Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈപ്പിനിൽ ചെങ്കൊടി പാറിക്കാൻ വീണ്ടും എസ് ശർമ; ആർച്ച് ബിഷപ്പ് മുതൽ സിനിമാതാരവും സാഹിത്യകാരനും വരെ ലഘുലേഖയിലെ പ്രചാരണ ആയുധം; തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തും ഒഴിയാതെ കോൺഗ്രസ് ക്യാമ്പ്

വൈപ്പിനിൽ ചെങ്കൊടി പാറിക്കാൻ വീണ്ടും എസ് ശർമ; ആർച്ച് ബിഷപ്പ് മുതൽ സിനിമാതാരവും സാഹിത്യകാരനും വരെ ലഘുലേഖയിലെ പ്രചാരണ ആയുധം; തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തും ഒഴിയാതെ കോൺഗ്രസ് ക്യാമ്പ്

കൊച്ചി: തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും, വൈപ്പിനിൽ നിന്നും രണ്ടാം തവണയും മത്സരിക്കുന്ന സിപിഐ(എം) സ്ഥാനാർത്ഥി എസ് ശർമ്മക്ക് മത്സര രംഗം പുത്തരിയല്ല. അതുകൊണ്ട് തന്നെ എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥികളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വളരെ മുൻപിൽ തന്നെയാണ് മുൻ മന്ത്രികൂടിയായ ഈ നേതാവ്.

എസ് ശർമ്മ എംഎൽഎ വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തിയ വെളിച്ച പദ്ധതി ക്ക് പങ്കെടുത്ത വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ, സിനിമാ താരം ദിലീപ്, സാഹിത്യകാരൻ സേതു, പ്രൊഫ കെ.വി തോമസ് എംപി എന്നിവരുടെ ഫോട്ടോ കളർ പ്രിന്റ് ചെയ്ത ലഘുലേഖകളാണ് സി പി എം പ്രവർത്തകർ വീടുകൾ തോറും വിതരണം നടത്തുന്നത്.

സ്ഥാനാർത്ഥി പര്യടനത്തിൽ കുടിവെള്ളപ്രശ്‌നമാണു മുഖ്യവിഷയം. കുടിവെള്ളം ഒരു തുള്ളി പോലും കിട്ടാതിരുന്ന വൈപ്പിൻ കരയല്ല ഇന്നെന്നാണു ശർമ പറയുന്നത്. പഴക്കം
ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ചു. മുരിക്കുംപാടത്തും മാലിപ്പുറത്തും എടവനക്കാട്ടും ശുദ്ധജല സംഭരണികൾ സ്ഥാപിച്ചു. ടാങ്കുപണികൾ പൂർത്തീകരിക്കും മുമ്പേ തന്നെ ഇന്റർകണക്ഷൻ മുഖേന എല്ലായിടത്തും എത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും സ്ഥാനാർത്ഥി പര്യടനത്തിലെ പ്രസംഗത്തിൽ ശർമ്മ പറഞ്ഞു. തന്റെ കാലയളവിൽ നടപ്പിലാക്കിയ സ്‌കുൾ കുട്ടികൾക്കായുള്ള വെളിച്ചം പദ്ധതിയും, അമ്മ തൻ ഭക്ഷണ പദ്ധതിയെപ്പറ്റിയും പര്യടനത്തിൽ ശർമ വിശദീകരിക്കുന്നുണ്ട്.

അതേ സമയം സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കളിൽ നിന്നും പടലപ്പിണക്കത്തിൽ നിന്നും ഇതുവരെ മോചനം ലഭിക്കാത്ത കോൺഗ്രസ്സ് ക്യാമ്പ് തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ വളരെയധികം പിന്നാക്കം പോയിരിക്കുകയാണ്. ഐഎൻടിയുസി ദേശീയ വർക്കിങ് സെക്രട്ടറി കൂടിയായ അഡ്വ.കെ.പി ഹരിദാസിന്റ പേരായിരുന്നു വൈപ്പിൻ കരയിൽ കുടുതലും പരിഗണിക്കപ്പെട്ടിരുന്നത്. കെ.പി.ഹരിദാസ് സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപ്പിച്ച് വൈപ്പിൻ കരയിൽ ഫ്‌ലക്‌സ് ബോർഡുകൾ അടക്കം സ്ഥാപിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നടന്ന ചില മലക്കം മറിച്ചിലുകളിൽ ഹരിദാസിനു സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടു. മുൻ ജില്ല പഞ്ചായത്തംഗം കുടിയായ കെ.ആർ സുഭാഷാണു സ്ഥാനാർത്ഥിയായത്.

എറണാകുളം എംപി കുടിയായ പ്രൊഫ.കെ.വി തോമസിന്റെ ചരടു വലിയാണ് കെ.പി ഹരിദാസിന്റെ സ്ഥാർത്ഥിത്വം തെറിപ്പിച്ചതെന്നാണു സൂചന. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സരിത കേസും മറ്റും ഉയർന്നുവന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയായി കെ.വി തോമസ് വന്നേക്കാം എന്ന സാഹചര്യമാണ് കെ.വി തോമസിന്റെ ഈ നീക്കത്തിന് പിന്നിലെന്നും പറയുന്നുണ്ട്. ഇത് മുമ്പിൽ കണ്ട് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വൈപ്പിൻ കരയിൽ സ്ഥാനാർത്ഥികൾക്ക് ഫണ്ട് ഇറക്കിയിരുന്നുവെന്നും പ്രചാരണമുണ്ട്.

കഴിഞ്ഞ ദിവസം കെ.പി.സി സി പ്രസിഡന്റ് വി എം സുധീരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൈപ്പിൻ കരയിൽ എത്തിയപ്പോൾ തർക്കങ്ങളും പിണക്കളും പറഞ്ഞു തീർത്തുവെന്നാണു യുഡിഎഫ് പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ്സ് നേതാവ് അജയ് തറയിലിനെ പരാജയപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചുവെന്ന പേരിൽ വക്കം പുരുഷോത്തമൻ ചെയർമാനായുള്ള വക്കം കമ്മറ്റി നടപടിക്ക് ശുപാർശ ചെയ്തയാളായ കെ.ആർ സുഭാഷിനെ സ്ഥാനാർത്ഥിയാക്കിയത് തങ്ങളോട് ആലോചിച്ചല്ല എന്ന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം ഭാരവാഹികളും വി എം സുധീരനോട് വീണ്ടും ആവർത്തിച്ചു.കെപിസിസി.സെക്രട്ടറി എം.വി പോളിന്റെ എതിർപ്പും നേരിട്ടിരുന്നു. മണ്ഡലത്തിൽ ഉയർന്ന അസ്വാരസ്യങ്ങൾ കെട്ടടങ്ങിയെന്നാണു യുഡിഎഫ് പ്രവർത്തകർ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 5900 വോട്ടുകൾക്കാണ് എസ്.ശർമ്മ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP