Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രാൻസിൽ നിന്നും അജയ്യനായി മോദി വണ്ടി കയറിയത് ജർമ്മനിയിലേക്ക്; ജർമ്മനിയിലും ഇന്ത്യൻ പ്രധാനമന്ത്രി സൂപ്പർസ്റ്റാർ; മേക്ക് ഇൻ ഇന്ത്യ പ്രസംഗത്തിന് വമ്പൻ കൈയടി; നേരിട്ടുകാണാൻ ഊഴം കാത്ത് ആഗോള ഭീമന്മാർ

ഫ്രാൻസിൽ നിന്നും അജയ്യനായി മോദി വണ്ടി കയറിയത് ജർമ്മനിയിലേക്ക്; ജർമ്മനിയിലും ഇന്ത്യൻ പ്രധാനമന്ത്രി സൂപ്പർസ്റ്റാർ; മേക്ക് ഇൻ ഇന്ത്യ പ്രസംഗത്തിന് വമ്പൻ കൈയടി; നേരിട്ടുകാണാൻ ഊഴം കാത്ത് ആഗോള ഭീമന്മാർ

ബെർലിൻ: മുമ്പ് ഇന്ത്യക്ക് ധാരളം പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും വിദേശ രാജ്യങ്ങളിൽ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റാർക്കും ലഭിച്ചിട്ടില്ലെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് മോദിയുടെ ഇപ്പോഴത്തെ യൂറോപ്യൻ പര്യടനം. ഫ്രാൻസിൽ തരംഗമായ ശേഷം ജർമ്മനിയിൽ എത്തിയ മോദിക്ക് രാഷ്ട്ര നേതാക്കളും മാദ്ധ്യമങ്ങളും നൽകുന്നത് വൻ സ്വീകരണമാണ്. മോദി എവിടെ പോയാലും അവിടെയെല്ലാം അവിടുത്തെ താമസക്കാരായ ഇന്ത്യക്കാരും തദ്ദേശീയരും മോദിയെ കാണാൻ ആവേശത്തോടെ എത്തുകയാണ്. ശക്തനായ ഏഷ്യൻ ലീഡർ എന്ന പരിവേഷമാണ് ലോക മാദ്ധ്യമങ്ങളും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചാർത്തി നൽകുന്നത്. നേരത്തെ മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനവും പിന്നീടുള്ള ഓസ്‌ട്രേലിയൻ സന്ദർശനവും ഏറെ വിജയകരമായിരുന്നു.

ആദ്യമായി യൂറോപ്യൻ പര്യടനത്തിന് എത്തിയ നരേന്ദ്ര മോദി ഫ്രാൻസിൽ നിന്നായിരുന്നു അതിന് തുടക്കമിട്ടത് ഫ്രാൻസുമായി 20തോളം കരാറുകളിൽ ഒപ്പിട്ട മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്ക് ഫ്രഞ്ച് വ്യവസായികളെ ക്ഷണിച്ച ശേഷമാണ് ജർമ്മനിയിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ വികസന മേഖലയിലേക്കു ഫ്രാൻസിൽനിന്ന് 200 കോടി യൂറോയുടെ (13,200 കോടി രൂപ) നിക്ഷേപ വാഗ്ദാനം നേടിയെടുക്കാൻ സാധിച്ച ശേഷമാണ് മോദി ജർമ്മനിയിലേത്തിയത്. പ്രശസ്തമായ ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ എയർബസ് ഇന്ത്യയിൽ വിമാനം നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നതാണ് മോദിയുടെ സന്ദർശനത്തിലെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

ഫ്രാൻസ് സന്ദർശനം വിജയകരമായതിന് ഫ്രാൻസ് സർക്കാറിനോടും അവിടത്തെ ജനതയോടും നന്ദിപറഞ്ഞ് മോദി 'ട്വീറ്റ്' ചെയ്തു. ഇംഗ്ലീഷിലും ഫ്രഞ്ചിലും ട്വീറ്റ് ചെയ്ത മോദി തന്നോടുപ്രകടിപ്പിച്ച താത്പര്യം എന്നും ഓർക്കുമെന്നും പറഞ്ഞു. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ജർമനിയിലേക്ക് പോകവേയായിരുന്നു മോദിയുടെ ട്വീറ്റ്. മൂന്നുദിന സന്ദർശനത്തിനിടെ ഫ്രാൻസിൽ മോദി 20 കരാറുകളിൽ ഒപ്പുവച്ചു. 36 റഫേൽ വിമാനങ്ങൾ വാങ്ങാനുള്ളതും ജയ്താപുർ ആണവനിലയവുമായി മുന്നോട്ടുപോകാനുള്ളതുമായ കരാറുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഇങ്ങനെ മേക്ക് ഇൻ ഇന്ത്യയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയ ശേഷമാണ് മോദി ജർമ്മനിയിൽ എത്തിയത്. 'മെയ്ക്ക് ഇൻ ഇന്ത്യ (ഇന്ത്യയിൽ നിർമ്മിക്കുക) പദ്ധതിയുടെ ഭാഗമായി കൂടുതൽ വിദേശ കമ്പനികളെയും സംരംഭകരെയും രാജ്യത്തേക്ക് ആകർഷിക്കുകയാണു ലക്ഷ്യം. അടിസ്ഥാന യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവും വലിയ പ്രദർശനമായ ഹാനോവർ മേളയിലെ സാന്നിധ്യത്തിലൂടെ കൂടുതൽ നേട്ടങ്ങളുണ്ടാക്കാമെന്നാണു പ്രതീക്ഷ. നാനൂറോളം ഇന്ത്യൻ കമ്പനികളും 120 ഇന്ത്യൻ കമ്പനി മേധാവികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ജർമനിയുടെ നാലായിരം പ്രതിനിധികളുമുണ്ട്.

ഹാനോവറിലെത്തിയ ഉടൻ ജർമനിയിലെ 15 മുൻനിര കമ്പനികളുടെ മേധാവികളുമായി മോദി ചർച്ച നടത്തി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു ജർമനി. ഇന്ത്യയുടെ ഏറ്റവും വലിയ 10 ആഗോള വ്യാപാര പങ്കാളി രാജ്യങ്ങളിൽ ഒന്നുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ നിക്ഷേപം കൊണ്ടുവരിക എന്നതു തന്നയാണ് മോദിയുടെ ലക്ഷ്യം. ഇന്ത്യയിപ്പോൾ നിക്ഷേപ സൗഹൃദ രാജ്യമാണെന്നും അവിടേക്ക് വ്യവസായികളെ സ്വാഗതം ചെയ്യുന്നതുമായി മോദി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ ഒരു ദേശീയ മുന്നേറ്റമാണെന്നും മോദി പറഞ്ഞു.

ഇവരുമായി ഒരുമിച്ചുള്ള വട്ടമേശ ചർച്ചയ്ക്കു പുറമേ ഓരോരുത്തരുമായി വെവ്വേറെ കൂടിക്കാഴ്ചയും നടന്നു. ഹാനോവറിൽ ഗാന്ധിജിയുടെ അർധകായ പ്രതിമ മോദി അനാവരണം ചെയ്തു. നൂറുകണക്കിന് ഇന്ത്യക്കാർ 'ഭാരത് മാതാകീ ജയ് വിളികളുമായി ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തി. ടൗൺ ഹാളിൽ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചശേഷമാണു പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. ഇവരുമൊന്നിച്ച് ഫോട്ടെയുടുക്കാനും മോദി മറന്നില്ല.

നേരത്തെ പാരിസിൽവച്ച് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ യാചിച്ചുനിൽക്കുന്ന കാലം കഴിഞ്ഞെന്നും അത് ഇന്ത്യയുടെ അവകാശമാണെന്നും മോദി പറഞ്ഞു. ലോകയുദ്ധങ്ങളുടെ കാലത്തും യുഎൻ രൂപവൽക്കരണത്തിനുശേഷവും ലോകസമാധാനത്തിനായി ഇന്ത്യ ചെയ്ത ത്യാഗങ്ങളും നൽകിയ സേവനങ്ങളും മോദി ഓർമിപ്പിച്ചു. ഫ്രാൻസിൽ ഇന്ത്യക്കാരുടെ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യുഎസ്, ഓസ്‌ട്രേലിയ സന്ദർശനങ്ങളിലെപ്പോലെ 'മോദി, മോദി മുദ്രാവാക്യങ്ങളുമായി ആവേശത്തോടെയാണു പ്രധാനമന്ത്രിയെ പ്രവാസി ഇന്ത്യക്കാർ വരവേറ്റത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കു പഠനശേഷം ഫ്രാൻസിൽ തുടരാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതുപ്രകാരം രണ്ടുവർഷത്തെ റസിഡന്റ് വീസയാണു ലഭിക്കുക - 12 മാസം വീതം രണ്ടുതവണയായി താമസാനുമതി ലഭിക്കും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജർമനിയിലെത്തിയ ഉടൻ 'ഹലോ ജർമനി എന്നു മോദി ട്വീറ്റ് ചെയ്തിരുന്നു. മേക്ക് ഇൻ ഇന്ത്യയാണ് പ്രധാനം എന്നതുകൊണ്ട് തന്നെ കേന്ദ്ര വ്യവസായ, വ്യാപാര മന്ത്രി നിർമല സീതാരാമനും അനുഗമിക്കുന്നുണ്ട്. കാനഡയാണു പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയിലെ മൂന്നാമത്തെ രാജ്യം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ നെഹ്‌റു, ശാസ്ത്രി, ഇന്ദിരാഗാന്ധി സർക്കാരുകൾ രഹസ്യമായി നിരീക്ഷിച്ചതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ടു നേതാജിയുടെ അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് ഇന്നു പ്രധാനമന്ത്രിയെ കാണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP