Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന്റെ അവസാന പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടി; ഹമാസും ഇസ്രയേലും ഇനി നേർക്കുനേർ; ലോകമെമ്പാടും പ്രതിഷേധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു; അമേരിക്കയുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ആഹ്വാനം; ഇസ്രയേലിനുമാത്രം ആഹ്ലാദം

ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന്റെ അവസാന പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടി; ഹമാസും ഇസ്രയേലും ഇനി നേർക്കുനേർ; ലോകമെമ്പാടും പ്രതിഷേധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു; അമേരിക്കയുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ആഹ്വാനം; ഇസ്രയേലിനുമാത്രം ആഹ്ലാദം

മറുനാടൻ ഡെസ്‌ക്

ഗസ്സ: പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയ്ക്കുമേൽ അവസാനത്തെ ആണിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപ് അടിച്ചുകയറ്റിയത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നതും ഈ പ്രഖ്യാപനമുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ്. ചരിത്രദിവസമെന്ന് പ്രഖ്യാപിച്ച് ഈ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്‌തെങ്കിലും ഫലസ്തീൻ സംഘടനയായ ഹമാസ്, നരകത്തിന്റെ വാതിലുകളാണ് ട്രംപ് തുറന്നിട്ടതെന്ന് തിരിച്ചടിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകളെ വിളിച്ചുപറയുന്നതായി.

ഇസ്രയേലും ഫലസ്തീനും സ്ന്തം തലസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന നഗരമായിരുന്നു ജറുസലേം. യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരും ഒരുപോലെ പുണ്യഭൂമിയായി കണ്ടിരുന്ന നഗരമാണിത്. പടിഞ്ഞാറൻ ജറുസലേമിനെ മുമ്പേ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന ഇസ്രയേൽ, 1967-ൽ യുദ്ധത്തിലൂടെ കിഴക്കൻ ജറുസലേമും പിടിച്ചെടുത്ത് അധീനതയിലാക്കിയിരിക്കുകയാണ്. ഫലസ്തീൻകാർ തലസ്ഥാനനഗരമായി കണ്ടിരുന്ന കിഴക്കൻ ജറുസലേം കൂടി ഇപ്പോൾ ഇസ്രയേൽ തലസ്ഥാനമായി മാറിയത് സംഘർഷം മൂർഛിക്കാനേ ഇടവരുത്തൂ. മാത്രമല്ല, മുസ്ലീങ്ങളുടെ വിശുദ്ധകേന്ദ്രമായ അൽ അഖ്്‌സ പള്ളിയും യഹൂദരുടെ പുണ്യകേന്ദ്രമായ വിലാപത്തിന്റെ മതിലും ഇവിടെയാണ്. വിശുദ്ധഭൂമിക്കായി നടന്നുകൊണ്ടിരുന്ന യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആക്കം കൂട്ടുന്നതായി ട്രംപിന്റെ പ്രഖ്യാപനം.

ജറുസലേം സംബന്ധിച്ച തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നയതന്ത്രമാണ് മുൻകാല അമേരിക്കൻ പ്രസിഡന്റുമാർ സ്വീകരിച്ചിരുന്നത്. എന്നാൽ, അതിൽനിന്നൊക്കെ വ്യതിചലിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ്, അമേരിക്കൻ നയതന്ത്ര കാര്യാലയം ടെൽ അവീവിൽനിന്ന് ഇവിടേക്ക് മാറുന്നതായും അറിയിച്ചു. തർക്കഭൂമിയായതിനാൽ, ജറുസലേമിൽ മറ്റൊരു രാജ്യത്തിനും സ്ഥാനപതി കാര്യാലയമില്ലെന്നിരിക്കെ, ട്രംപിന്റെ തീരുമാനം ഏകപക്ഷീയമായെന്ന അഭിപ്രായമാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്.. ലോകരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അമേരിക്കൻ വിരുദ്ധ മനോഭാവത്തിന് ശക്തിപകരുന്നതാണ് ട്രംപിന്റെ തീരുമാനം.

അനുദിനം സംഘർഷം നടന്നുകൊണ്ടിരുന്ന പശ്ചിമേഷ്യയിൽ സമീപകാലത്ത് സമാധാനം തിരിച്ചുവന്നിരുന്നു. അതപ്പാടെ തകിടംമറിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാം ഇത്തിഫദ് ആരംഭിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം രക്തച്ചൊരിച്ചിലിന് കളമൊരുങ്ങിയെന്ന പ്രഖ്യാപനം കൂടിയാണ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ യോഗം തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗൻ വിളിച്ചുചേർത്തതും മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന നയമാണിതെന്ന് സൗദി അറേബ്യ തുറന്നടിച്ചതും ഈജിപ്തിലെ കെയ്‌റോയിൽ അടിയന്തര യോഗം ചേരാൻ ജോർദാനും ഫലസ്തീനും തീരുമാനിച്ചതും സമാധാനാന്തരീക്ഷം ഉടനില്ലാതാകുമെന്നതിന്റെ സൂചനകളാണ്.

സ്വതന്ത്രരാജ്യം സ്വപ്‌നം കണ്ടിരുന്ന ഫലസ്തീൻകാർക്ക് പ്രതീക്ഷയുടെ അവസാന തിരിവെട്ടവും ഇതോടെ ഇല്ലാതായിരിക്കുകയാണെന്നാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രതികരിച്ചത്. യുദ്ധത്തിലേക്ക് മേഖലയെ തള്ളിവിടുകയാണ് അമേരിക്കയെന്ന് ഇറാനും അന്താരാഷ്ട്ര നിയമത്തോടുള്ള പരിഹാസമാണിതെന്ന് ചൈനയും ആശങ്കാജനകമെന്ന് റഷ്യയും അഭിപ്രായപ്പെട്ടു. അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലേമിന്റെ നിയന്ത്രണം ഇസ്രയേലി സൈന്യത്തിനാണെങ്കിലും ഇവിടുത്തെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ഇസ്രയാലിന് അവകാശമില്ലെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത്. ആ നിയമമാണ് ട്രംപ് തന്റെ ഇസ്രയേൽ പക്ഷപാതിത്വത്തിലൂടെ കാറ്റിൽ പറത്തിയിരിക്കുന്നത്.

ജറുസലേമിനെ അംഗീകരിച്ചതിലൂടെ പുണ്യഭൂമിയിൽ ഇസ്രയേൽ നടത്തിയ കൈയേറ്റങളെയും നിർമ്മിതികളെയും അംഗീകരിക്കുകയാണ് അമേരിക്ക. ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റണമെന്ന ആവശ്യത്തിന് അമേരിക്കയിൽ പഴക്കമുണ്ട്. ഇസ്രയേലി അനുകൂലികളുടെ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് 1995-ൽ ജറുസലേം നയതന്ത്ര കാര്യാലയ നിയമം യു.എസ്. കോൺഗ്രസ് പാസ്സാക്കിയിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാനുള്ള വിവേചന ബുദ്ധി ഇതുവരെയുള്ള പ്രസിഡന്റുമാർ കാണിച്ചു. എന്നാൽ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കാര്യാലയ മാറ്റം നടപ്പാക്കുവാൻ ട്രംപിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

അമേരിക്കയും ഉത്തരകൊറിയയുമായുള്ള സംഘർഷത്തെക്കാൾ വേഗത്തിൽ ജറുസലേം പ്രഖ്യാപനം ലോകത്തെ രണ്ടായി ഭിന്നപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക ചേരിയും അമേരിക്കൻ-ഇസ്രയേൽ പക്ഷ ചേരിയും രൂപപ്പെടുന്നതിനാകും വരുംദിനങ്ങൾ സാക്ഷ്യം വഹിക്കുക. മൂന്നുലക്ഷത്തോളം ഫലസ്തീൻകാർ താമസിക്കുന്ന കിഴക്കൻ ജറുസലേമിൽ ഇനിയുള്ള നാളുകളിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇടപെടൽ മേഖലയെ കലാപത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. 1948-ൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതുമുതൽ അവരോട് മമത കാണിക്കുന്നുണ്ടെങ്കിലും ജറുസലേം വിഷയത്തിൽ അമേരിക്ക ഇതരലോകത്തിന്റെ വികാരത്തിനും ഇതുവരെ പ്രാധാന്യം കൽപിച്ചിരുന്നു. അതാണ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇല്ലാതായത്.

ജറുസലേം നയതന്ത്ര കാര്യാലയ നിയമം നടപ്പാക്കാതിരിക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും അതത് കാലത്തെ പ്രസിഡന്റുമാർ ഒപ്പിടുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. അടുത്ത ആറുമാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കുന്നതിന് ട്രംപ് നിയമത്തിൽ ഒപ്പുവെക്കേണ്ടിയിരുന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. അതിന് ട്രംപ് തയ്യാറാകാതിരുന്നപ്പോൾത്തന്നെ ഏതുനിമിഷവും ഇത്തരമൊരു പ്രഖ്യാപനമുണ്ടായേക്കാമെന്ന സൂചനകളും ഉയർന്നുവന്നിരുന്നു. ഇസ്രയേലിനോടുള്ള മനോഭാവത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ പോഷകസംഘടനയായ യുനെസ്‌കോയിൽനിന്ന് അമേരിക്ക പിന്മാറിയപ്പോഴും ഇതേ സൂചന അന്തരീക്ഷത്തിലുണ്ടായിരുന്നു.

സൗദി അറേബ്യയടക്കമുള്ള സഖ്യരാജ്യങ്ങളുടെ താത്പര്യങ്ങൾ മറികടന്നുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതായി ഈ തീരുമാനമെന്ന് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് സൗദി രാജാവ് സൽമാൻ അറിയിച്ചു. ജോർദാനിലെ അബ്ദുള്ള രാജാവും പ്രശ്‌നത്തിൽ തന്റെ ആശങ്ക ട്രംപിനെ അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഇല്ലാതാക്കുന്ന തീരുമാനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ജറുസലേമിന്റെ പദവി സംബന്ധി്ച്ച് തീരുമാനിക്കേണ്ടത് ഇസ്രയേലും ഫലസ്തീനും തമ്മിൽ ചർച്ചകളിലൂടെയാണെന്ന അഭിപ്രായമാണ് ഫ്രാൻസിനും ജർമനിക്കും യുകെയ്ക്കുമുള്ളത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനമുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിൽ തന്റെ കടുത്ത ആശങ്ക ഫ്രാൻസിസ് മാർപാപ്പയും രേഖപ്പെടുത്തി. ജറുസലേമിലെ തൽസ്ഥിതി തുടരുന്നതാണ് അഭികാമ്യമെന്ന് ലോകം മുഴുവൻ കരുതുമ്പോഴും, ട്രംപ് വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ഇനിയുള്ള നാളുകളിൽ ലോകത്തിന്റെ ഉറക്കം കെടുത്തുമെന്ന് തീർച്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP