Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജസ്ഥാനിലെ ബിജെപിയുടെ അവശേഷിക്കുന്ന സ്വപ്‌നങ്ങളും തല്ലിക്കെടുത്താൻ ക്വട്ടേഷൻ എടുത്ത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ; തോൽക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; അമിത്ഷായെ ധിക്കരിച്ച് സീറ്റ് നിർണ്ണയം നടത്തിയതോടെ സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിക്കാനാകാതെ ഭരണ കക്ഷി; നാമനിർദേശത്തിന് ദിനങ്ങൾ അവശേഷിക്കവേ രാജസ്ഥാനിൽ ബിജെപിക്ക് എല്ലാം പ്രതികൂലം

രാജസ്ഥാനിലെ ബിജെപിയുടെ അവശേഷിക്കുന്ന സ്വപ്‌നങ്ങളും തല്ലിക്കെടുത്താൻ ക്വട്ടേഷൻ എടുത്ത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ; തോൽക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; അമിത്ഷായെ ധിക്കരിച്ച് സീറ്റ് നിർണ്ണയം നടത്തിയതോടെ സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിക്കാനാകാതെ ഭരണ കക്ഷി; നാമനിർദേശത്തിന് ദിനങ്ങൾ അവശേഷിക്കവേ രാജസ്ഥാനിൽ ബിജെപിക്ക് എല്ലാം പ്രതികൂലം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ബിജെപി അടിപതറുമെന്നാണ് സർവേഫലങ്ങളെല്ലാം നൽകുന്ന സൂചന. എന്തായാലും ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രി വസുദ്ധര രാജ സിന്ധ്യയുടെ ഇടപെടൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഡിസംബർ 7 നു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ 200 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റിൽ പോലും സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പു സമിതി തയാറാക്കിയ പട്ടിക സംബന്ധിച്ചു മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള തർക്കമാണു കാരണം.

പ്രശ്‌നം നീളുന്ന പക്ഷം നാളെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നുണ്ടെങ്കിലും തർക്കം തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഈ മാസം 12 മുതൽ 19 വരെയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണത്തിൽ മുന്നേറുകയും ചെയ്ത സ്ഥിതിക്കു ബിജെപി പട്ടിക വൈകുന്നതിൽ പ്രവർത്തകർക്കു പരാതിയുണ്ട്. സംസ്ഥാനത്ത് ഭരണം തിരിച്ചു പിടിക്കുന്നതിന് വേണ്ടി ശക്തമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇവിടെ അശോക് ഗെലോട്ടും ജ്യോതിരാജ സിന്ധ്യയും ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്.

അതേസമയം ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് താനും. സ്ഥാനാർത്ഥി നിർണയത്തിനായി ഓരോ മണ്ഡലത്തിലേക്കും പരിഗണിക്കാനായി 3 വീതം പേരുകൾ നൽകണം എന്നായിരുന്നു ഷായുടെ നിർദ്ദേശം. എന്നാൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പു സമിതി 50 സീറ്റുകളിൽ ഒരു പേരു മാത്രമേ നിർദേശിച്ചുള്ളൂ. 75 സ്ഥലത്ത് 2 പേരുകളും അവശേഷിക്കുന്ന 75 മണ്ഡലങ്ങളിൽ 3 പേരുകൾ വീതവും സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. അമിത് ഷാ ഈ പട്ടിക തള്ളി. 3 പേരുകൾ തന്നെ വേണം എന്നു കർശന നിർദ്ദേശം നൽകി. പരമാവധി നിലവിലുള്ള എംഎൽഎമാർക്കു തന്നെ സീറ്റു നൽകണം എന്നാണു വസുന്ധര വാദിക്കുന്നത്. ഭൂരിഭാഗം പേരെയും മാറ്റണം എന്നാണ് അമിത് ഷായുടെ പക്ഷം.

ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് മറുകണ്ടം ചാടുകയും ചെയ്യുന്നുണ്ട്. സികാറിൽ മന്ത്രിയുടെ സഹോദരി ഉൾപ്പെടെ നാലു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. സഹകരണ മന്ത്രി അജയ് കിലാക്കിന്റെ സഹോദരിയും മുൻ ജില്ലാ പ്രമുഖുമായ ബിന്ദു ചൗധരി, ജയ്പുർ ജില്ലാ പ്രമുഖ് മൂൽ ചന്ദ് മീണ, മുൻ എംഎൽഎ നാരായൺ റാം ബേദ, ജാട്ട് നേതാവും മുൻ രാജെ മന്ത്രി സഭയിൽ അംഗമായിരുന്ന ഉഷാ പൂനിയയുടെ ഭർത്താവുമായ വിജയ് പൂനിയ എന്നിവരാണ് കോൺഗ്രസിൽ എത്തിയത്. മുതിർന്ന ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎൽഎയുമായ മാനവേന്ദ്ര സിങ് നേരത്തേ കോൺഗ്രസിൽ ചേർന്നിരുന്നു.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംഎൽഎമാരിൽ ഒരു വിഭാഗത്തിനു ബിജെപി ഇത്തവണ സീറ്റു നൽകില്ലെന്നാണ് വിവരം. 200 അംഗ സഭയിൽ 163 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. സർക്കാർ ഭരണ വിരുദ്ധ വികാരത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിൽ ഇവരിൽ 80 പേരെയെങ്കിലും ഒഴിവാക്കുമെന്നാണു സംസ്ഥാന നേതാക്കളുടെ അനുമാനം. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

സീറ്റു നഷ്ടമാകുമെന്ന് ഉറപ്പുള്ള എംഎൽഎമാർ പകരം ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാനുള്ള ചരടുവലികൾ സജീവമാക്കി. ചിലർ ഇത്തവണ മണ്ഡലം മാറണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഇത് അനുവദിക്കില്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാകും മാനദണ്ഡമെന്നും സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പറഞ്ഞു. സീറ്റു നഷ്ടമാകുന്ന എംഎൽഎമാർക്ക് പാർട്ടി സ്ഥാനങ്ങൾ നൽകുന്നതും ആലോചനയിലുണ്ട്.

ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിലുമെല്ലാം മിന്നുന്ന ജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. സമീപ കാലത്ത് ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു ലോക്‌സഭ മണ്ഡലങ്ങളും ഒരു നിയമസഭ മണ്ഡലവും ബിജെപിയിൽനിന്നു കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. നിയമസഭാ മണ്ഡലങ്ങളുടെ കണക്കു നോക്കിയാൽ 17 മണ്ഡലങ്ങളാണ് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്ക് എതിരായി വിധിയെഴുതിയത്. ഈ വസ്തുതകളാണ് ബിജെപി തീരുമാനത്തെ സ്വാധീനിച്ചതെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP