Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി മൂന്ന് മലയാളി സ്ഥാനാർത്ഥികളും; ആഭ്യന്തര മന്ത്രിയായിരുന്ന കെജി ജോർജിന്റെ വിജയം സർവജ്ഞപുരയിൽ; സിവിൽ സപ്‌ളൈസ് മന്ത്രി യുടി ഖാദർ ജയിച്ചുകയറിയത് മാംഗ്‌ളൂർ സിറ്റിയിൽ നിന്ന്; ശാന്തി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് എൻ എ ഹാരിസും; സ്വതന്ത്രനായും എഎപി സ്ഥാനാർത്ഥിയായും മത്സരിച്ച മറ്റു രണ്ട് മലയാളികൾക്ക് തോൽവി

കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി മൂന്ന് മലയാളി സ്ഥാനാർത്ഥികളും; ആഭ്യന്തര മന്ത്രിയായിരുന്ന കെജി ജോർജിന്റെ വിജയം സർവജ്ഞപുരയിൽ; സിവിൽ സപ്‌ളൈസ് മന്ത്രി യുടി ഖാദർ ജയിച്ചുകയറിയത് മാംഗ്‌ളൂർ സിറ്റിയിൽ നിന്ന്; ശാന്തി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് എൻ എ ഹാരിസും; സ്വതന്ത്രനായും എഎപി സ്ഥാനാർത്ഥിയായും മത്സരിച്ച മറ്റു രണ്ട് മലയാളികൾക്ക് തോൽവി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകത്തിൽ ബിജെപിയുടെ മുന്നേറ്റത്തോടെ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി പാർട്ടിക്കുവേണ്ടി മത്സരിച്ച് മൂന്ന് മലയാളി സ്ഥാനാർത്ഥികൾ. കന്നഡ വികാരം ശക്തമാണെന്നും ഇത് മലയാളി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമെന്നും ഇടയ്ക്ക് സൂചനകൾ വന്നെങ്കിലും സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാരായിരുന്ന കെജെ ജോർജും യു ടി ഖാദറും ജയിച്ചുകയറി. ശാന്തി നഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എൻ എ ഹാരിസും വിജയം നേടി. അതേസമയം ആംആദ്മിക്കുവേണ്ടി മത്സരിച്ച രേണുകാ വിശ്വനാഥനും സ്വതന്ത്രനായി മത്സരിച്ച മറ്റൊരു മലയാളിയായ അനിൽകുമാറും പരാജയപ്പെട്ടു.

സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കോട്ടയം സ്വദേശിയായ കെ ജി ജോർജ്. സർവജ്ഞപുര മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹത്തിന്റെ വിജയം. ചിങ്ങവനം സ്വദേശിയായ ജോർജ് കർണാടകത്തിൽ ഏറെക്കാലമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. അവിടെ സ്ഥിരതാമസക്കാരനുമാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 80-കളുടെ അവസാനത്തിൽ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയും പിന്നീട് ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായിരുന്നു ജോർജ്. കോൺഗ്രസിന്റെ കർണാടക ഘടകത്തിലെ നിറഞ്ഞുനിൽക്കുന്ന മലയാളി മുഖവുമാണ് അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സർവജ്ഞാനനഗർ മണ്ഡലത്തിൽനിന്ന് ബിജെപി.യുടെ പത്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇക്കുറിയും ഇതേ മണ്ഡലത്തിൽ തന്റെ സിറ്റിങ് സീറ്റിൽ ജയം ആവർത്തിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മുതിർന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് ഈ പദവി ഒഴിഞ്ഞുകൊടുക്കുന്നത്.

പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി. തുടർന്ന് ഡിവൈ.എസ്‌പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് അധികാരത്തിൽ തിരിച്ചെത്തി.

മാംഗ്ലൂർ സിറ്റി മണ്ഡലത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന യു.ടി ഖാദറിന്റെ വിജയം. മംഗളൂരു മണ്ഡലത്തിൽ രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന്റെ പാതയിലാണ് ഖാദറും രാഷ്ട്രീയത്തിൽ എത്തുന്നത്. പിതാവിനൊപ്പം പ്രവർത്തിച്ച പരിചയത്തിൽ സജീവ രാഷ്ട്രീയത്തിൽ എത്തിയതോടെ മണ്ഡലത്തിൽ വലിയ ജനസ്വാധീനമുള്ള നേതാവാണ് ഖാദർ.

കോൺഗ്രസ് നേതാവ് യു.ടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ ഇവിടെ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഖാദർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെയാണ് ഈ അംഗീകാരത്തിന്റെ തുടർച്ചയായി മന്ത്രിസ്ഥാനവും നേടുന്നത്. ഇപ്പോൾ വീണ്ടും വിജയംകൊയ്ത് ഹാട്രിക് നേടിയിരിക്കുകയാണ് യു ടി ഖാദർ

കാസർകോട് അടിവേരുകളുള്ള എൻ.എ. ഹാരിസ് പൊതുപ്രവർത്തനരംഗത്ത് സജീവമായ ഡോ. എൻ.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗർ മണ്ഡലത്തിൽനിന്നാണ് എൻ എ ഹാരിസ് വിജയിച്ചത്. ശാന്തിനഗറിലെ സിറ്റിങ് എംഎ‍ൽഎ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന വട്ട ലിസ്റ്റിൽ പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ്. ഈ വിശ്വാസം കാത്തുസൂക്ഷിച്ച് ജയിക്കാൻ ഹാരിസിനും കഴിഞ്ഞു. ഈയിടെ മകൻ മുഹമ്മദ് ഹാരിസിനെതിരെ കേസുണ്ടായതോടെയാണ ഇക്കുറി ആദ്യ ഘട്ടത്തിൽ എൻഎ. ഹാരിസിന്റെ പേര് പരിഗണിക്കാതിരുന്നത്. എങ്കിലും ശാന്തിനഗറിൽനിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളെന്ന നിലയിൽ വിജയ സാധ്യത പരിഗണിച്ചാണ് അവസാനി ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്.

അതേസമയം, ബൊമ്മനഹള്ളി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച അനിൽ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറിൽ എഎപി സ്ഥാനാർത്ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനും പരാജയപ്പെട്ടു. ഇവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്ന മറ്റ് മലയാളി സ്ഥാനാർത്ഥികൾ.

കർണാടകത്തിലെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു രേണുകാ വിശ്വനാഥൻ സഹോദരന്റെ പാതയിൽ ആം ആദ്മിയിൽ ആകൃഷ്ടയായാണ് ഇക്കുറി മത്സരത്തിന് ഇറങ്ങിയത്. 1978-ൽ ഉത്തര കന്നഡ ജില്ലയിൽ ഡെപ്യൂട്ടി കമ്മിഷണറായാണ് ആദ്യ നിയമനം നേടിയത്. തുടർന്ന് സംസ്ഥാനത്തും കേന്ദ്രസർക്കാരിലുമായി വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. 2008 ഡിസംബർ 31-ന് വിരമിച്ചു. പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിപദവിയിലിരിക്കെ ആയിരുന്നു വിരമിക്കൽ.

ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഹോദരൻ രഘു കെജ്രിവാളിൽ ആകൃഷ്ടനായി സർവീസിൽനിന്ന് സ്വയം വിരമിച്ച് സഹോദരിക്കും ആം ആദ്മി പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.സി. രാഘവന്റെയും ഡോ. ചെമ്പകം രാഘവന്റെയും മകളാണ് രേണുക. ഐ.പി.എസ്. ഓഫീസറായിരുന്ന ഭർത്താവ് ആർ. വിശ്വനാഥൻ 2016-ൽ മരിച്ചു. ഏകമകൾ ലാവണ്യ വിദേശത്താണ്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ സ്വദേശിയായ അനിൽകുമാർ ദീർഘകാലമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ അനിൽ സാമൂഹിക സേവനരംഗത്തും സജീവമാണ്. ബൊമ്മനഹള്ളി സിങ്ങസാന്ദ്രയിലാണ് താമസം. അനിൽകുമാറിനും ഭാര്യക്കും കൂടി 339 കോടി രൂപയുടെ ആസ്തിയുള്ളതായി പത്രികയ്‌ക്കൊപ്പം സമർപ്പിച്ച വിവരങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇക്കുറി പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP