്ന മുഖവുമായി കുഞ്ഞാലിക്കുട്ടി; ചാനലുകൾക്ക് വേണ്ടി തത്സമയം ചർച്ചകളിൽ ചേർന്നു; വിജയം ഉറപ്പിച്ചതോടെ നേതാക്കൾക്കൊപ്പം പാണക്കാട് തങ്ങളെ കണ്ടു; ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമെന്ന് പാണക്കാട് തങ്ങൾ; പച്ചലഡ്ഡു വിതരണം ചെയ്ത് അണികൾ വിജയാഘോഷം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വോട്ടെണ്ണൽ തുടങ്ങും മുമ്പേ ലീഗ് അണികൾ ആവേശത്തിലായിരുന്നു. സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് ഒരിക്കലും പുഞ്ചിരി മാഞ്ഞില്ല. അതി രാവിലെ ഉറക്കമെണീറ്റ് പതിവ് നടത്തവും കഴിഞ്ഞ് എത്തിയപ്പോഴും കുഞ്ഞാപ്പ ആഹ്ലാദത്തിലായിരുന്നു. ജയം ഉറപ്പെന്നും ആശങ്ക വേണ്ടെന്നും ഉറപ്പിച്ചു പറഞ്ഞു. ഏഴിൽ ഏഴിലും വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു. ആദ്യ റൗണ്ടിൽ ലീഡ് മൂവായിരം കടന്നു. പിന്നീട് പതിയെ പതിനായിരം. പിന്നെ ഇരുപത്തിയയ്യായിരം. അപ്പോഴും മുഖത്തെ മുഖഭാവത്തിൽ മാറ്റമില്ല. പഴയ എളിമയുടെ ചിരി നിറച്ച് കുഞ്ഞാലിക്കുട്ടി. വീട്ടിൽ നിന്ന് പാണക്കാട് തറവാട്ടിലേക്ക്. അവിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിജയമുദ്രയായ തൊപ്പി തലയിൽ അണിയിച്ചു. ഇതോടെ ലീഗ് പ്രവർത്തകരുടെ ആവേശം അതിരുകളും സീമകളും വിട്ടു.

ഇതിനിടെയിൽ സ്ഥാനാർത്ഥിയുടെ പ്രതികരണമെത്തി. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം മതേതര നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുക്കുള്ള അംഗീകാരമാണ് ജനവിധി. പ്രതീക്ഷിച്ച വോട്ട് പോലും നേടാൻ സാധിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അഹമ്മദിന് കിട്ടയിതന് അപ്പുറത്തേക്കുള്ള ഭൂരിപക്ഷമൊന്നും ലക്ഷ്യമിട്ടിരുന്നില്ല. അഹമ്മദ് മഹാനായ നേതാവാണ്. അതിന് താഴെ നിൽക്കാനാണ് തനിക്ക് താൽപ്പര്യം. ലീഡ് കുതിച്ചുയരുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മലപ്പുറത്ത് അഹമ്മദ് കാഴ്ച വച്ച പ്രകടനത്തിന് പിന്നോക്കം പോകില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഈ പ്രതികരണങ്ങൾ. ഇതേ സമയം മലപ്പുറത്താകെ പച്ച ലഡു വിതരണവും തുടങ്ങി.

മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുണ്ടായിരുന്ന സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളായിരുന്ന മഞ്ചേരിയും കൊണ്ടോട്ടിയും വള്ളിക്കുന്നും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെത്തുമ്പോൾ ഏറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇടത് പക്ഷത്തിന് ഇത് തുണയാവുകയും ചെയ്തു. എന്നാൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയായപ്പോൾ വീണ്ടും എല്ലാവരും ഒരുമിച്ച. അങ്ങനെ ഇവിടെ പോലും ലീഗ് മുന്നേറ്റം സാധ്യമായി. പ്രശ്നങ്ങൾ പരിഹരിക്കാനും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച തടയാനും യുഡിഎഫ് കാഴ്ചവെച്ച ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് മലപ്പുറത്ത് കണ്ടത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കുഞ്ഞാലിക്കുട്ടിയുടെ വിജയം വ്യാപകമായി ആഘോഷിച്ചു. ബേക്കറികളിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന പച്ച ലഡ്ഡു നിമിഷ നേരെ കൊണ്ട് വിറ്റഴിഞ്ഞു.

ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് മുൻതൂക്കമുള്ള പ്രദേശങ്ങളിലെ വോട്ടെണ്ണിയപ്പോൾ ഫൈസലിന്റെ ഭൂരിപക്ഷം ഉയർന്നുനിന്നിരുന്നു. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എം.ബി ഫൈസൽ മുന്നിട്ടുനിന്നിരുന്നു. ഇത് എൽഡിഎഫിന് പ്രതീക്ഷനൽകിയെങ്കിലും പിന്നീട് സ്ഥിതി മാറി. പെരിന്തൽമണ്ണയിൽ മാത്രമാണ് പിന്നീട് എം.ബി ഫൈസലിന് വോട്ടിന്റെ എണ്ണത്തിൽ കുഞ്ഞാലിക്കുട്ടിയെ പിൻതുടരാനെങ്കിലും കഴിഞ്ഞത്. ബാക്കിയെല്ലായിടവും കുഞ്ഞാലിക്കുട്ടിയുടെ തരംഗമായിരുന്നു ആഞ്ഞെടിച്ചത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളിൽ ചുവപ്പു വീശിയ മണ്ഡലങ്ങളിൽ മറ്റൊന്ന് മങ്കടയായിരുന്നു. ഇവിടേയും ഈ പ്രതീക്ഷകൾ അസ്ഥാനത്തായി. തദ്ദേശതിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് കഴിയാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഭയപ്പെട്ടിരുന്നു. ഇതെല്ലാം അസ്ഥാനത്താകുന്ന മുന്നേറ്റം കുഞ്ഞാലിക്കുട്ടി കാഴ്ച വച്ചു.

എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള പെരിന്തൽമണ്ണ, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള മുന്നേറ്റം ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി തിരിഞ്ഞു നോക്കിയിട്ടില്ല. 40 മിനുറ്റ് കഴിഞ്ഞതിന് ശേഷം വോട്ട് നില നോക്കിയപ്പോൾ കുഞ്ഞാലിക്കുട്ടി 13000 വോട്ട് കടന്നു. പുഞ്ചിരിയോടെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ സമീപിച്ചത്. ഒരു മണിക്കൂർ വോട്ടെണ്ണി കഴിഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 25000 കവിഞ്ഞു. തനിക്ക് അതിൽ അമ്പരപ്പില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. താൻ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. അതിൽ അമ്പരപ്പുണ്ടായിട്ടില്ലെന്നും അതിപ്പോഴും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതീക്ഷിച്ച മുന്നേറ്റമാണ് ആദ്യ റൗണ്ടിൽ കാണുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമുഖ സ്ഥാനാർത്ഥിയെ ആണ് നിർത്തിയിരിക്കുന്നതെന്നും മജീദ് പറഞ്ഞു പടലപ്പിണക്കങ്ങളെല്ലാം മാറ്റിവച്ചാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ തങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സിപിഎമ്മിന്റെ വ്യാജ പ്രചാരണങ്ങൾ ഇവിടെ പൊളിഞ്ഞിരിക്കുകയാണെന്ന് മജീദ് പറഞ്ഞു. ആദ്യ ഫലം പുറത്തുവരുമ്പോൾ തന്നെ യുഡിഎഫിന് അനുകൂലമായിരുന്നു കാര്യങ്ങൾ. അപ്പോൾ തന്നെ മുസ്ലിം ലീഗ് പ്രവർത്തകർ മണ്ഡലത്തിൽ വിജയാഹ്ലാദം തുടങ്ങിയിരുന്നു. പച്ച പതാകയും പച്ച ലഡുവുമായി പ്രവർത്തകർ റോഡിൽ ആഹ്ലാദ നൃത്തം ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP